ഷെഹ്സാദ് പൂനെവാല
ന്യൂഡൽഹി: ബിജെപിയുടെ ടിവി ചാനൽ ചർച്ചകളിലെ ഏറ്റവും സജീവമായ മുഖവും പാർട്ടി വക്താവുമായ ഷെഹ്സാദ് പൂനെവാല പാർട്ടി വിട്ടു. വ്യാഴാഴ്ച തന്റെ എക്സ് ഹാൻഡിലിലെ ബയോ മാറ്റിയ അദ്ദേഹം, "ബിജെപി ദേശീയ വക്താവ്" എന്നത് ഒഴിവാക്കുകയും എന്നാൽ "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നത് നിലനിർത്തുകയും ചെയ്തു.
"മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, പ്രത്യയശാസ്ത്രം: ഭാരതീയർ, ഗ്രന്ഥകർത്താവ്: ജിഎസ്ടി കി യാത്ര; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നാണ് പൂനെവാല തന്റെ പുതിയ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ഷെഹ്സാദ് രാജിവച്ചതെന്നാണ് സൂചന. അഭിഭാഷകനായ ഷെഹ്സാദ് പൂനെവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. എന്നാൽ 2017ൽ പാർട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2017ൽ കോൺഗ്രസ് വിട്ടു.
തുടർന്ന് ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കപ്പെടുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറേണ്ട സമയമായെന്ന് വ്യക്തമാക്കി ഒരു ടിവി ചാനലിന് നൽകിയ മുൻ അഭിമുഖത്തിലെ ക്ലിപ്പ് പൂനെവാല അടുത്തിടെ പങ്കുവച്ചിരുന്നു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനെവാലയുടെ ഇളയ സഹോദരനാണ് ഷെഹ്സാദ് പൂനെവാല. ഷെഹ്സാദ് കോൺഗ്രസ് വിട്ട് ടിവി ചർച്ചകളിൽ പാർട്ടിയെയും നേതൃത്വത്തെയും ആക്രമിക്കാൻ തുടങ്ങിയതോടെ ഈ സഹോദരന്മാർ തമ്മിൽ പരസ്യമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കോൺഗ്രസ് അനുകൂലിയായും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ വിമർശകനായും തെഹ്സീൻ പൂനെവാല പതിവായി ടിവി ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. രാഷ്ട്രീയമായി എതിർചേരിയിലുള്ള ഇരുവരും പലപ്പോഴും വാർത്താ ചാനലുകളിലെ ലൈവ് ചർച്ചകളിൽ മുഖാമുഖം വരികയും പരസ്പരം പരിഹാസങ്ങളും രാഷ്ട്രീയ വിമർശനങ്ങളും ഉന്നയിക്കുകയും ചെയ്യാറുണ്ട്.
രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബിജെപിയുടെയോ പൂനെവാലയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : Shehzad Poonawala quits bjp setback congress