പാരീസ്: സമാധാന ധാരണപ്രകാരം ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ ഖത്തർ അമീർ ഹമദ് അൽ-താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകർക്കു മറുപടി നല്കുകയായിരുന്നു അദ്ദേഹം.
സമാധാന ധാരണ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ നല്കിയില്ല.
ഇസ്രേലി സേന ലബനനിൽ നടത്തുന്ന ആക്രമണങ്ങളിൽ തനിക്കുള്ള അനിഷ്ടം ട്രംപ് വീണ്ടും പ്രകടിപ്പിച്ചു. ലബനന്റെ കാര്യത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്വം കാണിക്കണം.
ഒരാളെ ഇല്ലാതാക്കാൻ ഒരു പാർപ്പിടം മുഴുവൻ നശിപ്പിക്കേണ്ട കാര്യമില്ല. അപ്പാർട്ട്മെന്റിൽ ഒരുപാടു പേരുണ്ടാകും. അവരെല്ലാം ഹിസ്ബുള്ളകളല്ല. ലബനനിലെ പോരാട്ടം ചെറിയ യുദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, യുഎസ്-ഇറാൻ സമാധാന കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കിയ പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിട്ടുള്ളത്. അമേരിക്കൻ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷേ, തെക്കൻ ലബനൻ കൈയേറിയ ഇസ്രേലി സേന പിൻവാങ്ങണമെന്ന നിർദേശം ഇറാനുമായുള്ള കരാറിൽ ഇല്ല. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തത്.
ലബനനിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹുവും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കിയിരുന്നു. ലബനന്റെ പേരിൽ ഇറാൻ ആക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കാറ്റ്സ് മുന്നറിയിപ്പു നല്കി.
Tags : Iran not build nuclear weapons Trump