International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
Kerala
കൊച്ചി: ആലുവയില്‍ വനിത ഹോസ്റ്റലില്‍ അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന 16കാരിയെ കാണാനില്ലെന്ന് പരാതി. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രഞ്ജിതയുടെ മകള്‍ ആരതി സുരേഷിനെയാണ് കാണാതായത്. രാവിലെ ഉണര്‍ന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്.
അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ആലപ്പുഴ സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചു. ഇതോടെ പിതാവിന്റെ സ്വദേശമായ പഞ്ചാബിലേക്ക് കുട്ടി കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടി അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടര്‍ച്ചയായി വിളിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ പഞ്ചാബ് പോലീസുമായി ആലുവ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
International
കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോഷി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. അപകടത്തിൽ 250 ത്തോളം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിൽ ഇതുവരെ അറനൂറിലധികം വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ സർക്കാർ സ്ഥിരീകരിക്കുന്നു. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.
പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നു. മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേതുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.
International
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർഥാടകരെ കാണാതായതായി സ്ഥിരീകരിച്ച് സദ്ഗുരു. കൈലാസ മാനസസരോവർ തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
പ്രളയസമയത്ത് ഇവർ ഗൈറോംഗ് ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നു. ഇമിഗ്രേഷൻ ഓഫീസിന് മുകളിലേക്ക് പ്രളയജലം പതിക്കുന്നതിന്റെയും നാശം വിതയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്നും ഗൈറോംഗ് ടൗണും ഇമിഗ്രേഷൻ കെട്ടിടവും പൂർണ്ണമായും വെള്ളത്തിനടിയിലായതായും സദ്ഗുരു അറിയിച്ചു.
ഇമിഗ്രേഷൻ ഓഫീസിൽ ഉണ്ടായിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. യാത്ര പുറപ്പെട്ട 21 ഗ്രൂപ്പുകളിലായുള്ള 495 പേർ സുരക്ഷിതമായി മടങ്ങിയെത്തിയതായും 743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും തുടരുന്നതായും സദ്ഗുരു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാൻ ഇല്ലെന്ന് പരാതി. മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകൻ മുഹമ്മദ് സബീറിനെ(10) ആണ് കാണാതായത്.
ശനിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ തമ്പാനൂർ പോലീസിൽ പരാതി നൽകിയത്. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം.
പിതാവിന്റെ പരാതിയിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: അത്യാവശ്യമായി നാട്ടിലേക്കു പോയ കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം. ഒടുവില്‍ ഉദ്യോഗസ്ഥന് നേരിട്ടു വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയതോടെ രണ്ടുദിവസമായി തുടരുന്ന പ്രചാരണത്തിനു പരിസമാപ്തിയാവുകയും ചെയ്തു.
കർണാടക വ്യവസായ വകുപ്പ് ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ഡൽഹി യാത്രയാണു പ്രശ്നമായത്. ഗ്യാനേന്ദ്ര കുമാറുമായി ബന്ധപ്പെടാനാവില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ആദ്യം പറഞ്ഞത്. കാണാതായെന്ന വിവരം ലഭിച്ചുവെന്നും എന്നാൽ ഔദ്യോഗിക പരാതി കിട്ടിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം ചൂടുപിടിച്ചു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഓഫീസർ എത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ചയ്ക്കുശേഷം ഇദ്ദേഹവുമായി ആശയവിനിമയത്തിന് കഴിഞ്ഞിരുന്നില്ല.
ഡൽഹിയിലേക്ക് ഗ്യാനേന്ദ്രകുമാർ വിമാനടിക്കറ്റ് ബുക്ക് ചെയ്തുവെന്നും കണ്ടെത്തി. ഇതിനിടെയാണ് ഉദ്യോഗസ്ഥന് നേരിട്ട് വിളിച്ച് യാത്രാകാരണം വിശദീകരിച്ചത്.
അടിയന്തരമായി നാട്ടിലേക്കു പോകേണ്ടിവന്നതും ഇതിനിടെ ഔദ്യോഗിക മൊബൈൽ പ്രവർത്തിക്കാതിരുന്നതും വിശദീകരിച്ചതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.
Kerala
കൊച്ചി: ചരക്കുകപ്പലില്‍ നിന്നു യാത്രയ്ക്കിടെ കാണാതായ ഡക്ക് ഓഫീസര്‍ ട്രെയിനി ഷിന്റോണിനെ കാണാതായിട്ട് പത്തു ദിവസം. കാണാതായെന്ന് മാത്രമാണ് കപ്പല്‍ കമ്പനി ഷിന്റോണിന്റെ കുടുംബത്തെ അറിയിച്ചത്. പത്തു ദിവസമായിട്ടും കൃത്യമായ വിവരങ്ങള്‍ അറിയാതെ ഞാറക്കലുള്ള കുടുംബം പ്രാര്‍ഥനകളോടെ ദിനങ്ങള്‍ തള്ളിനീക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള ചരക്കുകപ്പലിന്റെ യാത്രയ്ക്കിടെ 12ന് ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ഷിന്റോണിനെ കാണാതായത് എന്ന് കപ്പല്‍ കമ്പനി അറിയിച്ച വിവരം മാത്രമേ ഇതുവരെ വീട്ടുകാര്ക്കറിയൂ. ഷിന്റോണിന് എന്ത് സംഭവിച്ചുവെന്ന് അറിയാനായി കമ്പനിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചെങ്കിലും ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ഷിന്റോണിന്റെ ഫോണ്‍ ഉള്‍പ്പെടെ കാബിനില്‍ ഉണ്ടെന്നാണ് ചില സഹപ്രവര്‍ത്തകര്‍ അറിയിച്ചത്. 15 നിലകളിലായുള്ള കൂറ്റന്‍ കപ്പലാണിത്. 22 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ ഒരാളെ കാണാതായിട്ട് കപ്പലില്‍ വേണ്ട വിധമുള്ള തെരച്ചില്‍ നടത്താതിരുന്നതില്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ട്. കപ്പല്‍ നിലവില്‍ സിംഗപ്പുര്‍ തുറമുഖവും വിട്ടു. ഇനി എവിടെ അന്വേഷിക്കണമെന്ന് പോലുമറിയാതെ ഓരോ ദിവസവും തള്ളിനീക്കുകയാണ് ഷിന്റോണിന്റെ കുടുംബം.
