കൊച്ചി: മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ നൽകാനാണ് ഇഡി നിർദേശം. ജൂൺ 17ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടർച്ചയാണ് 29ലെ ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്നാണ് വീണ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ജൂൺ 29ലെ ചോദ്യം ചെയ്യൽ. നേരത്തെ ഹാജരായപ്പോൾ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങലും കരാർ രേഖകളും ഇഡി പരിശോധിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ അടക്കം തുറന്ന പരിശോധന നടത്തിയിരുന്നു. കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർണായകമാണ്.
Tags : ED veena vijayan cpm cmrl exalogic