Kerala
തിരുവനന്തപുരം : പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ.എൻ.ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന വർഗീയതയ്ക്കു വളം വയ്ക്കുന്നതാണെന്നു സിപിഎം.
ഷംസീറിനു ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു സാമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിഭജിച്ചു കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ്എൻഡിപി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദർശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ്എൻഡിപി പ്രവർത്തിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് രൂപപ്പെടുന്നതിന് ഈ നിലപാടു നൽകിയ സംഭാവന വളരെ വലുതാണ്.
ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയിൽ നിന്നും ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഎമ്മിന്റെ ഇതുവരെയുള്ള മുടന്തൻ ന്യായങ്ങൾ വസ്തുതാപരമല്ലെന്ന് ഇതോടെ വ്യക്തമായി. ഈ വിഷയത്തിൽ വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡിയുടെ കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വീണ വിജയനെതിരെ കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. 20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ഇഡി. കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഓഗസ്റ്റ് 18ന് കോഴിക്കോട് ഒൻപത് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ഇഡിയുടെ നിർണായക കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകൾ ഡയറിയിൽനിന്ന് ലഭിച്ചതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
സിം കാർഡ് നൽകിയ ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി.
ജാമ്യം നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് എന്നായിരുന്നു എസ്ഐടി ഉയര്‍ത്തിയ ആരോപണം. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതിയാണ് ഹരീഷ് കുമാര്‍.
Kerala
കണ്ണൂർ: ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട് വന്നേനെയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കി മാറ്റി. കേരള പോലീസ് പവർ ഫുൾ ആണെന്നും ഇപ്പോൾ മാറിയോ എന്നറിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
അർജുൻ ആയങ്കിയാണോ പാർട്ടി? അവൻ പാർട്ടി അല്ല എന്ന് എല്ലാവർക്കും അറിയില്ലേ. നാളെ നിങ്ങൾ വന്നു ഞാനാണ് പാർട്ടി എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. അങ്ങനെ കണക്കാക്കിയാൽ മതി. സോഷ്യൽ മീഡിയയിൽ വരുന്നതിനു പിന്നിൽ പ്ലാൻ വർക്ക് ഉണ്ട്.
ലൈക്ക് ചെയ്യുന്നതിനൊക്കെ നെറ്റ്വർക് ഉണ്ട്. ലക്ഷങ്ങളുടെ കണക്ക് ഒക്കെ പറയും. അതൊക്കെ തെറ്റാണ്. സിപിഎമ്മിനെ അറിയാത്തവരാണോ മലയാളികൾ. അർജുൻ ആയെങ്കിയെ സോഷ്യൽ ഇടത്തിൽ അനുകൂലിക്കുന്നവർ പാർട്ടിക്കാർ ആകാൻ ഇടയില്ലെന്നും ജയരാജൻ പറഞ്ഞു.
Kerala
കണ്ണൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് സിപിഎം നേതാവ് പി. ജയരാജന്. പോലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ പിടിയിലായ അര്ജുന് ആയങ്കിയെ പി. ജയരാജന് ചേര്‍ത്തു പിടിച്ച് നില്ക്കുന്ന വ്യാജ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് പി.ജയരാജൻ വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്. 27 വർഷം മുൻപ് നടന്ന ആർഎസ്എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതു കൈയിലെ പെരുവിരൽ, എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും ജയരാജൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയതായും പി.ജയരാജൻ വ്യക്തമാക്കി.
Kerala
പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഇ.എൻ. മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ഹോട്ടൽ മുറിയിൽ ആണ് ധ്യാൻ മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് ടൗൺ സൗത്ത് പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. ധ്യാൻ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് ഐടി മേഖലയിൽ എഞ്ചിനീയറായിരുന്നു ധ്യാൻ.
National
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിനെതിരേ ശക്തമായ എതിർപ്പറിയിച്ച് സിപിഎം.
എല്ലാവർക്കും ലഭ്യവും സൗജന്യവും സാർവത്രികവുമായ ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായി യുപിഐ തുടരണമെന്നും ഇതുസംബന്ധിച്ച നിയമഭേദഗതി ഉടൻ പിൻവലിക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യയെന്ന ബാനറിനു കീഴിൽ ഡിജിറ്റൽ പേയ്മെന്റുകളും യുപിഐയും ഊർജിതമായി പ്രോത്സാഹിപ്പിച്ചത് മോദി സർക്കാരായിരുന്നുവെന്നു സിപിഎം ചൂണ്ടിക്കാട്ടി.
സാധാരണ പൗരന്മാർ പണമിടപാടുകൾ നടത്താനുള്ള ഒരു മാർഗമായി ഇതിനെ സ്വീകരിച്ചതിനു ശേഷം യുപിഐയെ വരുമാന മാർഗമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. യുപിഐ സൗജന്യമായി തുടരുമെന്ന് സർക്കാർ എപ്പോഴും ഉറപ്പുനൽകിയിരുന്നതിനാൽ ഇത് വിശ്വാസലംഘനമായി കണക്കാക്കാമെന്നും പോളിറ്റ്ബ്യൂറോ പറഞ്ഞു.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെയാണ് കെ.കെ. രാഗേഷിന്റെ വിവാദ പരാമർശം. ഇതിനിടെ പയ്യന്നൂരിലെ സ്ഥാനാർഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതിരിക്കാനാണെന്നും രാഗേഷ് വ്യക്തമാക്കി.
അതേസമയം പയ്യന്നൂരിൽ സിപിഎം പ്രശ്നമുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നാണ് വി. കുഞ്ഞികൃഷ്ണന്റെ ആരോപണം. 22 കേസുകൾ പയ്യന്നൂരിൽ രജിസ്റ്റർ ചെയ്തെന്നും ഇതിൽ 21 കേസുകൾ തനിക്കെതിരെയുള്ള അക്രമമാണെന്നും വി കുഞ്ഞികൃഷ്ണൻ എംഎൽഎ ആരോപിച്ചു.
Kerala
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിൽ എത്തിയ നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
ആകെ 14 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരുമാണ് ഉള്ളത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ രണ്ട് സിപിഎം അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്യുകയായിരുന്നു.
നേരത്തെ തുല്യബലം വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയത്. കോൺഗ്രസിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്. അവിശ്വാസപ്രമേയം പാസായ സാഹചര്യത്തിൽ ഒരു മാസത്തിനകം പഞ്ചായത്തിലെ പുതിയ ഭരണസമിതിയെയും അധ്യക്ഷനെയും തെരഞ്ഞെടുക്കും.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. ആക്രമണം നടന്ന ദിവസം പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുന്നത്.
