Kerala
കോഴിക്കോട്: തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. നരിപ്പറ്റ സ്വദേശി രജിലേഷ്(38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമ്യയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ട് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി തൂണേരി ബാലപാഠി ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം. മുള്ളൻ പന്നി കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രജിലേക്ഷിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്കുള്ള ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അജ്മൽ ബസിനടുത്തേക്കു ചെന്നു ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ കിടന്ന നായ ചാടിവീണത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണമായി റദ്ദാക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വച്ച് യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്കു സമീപം മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പോലീസ് മർദിച്ചെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവര്‍ പി. കെ. അനൂപ്. പോലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്കി.
ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന് എന്നീ പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.
എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന് ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.
Kerala
തിരുവനന്തപുരം: സിപിഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരിക്ക്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന വാഹനങ്ങൾ തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇഡിയുടെ മൂന്ന് വാഹനങ്ങളാണ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത്. ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകൾ പൊട്ടിച്ചു.
അസഭ്യ വർഷം നടത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. കാറിനുള്ളിലിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.
District News
ചെറുപുഴ: കൊലക്കേസിൽ ഉൾപ്പെട്ട കുറ്റാരോപിതനെ താത്കാലിക ആംബുലൻസ് ഡ്രൈവറായി നിയമിച്ച സംഭവം വിവാദമായതോടെ പ്രസ്തുത ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്.
തൊടുപുഴ സ്വദേശിയും നിലവിൽ ചെറുപുഴ കോലുവള്ളിയിൽ വാടകയ്ക്ക് താമസക്കാരനുമായ ജോമിൻ ജോർജിനെയാണ് അടിയന്തരമായി ജോലിയിൽ നിന്നും നീക്കിയത്.
ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിലെ കുറ്റാരോപിതനാണ് ജോമിൻ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് അധികൃതർ നടപടിയെടുത്തത്. പ്രത്യേക വാർത്താ സമ്മേളനം വിളിച്ചാണ് ഭരണസമിതി ഇക്കാര്യം അറിയിച്ചത്.
ആംബുലൻസ് സർവീസ് നടത്തുന്നതിനായി രൂപീകരിച്ച സബ് കമ്മിറ്റിയാണ് കരാർ അടിസ്ഥാന ത്തിൽ ജോമിൻ ജോർജിനെ ഡ്രൈവറായി നിയോഗിച്ചത്. എന്നാൽ ഇയാൾ കൊലക്കേസ് പ്രതിയാണെന്ന വിവരം സബ് കമ്മിറ്റിക്ക് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്ന ഉടൻ തന്നെ ഇയാളെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്ത് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. ഡ്രൈവർ പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു.
ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പിക്കപ്പിൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെയാണ് കൊണ്ടുവന്നത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞു നിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി.
പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഡ്രൈവർ ഇബ്രാഹിം ഖലീൽ പറഞ്ഞു. നേരത്തെയും സമാന സംഭവം കാസർഗോഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു..
Kerala
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊടകര: തൃശൂർ കൊടകരയിൽ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവർ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി അറസ്റ്റിൽ. കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്സൽ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്.
കാർഗോ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു. ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ 02.45-ഓടെ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്.
എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും രാസലഹരി വിതരണം ചെയ്യുന്നതായിരുന്നു മുഹമ്മദ് ഫാസിലിന്റെ രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാൻസാഫും കൊടകര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്.
ലഹരിമരുന്നു കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാരഥിയാണ് ജയിംസ് കുഴിവേലില്‍. രണ്ടര പതിറ്റാണ്ടിലേറെയായി സതീശന്റെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജയിംസ് ഉണ്ട്.
കഴിഞ്ഞ 27 വര്‍ഷങ്ങളായി വി.ഡി. സതീശന്റെ വാഹനം ഓടിക്കുന്നത് പറവൂര്‍ സ്വദേശിയായ ജയിംസ് ആണ്. സഹായമഭ്യര്‍ഥിച്ചു വരുന്നവരുടെ കഥകള്‍ കേള്‍ക്കുന്ന, അവരെ ചേര്‍ത്തുപിടിക്കുന്ന വി.ഡി. സതീശനെക്കുറിച്ചു പറയുന്പോൾ ജയിംസിനു നൂറു നാവാണ്.