ഇതിനിടെ ഹൈബി ഈഡന് എംപി, ടോണി ചമ്മണി എംഎല്‍എ എന്നിവരൊക്കെ വീട്ടിലെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനിടെ കാര്യങ്ങള്‍ അറിയാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവരം ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കുടുംബത്തെ അറിയിച്ചിരുന്നു.
Kerala
കണ്ണൂര്‍: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാനത്തിന് പുറത്തും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവ സൂര്യയെ കണ്ടെത്താനുള്ള കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ ചിലര്‍ കണ്ടെന്ന വിവരം തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
Kerala
വൈപ്പിൻ: വിദേശ ചരക്കുകപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായെന്ന കമ്പനിയുടെ അറിയിപ്പ് ലഭിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും മറ്റു വിവരങ്ങളൊന്നും ലഭിക്കാതെ കുടുംബം ആശങ്കയിൽ.
ഞാറയ്ക്കൽ കെടിഎക്സ് റോഡിലെ പാലിശേരി വീട്ടിൽ ബെന്നിയുടെയും ഷീജയുടെയും മകൻ ഷിന്റോണിനെയാണ് (24) ദുരൂഹസാഹചര്യത്തിൽ കാണാതായത്. ദക്ഷിണാഫ്രിക്കയിൽനിന്നു കാറുകളുമായി സിംഗപ്പുരിലേക്ക് പുറപ്പെട്ട ജപ്പാനിലെ എംഒഎൽ എന്ന കമ്പനിയുടെ വിക്ടോറിയസ് എയ്സ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരനാണ് ഷിന്റോൺ.
കപ്പൽ സിംഗപ്പുർ തുറമുഖത്ത് എത്തിയതായാണ് ഇപ്പോഴത്തെ വിവരം. യാത്രയ്ക്കിടെ കഴിഞ്ഞ 12ന് നേരംവെളുത്തപ്പോഴാണ് ഷിന്റോണിനെ കാണാതായത്. എന്നാൽ തലേന്നു രാത്രിയിൽ ഏറെനേരം ഷിന്റോൺ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മാത്രമല്ല രാത്രിയിൽ മുറിയിൽ കണ്ട സഹപ്രവർത്തകരുമുണ്ട്.
രാവിലെ ഡ്യൂട്ടിയിൽ എത്താതെ വന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആളെ കാണാനില്ലെന്ന് അറിയുന്നതെന്നാണ് ലഭിച്ച വിവരം. കപ്പൽ കമ്പനിയുടെ ചെന്നൈയിലുള്ള ഓഫീസിൽനിന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്.
കൂടുതൽ കാര്യങ്ങൾ അറിയാൻ കമ്പനിയുടെ മുംബൈയിലുള്ള ഓഫീസുമായും ബന്ധുക്കൾ ബന്ധപ്പെട്ടെങ്കിലും ഒന്നും അറിയാനായിട്ടില്ല.
കഴിഞ്ഞദിവസം ഹൈബി ഈഡൻ എംപി ഷിന്റോണിന്റെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.
Kerala
പാനൂർ: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തെരഞ്ഞ് പുറപ്പെട്ടു.
ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
Kerala
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം വിദ്യാർഥി ബിലാലിനെയാണ് കാണാതായത്. വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല
വീടിന് സമീപത്തെ കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കായലിൽ തെരച്ചിൽ നടത്തുന്നുണ്ട്.
Kerala
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ ചരക്ക് കപ്പലില്‍ നിന്ന് എറണാകുളം ഞാറക്കല്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ശക്തമാക്കണമെന്ന് കുടുംബം. ഷിപ്പിംഗ് മന്ത്രാലയത്തിനും എറണാകുളം ഞാറക്കല്‍ പോലീസിലും കുടുംബം പരാതി നല്കി.
ബുധനാഴ്ചയാണ് ഞാറക്കല്‍ പള്ളിശ്ശേരി വീട്ടില്‍ ഷിന്ഡോണ് ബെന്നിയെ (24) കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിംഗ് കമ്പനിയുടെ വിക്ടോറിയസ് എന്ന ജപ്പാന് ചരക്ക് കപ്പലില്‍ ഡെക്ക് ഓഫീസര്‍ ട്രെയിനി ആയിരുന്നു ഷിന്റോണ്‍.
ചൊവ്വാഴ്ച രാത്രി സഹോദരനും വീട്ടുകാരുമായി ഷിന്റോണ്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച ജോലിക്ക് എത്താതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കാണാനില്ലെന്ന് ഷിപ്പിംഗ് കമ്പനിക്ക് മനസിലാകുന്നത്. തുടര്‍ന്ന് ഷിപ്പിംഗ് കമ്പനി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
കമ്പനിയുടെ മുംബൈ ഓഫിസിലും ചെന്നൈ ഓഫിസിലും കുടുംബം ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡന് എംപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Kerala
കവരത്തി: ലക്ഷദ്വീപില്‍ കടലിൽ പട്രോളിംഗിന് പോയ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പോലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലില്‍ കാണാതായത്. മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ ഒരാൾ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് കവരത്തിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേരെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാണാതായവർക്കായി തെരച്ചില്‍ തുടരുകയാണ്. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രോത്ത് ദ്വീപിലെ ഹിദായത്ത് എന്നിവരെയാണ് കാണാതായത്.
District News
താനൂര്‍: നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ബംഗളുരുവില്‍ പോയതിന് പിന്നാലെ കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ നാഗ്പൂരില്‍നിന്ന് കണ്ടെത്തി. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം താനൂര്‍ ഡിവൈഎസ്പി സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നാഗ്പൂരില്‍നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ആറിന് വൈകീട്ടാണ് ഇംതിയാസ് നാട്ടില്‍നിന്ന് ബെംഗളുരുവിലേക്ക് പോയത്. ഏഴിന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീടാണ് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായത്. ഇതോടെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ബംഗളൂരുവില്‍ പഠിക്കുന്ന ഇംതിയാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് പോയത്.
മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇംതിയാസ് കര്‍ണാടകയിലുണ്ടെന്ന് മനസിലായിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. അതിനിടയില്‍ നാഗ്പൂരില്‍നിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വിഗിയില് ഭക്ഷണം ബുക്ക് ചെയ്തതായി കണ്ടെത്തി. മഹാരാഷ്ട്ര പൊലിസ് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പൊലിസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു. നാഗ്പൂരിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ യുവാവ് ഉണ്ടെന്ന് പൊലിസിന് സൂചന ലഭിച്ചിരുന്നു. പ്രാദേശിക സഹായവും പൊലിസ് തേടി. തുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇംതിയാസുമായി പോലീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിലേക്ക് പോയതിന്റെ ലക്ഷ്യം, ഫോണ്‍ ഓഫ് ചെയ്യാനുണ്ടായ സാഹചര്യം, നാഗ്പൂരില്‍ എങ്ങനെയെത്തി, ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് പൊലിസ് വ്യക്തമാക്കി.
താനൂര്‍ എസ്ഐ എസ്.സിദ്ധാര്‍ഥ്. സിപിഒ ആരോമല്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Kerala
കൊച്ചി: കമ്പ്യൂട്ടര്‍ ക്ലാസില്‍ പോയ 20 വയസുകാരിയെ കാണാനില്ലെന്ന് പരാതി. അമ്മ മുളവുകാട് പോലീസില്‍ പരാതി നല്കി. വല്ലാര്‍പാടം സ്വദേശിനിയെയാണ് കാണാതായത്.
ചൊവ്വാഴ്ച രാവിലെ കലൂരിലുള്ള കമ്പ്യൂട്ടര്‍ ക്ലാസിലേക്ക് പോയതാണ്. എന്നാല്‍ വൈകുന്നേരമായിട്ടും തിരികെ വരാതിരുന്ന സാഹചര്യത്തിലാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൻപൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കാണാതായി. രശ്മി അറോറയുടെ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് എസ്ബിഐയിൽ നിന്ന് കാണാതായത്. സംഭവത്തിൽ ബാങ്ക് മാനേജർക്കും മറ്റ് ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2003 -ൽ ആണ് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് രശ്മി ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ലക്നോവിലേക്ക് താമസം മാറിയതിനാൽ രശ്മിക്ക് കാൻപൂരിലെ ബ്രാഞ്ചിൽ എത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ലോക്കർ വാടക കൃത്യമായി രശ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നുണ്ടായിരുന്നു. അതിനാൽ ലോക്കർ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് രശ്മി കരുതിയത്.
കഴിഞ്ഞ ദിവസം രശ്മി ലോക്കർ പരിശോധിക്കാൻ എത്തിയിരുന്നു. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് വിവരങ്ങൾ കണ്ടെത്തിയ ശേഷം ലോക്കർ തുറക്കാൻ അനുവാദം നൽകി. എന്നാൽ ലോക്കർ തുറന്ന് നോക്കിയപ്പോൾ അത് പൂർണമായും ശൂന്യമാണെന്നാണ് കണ്ടെത്തിയത്.
തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയും ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബ്രാഞ്ച് മാനേജർക്കും മറ്റ് ബാങ്ക് ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ബാങ്ക് രേഖകൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ പോലീസ് പരിശോധിച്ചുവരികയാണ്.
District News
വിഴിഞ്ഞം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസവും തുടർന്നു. ആരെയും കണ്ടെത്താനായില്ല.
പുല്ലുവിള സ്വദേശി ജോണിനായി തമിഴ്നാട് ബോട്ടുകാരുടെ സഹായവും വിഴിഞ്ഞം തീരദേശ പോലീസ് തേടി. തുടർച്ചയായി നീണ്ടുനിൽക്കുന്ന കടൽ ക്ഷോഭം തെരച്ചിലിനു തടസമാകുന്നു ണ്ട്. കടൽക്ഷോഭം കെട്ടടങ്ങുന്ന മുറയ്ക്കു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപം ഒന്നര മാസം മുൻപ് കാണാതായ യുവ ഡോക്ടർക്കായി ചിപ്പി ത്തൊഴിലാളികളുടെ സഹായത്തോടെ പാറക്കൂട്ടങ്ങളിൽ തിരച്ചിൽ നടത്താനും തീരദേശ പോലീസ് തയാറെടുക്കുന്നു. കഴിഞ്ഞ മാസം 31ന് കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിനും അഞ്ചുതെണ്ട് സ്വദേശി ഷിജിനും വേണ്ടിയുള്ള തിരച്ചിലാണു വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെയും തുടർന്നത്. തീരദേശത്ത് കരയോടു ചേർന്നും ഉൾക്കടലിലും മറൈൻ എൻഫോഴ്സ്മെന്റിന്റെ യും തീരദേശപോലീസിന്റെയും തീരസംരക്ഷണ സേനയുടെയും പരിശോധനകൾ വിഫലമായി.
കേരളത്തിലെയും തമിഴ്നാട്ടിലെയും നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ സഹായം തെരച്ചിൽ തുടങ്ങിയ സമയം മുതൽ അധികൃതർ തേടിയിരുന്നു. എന്നാൽ ഇതുവരെയും രണ്ടു പേരെയും ആരും കണ്ടിട്ടില്ലെന്നതും അധികൃതരെ കുഴക്കുന്നു. എന്നാലും പ്രതീക്ഷ കൈവിടാതെയുള്ള തെരച്ചിൽ തുടരാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഇതോടൊപ്പം കാണാതായ യുവ ഡോക്ടർക്കായുള്ള തെരച്ചിലും ഉണ്ടാകും. കഴിഞ്ഞ ജൂൺ മാസം 22 ന് രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം കടൽ കാണാനെത്തി പാറക്കൂട്ടത്തിൽ നിൽക്കുന്നതിനിടയിൽ തെരയെടുത്ത വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ സെൽവരാജിന്റെയും അജിതയുടെയും മകൻ ശ്രീജിത്തി(29) നെ യാണ് ഇനിയും കണ്ടെത്താനുള്ളത്. ഇയാൾ പാറക്കൂട്ടങ്ങളിലോ, തുറമുഖങ്ങളുടെ പുലിമുട്ടിലോ കുടുങ്ങിക്കിടക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.