District News
കൂരോപ്പട: ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ജോസ്നയുടെ സഹോദരന് ജോഷിയെ സിപിഎം നേതാക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി. സിപിഎം നേതാക്കളും സഹകരണ ബാങ്ക് ജീവനക്കാരുമായ മനോജ്, പഞ്ചായത്തംഗം ഷിബു, ബാങ്ക് മാനേജര്‍ റിജിന്‍ എന്നിവരാണ് സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ജോസ്നയുടെ ആത്മഹത്യാ കുറിപ്പില്‍ കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനിക്കാരിയുടെ പേര് എഴുതിവച്ചിരുന്നു. ഇത് ഉള്‍പ്പെടെ ബാങ്കിനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി മുന്‍പ് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടത് നേതാക്കള്‍ ഇവരുടെ വീട്ടിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ജോസ്നയുടെയും കുടുംബത്തിന്റെയും മുഴുവന്‍ സാമ്പത്തിക ബാധ്യതയും തങ്ങള്‍ നോക്കിക്കൊള്ളാമെന്നും ഇവര്‍ വാഗ്ദാനം നല്കി. കഴിഞ്ഞ 13നാണ് ജോസ്നയും ഭര്‍ത്താവ് ജോബി, മക്കളായ മരിയ തെരേസ (17), അലന് (12) എന്നിവര്‍ വിഷം കഴിച്ച് മരിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് കൂടി ജാമ്യം. ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ ഇതുവരെ 15 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
തിങ്കളാഴ്ച ഒൻപത് പ്രതികള്‍ക്കും ചൊവ്വാഴ്ച നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്‍ക്കാരും ഇഡിയും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണ്, തെളിവുകള്‍ പൂര്‍ണമായും കണ്ടെടുത്തിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രണം നടന്നത്, ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം, അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം. ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.
കഴിഞ്ഞദിവസം ഒമ്പത് പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒമ്പത് പ്രതികൾക്ക് 67 ദിവസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് അടക്കമുള്ള പ്രതികൾക്കാണ് ഇന്ന് ജാമ്യം നൽകിയത്.
ബുധനാഴ്ച നാല് പ്രതികളുടെ ജാമ്യ ഹർജികൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണ്, അന്വേഷണം അവസാനഘട്ടത്തിലെത്തി, പോലീസിന്റെ കസ്റ്റഡി ആവശ്യവും നിലനിൽക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ജാമ്യം അനുദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയതിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം.
ഫണ്ട് വിവാദമുൾപ്പടെയുള്ള കാര്യങ്ങൾ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഏരിയാ കമ്മിറ്റിക്കു കഴിഞ്ഞില്ലെന്നു പാർട്ടി നേരത്തെ വിലയിരുത്തിയിരുന്നു. വി. കുഞ്ഞികൃഷ്ണൻ ഉയർത്തി ഫണ്ട് ക്രമക്കേട് മണ്ഡലത്തിൽ പാർട്ടിയുടെ അടിത്തറയെ പോലും ബാധിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കൂടിയാണു നടപടി. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച അന്വേഷിച്ച രണ്ടംഗ കമ്മീഷനിലെ പാനൂരിലെ പി. ഹരീന്ദ്രന്‍ പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ താത്കാലിക ചുമതല നൽകാനും തീരുമാനിച്ചിട്ടുണ്ട്.
സിപിഎമ്മിൽ വളരെ അത്യപൂർവമായി മാത്രമാണ് ഏരിയാതലത്തിൽനിന്നു പുറത്തുള്ള വ്യക്തിക്ക് ചുമതല നൽകൽ. പയ്യന്നൂർ ഏരിയയിലെ പയ്യന്നൂർ, പെരിങ്ങോം വിഭാഗങ്ങൾ തമ്മിൽ നിലവിലുള്ള അഭിപ്രായഭിന്നത പരിഹരിക്കാൻ കൂടിയാണ് പുറമേനിന്നുള്ള ഒരാൾക്ക് ചുമതല നൽകുന്നതെന്നാണ് ലഭിക്കുന്ന വിവരം. പയ്യന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തിയാകും പുതിയ ഏരിയ കമ്മിറ്റി രൂപവത്കരിക്കുക.
Kerala
പത്തനംതിട്ട: റാന്നിയിലെ മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാം. സര്‍ക്കാര്‍ സ്പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയിൽ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയോളം സബ്സിഡിയും നല്കി.
എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
ശനിയാഴ്ച നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ശനിയാഴ്ച ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും വ്യാപകമായ വോട്ട് ചോർച്ചയും പുറത്തുവന്നതിന് പിന്നാലെ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ. വിഭാഗീയ പ്രവർത്തനങ്ങളും ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയുള്ള രഹസ്യ നീക്കങ്ങളും സംബന്ധിച്ച് അന്വേഷണ കമ്മീഷൻ സമർപ്പിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഈ റിപ്പോർട്ട് നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അംഗീകരിച്ചത്. അമ്പതിനായിരത്തോളം വോട്ടിന്റെ വൻ ഭൂരിപക്ഷം ഉണ്ടായിരുന്ന പയ്യന്നൂർ മണ്ഡലത്തിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ടി.ഐ. മധുസൂദനൻ പരാജയപ്പെട്ടത് പാർട്ടിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപ് പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണനാണ് മണ്ഡലത്തിൽ വിജയിച്ചത്.
വി.കുഞ്ഞികൃഷ്ണന്റെ വിജയം യാദൃശ്ചികമല്ല. പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ചില പ്രമുഖരുടെ ഒത്തുകളിയും രഹസ്യ പിന്തുണയുമാണ് ഇതിന് കാരെന്നും പാർട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഏരിയാ കമ്മിറ്റിയിലെ ചിലർ കുഞ്ഞികൃഷ്ണന് വേണ്ടി രഹസ്യമായി വോട്ട് പിടിക്കുകയും പാർട്ടി വോട്ടുകൾ വ്യാപകമായി മറിച്ചു നൽകുകയും ചെയ്തെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
ഈ ഗുരുതരമായ അച്ചടക്ക ലംഘനവും വിഭാഗീയ പ്രവർത്തനങ്ങളും പാർട്ടിക്ക് സംസ്ഥാനത്ത് തന്നെ വലിയ നാണക്കേടുണ്ടാക്കിയതായി ജില്ലാ കമ്മിറ്റി വിലയിരുത്തി. തുടർന്നാണ് അന്വേഷണ കമ്മീഷൻ ശിപാർശ കർശനമായി നടപ്പിലാക്കാനും ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സംഘടനാ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചത്.
Kerala
കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. പുനര്‍ജനി കേസില്‍ അസാധാരണ പ്രഖ്യാപനമാണ് നടന്നത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നേടിയിരിക്കുകയാണ്. കേരളത്തില്‍ ഇത്തരം ഒരു മുന്‍ചരിത്രം ഇല്ലെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി വിജിലന്‍സ് വിസില്‍ എന്ന ഒരു പദ്ധതി പ്രഖ്യാപിച്ച് അഴിമതി വിമുക്തമായ കേരളത്തെ നിര്‍മ്മിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് പറഞ്ഞിരുന്നു. പദ്ധതിയുടെ പ്രഖ്യാപനം നടത്തി പിറ്റേ ദിവസം അതേ ആഭ്യന്തര വകുപ്പ് മന്ത്രി 2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂര്‍ കേന്ദ്രീകരിച്ചുണ്ടായിരുന്ന പുനര്‍ജനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശിന് ക്ലീന്‍ ചീറ്റ് നല്കുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ സംബന്ധിച്ച് തന്റെ തന്നെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൊണ്ട് ക്ലീന്‍ ചീറ്റ് നല്‍കിയതായി പ്രഖ്യാപിച്ച ചരിത്രം ഈ കേരളത്തില്‍ ഇല്ല. പല മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്ക്കുമെതിരേ നേരത്തേ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കെ കരുണാകരന് മുതല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിക്കട്ടെ, കോടതി അതിനകത്ത് ഒരു ഉത്തരം പറയട്ടെ എന്ന സമീപനമാണ് സ്വീകരിച്ചത്.