ഭക്ഷണം കഴിക്കുമ്പോഴും യാത്രയിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ശീലം വി.ഡി. സതീശന് സ്വന്തമാണെന്ന് ജയിംസ് പറയുന്നു. സഹജീവികളെ പരിഗണിക്കാനാണ് നാം ആദ്യം പഠിക്കേണ്ടതെന്ന ജീവിത പാഠമാണ് ഈ കാലയളവില്‍ സതീശനില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിക്കാനായതെന്നും ജയിംസ് പറയുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തല്‍, കാര്‍ക്കശ്യമുള്ള നിലപാടുകള്‍ ഇവയെല്ലാം അടുത്തുനിന്ന് കാണാന്‍ കഴിഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നതില്‍ പോലും മറ്റുള്ളവരെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ടെന്നും ജയിംസ് പറയുന്നു.
Kerala
കൊച്ചി: ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.
എറണാകുളം കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഏഴരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പ്രവീൺ മില്ലിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ തടിയിട്ട പറമ്പ് പോലീസ് അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: കവടിയാറിൽ ഒരാൾ മരിക്കാനിടയായ അപകടത്തിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ബിപി കൂടി തനിക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് മോഹൻ മൊഴി നല്‍കിയത്.
വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധുവായ പാലക്കാട് സ്വദേശി നൗഷിജ (24) മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ ശകർപൂരിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഞ്ജയ് (25) എന്ന യുവാവാണ് ഓട്ടോ ഓടിച്ചിരുന്നത്.
ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന മൂന്ന് തൊഴിലാളികളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് വഹാനങ്ങളും പൂർണമായും തകർന്നു. അപകടത്തിന് തൊട്ടുപിന്നാലെ കാർ ഡ്രൈവറും മറ്റ് യാത്രക്കാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഡൽഹി ഗാന്ധി നഗർ സ്വദേശി കാജൽ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന കാർ ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: എറണാകുളത്ത് ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍(46) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പോലീസിനും വിവരം ലഭിക്കുകയായിരുന്നു.
പുതിയോട്ടില്‍ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ്വാന്, സൈഫ, സമീര്‍. എറണാകുളം മൂവാറ്റുപുഴ ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ സ്കൂൾ ബസിന് തീപിടിച്ച് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സമസ്പൂരിന് സമീപമയിരുന്നു അപകടം നടന്നത്. അപകടസമയത്ത് പത്തോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
അമ്പലപ്പുഴ: നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ നില്‍ക്കേ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ ഹൈക്കോടതിയിൽ.
വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കും തന്റെ ഡ്രൈവർക്കും നേരേ വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ പരസ്യമായി ഭീഷണി മുഴക്കുന്നു. തന്റെ ഡ്രൈവറുടെ ജീവനും ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ആരോപിക്കുന്നു.
തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. ഈ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയാണെന്നും വോട്ടർമാരെ തടയുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്.
വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്‍പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പവുമായിരുന്നു.
സ്വാതി, മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം കലർത്തി കൊടുക്കുകയും ഇയാളും ഇത് കുടിക്കുകയും ചെയ്തു.
ഇതേ തുടർന്ന് മേഘന ഛർദിക്കാൻ തുടങ്ങുകയും വാരിക്കുപ്പാല അവശനാവുകയും ചെയ്തു. ഇരുവരെയും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരക്കെ മേഘന മരണമടയുകയായിരുന്നു. വാരിക്കുപ്പാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വാതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാരിക്കുപ്പാല ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം.
മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്റെ മകന് ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
ജാസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന് ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്ലിയയുടെ സംസ്കാരം.
Kerala
മലപ്പുറം: മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹായി മുസ്തഫ വാഹനത്തിൽ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
NRI
ഷാർജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വയസുകാരനായ മകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി ദമ്പതികൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്.
കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് കുടുംബം അറിയിച്ചു.
ഈ മാസം 11നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.
വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിംഗിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. വാഹനത്തിന്റെ അടുത്ത് നിന്ന കുട്ടിയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.
അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന് രക്ഷിക്കാനായില്ല.
തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. രണ്ട് മാസത്തെ സന്ദർശക വീസയിൽ മാതാവിനൊപ്പം അലൻ ഷാർജയിലെത്തിയത്.
അലന്റെ മൃതദേഹം ദുബായിയില്‍ സംസ്കരിച്ച ശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.
Kerala
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.
കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് അരുൺ വിനുവിനെ ആക്രമിച്ചത്. മർദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
Kerala
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. അമിത വേഗത്തില്‍ എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടൊടെയാണ് സംഭവം നടന്നത്.
ആലുവ-ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീനന്ദ എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. നോര്‍ത്ത് ചെല്ലാനം സ്വദേശിയായ ജൂഡിന്റെ മകന് എനോയ് ജൂഡ് ആണ് അപകടത്തില്‍ മരിച്ചത്.
എരമല്ലൂര്‍ സാന്താക്രൂസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് എനോയ്. കടയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. കുട്ടിയെ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ബസ് തകര്‍ത്തിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന്‍ രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു.
പാലം തകര്‍ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
National
ന്യൂഡല്‍ഹി: ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ദുർഗേഷ്(40) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11നാണ് സംഭവം. പൂക്കള്‍ വില്ക്കാന് സഹായിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ സമീപിച്ചത്.
തുടർന്ന് കുട്ടിയെ ഓട്ടോയിൽ പ്രഫ. റാം നാഥ് വിജ് മാര്‍ഗിലെ വനപ്രദേശത്ത് കുട്ടിയെ എത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് മരിച്ചെന്ന് കരുതി ഇയാൾ കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു.
ബോധം വന്ന കുട്ടി പെട്ടന്ന് കുടുംബത്തിനടുത്ത് എത്തി. ശരീരത്തില്‍ നിന്നും രക്തം വരുന്നത് കണ്ട കുടുംബം കുട്ടിയുടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുളള വകുപ്പുകളാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
Kerala
കോന്നി: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്
അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോന്നിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.
കളക്ടർക്കു പുറമേ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർക്കാണ് പരിക്കേറ്റത്.
Kerala
കല്‍പ്പറ്റ: മേപ്പാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടത്തിൽ ഡ്രൈവർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങിയാണ് അപകടമുണ്ടായത്.
മേപ്പാടി സ്വദേശിയായ ഡ്രൈവര്‍ കുട്ടൻ ആണ് മരിച്ചത്. ഡ്രൈവർമാരായ നാലുപേർ ജീപ്പിൽ വിശ്രമിക്കുമ്പോൾ ആണ് അപകടമുണ്ടായത്. മറ്റു മൂന്നു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ കുട്ടനെ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം : വർക്കലയിൽ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവർ മരിച്ചു. കൊല്ലം നെടുങ്ങാവ് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെറു ന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപമായി രുന്നു അപകടം.
കുന്ന് ഇടിച്ചു മാറ്റുന്നതിനിടെ ജെസിബിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടുപോയ അനീഷിനെ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നാഗർകോവിലിൽ പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂരിലാണ് തർക്കമുണ്ടായത്. സരലൂർ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് നടന്ന കലാപരിപാടികൾക്കിടെയാണ് തർക്കമുണ്ടായത്. പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാർ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവർ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കമാണ് കൈയേറ്റത്തിലെത്തിയത്.
സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു. രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ട്.
Kerala
എരുമേലി: ശബരിമല തീർഥാടകരുമായെത്തിയ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിന് അടിയിലാണ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് പുതുക്കോട്ട സ്വദേശി പ്രശാന്ത് (28) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ എരുമേലി പോലീസ് സ്റ്റേഷന് സമീപം റോഡരികിലുള്ള ചെറിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
ആസ്ത്മ രോഗം വഷളായതിനെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിനെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ തീർഥാടകർ ഉടൻ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശാന്ത് ആസ്ത്മ രോഗിയാണെന്നും ഇൻഹെയിലർ ഉപയോഗിച്ചിരുന്നതായും കുടുംബം പോലീസിനോട് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് ഫോറൻസിക് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു
Kerala
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് മരിച്ചത്. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. പിന്നീട് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പോലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.
നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.
Kerala
കണ്ണൂർ: മുണ്ടേരിയിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എ.പി. സുലൈമാൻ (62) ആണ് മരിച്ചത്.
ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ചു നിർത്താൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു.
ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.
National
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ ഇഡി കണ്ടെത്തിയത് 331.36 കോടി രൂപയുടെ ഇടപാടുകൾ. ഡൽഹിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ.
അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: മദ്യലഹരിയിലായ ഡ്രൈവര്‍ കോഴിക്കോട്ടുനിന്നു ബംഗളൂരുവിലേക്ക് ബസ് ഓടിച്ച സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ ഭാരതി എന്ന പ്രമുഖ കമ്പനിയുടെ ഒരു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്ക്വാഡ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഭാരതി ട്രാവല്‍സിലെ ഡ്രൈവര്‍ യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
ഭാരതി കമ്പനി പ്രതിനിധികള്‍ കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. സെന്തില്‍ എന്ന ആളാണ് ഞായറാഴ്ച ബസ് ഓടിച്ചതെന്നും അയാള്‍ താത്കാലിക ഡ്രൈവറാണെന്നും സ്ഥിരം ജീവനക്കാരനല്ലെന്നുമാണ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹത്തിനെതിരേ തമിഴ്നാട്ടില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
സംഭവം വിവാദമായ സാഹചര്യത്തില്‍, ഭാരതി കമ്പനി കഴിഞ്ഞദിവസം കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ഒരു ബസ് എംവിഡി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. രാഗേഷ് പറഞ്ഞു.
ബസിന്റെ ടയറുകള്‍ തേയ്മാനം സംഭവിച്ചവയായിരുന്നു. എമര്‍ജന്‍സി എക്സിറ്റിലെ ഗ്ളാസ് പൊട്ടിയിട്ടുണ്ട്. മറ്റു ചട്ടലംഘനങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫിറ്റ്നസ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബസിന് കേരളത്തില്‍ റോഡ് ടാക്സ് അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പിഴയും ടാക്സും അടക്കം ഏകദേശം രണ്ടുലക്ഷം രൂപയോളം അടച്ചാല്‍ മാത്രമേ ബസ് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുക്കുകയുള്ളു. സെന്തില്‍ എന്ന ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ ശേഖരിക്കാനും എംവിഡി ശ്രമം നടത്തുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാകുന്ന ഉടന്‍ ബന്ധപ്പെട്ട സ്ഥലത്തെ ആര്‍ടിഒയ്ക്ക്, സെന്തിലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കായി മുന്നൂറോളം ബസ് സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് ഭാരതി. സെന്തിലിന്റെ നടപടി കമ്പനിയെ ബാധിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് കമ്പനി മാനേജര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ കോപ്പി ലഭ്യമാക്കി തുടര്‍ നിയമനടപടി സ്വീകരിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കോഴിക്കോട്ടുനിന്നു ബസ് പുറപ്പെട്ട് അധികം വൈകുന്നതിനു മുമ്പേ യാത്രക്കാര്‍ക്ക് അപാകത അനുഭവപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.സഹായി അമിതമായി മദ്യപിച്ച് ഡ്രൈവറുടെ കാബിനില്‍ ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു.
മൈസൂരു ടോള്‍ പ്ലാസയ്ക്കു സമീപം വണ്ടി നിര്‍ത്തിയപ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസിന്റെ യാത്ര തുടര്‍ന്നത്.
Kerala
പത്തനംതിട്ട: കരിമാൻതോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.
ഓട്ടോ ഡ്രൈവർ രാജേഷിനെതിരെയാണ് കേസെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രാജേഷ്. മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വാഹനം ഓടിച്ചെന്ന് എഫ്ഐആർ.
അതേസമയം, അപകടത്തിൽ എട്ട് വയസുകാരിയായ ആദ്യലക്ഷ്മിയും നാലു വയസുകാരൻ യദു കൃഷ്ണയും മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറി. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
Kerala
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.
പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സ്വദേശി സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് വച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാര്‍ ഉടന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ തന്റെ ഓട്ടോയില്‍ കയറ്റി സജിത്ത്കുമാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടെ കിള്ളിപ്പാലത്തിന് സമീപത്ത് വച്ച് സജിത്ത്കുമാറിന് തലചുറ്റൽ അനുഭവപ്പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന പരിക്കേറ്റ സ്ത്രീയോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സജിത്ത് ഓട്ടോ റോഡരികിലേക്ക് ഒതുക്കി. പിന്നാലെ കുഴഞ്ഞുവീണു.
സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളുമായി പോയ ടാക്സിയാണ് തടഞ്ഞത്.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവം ഓൺലൈൻ ടാക്സി ഡ്രൈവർ ആന്റണി പെരുമ്പള്ളി മൂന്നാർ പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി.
ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞത്.
പിന്നീട് പോലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കിയത്.
NRI
ബ്രസൽസ്: യൂറോപ്പിൽ ഡ്രൈവിംഗ് മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുന്നതിനും ആജീവനാന്ത ലൈസൻസുകൾ അവസാനിപ്പിക്കുന്നതിനുമുള്ള പുതിയ നിയമം പാസായി. പുതിയ ഇയു നിയമത്തിൽ ലൈസൻസുകൾ ഇനി ആജീവനാന്ത സാധുതയുള്ളതല്ല.
യൂറോപ്യൻ യൂണിയൻ നൽകുന്ന ഡ്രൈവിംഗ് ലൈസൻസുകൾ വെറും 15 വർഷത്തേക്ക് സാധുതയുള്ളതാക്കുന്ന ഒരു പുതിയ നിയമം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. പുതുക്കുന്നതിന് മുമ്പ് ഡ്രൈവർമാർ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർബന്ധമാക്കുന്നു.
ഡ്രൈവർമാർക്ക് നിർബന്ധിത മെഡിക്കൽ പരിശോധന നടത്തണമെന്നതിൽ വർഷങ്ങളായി ഇയുവിൽ ചർച്ച നടക്കുന്നുണ്ട്. പ്രായമായ ഡ്രൈവർമാർ ഇപ്പോഴും സുരക്ഷിതമായി വാഹനമോടിക്കാൻ യോഗ്യരാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് അഭിഭാഷകർ പറയുന്നു.
ഒക്ടോബർ 21ന് യൂറോപ്യൻ പാർലമെന്റിലെ എംപിമാർ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങളുടെ ഒരു പാക്കേജ് അംഗീകരിക്കുന്നതിന് വോട്ട് ചെയ്തു.
നിലവിൽ, എല്ലാ വർഷവും ഏകദേശം 20,000 പേർക്ക് യൂറോപ്യൻ യൂണിയൻ റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്നു. 2050 ആകുമ്പോഴേക്കും റോഡ് അപകടം മൂലമുള്ള മരണങ്ങൾ പൂജ്യമാക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നു.
ലൈസൻസ് നഷ്ടപ്പെടുന്ന ഡ്രൈവർമാർക്ക് യൂറോപ്യൻ യൂണിയൻ വ്യാപകമായ വിലക്കുകൾ ഏർപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ രാജ്യങ്ങൾ ആജീവനാന്ത ലൈസൻസുകൾ നൽകുന്ന രീതിയും അവസാനിപ്പിക്കും.
പകരം ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്ത് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും, തുടർന്ന് ഡ്രൈവർമാർ അത് പുതുക്കേണ്ടതുണ്ട്.
എന്നിരുന്നാലും, ലൈസൻസ് പുതുക്കുന്നതിന് രാജ്യങ്ങൾ ഒരു മെഡിക്കൽ പരിശോധന കൂടി ചേർക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദേശിക്കുമ്പോൾ, പുതുക്കുന്നതിനുള്ള കൃത്യമായ പ്രക്രിയയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഓരോ രാജ്യത്തിനും അവകാശപ്പെട്ടതാണ്.
ഉദാഹരണത്തിന്, മെഡിക്കൽ പരീക്ഷയ്ക്ക് പകരം സ്വയം വിലയിരുത്തൽ ഫോമുകളോ ദേശീയ തലത്തിൽ രൂപകൽപന ചെയ്ത മറ്റ് വിലയിരുത്തൽ സംവിധാനങ്ങളോ ഉപയോഗിക്കാൻ അവർക്ക് തെരഞ്ഞെടുക്കാം.
