വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ ഗംഗാനദിക്ക് നടുവിൽ ബോട്ടിൽ ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പാർട്ടി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബോട്ടും പോലീസ് കസ്റ്റഡിയിലെടുത്തു.
ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. 25-നും 32-നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ദശാശ്വമേധ് പോലീസ് സ്റ്റേഷൻ പരിധിയിലെ മൻമന്ദിർ ഘട്ടിന് സമീപമായിരുന്നു സംഭവം.
യുവാക്കൾ സഞ്ചരിച്ച ബോട്ട് ഒരു ബിജെപി നേതാവിന്റേതാണെന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നെങ്കിലും പോലീസ് ഇത് ഔദ്യോഗികമായി നിഷേധിച്ചു. നിലവിൽ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഈ ദൃശ്യങ്ങൾ കുറച്ചു പഴയതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഗംഗാനദിയുടെ വിശുദ്ധി തകർക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ പോലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 17-നും സമാനമായ രീതിയിൽ ഗംഗയിൽ ബോട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : Party Ganges Varanasi Latest News