Kerala
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയം സംബന്ധിച്ച് വിവാദ ഫോണ്‍ സംഭാഷണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി ജനതാദൾ മുൻ നേതാവ് ആർ.എസ്. പ്രഭാത്.
സംഭാഷണത്തിലെ ശബ്ദം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചതാകാമെന്നു പറഞ്ഞ മന്ത്രി കൃഷ്ണൻകുട്ടി എന്തുകൊണ്ടാണ് ഇത്ര സമയം കഴിഞ്ഞിട്ടും പരാതി നല്‍കാത്തതെന്ന് പ്രഭാത് പത്രസമ്മേളനത്തിൽ ചോദിച്ചു.
ഫോണ്‍ സംഭാഷണം സംബന്ധിച്ച് പരാതിയും കേസും വരുന്പോൾ സംസാരിച്ച ആളിന്റെ പേര് വെളിപ്പെടുത്തുമെന്നും പ്രഭാത് പറഞ്ഞു.
International
ടെഹ്റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്.
എഴുതി തയാറാക്കി ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആഗോള അഹങ്കാരത്തിനെതിരേയാണു ഇറാന്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്നു യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന ‘ജൂൺ യുദ്ധം’ ആണ്. ഇതിനുശേഷം ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്തു നടന്ന പ്രതിഷേധങ്ങളെ ‘രണ്ടാം യുദ്ധം’ എന്നാണ് മുജ്തബ ഖമേനയ് വിശേഷിപ്പിച്ചത്.
ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണ്. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ജനങ്ങൾ ശത്രുക്കളുടെ അജൻഡകൾ നടപ്പിലാക്കുമെന്ന് കരുതി അമേരിക്കയും ഇസ്രയേലും തങ്ങളുടെ കൂലിപ്പടയാളികളെ ഉപയോഗിച്ച് രാജ്യത്ത് ആക്രമണങ്ങളുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Leader Page
കേരളത്തിന്റെ ധനകാര്യമന്ത്രി ബാലഗോപാൽ അദ്ദേഹത്തിന്റെ ആറാമത്തെ ബജറ്റും അവതരിപ്പിച്ചുകഴിഞ്ഞു. ഹൈസ്പീഡ് റെയിൽവേയ്ക്കായി 31,000 കോടി വകയിരുത്തിയതായും പ്രഖ്യാപിച്ചു. സിഗ്നൽ ലൈറ്റ് ഇല്ലാതെ 600 കിലോമീറ്റർ അതിവേഗം സുഗമമായി യാത്ര ചെയ്യാനാകുന്ന നാഷണൽ ഹൈവേ 66 ന്റെ ആദ്യഘട്ടം 2026 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാൻ പോകുകയുമാണ്!
ഇതൊക്കെ കാണുമ്പോൾ കേരളീയർ എത്ര ഭാഗ്യവാന്മാരെന്നു നമ്മൾ ചിന്തിച്ചുപോകും. ഒരുഭാഗത്ത് അതിവേഗ സഞ്ചാരയോഗ്യമായ റോഡുകൾ തയാറാവുമ്പോൾ മറുഭാഗത്ത് അതിവേഗ ട്രെയിനും വരികയാണ്. എല്ലാം നല്ലകാര്യം തന്നെ. പക്ഷേ, നമ്മൾ ഇവിടത്തെ ഭൂവിസ്തൃതിയെപ്പറ്റിക്കൂടി ചിന്തിക്കുന്നതു നന്നാവും.
38,000 സ്ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു സംസ്ഥാനമാണ് കേരളം. അതിൽ കുറെ ഭാഗം ഇപ്പോൾത്തന്നെ റയിൽവേയുടെ കൈയിലാണുതാനും. ഒരുവർഷം മുമ്പ് വന്ന കെ-റെയിൽ പദ്ധതിക്കായി കണ്ടെത്തേണ്ട 1,383 ഹെക്ടർ ഭൂമിയിൽ 185 ഹെക്ടർ റെയിൽവേ നല്‍കാമെന്നു സമ്മതിച്ചു. ബാക്കി കണ്ടെത്താൻ നേരിട്ട പ്രതിസന്ധികൾ നമ്മൾ കണ്ടതാണ്. ഭൂമി ഏറ്റെടുക്കൽ വരുമ്പോൾ ഇപ്പോൾ തണുത്തിരിക്കുന്ന വിഷയം വീണ്ടും ഉയർന്നുവരും.