എന്നാല്‍ 70 ദിവസം മാത്രം പ്രായമുള്ള കേരളത്തിലെ വി.ഡി. സതീശന് സര്‍ക്കാര്‍ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് തനിക്ക് നേരെയുള്ള കേസിന് ക്ലീന്‍ ചീറ്റ് നല്‍കിയതായി കേരളത്തോട് പ്രഖ്യാപിച്ചിരിക്കുന്ന അസാധാരണമായ ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതാണ് അധികാര ദുര്‍വിനിയോഗം എന്നതുകൊണ്ട് കാണാന്‍ കഴിയുന്നത്.
2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂരില്‍ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന നിലയില്‍ അന്ന് എംഎല്‍എ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പുനര്‍ജനി പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എഫ്സിആര്‍എയുടെ നിയമലംഘനം ഉണ്ടായിരിക്കുന്നു എന്ന ഗൗരവപ്പെട്ട ആരോപണമാണ് ഉയര്‍ന്നുവന്നത്.
വിജിലന്‍സിന്റെ പരിശോധനയുടെ പരിധിക്കകത്ത് മാത്രം നില്ക്കുന്ന ഒരു കേസ് അല്ല ഇത്. അങ്ങനെയുള്ള ഒരു കേസിനകത്താണ് അധികാരത്തിൽ വന്ന 70 ദിവസം കൊണ്ട് വിജിലന്‍സിന്റെ മുന്‍ റിപ്പോര്‍ട്ടിനെ മാറ്റിക്കൊണ്ട് ഇപ്പോള്‍ ക്ലീന്‍ ചീറ്റ് കൊടുത്തതായി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. എന്തോ ഒളിക്കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എത്ര രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിച്ചു? സമാഹരിച്ച തുക മുഴുവന്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ? എത്തിയ തുക എന്തെല്ലാം കാര്യങ്ങളാണ് ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തത വേണം. 219 വീടുകള്‍ നിര്‍മ്മിച്ചു നല്കി എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ തന്നെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുറത്തുവന്ന വിവരം അനുസരിച്ച് ആകെ 19 വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതാകട്ടെ വിവിധ ഏജന്‍സികള്‍ വഴി നിര്‍മ്മിച്ച വീടുകളാണ്.
അതങ്ങനെ തേച്ചുമാച്ചു കളയുന്ന ഒരു സമീപനം സ്വീകരിക്കപ്പെടാവുന്നത് അംഗീകരിക്കപ്പെടാന്‍ കഴിയുന്നതല്ല. അതിനെ നിയമപരമായി നേരിടേണ്ടതിന് ആവശ്യമായ സമീപനങ്ങള്‍ സ്വീകരിക്കും. ഒപ്പം തന്നെ തട്ടിപ്പ് വശങ്ങളെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടര്‍ന്ന് മുമ്പോട്ട് കൊണ്ടുപോകുമെന്നും സതീഷ് വ്യക്തമാക്കി.
National
ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ തെരഞ്ഞ് ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപമെത്തി. പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
ഇന്ന് പട്യാല ഹൗസ് കോടതിയിൽ അറസ്റ്റ് വാറണ്ടിനെതിരെ സമീപിക്കും. പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു. വിഷയം പാർലമെന്റിലും ഉയർത്തിയേക്കും. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എംപിമാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജൻ. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ജയരാജന് പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി.
"ഞങ്ങള്‍ എന്തിനാണ് പേടിക്കുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ എന്തെല്ലാം വിമര്‍ശിക്കുന്നുണ്ട്. അതെല്ലാം വന്ന് മാധ്യമങ്ങളോട് പറയാത്തത് പാര്‍ട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങള്‍ക്ക് പറയേണ്ടത് പാര്‍ട്ടിയില്‍ പറയും. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ആലോചിക്കും.
എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കും, സ്വയം വിമര്‍ശനവും ഉണ്ട്. തെറ്റ് തിരുത്തലുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി'.-ജയരാജന് പറഞ്ഞു.
NRI
റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.
അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: കേരള മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദനെ അനുസ്മിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് യോഗം സംഘടിപ്പിച്ചു.
വി.എസിന്റെ ജനകീയ രാഷ്ട്രീയ ജീവിതവും സാമൂഹിക ഇടപെടലുകളും പൊതുസമൂഹത്തിന് നൽകിയ സംഭാവനകളും പരിപാടിയിൽ അനുസ്മരിക്കപ്പെട്ടു. ഓൺലൈനായി നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി വി.എസിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.
വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയവും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും പുതുതലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു വി.എസ് എന്നും അദ്ദേഹം അനുസ്മരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം ജോബിൻ ജോൺ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി.ബി. സുരേഷ് നന്ദി രേഖപ്പെടുത്തി.
Kerala
കണ്ണൂർ: തൊഴിലാളികളെ സംരക്ഷിക്കുന്ന യൂണിയനായി സിഐടിയു മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ. കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശിക്ഷക് സദനിൽ നടന്ന സമ്മേളനത്തിൽ പി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർകോഡ് പിൻവലിക്കുക, തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, കൺസ്യുമർഫെഡിനെ കാലത്തിനനുസരിച്ച് മാറ്റുന്നതിനായുള്ള സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ.ജെ. ജിജു, വി. രഞ്ജിത്ത്, കെ. ചെന്താമരാക്ഷൻ, ടി.എസ്. ഷീബ, എം. സുരേന്ദ്രൻ, കെ.എൻ. ഗോപിനാഥ്, കെ. സുനിൽ കുമാർ, ഒ.സി. ബിന്ദു, കെ. മനോഹരൻ, ടി. കൃഷ്ണൻ, അരക്കൽ ബാലൻ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 170 പ്രതിനിധികൾ പങ്കെടുത്തു.
Kerala
കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കഴിഞ്ഞ ദിവസം രാത്രി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനം ടിവി, ജന്മഭൂമി, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റൂറൽ സൈബർ പോലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ ഉയർന്ന വ്യാജവാർത്ത.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി സംവിധാനത്തെ അടിമുടി പുതുക്കിപ്പണിയുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു സിപിഎം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ സംഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പ്രത്യേക സംസ്ഥാന സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ടു നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും മാറ്റങ്ങൾ മേൽഘടകം മുതൽ കീഴ്ഘടകങ്ങൾ വരെ നടപ്പാക്കുമെന്നും സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ പിടിപ്പുകേടിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: തന്നിക്കെതിരേ ചില മാധ്യമങ്ങളിൽ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. സംഭവത്തിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അപകീർത്തികരമായ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
വാർത്തയുടെ ലിങ്കുകൾ സഹിതമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ജനം ടിവി, കർമ ന്യൂസ്, ഭാരത് ലൈവ്, സുദിനം പത്രം, ഡെയ്ലി ഹണ്ട് തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് പരാതി.
മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്ന തരത്തിലായിരുന്നു ഇവർക്കെതിരെ നടന്ന വ്യാജ പ്രചരണം. ഭർത്താവ് മരിച്ചിട്ട് 10 മാസം തികയുന്നതിന് മുൻപാണ് തനിക്കെതിരെ ഇത്തരം അവഹേളനം നടക്കുന്നതെന്ന് ശ്രീമതി പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കവെ തനിക്കെതിരെയും കുടുംബത്തിനെതിരെയും നിരന്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ശ്രീമതി വിതുമ്പിയിരുന്നു. സംഘപരിവാർ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ വ്യക്തമാക്കി.
District News
പള്ളിക്കര: പാക്കം വെളുത്തോളിയിൽ പാതയോരത്തെ റവന്യു ഭൂമി കൈയേറി കെട്ടിടനിർമാണം. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് ഒത്തുചേരാനുള്ള കെട്ടിടമെന്ന പേരിലാണ് നിർമാണം നടത്തുന്നതെങ്കിലും സിപിഎമ്മിന്റെ പാർട്ടി ഓഫീസാണ് നിർമിക്കുന്നതെന്നാണ് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആരോപണം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ജെസിബിയുമായി സ്ഥലം ഒഴിപ്പിക്കാനെത്തി. എന്നാൽ അഞ്ചുദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കാമെന്ന് സിപിഎമ്മിൽ നിന്നുള്ള വാർഡ് മെംബർ ബാലകൃഷ്ണൻ രേഖാമൂലം എഴുതിനൽകിയതോടെ റവന്യു സംഘം മറ്റു നടപടികൾ സ്വീകരിക്കാതെ മടങ്ങി.
ഹൊസ്ദുർഗ് അഡീഷണൽ തഹസിൽദാർ ഗിരീശൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.വി. ബിജു, പനയാൽ വില്ലേജ് ഓഫിസർ കെ.ഒ. സജി എന്നിവരാണ് റവന്യൂ സംഘത്തിലുണ്ടായിരുന്നത്.
കുടുംബശ്രീ അയൽക്കൂട്ടത്തിനുവേണ്ടി ഇവിടെ ഓഫീസ് നിർമിക്കാൻ റവന്യുവകുപ്പിൽ നിന്നോ മറ്റു സർക്കാർ സംവിധാനങ്ങളിൽ നിന്നോ അനുമതി തേടിയിട്ടില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. പരാതി ലഭിച്ചതിനെ തുടർന്ന് റവന്യു അധികൃതർ പരിശോധനയ്ക്കെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ തറയുടെയും ജനലുകൾ വരെയുള്ള ഭിത്തിയുടെയും നിർമാണം പൂർത്തിയായിരുന്നു.
ഇതിനു മുകളിലുള്ള നിർമാണത്തിനായി സിമന്റ് കട്ടകളും ഇറക്കിയിരുന്നു.
പള്ളിക്കര പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ വെളുത്തോളിയിലെ കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം പാർട്ടി നിയന്ത്രണത്തിലാണ്. കല്യോട്ട് ഇരട്ട കൊലപാതകം നടന്ന വേളയിൽ പ്രതികളെ ആദ്യം ഒളിപ്പിച്ചു താമസിപ്പിച്ചതും പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതും ഇവിടെനിന്നായിരുന്നു.
വെളുത്തോളിയിലും സമീപപ്രദേശങ്ങളായ ചെർക്കപ്പാറ, ചെറൂട്ട, തോക്കാനംകവല എന്നിവിടങ്ങളിലും നേരത്തേ സർക്കാർ സ്ഥലങ്ങൾ കൈയേറി കുടുംബശ്രീയുടെയും മറ്റും പേരിൽ സിപിഎം ഓഫീസുകൾ നിർമിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
നേരത്തേയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിരുന്നെങ്കിലും ഇടതുഭരണകാലത്ത് റവന്യു അധികൃതർ നിശബ്ദരാക്കപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.
പള്ളിക്കര, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭൂമി കൈയേറ്റങ്ങൾക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് റവന്യുമന്ത്രി എ.പി. അനിൽകുമാറിനെ നേരിൽ കാണുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ കള്ളൻ വിജയൻ ഫീച്ചർ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരണവുമായി എം.സ്വരാജ്. ഫീച്ചർ വിവാദത്തെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് സ്വരാജ് പാർട്ടിയോഗത്തിൽ വ്യക്തമാക്കി.
ആർ. അജയനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി ശരിവെച്ച സംസ്ഥാന സെക്രട്ടേറിയറ്റ് മാനേജ്മെന്റിന്റെ ഇടപെടൽ ഉചിതമായിരുന്നെന്നും വിലയിരുത്തി. ഒന്നാം പേജിൽ വി.എസ്. അച്യുതാനന്ദന്റെ ലേഖനവും അവസാന പേജിൽ കള്ളൻ വിജയൻ എന്ന തലക്കെട്ടിലുള്ള ഫീച്ചറും വരുന്നത് അനാവശ്യ വിവാദങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടയാക്കും.
ഇതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയതെന്നും റെസിഡന്റ് എഡിറ്റര്‍കൂടിയായ സ്വരാജ് പറഞ്ഞു. അതേസമയം പുറത്ത് മാധ്യമങ്ങളോട് കേവലം സാങ്കേതിക തടസം മൂലമാണ് വാരാന്തപ്പതിപ്പ് വൈകിയതെന്നും അജയനെതിരെ നടപടിയെടുത്തിട്ടില്ലെന്നുമായിരുന്നു സ്വരാജ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി യോഗത്തിൽ സ്വരാജ് ഈ നിലപാട് തിരുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരും. യോഗത്തിൽ നിന്ന് ഏരിയാ സെക്രട്ടറിമാരെ പൂർണമായും ഒഴിവാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ മുകളിലേക്കുള്ള നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ഏരിയാ സെക്രട്ടറിമാരെക്കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ സ്വതന്ത്രമായ ചർച്ചകൾ നടക്കുമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നെങ്കിലും ഒടുവിൽ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പോഷകസംഘടനകളിലെ ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ മധ്യത്തോടെ തിരുവനന്തപുരത്ത് തുടർച്ചയായി മൂന്ന് ദിവസമായിരിക്കും യോഗം നടക്കുക.
ഇതിന്റെ തീയതി ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമമാക്കും. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റിയംഗങ്ങളെയും ഏരിയാ തലത്തിലെ പ്രധാന നേതാക്കളെയും ഉൾപ്പെടുത്തി വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടായ വിലയിരുത്തലുകളും നിർദേശങ്ങളും ക്രോഡീകരിച്ച് ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ല. നിയമം നിയമത്തിaന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ എൽഡിഎഫിന് ഒന്നും മറച്ചുവെക്കാനില്ല. കേസിൽ അന്വേഷണം കൃത്യമായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. തെറ്റ് ചെയ്തവർ ആരായാലും അവർക്കെതിരെ നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Kerala
കണ്ണൂർ: തനിക്കെതിരെ ചില മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതാവ് പി.കെ. ശ്രീമതി. ചില ഓൺലൈൻ ചാനലുകളാണ് ഇതിന് പിന്നിലെന്നും എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പി.കെ. ശ്രീമതി ചോദിച്ചു.
കേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ അതീവ മലിനമായ രീതിയിലാണ് വാർത്തകൾ നൽകുന്നത്. കഴിഞ്ഞ 50 വർഷമായി താൻ ഈ സമൂഹത്തിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്. ഇത്തരമൊരു വാർത്ത കൊടുക്കുന്നതിന് മുൻപ് ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ തയാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഒരു പൊതുപ്രവർത്തക എന്ന നിലയിൽ സമൂഹത്തിൽ എന്നെ അപമാനിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. തനിക്കെതിരെ പലപ്പോഴും ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഈ തെളിവുകളെല്ലാം ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു.
Kerala
ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി മുൻ മന്ത്രി എം.എം. മണി. മര്യാദയ്ക്ക് ഭരിച്ചില്ലെങ്കിൽ ഫോറസ്റ്റുകാർ വഴിയെ നടക്കില്ലെന്നും, പോലീസുകാരെപ്പോലും പുല്ലുപോലെ കരുതുന്ന തങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പ്രതികരിച്ചു
ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്റെ ജെസിബി വിട്ടുകൊടുക്കാത്തതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറസ്റ്റുകാർ പോലീസ് ചമയേണ്ട, പോലീസുകാർ ഫോറസ്റ്റും ചമയേണ്ട. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ മര്യാദകേട് ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വരും. നിയമം കൈയിലെടുക്കേണ്ടി വരും.""നിയമം കൈയിലെടുക്കുമ്പോൾ മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ടുകേറാൻ വന്നാൽ, വരുന്നവരേയും ഞങ്ങൾ നേരിടും. അതിൽ ഒരു സംശയവുമില്ല.''
""പോലീസുകാർ ഞങ്ങൾക്ക് പുല്ലാണ്, പിന്നെയാണോ ഫോറസ്റ്റുകാർ. നിനക്കൊക്കെ വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയല്ല.'' പ്രസംഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും മണി പരിഹാസമുയർത്തി. മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്ത് ഇരുന്ന് ഭരിക്കുകയാണെന്നും, സതീശൻ പൊലീസിനെ വിട്ടാൽ അതിനെ പുല്ലുപോലെയേ കാണുന്നുള്ളൂവെന്നും മണി പറഞ്ഞു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തന്നെ അഭിപ്രായങ്ങൾ പുറത്തുപറഞ്ഞതു നല്ല കീഴ്വഴക്കമല്ലെന്നും ഇത്തരം വിഷയങ്ങളിൽ പഠിച്ചു മാത്രമേ പ്രതികരിക്കാവൂ എന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.വി. രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയിൽ യുഡിഎഫിന്റെ 12 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ സിപിഎമ്മിലെ 11 അംഗങ്ങൾ ഇതിനെ എതിർത്തു വോട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ 27-ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് എൽഡിഎഫ് ഇവിടെ അധികാരത്തിലേറിയത്. അന്ന് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന എൻ. ചന്ദ്രന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ചു. തുടർന്നു നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി.വി. രാജേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
ചട്ടപ്രകാരം ഒരു ഭരണസമിതി അധികാരമേറ്റ് ആറുമാസം കഴിഞ്ഞാൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കൂ എന്നതിനാൽ, കാലാവധി പൂർത്തിയായ ഉടൻ തന്നെ യുഡിഎഫ് നീക്കം ശക്തമാക്കുകയും പ്രസിഡന്റിനെ പുറത്താക്കുകയുമായിരുന്നു.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ നിലവിൽ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ളയ്ക്കായിരിക്കും പഞ്ചായത്തിന്റെ താൽക്കാലിക ചുമതല. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് പുറത്തായ വിവരം ഔദ്യോഗികമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തുടർന്ന് കമ്മിഷൻ പ്രഖ്യാപിക്കുന്ന തീയതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ജി. സുധാകരൻ എംഎൽഎ. തന്റെ നേരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി ആർ. നാസർ ആയിരിക്കുമെന്ന് സുധാകരൻ പറഞ്ഞു. സിപിമ്മിനെ വിമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ആർ. നാസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ നാസറിനെതിരെ പോലീസ് കേസെടുക്കണം. ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നു. അതൊന്നും ജില്ലാ സെക്രട്ടറി മനസിലാക്കുന്നില്ല.
നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ നാസറിനില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ വിവിധ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം.
എംഎൽഎ ആയിരുന്നപ്പോൾ താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിക്കാനായത്. തന്റെ വികസനത്തിനുള്ള വോട്ടാണ് അന്ന് എൽഡിഎഫിന് ലഭിച്ചത്. ഇങ്ങനെയുള്ള പോക്കാണ് തുടരുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജില്ലയിൽ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കീഴ്വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാം പങ്കുവയ്ക്കപ്പെടണം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : സർക്കാരിനെതിരേയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ഇടതുമുന്നണി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തി.
ഇരുപാർട്ടികളുടെയും കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്നാണു നിയമസഭാ സമ്മേളന സമയത്തു പോലും ചേരാത്ത മുന്നണി യോഗം വിളിച്ചു ചേർക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായിരുക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിലപാടാണു ഇടതുമുന്നണി യോഗം വിളിക്കാൻ വൈകുന്നത്. ഇതിൽ കേരള കോണ്‍ഗ്രസ്-എം ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും കഴിഞ്ഞ ദിവസം ആവർത്തിച്ചു. സംസ്ഥാനത്തെ നേതാക്കളും പരസ്യമായിത്തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മാകട്ടെ സിപിഐക്ക് ഉപനേതാവ് സ്ഥാനം നൽകില്ലെന്ന പിടവാശിയിലുമാണ്. ഈ സാഹചര്യത്തിലാണ് വരുന്ന ചൊവാഴ്ച പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടക്കും. 13,14 തീയതികളിൽ സിപിഐ നേതൃയോഗം ചേരുന്നുണ്ട്.
ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണനും ബിനോയ് വിശ്വവും തമ്മിൽ മുന്നണി യോഗം ചേരുന്നതിനെ സംബന്ധിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഎം-സിപിഐ ചർച്ച നടത്താൻ തീരുമാനിച്ചത്.
തീരുമാനമാകാതെ പ്രതിപക്ഷ ഉപനേതാവ് പദവി
യുഡിഎഫ് സർക്കാരിനെതിരേ ഇടതുമുന്നണിയെന്ന നിലയിൽ ഇതുവരെയും സമരപരിപാടികളൊന്നും ആലോചിക്കാനോ സംഘടിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മുന്നണി യോഗം ചേരാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം.
