മട്ടന്നൂർ: കുറച്ചു വൈകിയാണെങ്കിലും നീതി ലഭ്യമാകുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും നീതിവ്യവസ്ഥയിൽ പ്രതീക്ഷയുണ്ടെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്. ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ തുടർ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഫർസീൻ.
2022 ജൂൺ 13 നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ ഫർസീൻ മജീദിന്റെ നേതൃത്വത്തിൽ വിമാനത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
അന്നു തങ്ങളെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നു കാണിച്ചു തങ്ങളെ 14 ദിവസം ജയിലിൽ ഇടുകയും ചെയ്തു. ജയിലിൽനിന്ന് ഇറങ്ങിയശേഷം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്രതികളെ രക്ഷപ്പെടുത്തുന്ന സാഹചര്യമാണ് പോലീസ് ഒരുക്കിയതെന്നും ഫർസീൻ മജീദ് പറഞ്ഞു.
അധികാരം ഉപയോഗിച്ച് എന്തിനെയും അടിച്ചമർത്താമെന്നും പ്രതികരിക്കുന്നവരെ ഇല്ലാതാക്കാമെന്നും കരുതുന്ന പിണറായിസത്തിനെതിരെയുള്ള വലിയ താക്കീതാണ് കോടതി ഉത്തരവെന്നും ഫർസീൻ കൂട്ടിച്ചേർത്തു.