ന്യൂഡൽഹി: തൃണമൂൽ കോണ്ഗ്രസ് വിട്ട വിമത എംപിമാരുടെയും മമത ബാനർജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റെയും വാദം കേട്ടശേഷം വിമത എംപിമാർക്കു ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കുന്ന കാര്യത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർള അന്തിമതീരുമാനമെടുക്കും.
നാഷണലിസ്റ്റ് സിറ്റിസണ്സ് പാർട്ടി ഓഫ് ഇന്ത്യയുമായി (എൻസിപിഐ) ലയിച്ച് പ്രത്യേക ഗ്രൂപ്പായി മാറണമെന്ന വിമതരുടെ ആവശ്യത്തിൽ സ്പീക്കറുടെ ഓഫീസ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിയമോപദേശം തേടിയേക്കുമെന്നാണ് സൂചന. ജൂലൈ മൂന്നാംവാരത്തോടെ ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിനു മുന്പായി വിഷയത്തിൽ സ്പീക്കർ അന്തിമ തീരുമാനമെടുക്കും.
നിലവിലെ സാഹചര്യം സംബന്ധിച്ച നിലപാട് നേരിട്ടു ഹാജരായി വ്യക്തമാക്കാൻ മമതപക്ഷത്തോടു സ്പീക്കറുടെ ഓഫീസ് ഇ-മെയിൽ മുഖേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൃണമൂലിന്റെ പാർലമെന്റിലെ കക്ഷിനേതാവായ അഭിഷേക് ബാനർജിക്കു നിലപാട് അറിയിക്കാൻ സ്പീക്കറുടെ മുന്നിൽ ഹാജരാകാൻ സാധിച്ചിരുന്നില്ല.
പശ്ചിമബംഗാളിലെ പ്രൈമറി സ്കൂൾ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ച അഭിഷേകിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അതേദിവസം തന്നെയാണു സ്പീക്കറുടെ ഓഫീസിൽനിന്നും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ- മെയിലും ലഭിച്ചത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം സ്പീക്കർക്കുമുന്നിൽ ഹാജരാകാനുള്ള അനുമതി ഔദ്യോഗിക പക്ഷം തേടിയിട്ടുണ്ട്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ (കൂറുമാറ്റ നിരോധന നിയമം) നാലാം ഖണ്ഡികയനുസരിച്ച് എംപിമാർക്കോ എംഎൽഎമാർക്കോ മാത്രമായി മറ്റൊരു പാർട്ടിയിൽ ലയിക്കാൻ കഴിയില്ല. മറിച്ച് ഒരു രാഷ്ട്രീയപാർട്ടിക്കു മാത്രമേ മറ്റൊരു രാഷ്ട്രീയപാർട്ടിയുമായി ലയിക്കാൻ കഴിയൂവെന്നാണ് മുൻ ലോക്സഭാ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പി.ഡി.ടി. ആചാരി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 20 ടിഎംസി എംപിമാർ ഒപ്പിട്ട കത്തുമായി വിമതർ സ്പീക്കറെ കണ്ടു സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്നും എൻസിപിഐയിൽ ലയിച്ച് എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുമെന്നും അറിയിച്ചത്.