അടുത്ത നിയമസഭ സമ്മേളനം ചേരുന്നതിനു മുന്‍പായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന ധാരണയാണു ഇപ്പോൾ സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഉപനേതാവ് സ്ഥാനം ലഭിക്കാതെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടു സിപിഐ സ്വീകരിച്ചാൽ സിപിഎം വെട്ടിലാകും.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പാർട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചു വിളിച്ച സംഭവത്തിൽ എം.വി.ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. വിവാദം ഏറ്റുപിടിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു.
രൂക്ഷ വിമർശനത്തിന് പിന്നാലെ വീഴ്ച സമ്മതിച്ച് എം.വി. ജയരാജൻ രംഗത്തെത്തി. സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. അതേസമയം യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.
തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രസ്താവന.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. 25 സിപിഎം പ്രവർത്തകരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
Kerala
പാലക്കാട്: സിപിഎമ്മിനെതിരെ വിമർശനവുമായി പി.കെ. ശശി രംഗത്ത്. ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്നു വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങുമെന്ന് പി.കെ. ശശി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പി.കെ. ശശി ഉന്നമിട്ടു. എം.വി. ഗോവിന്ദനെ ഗോവിന്ദൻ എന്നേ വിളിക്കാനാവൂ എന്നും അയാൾ വെറും പി.ടി. മാഷാണെന്നും പി.കെ. ശശി പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഗോവിന്ദന് മുതൽ ബ്രാഞ്ച് അംഗത്തിനു വരെ വലിയ അഹങ്കാരമായിരുന്നു എന്നും ശശി കുറ്റപ്പെടുത്തി.
എം.വി. ഗോവിന്ദനെതിരായ ജി. സുധാകരന്റെ വിമർശനത്തിനു പിന്നാലെയാണ് പി.കെ. ശശിയുടെയും വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു സുധാകരന്റെ വിമർശനം.
വർഗമോ വർഗവഞ്ചകനോ എന്താണെന്നു ഗോവിന്ദന് അറിയില്ല. വലിയ സൈദ്ധാന്തികനാണെന്ന ലേബൽ പത്രക്കാരാണ് നൽകിയത്. ഒന്നുകിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കിൽ പാർട്ടി അയാളെ പുറത്താക്കണമെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ തിരികെ വരുന്നതിൽ തടസമില്ലെന്ന എം.വി.ജയരാജന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർ ചാനലുകളിൽ കയറി പറയുന്നതിന് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്റേത് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും എന്നത് ശരിയാണ്. എന്നാൽ വർഗവഞ്ചന എന്നത് വലിയ തെറ്റാണ്. ജി.സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്.
പാർട്ടിക്ക് ബദലായി വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത് തുടരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം സിപിഎമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Kerala
കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ടി.കെ.ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. ഇവർ രണ്ടുപേരും തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തിരിച്ചെത്തുന്നതിൽ യാതൊരു തടസവുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി.
എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജൻ ആദ്യം വ്യക്തമാക്കട്ടെയെന്നും എങ്കിൽ മാത്രമേ മറുപടി പറയാൻ സാധിക്കൂവെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ അവസാന കാലത്ത് സിപിഎം സ്വീകരിച്ചിട്ടുണ്ടെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു.
നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ എളുപ്പത്തിൽ ജയിക്കാമായിരുന്നു. എസ്ഐആറിനുശേഷം തളിപ്പറമ്പ് മണ്ഡലത്തിന്റെ സ്വഭാവം മാറിയെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.
Kerala
കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഐ - സിപിഎം തർക്കം മുറുകുന്നു. ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തി. വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായിയുടെ പ്രതികരണമാണ് സിപിഐയെ ചൊടിപ്പിച്ചത്.
പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ പറഞ്ഞു. ഇത് ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ലെന്നും പിണറായി വിജയൻ പറഞ്ഞത് സിപിഎമ്മിന്റെ ആകെ നിലപാടാണോയെന്ന് അവർ വ്യക്തമാക്കണമെന്നും സുനീർ ആവശ്യപ്പെട്ടു.
സിപിഐ പറഞ്ഞത് മുൻപേ കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും സുനീർ തുറന്നടിച്ചു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിവാദ വിഷയങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാൻ കഴിയാത്തത് പ്രതിപക്ഷ നിരയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇനി അടഞ്ഞ അധ്യായമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കിയപ്പോൾ പദവി വിട്ടൊരു കളിയില്ലെന്ന നിലപാടിലാണ് കെ. രാജൻ അടക്കമുള്ള സിപിഐ നേതാക്കൾ. ഉപനേതാവ് എന്ന പദവി ഭരണഘടനയിലോ നിയമസഭാ ചട്ടങ്ങളിലോ ഇല്ലെങ്കിലും കേരള നിയമസഭയിൽ പ്രതിപക്ഷത്തെ രണ്ടാമനെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്.
നിയമസഭയിൽ ഒരു മുറിയും ഉപ നേതാവിന് ലഭിക്കും. പദവിക്കു വേണ്ടിയല്ല തങ്ങളുടെ കടുംപിടിത്തമെന്നാണ് സിപിഐ നേതാക്കൾ വിശദീകരിക്കുന്നത്.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് സ്വീകരണമൊരുക്കി സിപിഎം. ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിനെ വടകര സബ് ജയിൽ പരിസരത്തുവച്ചാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
അതിനിടെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ തന്നെ കെണിയിലാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നിയമപോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. കേസിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തോളം തന്നെ ക്രൂരമായി വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം കേസെടുത്തത് കാസിമിനെതിരെയായിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ കാസിമല്ല ഈ വിവാദ സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ.
കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറന്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ തന്നെ വിവാദങ്ങൾ ഉണ്ടായെന്നും എന്നാൽ, തിരുത്തൽ വരുത്താൻ പാർട്ടി നേതൃത്വം തയാറായില്ലെന്നുമുള്ള കടുത്ത വിമർശനമാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗംകൂടിയായ പുത്തലത്തു ദിനേശൻ ഉയർത്തുന്നത്. ഇക്കാര്യത്തിൽ പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തെ മാത്രമല്ല ഇതുവഴി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെത്തന്നെയാണു അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയുടെ റിപ്പോർട്ട് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്തു. റിപ്പോർട്ട് ചർച്ച ചെയ്തുവരുന്ന ഘട്ടത്തിലായിരുന്നു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്കും പി. രാജീവും സ്ഥാനാർഥിനിർണയത്തിനെതിരേയും തെരഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചും പരസ്യമായി രംഗത്തുവന്നത്.
സാധാരണയായി സിപിഎമ്മിൽ നേതാക്കൾ പരസ്യമായി ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താറില്ല. മുൻ മന്ത്രിമാരായ ഇവർക്കു പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന നേതൃത്വത്തിനു പറ്റിയ പാളിച്ചകൾക്കെതിരേ നിലപാടു സ്വീകരിച്ചു. ഇതോടെ കൂടുതൽ പ്രതിരോധത്തിലായതു പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. ഇപ്പോൾ പിണറായിയുടെ വിശ്വസ്തനായ പുത്തലത്ത് ദിനേശൻകൂടി പരസ്യ വിമർശനവുമായി എത്തിയതോടെ സിപിഎം നേതൃത്വത്തിലെ പോരായ്മകൾ കൂടുതൽ വെളിപ്പെടുകയാണ്.