ഇപ്പോഴിതാ കിലോമീറ്ററിന് 200 കോടിയിലധികം രൂപ വീതം കണക്കാക്കി 62,000 കോടി രൂപ മുതൽമുടക്കി ഒരു പുതിയ ഹൈസ്പീഡ് പദ്ധതി വരാൻ പോകുന്നുവത്രെ! വലിയ വ്യവസായ ശൃംഖലകളുടെ നാടാണ് കേരളമെങ്കിൽ നിർബന്ധമായും ചെയ്തേ പറ്റൂ എന്നു നമുക്കു സമ്മതിക്കാം. പക്ഷേ, സ്ഥിതി അതല്ലല്ലോ. ആ സാഹചര്യത്തിൽ ഞാൻ ചില ആശങ്കകൾ പങ്കുവയ്ക്കുകയാണ്.
നമ്മുടെ ഇപ്പോഴത്തെ റെയിൽ പാതകൾതന്നെ പഴയതാണെന്ന ആരോപണം നിലവിലുണ്ട്. അതുകൊണ്ടാണ് 60 കിലോമീറ്റർ വേഗം നൂറോ എൺപതോ ആക്കാൻതന്നെ നമുക്കു സാധിക്കാത്തത്.
സ്ഥിരം റെയിൽ യാത്രക്കാരനായ ഞാൻ മറ്റ് യാത്രക്കാരുമായി സംസാരിച്ചപ്പോൾ മനസിലായത്, വന്ദേഭാരതിനു വലിയ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി മറ്റു ട്രയിനുകൾ ഇടയ്ക്കു പിടിച്ചിടുക, വൈകിക്കുക തുടങ്ങി ഒരുപാടു ബുദ്ധിമുട്ടുകൾ ഇപ്പോഴുണ്ടെന്നാണ്. പ്രത്യേകിച്ചും ഒറ്റവരിപ്പാതയുള്ള എറണാകുളം-കായംകുളംവരെയുള്ള സ്ഥലങ്ങളിൽ. അപ്പോൾ അത്യാവശ്യക്കാർക്ക് തിരുവനന്തപുരത്തുനിന്ന് എട്ട് മണിക്കൂർകൊണ്ട് കണ്ണൂരിലെത്തുന്ന വന്ദേഭാരത് പോരേ എന്നാണ് പൊതുജനത്തിന്റെ ചോദ്യം.
വന്ദേഭാരതിലെ1,400 പേർക്കുവേണ്ടി അയ്യായിരത്തോളം യാത്രക്കാർ വീതമുള്ള പത്തോ പതിനഞ്ചോ ട്രെയിനുകൾ വൈകിയാൽ എത്രയാളുകൾ കഷ്ടതയനുഭവിക്കണം? ഇനിയും ഈ റെയിൽവേ ലൈനിലൂടെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിയാൽ സാധാരണ യാത്രക്കാരുടെ ഗതി എന്താവും എന്നുകൂടി നമ്മൾ ചിന്തിക്കേണ്ടേ?
ചൈനയിൽ കാന്തികശക്തി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഷാങ്ഹായ് മഗ്ലേവ്, ചൈനയിലെ തന്നെ സിആർ450, സിആർ400 ഫുക്സിങ് ട്രെയിനിന്റെ അതേ വേഗം നമ്മൾ ആഗ്രഹിക്കുന്നത് എന്തിനാണെന്നു മനസിലാവുന്നില്ല. ലോകത്തെ 70 ശതമാനത്തിലധികം സാധനസാമഗ്രികൾ നിർമിക്കുന്ന ലോകവ്യാപാര കേന്ദ്രമാണ് ചൈന. 1,372 കിലോമീറ്റർ അതിവേഗം യാത്രചെയ്യുന്ന അവർ ബിസിനസിലൂടെ ഒരുവർഷം 75 മുതൽ 85 കോടിവരെ യുഎസ് ഡോളർ വരുമാനമുണ്ടാക്കുന്നവരാണ്.
