തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഇത്ര വലിയ പരാജയം ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ സിപിഎം സംസ്ഥാന സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ പൊതുജനങ്ങൾക്കിടയിൽ നേരിട്ട് അന്വേഷണം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഇതിനായി വാട്സാപ്പ്, ഇമെയിൽ എന്നിവ വഴി സമൂഹത്തിന്റെ സമസ്ത മേഖലകളിലുള്ള ജനങ്ങളിൽ നിന്നും പാർട്ടി അഭിപ്രായം തേടും.
തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. മുപ്പതോളം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞു. ചിലയിടങ്ങളിൽ തിരിച്ചു വോട്ട് നൽകുന്ന ഡീലുമുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ച രാഹുൽ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അങ്ങനെ സംസാരിച്ചതെന്ന് 'ഇന്ത്യ' മുന്നണി യോഗത്തിൽ സമ്മതിച്ചതായും ഗോവിന്ദൻ വെളിപ്പെടുത്തി.
യുഡിഎഫ് ഭരണം വന്നതോടെ ഈ ബിജെപി-യുഡിഎഫ് ഡീൽ കൂടുതൽ വ്യക്തമായതായും മൂന്ന് സീറ്റ് കിട്ടിയ ബിജെപിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ ആറ് ശതമാനം വോട്ട് കുറവാണ് ഇത്തവണ കിട്ടിയതെന്നും ആ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ പറ്റിയതായി സംസ്ഥാന സമിതിയും ജില്ലാ കമ്മിറ്റിയും അംഗീകരിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ സിപിഎം ശക്തമായി പ്രതിരോധിച്ചില്ലെന്ന തെറ്റായ ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതും, ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ ശക്തമായ നടപടിയെടുത്തില്ലെന്ന പ്രചാരണവും തിരിച്ചടിയായി.
ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന രീതിയിൽ വലതുപക്ഷം നടത്തിയ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് ശരിയായില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.
കൂടാതെ, എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന കള്ളപ്രചാരണവും മുസ്ലിം ലീഗിന്റെ വർഗീയ ചേരിതിരിവ് രാഷ്ട്രീയവും ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി. വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചാണ് യുഡിഎഫ് അധികാരത്തിൽ വന്നത്.
അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും എൻഡിഎ നേതാക്കളുമായും മംഗലാപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്തിയ വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം തുറമുഖ വകുപ്പ് ഏറ്റെടുത്തത് ഇതിന് തെളിവാണ്. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും, മഹാത്മാഗാന്ധി സർവകലാശാലയിലെ വി.സി, സെനറ്റ് അംഗങ്ങൾ എന്നിവരെ നിശ്ചയിച്ചതിലും സർക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളതെന്നും ഇത് കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്ന നിലപാടാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Tags : MV Govindan CPM Latest News