ശ്രീജിത്തിനായി സംഭവ ദിവസം മുങ്ങൽ വിദഗ്ധരായ ചിപ്പി ത്തൊഴിലാളികൾ ഇറങ്ങിയെങ്കിലും കടൽക്ഷോഭത്തിൽ അധികനേരം പിടിച്ചു നിൽക്കാനാവാതെ എല്ലാവരും പിന്മാറുകയായിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിന് സമീപമുള്ള ശിവഗംഗ മലനിരകളിൽ ട്രെക്കിംഗിന് പോയ യുവാവിനെ കാണാതായി. ഇൻഡോർ സ്വദേശി അദ്വൈത് ഉപാധ്യായ് (31) ആണ് കാണാതായത്. ബംഗളൂരുവിലെ ധനകാര്യകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അദ്വൈതിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
വെള്ളിയാഴ്ച ബൈക്ക് വാടകയ്ക്കെടുത്ത് ശിവഗംഗയിൽ എത്തിയ അദ്വൈത് ട്രെക്കിംഗിനെ കുറിച്ചുള്ള വിവരങ്ങൾ പ്രതിശ്രുത വധുവുമായി പങ്കുവച്ചിരുന്നു. രാവിലെ ഏഴരയോടെ സ്ഥലത്തെത്തി മലകയറാന്‍ തുടങ്ങുന്ന അദ്വൈതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.
അദ്വൈതിന്റെ ബൈക്ക് മലയടിവാരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഡുരുവിന് സമീപമാണ് ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി.
അപകടം നിറഞ്ഞ ശാന്തള ഡ്രോപ്പ് മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മനുഷ്യശരീരത്തിന് സാദൃശ്യമുള്ള ഒരു വസ്തു കണ്ടെത്തിയിട്ടുണ്ടെങ്കിലും കൊടും കാടായതിനാല്‍ താഴേക്ക് എത്താന്‍ സാധിച്ചില്ല. പോലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ്, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 100-ലധികം ഉദ്യോഗസ്ഥരാണ് തെരച്ചിലിൽ നടത്തുന്നത്.
അദ്വൈതിന്റെ ലാപ്ടോപ് പോലീസ് പരിശോധിച്ചു. ശിവഗംഗയെ കുറിച്ചും ഭൂപ്രകൃതിയെ കുറിച്ചും ശന്താള ഡ്രോപിനെ കുറിച്ചും, ഇവിടെയുള്ള ആത്മഹത്യാ മുനമ്പുകളെ കുറിച്ചും തെരഞ്ഞതിന്റെ വിവരങ്ങള്‍ കണ്ടെത്തി. ഇതോടെ അദ്വൈത് ജീവനൊടുക്കിയതാകാനുള്ള സാധ്യതയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അപകടത്തിൽപ്പെട്ടതാണോ അതോ മറ്റ് കാരണങ്ങളാണോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Kerala
മലപ്പുറം: ബംഗളൂരുവിലേയ്ക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്.
നഴ്സിംസ് പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതാണ് ഇംതിയാസ്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ഇംതിയാസ് വീട്ടുകാരെ ഫോണില്‍ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോളജില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അവസാനമായി ഫോണ്‍ സന്ദേശം ലഭിച്ച ലൊക്കേഷന്‍ കേന്ദ്രീകരിച്ചും ബംഗളൂരു പോലീസിന്റെ സഹായത്തോടെയും താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുന്നത് ആദ്യമായല്ലെന്ന വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്.
ധീവരസഭയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പന് ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ്. കഴിഞ്ഞ ഒമ്പതു ദിവസമായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സര്‍ക്കാര്‍ ഡോണിയര്‍ വിമാനം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണു തെരച്ചില്‍ നടത്തുന്നത്. കുടുംബത്തില്‍നിന്ന് ഒരാള്‍ നഷ്ടപ്പെട്ടപോലെയാണ് ഇതിനെ കാണുന്നത്.
ഇതുവരെയും ഒരു സര്‍ക്കാരും കാണാതായവര്‍ക്കായി ഇങ്ങനെ തെരച്ചില്‍ നടത്തിയിട്ടില്ല. മുന്‍സര്‍ക്കാരിന്റെ കാലത്ത് 148 പേരെയാണു കടലില്‍ കാണാതായത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഷിജിനുവേണ്ടി ഒന്‍പതാംദിവസമായ ഇന്നലത്തെ തെരച്ചിലും വിഫലം. രാത്രി വരെ തെരച്ചിൽ നടത്തിയിട്ടും ഷിജിനെ കണ്ടെത്താനായില്ല.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് തെരച്ചിൽ ആരംഭിച്ചത്.കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സമെന്റും കോസ്റ്റൽ പോലീസും സ്കൂബാ ടീമും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും തെരച്ചിലിനിറങ്ങി.
മോശം കാലാവസ്ഥ ഇന്നലെ തെരച്ചിലിനെ ബാധിച്ചു. കടലിലിറങ്ങിയ സ്കൂബാ ടീം കടൽ പ്രക്ഷുബ്ധമായതിനാൽ ഉച്ചകഴിഞ്ഞു കരയിൽ കയറി.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ കാലതാമസം ഉണ്ടായതിൽ പ്രതിഷേധിച്ച് ഷിജിന്റെ ഭാര്യയും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ദിവസം കോസ്റ്റൽ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചിരുന്നു.
മന്ത്രി സി.പി. ജോണ്‍ അഞ്ചുതെങ്ങിലെത്തി മത്സ്യത്തൊഴിലാളി നേതാക്കളുമായും ഇടവക വികാരിയുമായും ചർച്ച നടത്തി തെരച്ചിൽ ഊർജിതമാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ 31നാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്.
Kerala
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ ഷിജിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഷിജിനെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഗൗരവകരമായ ഒരു തിരച്ചിലും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നാട്ടുകാരും സഹപ്രവർത്തകരുമായ മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ സ്വന്തം നിലയിൽ കടലിൽ തിരച്ചിൽ നടത്തുവാൻ മുന്നോട്ട് വന്നിട്ടുള്ളത്.
