ചെറുപുഴ: കൊലക്കേസിൽ ഉൾപ്പെട്ട കുറ്റാരോപിതനെ താത്കാലിക ആംബുലൻസ് ഡ്രൈവറായി നിയമിച്ച സംഭവം വിവാദമായതോടെ പ്രസ്തുത ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്.
തൊടുപുഴ സ്വദേശിയും നിലവിൽ ചെറുപുഴ കോലുവള്ളിയിൽ വാടകയ്ക്ക് താമസക്കാരനുമായ ജോമിൻ ജോർജിനെയാണ് അടിയന്തരമായി ജോലിയിൽ നിന്നും നീക്കിയത്.
ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിലെ കുറ്റാരോപിതനാണ് ജോമിൻ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് അധികൃതർ നടപടിയെടുത്തത്. പ്രത്യേക വാർത്താ സമ്മേളനം വിളിച്ചാണ് ഭരണസമിതി ഇക്കാര്യം അറിയിച്ചത്.
ആംബുലൻസ് സർവീസ് നടത്തുന്നതിനായി രൂപീകരിച്ച സബ് കമ്മിറ്റിയാണ് കരാർ അടിസ്ഥാന ത്തിൽ ജോമിൻ ജോർജിനെ ഡ്രൈവറായി നിയോഗിച്ചത്. എന്നാൽ ഇയാൾ കൊലക്കേസ് പ്രതിയാണെന്ന വിവരം സബ് കമ്മിറ്റിക്ക് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്ന ഉടൻ തന്നെ ഇയാളെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്ത് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Temporary ambulance driver