പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരും. യോഗത്തിൽ നിന്ന് ഏരിയാ സെക്രട്ടറിമാരെ പൂർണമായും ഒഴിവാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ മുകളിലേക്കുള്ള നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ഏരിയാ സെക്രട്ടറിമാരെക്കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ സ്വതന്ത്രമായ ചർച്ചകൾ നടക്കുമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നെങ്കിലും ഒടുവിൽ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പോഷകസംഘടനകളിലെ ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ മധ്യത്തോടെ തിരുവനന്തപുരത്ത് തുടർച്ചയായി മൂന്ന് ദിവസമായിരിക്കും യോഗം നടക്കുക.
ഇതിന്റെ തീയതി ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമമാക്കും. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റിയംഗങ്ങളെയും ഏരിയാ തലത്തിലെ പ്രധാന നേതാക്കളെയും ഉൾപ്പെടുത്തി വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടായ വിലയിരുത്തലുകളും നിർദേശങ്ങളും ക്രോഡീകരിച്ച് ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
Tags : StateCommitteeMeeting Cpm Election Review