ശബരിമല ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തിയപ്പോൾ ആർഎസ്എസ് പശ്ചാത്തലമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു ശരിയായില്ലെന്നു പുത്തലത്ത് ദിനേശൻ സമ്മതിക്കുന്നു.
സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിലായിരിക്കുന്ന സമയത്തു നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. എങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്തു നടപടിയെടുക്കാത്തതു പോരായ്മയാണ്.
കൂടാതെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച ആറുപേർ ഇടതുമുന്നണിക്കെതിരായി മത്സരിച്ചതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതിനിടയാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തു നടത്തിയ പ്രസംഗത്തിലെ മുസ്ലിംവിരുദ്ധ പരാമർശങ്ങളോടു സിപിഎമ്മിനുള്ള വിയോജിപ്പു വ്യക്തമാക്കിയതാണ്. എന്നാൽ, കുറേക്കൂടി വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്ന കാര്യത്തിൽ പോരായ്മ സംഭവിച്ചു. ഇത് എതിരാളികൾക്കു തെറ്റായ പ്രചാരണത്തിന് അവസരം നൽകിയെന്നും തന്റെ ഫേസ് ബുക്കിലൂടെ പുത്തലത്ത് ദിനേശൻ വ്യക്തമാക്കുകയാണ്.
പുത്തലത്ത് ദിനേശനെപ്പോലുള്ള നേതൃനിരയിലുള്ള പ്രധാന നേതാക്കൾതന്നെ പാർട്ടി നേതൃത്വത്തിനെതിരേ പരസ്യമായി നിലപാടെടുക്കുന്നതു സിപിഎമ്മിനെ സംഘടനാപരമായി കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
Kerala
കൊച്ചി: തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാണ് പത്മകുമാർ.
Editorial
ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയതു നല്ല സൂചനയാണ്. മുൻ സർക്കാരിന്റെ ആശ്രിതവാത്സല്യത്താൽ ജയിൽസുഖവാസത്തിലായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ തിരിച്ചറിയട്ടെ, തങ്ങൾ തടവുപുള്ളികളാണെന്ന്. കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അറത്തുമാറ്റാതെ കേരളം രക്ഷപ്പെടില്ല. ലഹരിമാഫിയയെ തൂഫാൻ "തൂക്കി'യപ്പോഴാണ് ഇക്കാലമത്രയും അവർ പിടിയിലാകാതിരുന്നതിന്റെ പരസ്യമായ രഹസ്യം സ്ഥിരീകരിക്കപ്പെട്ടത്; രാഷ്ട്രീയബലം! തൂഫാൻ വാരിയറാകാൻ കോൺഗ്രസ് നേതാവിനൊപ്പം യോഗം ചേർന്നവരിലേറെയും ഗുണ്ടകളായിരുന്നെന്ന വിവരവും പുറത്തായി. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങൾ, കൊലയാളികൾ, വർഗീയ ആൾക്കൂട്ടങ്ങൾ, തീവ്രവാദികൾ... ഒന്നും രാഷ്ട്രീയ രക്ഷകർത്താക്കളില്ലാതെ നാടുവാഴില്ല. ഒതുക്കാവുന്നതേയുള്ളൂ; മേൽപ്പറഞ്ഞവരോടു സർക്കാരിനു ബന്ധമോ കടപ്പാടോ ഇല്ലെങ്കിൽ. നിറമേതായാലും കീറണം, ഗുണ്ടകളുടെ കൊടിരക്ഷ.
ജയിൽ വകുപ്പ് തടവുപുള്ളികൾക്കു നൽകുന്ന കാർഡ് ഉപയോഗിച്ചു മൂന്നു പേരെ ഫോണിൽ വിളിക്കാം; അധികൃതരുടെ നിരീക്ഷണത്തിൽ. ഇതു ദുരുപയോഗിച്ചാണ്, മറ്റൊരു തടവുകാരന്റെ കാർഡിലൂടെ കൊടിസുനി വിളിച്ചത്. മലപ്പുറം തവനൂർ ജയിലിൽനിന്നു പാർട്ടി സംവിധാനങ്ങൾ ഏറെ സജീവമായ കണ്ണൂരിലെ ജയിലിലേക്കു സ്ഥലം മാറാൻ സുനി ശ്രമിച്ചുവരികയായിരുന്നു. പക്ഷേ, കൈയിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തടസമായി. ജയിൽമാറ്റശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോൺവിളിയെന്നു സൂചനയുണ്ട്. ഇതോടെ സുനിയെ ഏകാന്ത മുറിയിലേക്കു മാറ്റി. സിപിഎം വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരൻ 2012ലാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന സിപിഎം വാദം പിന്നീട് പൊളിഞ്ഞു.
സിപിഎം നേതാക്കൾക്കുൾപ്പെടെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവുമൊക്കെ ശിക്ഷ ലഭിച്ചു. പക്ഷേ, ബന്ധമില്ലെന്നു പറഞ്ഞ പാർട്ടിയുടെ ഭരണത്തിൽ യഥേഷ്ടം പരോളും, ഫോൺ വിളിക്കുന്നതിനുൾപ്പെടെ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങളുമെല്ലാം പ്രതികൾക്കു ജയിലിൽ ലഭിച്ചു. സർക്കാർ മാറിയതുകൊണ്ടാവാം ഇപ്പോഴത്തെ ഫോൺവിളി പിടിച്ചത്. പക്ഷേ, ഏതു ഭരണത്തിലും സജീവമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അന്തർധാരകൾ സുനിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടിഗുണ്ടകളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സിപിഎമ്മിന്റെ സമീപനത്തെ വെറുക്കുന്നവരെ അലോസരപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ലഹരിവിരുദ്ധ വേട്ടയായ തൂഫാന്റെ മറവിലുണ്ടായത്. കോൺഗ്രസ് എംപി കെ. സുധാകരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്ത വിവരമാണ് നടുക്കമുളവാക്കുന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതി ബിലാല്‍... ലഹരിമാഫിയയ്ക്കെതിരേ ക്വട്ടേഷൻ മാഫിയയോ? ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു പിന്നീട് മട്ടാഞ്ചേരിയിലെ ബാറിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിനു പിടിയിലാകുകയും ചെയ്തു.
കോൺഗ്രസും ആഭ്യന്തരമന്ത്രിയും ഈ യോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഖദറിൽ തെളിഞ്ഞ കറയ്ക്ക് പ്രസ്താവനാസോപ്പ് മതിയെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ജനുവരിയിലാണ് ആലപ്പുഴയിലെ ഒരു സിപിഎം നേതാവിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ, പീഡനക്കേസിലെയും മയക്കുമരുന്നു കേസിലെയും സിപിഎമ്മുകാരനെ കൊന്ന കേസിലെയും പ്രതികൾ ഉൾപ്പെടെ നിരവധി ഗുണ്ടകൾ അതിഥികളായെത്തിയത്.
