കണ്ണൂർ: വാണിയപ്പാറ ഇൻഫന്‍റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹതകൾ നീങ്ങി. കല്ലറയിൽ രേഖകളിലില്ലാത്ത മൃതദേഹം അടക്കിയിട്ടില്ലെന്ന് കല്ലറ തുറന്നുള്ള പരിശോധനയിൽ വ്യക്തമായി.
വൻ പോലീസ് സംഘത്തിന്‍റെയും, ഫോറൻസിക് ഉദ്യോഗസ്ഥരുടെയും, പോലീസ് സർജന്‍റെയും പള്ളി വികാരി ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു 38-ാം നമ്പർ കല്ലറ തുറന്നത്. കല്ലറയിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
കല്ലറയിലെ പെട്ടി 2015 ൽ അടക്കം ചെയ്ത ജെയിംസ് കൂമ്പുക്കലിന്‍റേതാണെന്നും കല്ലറയിൽ കണ്ട പായ 2006ൽ സംസ്കരിച്ച മറിയത്തിന്‍റേതാണെന്നുമാണ് പോലീസ് കണ്ടെത്തിയത്.
അതേസമയം, സെമിത്തേരിയിലെ ദുരൂഹതകൾ നീങ്ങിയതിൽ സന്തോഷമെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. കല്ലറയിൽ രണ്ടുപേരെ ഇതുവരെ അടക്കം ചെയ്തിട്ടുണ്ടെന്ന് തങ്ങൾ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അത് പോലീസ് പരിശോധനയ്ക്കു ശേഷം സ്ഥിരീകരിച്ചു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കപ്പെട്ടതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Vaniyappara church tomb dead body