തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലൂടെ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് മുന്നിൽ ലജ്ജാകരമായി കീഴടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാദങ്ങളെ ശക്തമായി എതിർത്ത പ്രതിപക്ഷം, സഭ ബഹിഷ്കരിക്കുകയും ചെയ്തു.
2025 ഒക്ടോബറിൽ ധാരണാപത്രം ഒപ്പിട്ടെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അത് 20 ദിവസത്തിനകം മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേരളത്തിൽ പദ്ധതി നടപ്പിലായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചതാണ്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതിയാകില്ല. ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം തെരഞ്ഞെടുക്കുക, സ്കൂൾ വിവരങ്ങൾ പോർട്ടൽ വഴി കേന്ദ്രത്തെ അറിയിക്കുക, മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങിയ യാതൊരു തുടർനടപടികളും കഴിഞ്ഞ സർക്കാർ ചെയ്തിട്ടില്ല.
പുതിയ സർക്കാർ വിചാരിച്ചാൽ മാത്രമേ ഈ പദ്ധതി ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. എന്നാൽ ആർഎസ്എസ് അജണ്ടകൾക്ക് മുന്നിൽ കീഴടങ്ങി, പദ്ധതി രഹസ്യമായി നടപ്പിലാക്കാനുള്ള കരുക്കളാണ് സർക്കാർ ഇപ്പോൾ നീക്കുന്നത്. "അധികാരത്തിൽ വന്നാൽ ഒഴുക്കിക്കളയും" എന്ന് വീരവാദം പറഞ്ഞവർ എവിടെപ്പോയെന്നും പിണറായി വിജയൻ ചോദിച്ചു.
Tags : VD Satheesan Pinarayi Vijayan Latest News