യാത്ര അതിവേഗത്തിലാകുന്നതുകൊണ്ട് അവർക്കു പ്രയോജനമുണ്ടെന്നു പറഞ്ഞാൽ മനസിലാക്കാം. പക്ഷേ നമുക്കോ? കാസർഗോട്ടുനിന്ന് തിരുവനന്തപുരം വരെ വേഗത്തിൽ യാത്രചെയ്യുന്നുവെന്നിരിക്കട്ടെ! എന്തു ബിസിനസ് ലാഭമാണ് നമുക്കുണ്ടാവുന്നത്? വേഗത്തിൽ യാത്ര ചെയ്തുവെന്നു വരുത്തിത്തീർക്കാൻവേണ്ടി മാത്രം ഒരു ട്രെയിൻ! അപഹാസ്യമെന്നല്ലാതെ എന്തു പറയാൻ?
അമേരിക്കയിൽ അതിവേഗയാത്രയ്ക്ക് എയർപോർട്ട് സംവിധാനങ്ങളാണ് കൂടുതൽ. അതുപോലെ 600 കിലോമീറ്ററിനകത്ത് നാല് ഇന്റർനാഷണൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് കേരളം. ലോകത്തൊരിടത്തുമില്ലാത്ത ഈ സൗകര്യം അത്യാവശ്യക്കാർ ഉപയോഗിക്കുന്നുമുണ്ട്. വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടിയും അമ്പതോ നൂറോ സീറ്റിന്റെ ചെറിയ വിമാനങ്ങൾ ഒരുക്കിയും അതിവേഗത്തിലെത്താനുള്ള സാധ്യത നമ്മൾ പരിശോധിക്കണം.
ആകെ 600 കിലോമീറ്റർ സഞ്ചരിക്കാൻ നമ്മൾ അതിവേഗം വേണമെന്നു പറയുന്നത് യുക്തിരാഹിത്യമാണ്. നിലവിൽ റോഡിന്റെയും വാഹനങ്ങളുടെയും കാര്യത്തിൽത്തന്നെ കേരളം വീർപ്പുമുട്ടുകയാണ്. പ്രതിദിനം 2,500 വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുവെന്നാണ് കണക്ക്. ഇന്ത്യയിൽ ആകെയുള്ള 41 കോടിയിൽ രണ്ടു കോടി വാഹനങ്ങൾ ഈ കൊച്ചുകേരളത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കാൻ കഴിയാത്തതു കാരണം റോഡിന്റെ വീതി കൂട്ടാനാവുന്നില്ല. പലയിടത്തും മണിക്കൂറുകൾ വാഹനം നിർത്തിയിടേണ്ടസ്ഥിതി. അപകടങ്ങൾ വേറെയും. അതിനിടയിൽ ഹൈസ്പീഡ് റെയിൽവേയ്ക്ക് എങ്ങനെ ഭൂമി കണ്ടെത്തുമെന്നത് നമ്മുടെ മുന്നിലെ വലിയ വിഷയമാവും.
നാം എല്ലാറ്റിലും വേഗം കൈവരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അടിസ്ഥാന സൗകര്യമാണ് ആദ്യം വേണ്ടതെന്ന കാര്യം മറക്കരുത്. ഭൂമി വേണം, അതിവേഗം സഞ്ചരിച്ചെത്തുന്നതിനുള്ള കാരണങ്ങളും വേണം. ദീർഘദൂരയാത്രകൾ ഉണ്ടെങ്കിൽ മാത്രമേ ഇലക്ട്രിക് ട്രെയിൻകൊണ്ടു ലാഭമുണ്ടാക്കാനും കഴിയുകയുള്ളൂ.