ആവർത്തിക്കട്ടെ, ലഹരിമാഫിയ, വാടകഗുണ്ടകൾ, കൂലിക്കൊലയാളികൾ, വർഗീയ-തീവ്രവാദ സംഘങ്ങൾ... തുടങ്ങിയവയിൽനിന്ന് രാഷ്ട്രീയക്കാർ കപ്പം പിരിക്കരുതെന്നോ അടവുനയ ബന്ധങ്ങളുണ്ടാക്കരുതെന്നോ മാത്രമല്ല, "അറിഞ്ഞുകൊണ്ട്' ഒരു സെൽഫിക്കുപോലും നിന്നുകൊടുക്കുകയുമരുത്. രാഷ്ട്രീയം അവിഹിതബന്ധങ്ങൾ തുടരുവോളം നന്മ പിറക്കില്ല. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമായാൽ മതി. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ വക വ്യാജ ഏറ്റുമുട്ടലുകളല്ല, ഗുണ്ടകളും കൊലയാളികളും അവരുടെ തലതൊട്ടപ്പന്മാരും രാഷ്ട്രീയ പരോളില്ലാത്ത ജയിൽപ്പുള്ളികളായിരിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആഭ്യന്തരവകുപ്പിനു പിടിപ്പതു പണിയുണ്ട്. പക്ഷേ, പണിയെടുത്താൽ ചരിത്രമെഴുതാം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.യുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക ഹർജികൾ ഇന്ന് പരിഗണിക്കും.
ഹൈക്കോടതിയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുമാണ് ഹർജികൾ പരിഗണിക്കുക. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെയാണ് പോലീസും ഇഡിയും വിവിധ കോടതികളെ സമീപിച്ചിരിക്കുന്നത്.
ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പോലീസും ഇഡിയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. സെഷൻസ് കോടതിയിൽ പ്രതിക്ക് അനുകൂലമായി നിലപാട് എടുത്ത പ്രോസിക്യൂട്ടർ ഗീന കുമാരിയെയും എതിർകക്ഷിയാക്കിയിട്ടുണ്ട്.
പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. ഈ ഹർജിയിൽ പോലീസിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജരാകുക.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഇന്ന് നടപടിക്ക് സാധ്യത. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയാണ് ഇന്ന് നടപടിയുണ്ടായേക്കുക.
പ്രോട്ടോകോൾ ഉദ്യോഗസ്ഥരും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ചയെ തുടർന്നാണ് യാത്ര മുടങ്ങിയതെന്നാണ് കണ്ടെത്തൽ. ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നുള്ള യാത്രയാണ് മുടങ്ങിയത്.
ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്തിയെങ്കിലും പിണറായിക്ക് വിമാനത്തിൽ കയറാനായില്ല. തുടർന്ന് അദ്ദേഹം മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേയ്ക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ (34 പേർ) പിന്തുണ വേണം. നിലവിൽ 20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവരാൻ കഴിയില്ല. ഇരുപക്ഷവും ഒന്നിച്ചാൽ മാത്രമേ 49 അംഗങ്ങളാകൂ. ഒരു സ്വതന്ത്രന്റെയും പിന്തുണ ഇവർക്കുണ്ട്.
എന്നാൽ ബിജെപിയുടെ ഒരു കൗൺസിലർ (സുഗതൻ) കാപ്പ കേസിൽ ജയിലിലായതോടെ ഭരണപക്ഷത്തിന്റെ അംഗബലം 50 ആയി ചുരുങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചർച്ച നടക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (51 പേർ) കൗൺസിലിൽ ഹാജരാകേണ്ടതുണ്ട്. ബിജെപി കൗൺസിലർമാർ വിട്ടുനിന്നാൽ ക്വാറം തികയാതെ പ്രമേയം തള്ളപ്പെടും.
Kerala
തിരുവനന്തപുരം: കോർപറേഷനിലെ ബിജെപി ഭരണസമിതിയെ താഴെയിറക്കാൻ യുഡിഎഫും എൽഡിഎഫും കൈകോർക്കുമെന്ന സൂചനയുമായി മുൻ മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് തള്ളിക്കളയില്ല.
ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റാൻ ലഭിക്കുന്ന ആദ്യ ആയുധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫുമായി വ്യത്യസ്തമായ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിനുള്ളതെങ്കിലും ബിജെപിയെ ഭരണത്തിൽനിന്ന് താഴെയിറക്കുക എന്ന കാര്യത്തിൽ ഉറച്ച നിലപാടാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളും ഇടതുപക്ഷവും ആഗ്രഹിക്കുന്നത്.
കോർപറേഷനിൽ ബിജെപി ഭരണം അവസാനിപ്പിക്കാൻ എന്തുവിലകൊടുത്തും പാർട്ടി മുന്നോട്ടുപോകും. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
ആര് അവിശ്വാസം കൊണ്ടുവന്നാലും അതിനെ എതിർക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ബിജെപി ഭരണസമിതി പൂർണ പരാജയമാണെന്നും അവർ അടിയന്തരമായി രാജിവെച്ചൊഴിയണം. കോർപറേഷനിൽ വികസന പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്.
ദൈനംദിന ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങൾക്ക് യാതൊരുവിധ പരിഹാരവും ലഭിക്കുന്നില്ല. ബിജെപിയിലെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ല നടത്തിയതെന്ന കോടതി വിധി നിലവിലുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലും ബംഗാളിലുമുൾപ്പെടെയുളള സമീപകാല തെരഞ്ഞെടുപ്പു തോൽവികൾ വിശദമായി വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ യോഗം.
അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇതിനുള്ള രൂപരേഖ തയാറാക്കുന്ന കാര്യമാണ് പോളിറ്റ് ബ്യൂറോ പ്രധാനമായും ചർച്ച ചെയ്തത്.
തോൽവിയുടെ കാരണങ്ങൾ കൂട്ടായ ഉത്തരവാദിത്വമാണെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമായിട്ടുള്ളതെങ്കിലും വ്യക്തിഗത വീഴ്ചകളും തോൽവിക്കു കാരണമായിട്ടുണ്ടോയെന്നത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന സുധീരന്റെ ആരോപണത്തിന് പിന്നാലെയാണ് വിമർശനവുമായി പിണറായി രംഗത്തെത്തിയത്.
സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പിണറായി സുധീരനെ തള്ളി രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്.
എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011 ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല.
2016 ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ പാതയിൽ സ്വകാര്യവൽക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വിഎം സുധീരനിൽ നിന്നുണ്ടാകുന്നത്.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം.
കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പോലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം.
അതേസമയം മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
Kerala
കൊച്ചി: മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ നൽകാനാണ് ഇഡി നിർദേശം. ജൂൺ 17ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടർച്ചയാണ് 29ലെ ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്നാണ് വീണ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ജൂൺ 29ലെ ചോദ്യം ചെയ്യൽ. നേരത്തെ ഹാജരായപ്പോൾ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങലും കരാർ രേഖകളും ഇഡി പരിശോധിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ അടക്കം തുറന്ന പരിശോധന നടത്തിയിരുന്നു. കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർണായകമാണ്.
Kerala
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഎം. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും, മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്.
വിഷയത്തിൽ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.