തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാൽ സജീവമായ പിഎം ശ്രീയിൽനിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ പ്രായോഗികമായി കഴിയില്ലെന്നു സൂചന.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയിൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ നിലപാട് എന്തെന്ന ചോദ്യം സജീവമായി ഉയരുന്നതിനിടെ സംസ്ഥാനം സ്വന്തം നിലയ്ക്ക് ഒഴിവായാൽ അത് കേന്ദ്രസംസ്ഥാന ബന്ധത്തെ ഗുരുതരമായി ബാധിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തേക്കുള്ള പല ഫണ്ടുകളും ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാകും. കഴിഞ്ഞ സർക്കാർ ഒപ്പുവയ്ക്കുകയും കേന്ദ്രാവിഷ്കൃത ഫണ്ട് വാങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ പിഎം ശ്രീയിൽനിന്ന് ഒറ്റയടിക്ക് പിന്മാറുകയെന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകളെ മാതൃകാ വിദ്യാലയങ്ങളായി ഉയർത്തുക എന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയത്. പി എം ശ്രീ ധാരണാപത്രം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംയുക്ത കരാറാണ്. കരാർ ഒപ്പുവച്ചാൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി അതിൽനിന്നു പിന്മാറാൻ ഏറെ നിയമതടസങ്ങളാണുള്ളത്.
കേന്ദ്ര-സംസ്ഥാന കരാറിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് കരാർ റദ്ദാക്കാനോ പിന്മാറാനോ നല്കുന്ന വ്യവസ്ഥകൾ ഇല്ല. കരാറിൽ ഒപ്പുവച്ചശേഷം ഏതെങ്കിലുമൊരു സംസ്ഥാനത്തിനു പിന്മാറണമെങ്കിലോ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെങ്കിലോ കേന്ദ്രത്തിന്റെ അനുമതി വേണം.
കരാർ മരവിപ്പിക്കാനോ അവസാനിപ്പിക്കാനോ ഉള്ള പൂർണ അധികാരം കേന്ദ്രസർക്കാരിനാണ്.
2025 ഒക്ടോബറിലാണ് അന്നത്തെ പിണറായി വിജയൻ സർക്കാർ പിഎം ശ്രീ കരാറിൽ കേന്ദ്രവുമായി ഒപ്പുവച്ചത്.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയെയും മന്ത്രിസഭയെത്തന്നെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേർന്നാണ് പിഎം ശ്രീ കരാർ ഒപ്പുവച്ചതെന്ന ആരോപണം അന്ന് ശക്തമായി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പിഎം ശ്രീയെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി മന്ത്രിസഭാ ഉപസമിതിയെ വച്ചത്.
Tags : PM Shri controversy CPM Congress