മകനെ തിരികെ ആവശ്യപ്പെട്ട് ഷിജിന്റെ മാതാവ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം ഏവരുടെയും കരളലിയിക്കുന്നതായി. ഭർത്താവിനെ തിരികെ കിട്ടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി. സർക്കാരിന്റെയും വകുപ്പുകളുടെയും ഭാഗത്തുനിന്നും യാതൊരുവിധ സഹായവും ലഭിക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായതെന്ന് കുടുംബം പ്രതികരിച്ചു.
Kerala
കാസർഗോഡ്: പോലീസ് ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. രാജപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സാം സനലിനെയാണ് (27) കാണാതായത്. ബേളൂർ അട്ടേങ്ങാനം സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരമില്ലാതായത്.
സംഭവത്തിൽ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ, അവസാനമായി സിഗ്നൽ ലഭിച്ചത് മൈസൂർ ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
മണർകാട്: വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര പാലൂപറമ്പിൽ പി.എസ്. ശരണി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴയിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ശരൺ ഇത് പിടിക്കാൻ വേണ്ടിയാണ് വെള്ളത്തിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ശരൺ ടാങ്കിന് പിന്നാലെ പോയെങ്കിലും മുങ്ങി താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
Kerala
കണ്ണൂര്‍: കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്.
അതേസമയം, കണ്ണൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.
മാടായിയിലും പയ്യന്നൂരിലും വീട് തകര്‍ന്ന് ഏഴ് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാടായി കുളവയല്‍ റോഡിലെ വീട് പുലര്‍ച്ചെ കാറ്റില്‍ തകര്‍ന്നു വീണാണ് ഏഴ് വയസുകാരന് പാര്‍ത്ഥിപിന് പരിക്കേറ്റത്.
Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി തുടങ്ങിയ മിന്നൽപ്രളയത്തിൽ സംസ്ഥാനത്തു കനത്ത നാശനഷ്ടം. മൂന്നു കുട്ടികളടക്കം ഏഴ് ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപ്പെട്ടും വെള്ളക്കെട്ടിൽ വീണുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെ കാണാതായി. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർകൂടി സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
പത്തനംതിട്ട: ശക്തമായ പേമാരിയും ഉരുൾപൊട്ടലും മൂലം നദികൾ കരകവിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രളയക്കെടുതികൾ. കോടികളുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് ദുരിത ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങര വാലിയിൽ തേറത്ത് മണ്ണിന് സമീപവും തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് തുമ്പാക്കുളം മേൽത്തട്ട് ഭാഗത്തും ഉണ്ടായ വൻ ഉരുൾ പൊട്ടലാണ് പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും മിന്നൽ പ്രളയത്തിന് കാരണമായത്. ഇതിനൊപ്പം സന്ധ്യമുതൽക്കേ നിലനിന്ന ശക്തമായ മഴയും പ്രളയത്തിനു കാരണമായി. കുറഞ്ഞ സമയത്തിനുള്ളിൽ അതി തീവ്രമഴ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തു.
Kerala
കോട്ടയം: വെള്ളിയാഴ്ച വൈകുന്നേരം മുതൽ പെയ്ത ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പയ്യാരിത്തോട്ടം മണ്ഡപ്ലാവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന അമ്മയെയും മകനെയും കാണാതായിരുന്നു.
പിന്നീട് മകനെ മണ്ണിനടിയിൽ നിന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോണിയുടെ ഭാര്യയും ജോസഫിന്റെ അമ്മയുമായ ഗ്രേസിക്കായി തെരച്ചിൽ തുടരുന്നു.
ശക്തമായ മഴയിൽ പൂഞ്ഞാർ, കൈപ്പള്ളി, അടുക്കം, അടിവാരം അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈരാറ്റുപേറ്റ-വാഗമൺ റോഡ് ഒലിച്ചുപൊയ നിലയിലാണ്. കല്ലും മണ്ണും റോഡിലേയ്ക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഈരാറ്റുപേട്ടയിലും സ്ഥിതി മോശമാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ടൗണിൽ ഉണ്ടായിരിക്കുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.
Kerala
കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പോലീസുകാരനെ പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തി. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അന്‍ജിത്തിനെ ആണ് കണ്ടെത്തിയത്.
ഒരാഴ്ചത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. അന്‍ജിത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കുടുംബ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അന്‍ജിത്ത് വീട്ടില്‍ നിന്ന് പോയത്.
ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പിന്നാലെ വിവരം വന്നിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ലെന്ന് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Kerala
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലിമുട്ടിന് സമീപത്താണ് അപകടമുണ്ടായത്.
രാജീവൻ എന്നയാളാണ് മരിച്ചത്. രണ്ട് പേരെ കാണാനില്ല. വള്ളത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്.
Kerala
കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച പൂന റെയില്‍വേ സ്റ്റേഷനില്‍ നിസാമുദീന്‍ എക്സ്പ്രസില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
മുനമ്പം ഭാഗത്ത് ഐസ്ക്രീം വില്‍പ്പന നടത്തിയിരുന്ന കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍ തറ വീട്ടില്‍ അഭിജിത്തിന് (25) ഒപ്പമാണ് പെണ്‍കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവാവും വിദ്യാര്‍ഥിനിയും പരിചയത്തിലാകുന്നത്. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിട്ട്.
യുവാവ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്ക് ഓണ്‍ ചെയ്തിരുന്നു. യുവാവിന്റെ സുഹൃത്തുക്കള്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ആലുവയില്‍ എത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞു പോയ വിദ്യാര്‍ഥിനി ഏറെ വൈകിയും വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
കൊല്ലം: തങ്കശേരിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ ആറരയോടെ തങ്കശേരി പുലിമുട്ടിന് സമീപത്തമാണ് സംഭവം. രണ്ട് പേർ സഞ്ചരിച്ച വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
Kerala
കൊച്ചി: മുനമ്പത്ത് കുടുംബ പ്രശ്നങ്ങളുടെ പേരില്‍ നാടുവിട്ട വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴുപ്പിള്ളി സ്വദേശി അന്‍ജിത്ത് ഇപ്പോഴും കാണാമറയത്ത്.
ഭാര്യ മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ മാന്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല.
വീടുവിട്ടു പോയ 26ന് ഉച്ചക്ക് ഇയാള്‍ ഭാര്യയെ വിളിച്ച ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് സ്വിച്ച് ഓണ്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സാധ്യമായ വഴികളിലൂടെ പോലീസ് അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: ആലുവയിൽ നിന്ന് 12 വയസുകാരിയായ ശ്രീഭദ്രയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയെ കണ്ടെത്താൻ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണത്തിന് ഒരു ടീമിനെ കൂടി അയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുന്ന സമയത്ത് കുട്ടി അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
National
ഭൂവനേശ്വർ: ഒഡീഷയിലെ കാണ്ഡമാലിൽ 2008 ലുണ്ടായ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് എ.എസ്.നായിഡു കമ്മിഷൻ റിപ്പോർട്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷണം. സിഐഡി അന്വേഷണത്തിനാണു മുഖ്യമന്ത്രി മോഹൻ ചരൺ മാജി നിർദേശം നൽകിയത്.
വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ത സരസ്വതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും പിന്നാലെ കാണ്ഡമാലിൽ ക്രൈസ്തവ സമൂഹത്തിനുനേരെ നടന്ന ആസൂത്രിത അക്രമങ്ങളെക്കുറിച്ചുമാണ് എ.എസ്. നായിഡു കമ്മിഷൻ അന്വേഷിച്ചത്.
ബിജുജനതാദൾ സർക്കാരിന്റെ ഭരണകാലത്തുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ഭൂവനേശ്വർ-കട്ടക് കമ്മിഷർക്കായിരുന്നു. 45 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
എണ്‍പതോളം പള്ളികളും ആയിരക്കണക്കിനു വീടുകളും കലാപത്തിൽ തകർത്തിരുന്നു. 2024 ൽ ബിജെപി സർക്കാർ ചുമതലയേൽക്കുന്ന ഘട്ടത്തിലാണ് അന്വേഷണ റിപ്പോർട്ട് കാണാതായത്.
Kerala
കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിളിനെ കാണാതായി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ല. മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്.
ഭാര്യയുമായി തര്‍ക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ മുനമ്പം പോലീസ് കേസെടുത്തു.
District News
ആലുവ: പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ ആലുവയിൽനിന്ന് കാണാതായതായി പരാതി. വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 16കാരിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം സ്ഥാപന അധികൃതരാണ് എടത്തല പോലീസിനെ അറിയിച്ചത്. പിന്നീട് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചു.
പെൺകുട്ടി പോയത് പോക്സോ കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ പത്തൊമ്പത് കാരനൊപ്പമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ച ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് പോക്സോ കേസ് പ്രതിയുടെ ഫോണിലേക്ക് പെൺകുട്ടി വിളിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.
District News
കരുമാലൂർ: കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങിയ 12കാരിയെ കാണാതായി. കരുമാലൂർ പുറപ്പിള്ളിക്കാവ് സ്വദേശിയായ കുട്ടിയെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. കുട്ടിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടിലുണ്ടായിരുന്ന കുട്ടി പിന്നീട് സമീപത്തെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയിരുന്നു.
കുട്ടി വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആലുവ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Kerala
ചിറ്റൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘംചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയിരുന്ന രണ്ടു പ്രതികൾ പിടിയിലായി.
കുന്നത്ത് പാളയം സ്വദേശി ശരൺ (26), കൊടുവായൂർ അബ്ദുൾ സലാം (30) എന്നിവരെയാണ് ബംഗളൂരുവിൽനിന്ന് ചിറ്റൂർ പോലീസ് പിടികൂടിയത്. അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് വി. വിഷ്ണുവിനാണ് കഴിഞ്ഞദിവസം മർദനമേറ്റത്.
വിഷ്ണുവിനെ തടഞ്ഞുനിർത്തി ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുവിന്റെ തലയിൽ 12 തുന്നലുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
International
ബീജിംഗ്: ദക്ഷിണ ചൈനാക്കടലില്‍ വിയറ്റ്നാം ചരക്കുകപ്പല്‍ മുങ്ങി 23 പേരെ കാണാതായി. 62 ജീവനക്കാരുമായി സഞ്ചരിച്ച 'ഖോയ് ന്ഗുയെന് 18' എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരത്തോടെ യോംഗ്ഷു റീഫിന് സമീപത്തുവച്ചാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 39 ജീവനക്കാരെ രക്ഷപ്പെടുത്താനായിട്ടുണ്ട്.
വൈകീട്ട് 6:30-ഓടെ കപ്പലില്‍ നിന്ന് അപകടസൂചന ലഭിച്ചതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ആറ് കപ്പലുകളും ഒരു രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററും ഒരു വിയറ്റ്നാം കപ്പലും ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
ചൈനയുടെ ഹൈനാൻ പ്രവിശ്യാ അധികൃതരുടെ വിവരപ്രകാരം വിയറ്റ്നാം രജിസ്ട്രേഷനുള്ള ഈ ചരക്കുകപ്പലിന് ഏകദേശം 70 മീറ്ററോളം നീളമുണ്ട്. സംഭവത്തില്‍ വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
ആലുവ: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു.
ശ്രീഭദ്ര വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
കുടുംബത്തിന്റെ പരാതിയിൽ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
Kerala
കോഴിക്കോട്: ബാലുശേരിയിൽ നിന്നും യുവതിയെയും ഏഴ് വയസ്സുള്ള മകനെയും കാണാതായതായി പരാതി. ബാലുശ്ശേരി സ്വദേശിയായ ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ എന്നിവരെയാണ് കാണാതായത്. ഈ മാസം 16 മുതലാണ് ഇരുവരെയും കാണാതാവുന്നത്.
അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല.വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും എടുത്താണ് ഷഹല മകനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിൽ ഭർത്താവ് ജയ്സലിന്റെ പരാതിയിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
International
ജോർജ്ജ്ടൗൺ: ഗയാന തീരത്തിന് സമീപം യാത്രാ ബോട്ട് മറിഞ്ഞു. അപകടത്തിൽ 27 പേർ മരിച്ചു.83 പേരെ കാണാതായതായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാർക്ക് ഫിലിപ്പ് തിങ്കളാഴ്ച അറിയിച്ചു.
കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും മാർക്ക് ഫിലിപ്പ് പറഞ്ഞു. ഇതുവരെ 69 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
എംവി ബരിമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം വലിയ നാശം വിതച്ചത്. പ്രവിശ്യയുടെ മേയർ അടക്കമുള്ള പ്രമുഖരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്.
ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും 80-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള നൂറിസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.
നദിക്കരയിലുണ്ടായിരുന്ന കടകളും കെട്ടിടങ്ങളും ഹോട്ടലുകളും പൂർണ്ണമായും ഒലിച്ചുപോയി. മുൻപ് വിപണികളും കടകളും സജീവമായിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ചെളി മാത്രമാണ് ശേഷിക്കുന്നത്. പ്രളയത്തിൽ നഗരസഭാ കാര്യാലയം പൂർണമായും തകർന്നുപോയതായി പ്രാദേശിക സന്നദ്ധ സംഘടനയായ 'ഷ്പൂൾ' വ്യക്തമാക്കി.
കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വിദൂര വടക്കുകിഴക്കൻ മലയോര മേഖലയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
Kerala
കൊച്ചി: വൈപ്പിനില്‍ 40കാരനായ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനി ഭാഗത്ത് മുരിപ്പാടത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്റെ മകന് രാകേഷിനെയാണ് കാണാതായത്.
ജൂലൈ 14ന് രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങിയ രാകേഷ് ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് പിതാവ് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
Kerala
കൊച്ചി: എറണാകുളം ചെറായില്‍ നവീകരണ പണികള്‍ നടന്നു വരുന്ന ചെറായി ദേവസ്വം നടയിലെ ചെറായി ടൂറിസ്റ്റ് ഹോം എന്ന വൈന്‍ പാര്‍ലറില്‍ നിന്നും 21 ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷണം പോയതായി പരാതി. മോട്ടോര്‍ പമ്പ്, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, കാര്‍ വാഷ് പമ്പ്, കോപ്പര്‍ വയറുകള്‍, ബാത്റൂം ഫിറ്റിംഗ്സുകള്‍ എന്നിവയാണ് മോഷണം പോയത്.
സാധനങ്ങള്‍ കാണാതായതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. ജൂണ്‍ ഒന്നിനും ജൂലൈ ആറിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നിട്ടുള്ളത് എന്നാണ് മാനേജര്‍ പാലക്കാട് വടക്കുഞ്ചേരി സ്വദേശി വിജയകുമാര്‍ മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണു ചെന്നൈ സ്വദേശിനിയെ കാണാതായി. ചൊവ്വാ അർധരാത്രിയാണ് സംഭവം.
ചെന്നൈയിൽനിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് നോർത്ത് പോലീസിനും ഫയർ ഫോഴ്സിനും വിവരം നൽകി.
രാത്രി തന്നെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സ് സംഘവും പുന്നമട കായലിൽ പരിശോധന നടത്തി. ഇന്നും തെരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: ചെറായി മൂത്തകുന്നം വാവക്കാട് സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോയതാണ്. എന്നാല്‍ വൈകിട്ട് പെണ്‍കുട്ടി തിരികെയെത്തിയില്ല.
ഇതോടെ പിതാവ് മുനമ്പം പോലീസില്‍ പരാതി നല്കി. മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് ഓരോ വർഷവും കാണാതാകുന്നവരുടെ കണക്ക് പെരുകുന്നു. പോലീസിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മേയ് വരെ 4,352 പേരെയാണു കാണാതായത്.
കഴിഞ്ഞ വര്‍ഷം ഇത് 11,139 ആയിരുന്നു. 2020ന് ശേഷം കാണാതാകുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ശരാശരി ആയിരത്തിലധികം പേരുടെ വര്‍ധനയാണ് ഉണ്ടായത്.
പല കാരണങ്ങളാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകളും ഇവയ്ക്കു പുറമേ നിലനില്ക്കുന്നു. കാണാതായവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചു കിട്ടിയതായി പോലീസ് രേഖകളില്ല.
കുട്ടികള്‍ തുടങ്ങി വയോധികര്‍ വരെ ഉള്‍പ്പെടുന്നതാണ് കാണാതായവരുടെ പട്ടിക. വീടുകളിലെ നിസാരവഴക്ക് മുതല്‍ യാതൊരു കാരണമില്ലാതെ വീടുവിട്ട് ഇറങ്ങിയവരും തട്ടിക്കൊണ്ടുപോകല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയില്‍ കാണാതായവരുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.
പ്രണയത്തിന്റെ ചൂരില്‍ നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട് കൂട്ടത്തില്‍. സമൂഹ മാധ്യമങ്ങള്‍ക്ക് ഇത്തരം തിരോധാനങ്ങളില്‍ വലിയ പങ്കുണ്ടെന്നാണ് പോലീസിന്റെയടക്കം വിലയിരുത്തല്‍.
ആറര വര്‍ഷം 68,862 പേര്
കഴിഞ്ഞ ആറര വര്‍ഷത്തിനിടെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 68,862. 2020ല്‍ 8,742 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ ഇത് 9,713 ആയി ഉയര്‍ന്നു. 2022ല്‍ 11,259, 2023ല്‍ 11,760, 2024ല്‍ 11,897, 2025ല്‍ 11,139, ഈ വര്‍ഷം മേയ് വരെ 4,352 എന്നിങ്ങനെയാണ് കണക്ക്.
ദുരൂഹതയുണ്ടെന്ന് ആരോപണം
കാണാതാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഏതാനും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഇതില്‍ ദുരൂഹത ആരോപിക്കുന്നു. അവയവക്കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്താണു തിരോധാനങ്ങള്‍ക്കു പിന്നിലെന്നാണ് ഇവരുടെ ആരോപണം.
കാണാതാകുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളില്‍ നിന്നുളളവരാണെന്നും ഇത് ചൂഷണം ചെയ്താണ് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനമെന്നുമാണ് ആരോപണം.
