കൊച്ചി: സ്കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച വാന്‍ വാല്പാറയില് മറിഞ്ഞ് പത്തുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവറുടെ പരിചയക്കുറവടക്കം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.
തെളിവുകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് അപകടത്തിനിടയാക്കിയതെന്നും മലയോര മേഖലയിലും ചെറിയ റോഡുകളിലും വാഹനം ഓടിക്കുന്നതില്‍ പരിചയക്കുറവുണ്ടായിരുന്നുവെന്നും പാലക്കാട് ആര്‍ടിഒ കെ.കെ. അജിത്കുമാര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗം നിരന്തരം ബ്രേക്കില്‍ നിയന്ത്രിക്കുകയായിരുന്നു. ഗിയര്‍ ഡൗണ്‍ ചെയ്ത് എന്ജിന് ഉപയോഗിച്ച് വേഗം നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. ഇതു ബ്രേക്ക് ഫെയിഡിംഗിനും വളവില്‍ നിയന്ത്രണം കിട്ടാത്ത അവസ്ഥയ്ക്കും ഇടയാക്കി. അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണഭിത്തിക്ക് ഉയരക്കുറവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടം ഉണ്ടാകുന്നതിനുമുമ്പുള്ള വീഡിയോകള്‍ കണ്ടിരുന്നുവെന്നും വാഹനത്തിനുള്ളില്‍ അനുവദനീയമല്ലാത്ത നിര്‍മിതികള്‍ ഉണ്ടായിരുന്നോയെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസുമാരായ അനില്‍ കെ.നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആരാഞ്ഞു.
ഇക്കാര്യങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ എല്ലാവരും മറക്കുകയാണെന്നും കോടതി പറഞ്ഞു. സര്‍ക്കുലറിന്റെ ഉള്ളടക്കം സംബന്ധിച്ചുള്‍പ്പെടെ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹർജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
ഏപ്രില്‍ 17ന് വാല്പാറയിലെ ഹെയര്‍പിന്‍ വളവില്‍ മറിഞ്ഞാണ് വാന്‍ അപകടത്തില്‍പ്പെട്ടത്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Tags : Valparai accident Driver's negligence lack of knowledge