ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിൽ ശക്തമായ പെയ്ത മഴയിൽ വൻ നാശനഷ്ടം. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മൂന്നുപേരെ കാണാതായി.
കനത്ത മഴയിൽ നദികളിലെ ജലപ്രവാഹം അപകടകരമാംവിധം ഉയർന്നതിനെത്തുടർന്ന് പന്യാർ ലോവർ ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിലെ സ്പിൽവേ ഗേറ്റ് അധികൃതർ തുറന്നുവിട്ടു. ഇതോടെ, യാസാലി സർക്കിളിന് കീഴിലുള്ള പൂസക്ക് സമീപമുള്ള നീപ്കോ പ്രോജക്ട് കോളനിയിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത് പ്രളയത്തിന് കാരണമായി. വെള്ളം കുത്തിയൊലിച്ച് കോളനിയിലും പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 18 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ധേമാജി, ലഖിംപുർ, ബിശ്വനാഥ്, സോനിത്പുർ ജില്ലകളിൽ ജലപ്രവാഹം നാശം വിതക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. അയൽസംസ്ഥാനമായ ആസാമിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Tags : Heavy rain house collapse missing