Kerala
നെയ്യാറ്റിന്‍കര: നെയ്യാറില്‍ കഴിഞ്ഞ ദിവസം കാണാതായ അഭിഭാഷകന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലെ സ്കൂബാ ഡൈവിംഗ് ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
നെയ്യാറ്റിന്‍കര മേലെത്തെരുവ് മുത്താരമ്മൻ ക്ഷേത്ര ഭാരവാഹി കൂടിയായ തെക്കേ കൊട്ടാരം തോപ്പില്‍ വിളാകത്ത് വീട്ടില്‍ അഡ്വ. കൃഷ്ണചന്ദ്രനെ (39) കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ നെയ്യാറ്റിൻകര കുരവണിക്കടവിൽ നെയ്യാറിലെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം കടവില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വിവരം അറിഞ്ഞ് ആദ്യം നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് ടീമും പിന്നീട് തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള സ്കൂബാ ഡൈവിംഗ് ടീമും തെരിച്ചൽ നടത്തിയിരുന്നു.
എന്നാൽ ഇന്നലെ രാവിലെ പുനരാരംഭിച്ച തെരച്ചിലിനിടയിലാണ് കൃഷ്ണചന്ദ്രനെ കാണാതായെന്ന് പറയപ്പെട്ട ഇടത്തു നിന്നും അരകിലോമീറ്ററോളം മാറി മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വിജയയാണ് ഭാര്യ. മകള്‍: കല്യാണി.
National
ഹൈദരാബാദ്: സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്രക്ക് പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാനില്ല. വ്യവസായിയായ പബ്ബ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരാണ് ജൂൺ 22ന് സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചത്.
യാത്രയുടെ തുടക്കത്തിൽ കുടുംബവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ജൂലൈ എട്ടു മുതൽ യാതൊരു വിവരവും ലഭിക്കാതായതിനെ തുടർന്ന് മകൾ ശ്രേയ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആകർഷകമായ ലാഭം വാഗ്ദാനം ചെയ്ത് വിവിധ ബിസിനസ്- വ്യക്തിഗത ആവശ്യങ്ങൾക്കായി നിരവധി ആളുകളിൽ നിന്ന് 50 കോടി രൂപ ഇവർ പിരിച്ചെടുത്തതായി ആരോപണമുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഇതൊരു മിസിംഗ് കേസായിട്ടാണ് അന്വേഷിക്കുന്നതെന്നും സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദിഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.
National
ന്യൂഡൽഹി: ഡൽഹിയിൽനിന്നും കാണാതായ മലയാളി വിദ്യാർഥിനിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്.
മലയാളി കുടുംബമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ഡൽഹിയിലെത്തും. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.
എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽവച്ചാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് പതിനെട്ട് പേരെയാണെന്ന് പുതിയ വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: പൂനൂര് പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കാവുള്ളപറമ്പ് കടവിലാണ് കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. യുവാവ് ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
തുടർന്ന് നാട്ടുകാര്‍ നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആന്റ് റെസ്ക്യു അംഗങ്ങളോടൊപ്പം നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും തെരച്ചില്‍ തുടരുകയാണ്.
Kerala
തൃശൂർ: തൃശൂരിൽ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴയിൽ കോൾപ്പാടത്ത് വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് മിനിബോട്ട് മുങ്ങിയത്. അഗ്നിരക്ഷാസേന തെരച്ചിൽ തുടരുകയാണ്. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിനു തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.
അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവച്ച് ബോട്ട് മുങ്ങുകയായിരുന്നു. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി. സ്ഥലത്ത് ശക്തമായ മഴയുണ്ട്. വെളിച്ചക്കുറവും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീൻ വളർത്തലിനായി ഈ കോൾപാടം ലീസിനെടുത്തിരിക്കുന്നതാണ് പ്രാഥമിക വിവരം.
Kerala
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കാണാതായത്.
ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയിരുന്നെങ്കിലും ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല. രാവിലെ താമരശേരി പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിനുശേഷം ബസില്‍ കയറിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരിഹാസത്തോടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ.
വിദേശ യാത്രയുടെ പേരിൽ ബിജെപി രാഹുലിനെ നിരന്തരം വിമർശിക്കുന്നതിനിടയിലാണ് ഡൽഹിയിലെ പ്രധാന ഇടങ്ങളിൽ ഇന്നലെ രാവിലെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. എപ്പോഴും വിദേശത്ത് കാണപ്പെടുന്നു, ഏതെങ്കിലും പബ്ബിൽ ഉണ്ടായിരിക്കാം, ബീച്ചിൽ കാണാൻ സാധ്യതയുണ്ട് എന്നിങ്ങനെയുള്ള അടയാളങ്ങൾ വിവരിച്ചുകൊണ്ട് രാഹുലിന്റെ ഫോട്ടോ ഉൾപ്പെടെയാണ് ബോർഡിലുള്ളത്. ആരാണ് ബോർഡ് വച്ചതെന്ന് വ്യക്തമല്ല.
ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാഹുലിനെ ലീഡർ ഓഫ് ഒപ്പോസിഷൻ (പ്രതിപക്ഷ നേതാവ്) എന്നതിന് പകരം ലീഡർ ഓഫ് പര്യടൻ (വിനോദസഞ്ചാര നേതാവ്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച ദിവസങ്ങളിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യം ഒന്നാമത് എന്ന രീതിയിൽ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി എല്ലാ വർഷവും കോടികൾ ചെലവഴിച്ച് വിനോദയാത്രകൾ നടത്തുകയാണെന്ന് പൂനാവാല ആരോപിച്ചു.
പാർലമെന്റും പാർട്ടിയും ജനങ്ങളും അദ്ദേഹത്തെ ആവശ്യപ്പെടുന്ന നിർണായക ഘട്ടങ്ങളിലെല്ലാം രാഹുൽ വിദേശത്തേക്ക് പോവുകയാണെന്നും പൂനാവാല കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
Kerala
പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. മുവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോള്‍ (43), ഇവരുടെ രണ്ടു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണനെയും (60) എട്ടു വയസുള്ള മകളെയും കണ്ടെത്തിയിട്ടില്ല.
അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിമോളുടെയും കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ആണ്‍കുഞ്ഞിന്റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഇവരില്‍ രണ്ടു പേര് മാത്രം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്.
പെണ്‍കുട്ടി ഇവിടെ അടുത്തുള്ള സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന് നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്. നാരായണനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.