65 വയസിനു മുകളിലുള്ള ഡ്രൈവർമാർക്ക് കൂടുതൽ തവണ മെഡിക്കൽ പരിശോധനകളും റിഫ്രഷർ കോഴ്സുകളും നടത്തുന്നതിന് സാധുത കാലയളവ് കുറയ്ക്കാനും കഴിയും. വീണ്ടും, ഇത് ഓരോ രാജ്യത്തിനും ഇഷ്ടമുള്ളതായിരിക്കും.
ഓരോ ഇയു അംഗരാജ്യത്തിനും ഇപ്പോൾ അവർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രക്രിയ തീരുമാനിക്കാനും സിസ്റ്റം അവതരിപ്പിക്കാനും മൂന്ന് വർഷമുണ്ട്. ചില ഇയു രാജ്യങ്ങൾ ഇതിനകം തന്നെ പ്രായമായ ഡ്രൈവർമാർക്ക് മെഡിക്കൽ പരിശോധനകൾ ആവശ്യപ്പെടുന്നു.
അതേസമയം, യുകെ പോലുള്ള യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ പ്രായമായ ഡ്രൈവർമാർ ലൈസൻസ് പുതുക്കണമെന്ന് ആവശ്യപ്പെടുന്നു, പക്ഷേ മെഡിക്കൽ പരിശോധന ഏർപ്പെടുത്തുന്നില്ല.
നെതർലൻഡ്സ്, ഡെൻമാർക്ക്, സ്പെയിൻ, ഇറ്റലി, ഫിൻലാൻഡ്, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നിവയെല്ലാം ലൈസൻസ് നിലനിർത്തുന്നതിന് പ്രായമായ ഡ്രൈവർമാർ വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നു.
പരിശോധന പ്രായം 50 മുതൽ 70 വരെ വ്യത്യാസപ്പെടുന്നു. അതേസമയം, ബെൽജിയം എല്ലാ പ്രായത്തിലുമുള്ള ഡ്രൈവർമാർക്കും പതിവ് പരിശോധനകൾ ആവശ്യമാണ്. ഇത് 2028 മുതൽ നടപ്പിലാക്കും.
ഇയുവിലുടനീളം, കാറുകളുടെയും മോട്ടർ സൈക്കിളുകളുടെയും ഡ്രൈവിംഗ് ലൈസൻസുകൾക്ക് 15 വർഷത്തേക്ക് സാധുതയുണ്ടാകും. അതേസമയം ട്രക്ക്, ബസ് ലൈസൻസുകൾക്ക് അഞ്ച് വർഷത്തേക്ക് സാധുതയുണ്ടാകും.
കൂടാതെ, ഗുരുതരമായ ഗതാഗത ലംഘനങ്ങൾ ഇയുവിലുടനീളം ഡ്രൈവിംഗ് നിരോധനത്തിലേക്ക് നയിക്കും. ഏറ്റവും പുതിയത് 2030ഓടെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ആസൂത്രണം ചെയ്തിട്ടുണ്ട്.
1999നും 2001നും ഇടയിൽ നൽകിയ ഡ്രൈവിംഗ് ലൈസൻസുകൾക്ക് നിലവിൽ ഒരു കൈമാറ്റ കാലയളവ് ഉണ്ട്. ഇവ 2026 ജനുവരി 19നകം കൈമാറ്റം ചെയ്യണം.
യൂറോപ്യൻ യൂണിയനിലുടനീളം മാറ്റങ്ങൾ സാധുത: ക്ലാസ് എ, ബി ഡ്രൈവിംഗ് ലൈസൻസുകൾ (മോട്ടർ സൈക്കിളുകളും കാറുകളും) 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതേസമയം, ട്രക്ക്, ബസ് ലൈസൻസുകൾ (ക്ലാസുകൾ സി, ഡി) അഞ്ച് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.
ഡ്രൈവിംഗ് നിരോധനങ്ങൾ
മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത പോലുള്ള ഗുരുതരമായ ലംഘനങ്ങൾ യൂറോപ്യൻ യൂണിയനിലുടനീളം നിരോധിക്കും.
ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് 2030ഓടെ യൂറോപ്യൻ യൂണിയനിലുടനീളം ഒരു ഏകീകൃത ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് അവതരിപ്പിക്കും.
ജർമനിയിലെ ലൈസൻസ് നിയമങ്ങളിലും മാറ്റം
ജർമനിയിലെ പുതിയ ഡ്രൈവിംഗ് ലൈസൻസ് ചട്ടങ്ങളിൽ ക്ലാസ് ബി ലൈസൻസ് ഉപയോഗിച്ച് 4.25 ടൺ വരെ ഭാരമുള്ള മോട്ടർഹോമുകൾ ഓടിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടുന്നു. മുമ്പ്, പരിധി 3.5 ടൺ ആയിരുന്നു.
ജർമനി - നിർദ്ദിഷ്ട മാറ്റങ്ങൾ മോട്ടർഹോമുകൾ: 2028 മുതൽ, ക്ലാസ് ബി ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് അനുവദനീയമായ പരമാവധി ഭാരം 4.25 ടൺ ഭാരമുള്ള മോട്ടർഹോമുകൾ ഓടിക്കാൻ സാധിക്കും. മുൻപ്, പരിധി 3.5 ടൺ ആയിരുന്നു. ∙
ട്രക്കുകൾ/ബസുകൾക്കുള്ള പ്രായപരിധി: ട്രക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ൽ നിന്ന് 18 വർഷമായി കുറയ്ക്കും. ബസ് ഡ്രൈവിംഗ് ലൈസൻസിന്, പ്രായപരിധി 24 ൽ നിന്ന് 21 വർഷമായി കുറയ്ക്കും.
National
ബെംഗളുരു: നടുറോഡിൽ യാത്രക്കാരിയെ അപമാനിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് പിജിയിലേക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.
നവംബർ ആറിന് നടന്ന സംഭവം യുവതി സാമൂഹിക മാധ്യമ അക്കൗണ്ട് വഴി വിവരിച്ചതോട പോലീസ് കേസെടുക്കുകയായിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് ബൈക്ക് ടാക്സി ആപ്പായ റാപിഡോ വ്യക്തമാക്കി. സവാരിക്കെത്തിയ ഡ്രൈവർ യാത്രയ്ക്കിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയായിരുന്നു. യുവതി വിലക്കിയെങ്കിലും ഡ്രൈവർ പിന്മാറിയില്ല.
സ്ഥലപരിചയം കുറവായതിനാൽ യുവതി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തിയ യുവതി കരഞ്ഞതോടെ വഴിയാത്രക്കാരൻ ഇടപെട്ടതോടെ ഇയാൾ മാപ്പു ചോദിക്കുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞു. എന്നാൽ യാത്ര തിരിച്ചതിന് പിന്നാലെ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
സംഭവം വീഡിയോ സഹിതം യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കേസെടുത്ത ബെംഗളൂരു പോലീസ്, ബൈക്ക് ടാക്സി ഡ്രൈവർ ലോകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
District News
ചിങ്ങവനം: കടുവാക്കുളത്ത് റിട്ടേണ്‍ ചാര്‍ജിന്റെ പേരില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി. ഞായറാഴ്ച രാത്രി ഒന്‍പതിന് കടുവാക്കുളം, ചൂളക്കവലയിലാണ് ആക്രമണം നടന്നത്.
ഓട്ടം കഴിഞ്ഞു തിരികെ കടുവാക്കുളത്തേക്ക് വരികയായിരുന്ന ഓട്ടോയ്ക്കു കൈകാണിച്ചു കയറിയ അച്ഛനും മകനും ചൂളക്കവലയില്‍ ഇറങ്ങിയ ശേഷം 20 രൂപ നല്‍കുകയും ബാക്കി 10 രൂപ വേണമെന്നാവശ്യപ്പെട്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും പറയുന്നു.
അതുവഴി വന്ന മറ്റൊരു ഓട്ടോഡ്രൈവര്‍ പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഇരുവര്‍ക്കും മര്ദനമേല്ക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. പരിക്കേറ്റ ഓട്ടോഡ്രൈവർമാർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.
ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചവരെയായിരുന്നു ഓട്ടോറിക്ഷാ പണിമുടക്ക്.