കുറഞ്ഞ സമയംകൊണ്ട് നമ്മൾ കാസർഗോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തുന്നുവെന്നിരിക്കട്ടെ. വലിയ തുക മുടക്കി പെട്ടെന്ന് എത്താൻ എത്രപേർ എത്രദിവസം തയാറാവും? അതുകൊണ്ട് വന്ദേഭാരതിനേക്കാൾ നേട്ടമുണ്ടാക്കാൻ ഈ അതിവേഗംകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. ഇത്തരം വാഹനങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലുണ്ടാകുന്ന പുകിലുകൾ വേറെ! പെരുമൺ ദുരന്തം നമ്മളാരും ഇതേവരെ മറന്നിട്ടില്ല. അടിസ്ഥാന സൗകര്യമില്ലാതെ എന്തിനു തുടങ്ങി? അപകടം മനഃപൂർവം വരുത്തി വച്ചതല്ലേ? അന്നേ ഞങ്ങൾ പറഞ്ഞതല്ലെ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളും പറച്ചിലുകളുമായി.
അതുകൊണ്ട് നിലവിലെ റെയിൽ പാളത്തോടു ചേർന്ന് തൂണുകൾ സ്ഥാപിച്ചുകൊണ്ടും വളവുനിവർത്താൻ ആവശ്യമുള്ളിടത്തു മാത്രം ഭൂമിയേറ്റെടുത്തുകൊണ്ടും അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കിയാൽ എത്ര കോടി രൂപ ലാഭിക്കാനാവും എന്നു ലേഖകൻ ചിന്തിച്ചുപോവുകയാണ്. മിച്ചം ലഭിക്കുന്ന തുക സ്ത്രീസുരക്ഷയ്ക്കും ആരോഗ്യമേഖലയ്ക്കും ആദിവാസി ഗോത്രവിഭാഗങ്ങളെപ്പോലെ സാധാരണക്കാരായ മനുഷ്യരുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്നിരിക്കേ കിടപ്പാടമില്ലാത്തവരുടെ ഭൂമിയേറ്റെടുത്തുകൊണ്ട് ഞങ്ങൾ ഇതുതന്നെ കൊണ്ടുവരുമെന്ന് വാശിപിടിക്കുന്നത് ആലോചനക്കുറവുകൊണ്ടാണോ മറ്റെന്തെങ്കിലും ലക്ഷ്യമുള്ളതുകൊണ്ടാണോ എന്നറിയില്ല.
Kerala
ചങ്ങനാശേരി: വെല്ലുവിളികളെ നേരിടാന്‍ സമകാലിക വിദ്യാര്‍ഥീസമൂഹം സജ്ജരാവണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.
കെസിഎസ്എല്‍ സംസ്ഥാന കലോത്സവം ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയില്‍ കേരള കത്തോലിക്ക വിദ്യാര്‍ഥി പ്രസ്ഥാനം വഹിച്ചപങ്ക് വലുതെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ചെയര്പേഴ്സന് നേഹ മരിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കേരി, സംസ്ഥാന ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, ഫാ. ടോണി ചെത്തിപ്പുഴ, ഫാ. റോജി വല്ലയില്‍, ജോയി ഫ്രാന്‍സിസ്, ജോസ് അനൂപ്, റിന്‍സ് വര്‍ഗീസ്, വിനോദ് ബാബു എസ്, തെരേസ ബിജു സെബാസ്റ്റ്യന്‍, സിസ്റ്റര്‍ മോളി ദേവസി, സോജന് ചാക്കോ, എസ്. ബിജു, ജിജോ മാത്യു, ജിജോമോന് തോമസ്, എല്‍സി ആന്റണി, ആല്‍ജിന്‍ ഇമ്മാനുവേല്‍, ടിന്റു ആന്‍ തോമസ്, മനോജ് ചാക്കോ, സിസ്റ്റര്‍ ജോയിസ് മരിയ, ജോര്‍ജ് കൊച്ചറയ്ക്കല്‍, സജിന്‍ എന്‍, ലിനിമോള്‍ ആന്റണി, ടോം ചാക്കോ, സബീഷ് നെടുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി എസ്ബി, സെന്റ് ആന്‍സ് സ്കൂളുകളിലെ പതിനഞ്ച് വേദികളിലായി ഇരുപത്തിഅഞ്ച് രൂപതകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കാളികളാവും. വൈകുന്നേരം നടക്കുന്ന നൂറ്റിപത്താമത് സംസ്ഥാന സമ്മേളനം ചങ്ങനാശേരി അതിരുപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി മൂലയില്ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കലോത്സവ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.