തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത സ്കൂൾ നവീകരണ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ പിണറായി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ചാണ് മന്ത്രി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയത്.
പൊതുതാത്പര്യം മുൻനിർത്തി 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി കരാർ റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ് നൽകിയിട്ടുള്ളത്. 2025 ഒക്ടോബർ 16-ന് പിണറായി സർക്കാർ ഒപ്പിട്ട ഈ കരാറിലൂടെ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ പൂർണമായി ബലികഴിച്ച് കേന്ദ്രത്തിന് മുന്നിൽ 'കഴുത്തും കത്തിയും' വച്ചുകൊടുക്കുകയായിരുന്നു.
പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. തങ്ങൾ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ല. എന്നാൽ എൽഡിഎഫ് സർക്കാർ സഖ്യകക്ഷികളെപ്പോലും അറിയിക്കാതെ, ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ പരമരഹസ്യമായിട്ടാണ് ഈ കരാറിൽ ഒപ്പുവെച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത് ചെയ്തതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
Tags : N. Shamsudheen PM SHRI Education Minister LDF government Latest News