പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സർക്കാരിനെതിരേയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ഇടതുമുന്നണി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തി.
ഇരുപാർട്ടികളുടെയും കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്നാണു നിയമസഭാ സമ്മേളന സമയത്തു പോലും ചേരാത്ത മുന്നണി യോഗം വിളിച്ചു ചേർക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായിരുക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിലപാടാണു ഇടതുമുന്നണി യോഗം വിളിക്കാൻ വൈകുന്നത്. ഇതിൽ കേരള കോണ്ഗ്രസ്-എം ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും കഴിഞ്ഞ ദിവസം ആവർത്തിച്ചു. സംസ്ഥാനത്തെ നേതാക്കളും പരസ്യമായിത്തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മാകട്ടെ സിപിഐക്ക് ഉപനേതാവ് സ്ഥാനം നൽകില്ലെന്ന പിടവാശിയിലുമാണ്. ഈ സാഹചര്യത്തിലാണ് വരുന്ന ചൊവാഴ്ച പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടക്കും. 13,14 തീയതികളിൽ സിപിഐ നേതൃയോഗം ചേരുന്നുണ്ട്.
ഇടതുമുന്നണി കണ്വീനർ ടി.പി.രാമകൃഷ്ണനും ബിനോയ് വിശ്വവും തമ്മിൽ മുന്നണി യോഗം ചേരുന്നതിനെ സംബന്ധിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഎം-സിപിഐ ചർച്ച നടത്താൻ തീരുമാനിച്ചത്.
തീരുമാനമാകാതെ പ്രതിപക്ഷ ഉപനേതാവ് പദവി
യുഡിഎഫ് സർക്കാരിനെതിരേ ഇടതുമുന്നണിയെന്ന നിലയിൽ ഇതുവരെയും സമരപരിപാടികളൊന്നും ആലോചിക്കാനോ സംഘടിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മുന്നണി യോഗം ചേരാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം.
അടുത്ത നിയമസഭ സമ്മേളനം ചേരുന്നതിനു മുന്പായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന ധാരണയാണു ഇപ്പോൾ സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഉപനേതാവ് സ്ഥാനം ലഭിക്കാതെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടു സിപിഐ സ്വീകരിച്ചാൽ സിപിഎം വെട്ടിലാകും.
Tags : Protest government LDF meeting CPM CentralCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash