Kerala
ബംഗളൂരു: കർണാടകയുടെ നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും ബുധനാഴ്ച തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടൊപ്പം രണ്ട് മലയാളികളും പുതിയ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളികൾ. ഡി.കെ. ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്.
ബുധനാഴ്ച വൈകിട്ടോടെ നടക്കുന്ന ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ജൂൺ18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന മാരകമായ സൈനിക അധിനിവേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതാണോ അദ്ദേഹത്തിന്റെ 'പിതൃഭൂമി' (ഫാദർലാൻഡ്) എന്ന് കോൺഗ്രസ് പരിഹസിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുകയും ഇന്ധനവില കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്യന്തം അനിവാര്യമാണ്. എന്നാൽ ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം ഈ ചർച്ചകൾ പ്രതിസന്ധിയിലാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും കടുത്ത ഭാഷയിൽ അമർഷം രേഖപ്പെടുത്തുകയും ലോകരാഷ്ട്രങ്ങൾ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇസ്രയേൽ നിലപാടിനെ മോദി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.
Kerala
പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയായ പ്രശോഭ് ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് ജനപ്രതിനിധിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
National
ബംഗളൂരു: അധികാര കൈമാറ്റം നടക്കുന്ന കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. യതീന്ദ്ര അടക്കം സിദ്ധരാമയ്യ പക്ഷത്ത് നിന്ന് ഒമ്പതു പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ. കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ബുധനാഴ്ച വൈകിട്ട് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുഖ്യമന്ത്രി അടക്കം 34 പേരായിരിക്കും മന്ത്രിസഭയിൽ ഉണ്ടാവുക. രണ്ടു ഘട്ടങ്ങളിലായാണ് മന്ത്രിസഭാ വിപുലീകരണം പൂർത്തിയാക്കുക. ഇതിൽ രണ്ടാംഘട്ട വിപുലീകരണം ജൂൺ 18-നായിരിക്കും നടക്കുക. യുവാക്കൾക്കും പുതിയ മന്ത്രിസഭയിൽ കാര്യമായ പരിഗണന നൽകാനാണ് കോൺഗ്രസ് നീക്കം. തന്റെ പക്ഷത്തു നിന്ന് ഒൻപത് എംഎഎൽഎമാരുടെ പേരാണ് സിദ്ധരാമയ്യ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്.
മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിൽ അന്തിമ ധാരണയിൽ എത്തുന്നതിന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, ഹൈക്കമാൻഡ് തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ യതീന്ദ്ര സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
പാർട്ടിയിൽ നിന്ന് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും എന്നാൽ പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു മുതിർന്ന കോൺഗ്രസ് എംഎൽഎയായ ബസവരാജ് ശിവണ്ണവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.
Kerala
പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വ്യാവസായിക ഇടനാഴിയായി വിമാനത്താവളം വരുന്നതോടെ വലിയ വികസന സാധ്യതകൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി വ്യക്തമാക്കി. പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം താൻ പാർലമെന്റിൽ ഉന്നയിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമിച്ചപ്പോഴും സമാനമായ രീതിയിലുള്ള പരിഹാസങ്ങളാണ് ഉണ്ടായതെന്നും വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിമാനത്താവളം വലിയ രീതിയിൽ തുണയാകും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തിങ്കളാഴ്ച ഡൽഹിയിലെത്തും. മന്ത്രിസഭ പുനസംഘടനയും ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇരുനേതാക്കളും ഡൽഹിയിലെത്തുന്നത്.
ആദ്യഘട്ടത്തിൽ നാല് ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നു. എന്നാൽ നിലവിൽ അതേ കുറിച്ച് വ്യക്തതയില്ല. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യ സമ്മർദം ചെലുത്തുന്നുണ്ട്.
എന്നാൽ ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടിലാണ് ഡി.കെ.ശിവകുമാർ. ഇതോടെയാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശിവകുമാറിനൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏൽക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
ഡൽഹിയിലെ ചർച്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെ വ്യക്തതയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടയിലാണ് ജൂൺ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെയോടൊപ്പം പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ഉപമുഖ്യമന്ത്രിമാർ സർക്കാരിൽ ഉണ്ടാകും.
ഉപമുഖ്യമന്ത്രിമാർ ദളിത്, ലിങ്കായത്ത് വിഭാഗത്തിൽ നിന്നുള്ളവരാകും. എം.ബി.പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ഡോ.യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാകും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാർ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങിനായി ജൂൺ മൂന്ന്, അഞ്ച് എന്നീ രണ്ട് തീയതികളാണ് ഡി.കെ. ശിവകുമാർ ഗവർണർക്ക് മുന്നിൽ നിർദേശിച്ചത്.
ഇതിൽ ജൂൺ മൂന്ന് ബുധനാഴ്ച ചടങ്ങുകൾ നടത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്. വിധാൻ സൗധയിലോ ലോക് ഭവനിലോ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താമെന്നും ശിവകുമാർ ഗവർണറെ അറിയിച്ചിട്ടുണ്ട്.
Leader Page
“ഒരു എംഎൽഎയെ പോലും നഷ്ടപ്പെടാതെയാണ് ഇതു ചെയ്തതെന്നു വിശ്വസിക്കാനാകുന്നില്ല” -കർണാടകയിൽ കരുത്തനായ സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെക്കുറിച്ച് സോണിയ ഗാന്ധിയോടു രാഹുൽ ഗാന്ധി പറയുന്നതായുള്ള ഒരു കാർട്ടൂണിലെ വാചകമാണിത്.
റിസോർട്ട് രാഷ്ട്രീയവും പണമൊഴുക്കലും അധികാരത്തിന്റെ പേരിലുള്ള പദവികളും മറ്റു പ്രലോഭനങ്ങളും മുതൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളും ഭീഷണികളും സമ്മർദങ്ങളും അടക്കം കുതിരക്കച്ചവടങ്ങളും കാലുമാറ്റങ്ങളും പിളർപ്പുകളും വരെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്നതു പതിവായ കാലത്താണിതൊക്കെ വിസ്മയമാകുന്നത്.
കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡൽഹിയിലെത്തി രാഹുലിനെ കെട്ടിപ്പുണർന്ന സിദ്ധരാമയ്യയുടെ ഫോട്ടോ പ്രതീകാത്മകമായി. പ്രതിസന്ധികളിൽ കോണ്‍ഗ്രസിന്റെ താങ്ങായിരുന്ന ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡ് തീരുമാനം എളുപ്പമാകുമായിരുന്നില്ല. വലിയ ജനപിന്തുണയുള്ള പിന്നാക്ക വിഭാഗക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽനിന്നു മാറ്റി, രണ്ടാമനായിരുന്ന ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയതിൽ വേണ്ടത്ര മുന്നൊരുക്കങ്ങളും ചർച്ചകളും സമവായവും കണ്ടെത്താനായെന്നതു സോണിയ, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ എന്നിവരുടെ മികവായി.
◄ പൊട്ടിത്തെറിയും പിളർപ്പുമില്ല
പൊട്ടിത്തെറികളും പിളർപ്പും വിമതനീക്കങ്ങളുമില്ലാതെ കേരളത്തിലും കർണാടകയിലും പുതിയ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രബല ശക്തികളുടെ താത്പര്യങ്ങളും സമ്മർദങ്ങളും മറികടന്നാണ് വി.ഡി. സതീശനെയും ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പോലും അവഗണിക്കേണ്ടിവന്നു. ജനഹിതവും പാർട്ടിയുടെ ദീർഘകാല സാധ്യതകളും താരതമ്യേന യുവത്വവുമെല്ലാം തീരുമാനത്തെ സ്വാധീനിച്ചു. എംഎൽഎമാരുടെ അഭിപ്രായം ആരായുമെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നിയമസഭാകക്ഷി യോഗം ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയമാണു കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ മോഹിച്ച കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കർണാടകയിൽ സിറ്റിംഗ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും എഐസിസിയുടെ തീരുമാനത്തിനു പൂർണമായി വഴങ്ങിയെന്നതാണു പ്രധാനം. അപശബ്ദങ്ങളും അട്ടിമറികളും വിമതനീക്കങ്ങളും ഉണ്ടായില്ല. കേരളത്തിലേതുപോലെ, മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു സമവായത്തിനു കർണാടകയിൽ ശിവകുമാറും തയാറായി. രാജ്യസഭാ സീറ്റ് നിരസിച്ച സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്കു കൊണ്ടുവരാൻ കഴിയുമോയെന്നതാണു കണ്ടറിയേണ്ടത്.
◄ ബിജെപിക്കു തട ശിവകുമാർ
2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു വർഷം മുന്‍പ് ശിവകുമാറിനെ നേതാവായി നിയമിച്ചതിൽ ഭാവിയിലേക്കുള്ള സമീപനം വ്യക്തം. നാലു പതിറ്റാണ്ടുകളായി ഒരു സർക്കാരിനും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടില്ലാത്ത കർണാടകയുടെ രാഷ്ട്രീയചരിത്രം തിരുത്താൻ ശിവകുമാറിനു കഴിയുമോയെന്നതു വേറെ കാര്യം. കേരളത്തിൽ യുഡിഎഫിന്റെ വൻ തിരിച്ചുവരവിനു കാരണമായ നേതാക്കളുടെ ഐക്യം കർണാടകയിലും ഉണ്ടാകേണ്ടതുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും കൈകൊടുത്ത് ഒരുമയോടെ പോരാടിയാൽ ബിജെപിയുടെ വഴികൾ എളുപ്പമാകില്ല.
ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം തലയെടുപ്പുള്ള നേതാവിന്റെ അഭാവമാണു കർണാടകയിലെ ബിജെപിക്കു തലവേദന. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, കേന്ദ്ര നേതാക്കളായ പ്രഹ്ലാദ് ജോഷി, സി.ടി. രവി അടക്കമുള്ള പ്രമുഖർ തമ്മിലുള്ള ഐക്യം സാധ്യമാക്കേണ്ടതുണ്ട്. സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാക്കളായ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും പ്രഭാവം മങ്ങി. ആർഎസ്എസിന്റെ സംഘടനാശക്തിയും ആൾബലവും ബിജെപിക്കു ശക്തിയാകും.
◄ സമവായമായ കീറാമുട്ടികൾ
മുന്‍പൊക്കെ കീറാമുട്ടിയായിരുന്ന നേതൃതർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും മാതൃകയായി മാറുകയാണു കേരളത്തിലെയും കർണാടകയിലെയും കോണ്‍ഗ്രസ് തീരുമാനം. മാസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനു പ്രതീക്ഷിച്ചതിലും വേഗത്തിലാണു പരിഹാരമുണ്ടായത്. വോട്ടെണ്ണലിനു മുന്‍പേ കേരളത്തിൽ തുടങ്ങിയ ശക്തവും ദുർഘടവുമായ നേതൃതർക്കമാണു 10 ദിവസംകൊണ്ട് സമർഥമായി പരിഹരിച്ചത്. കർണാടകയിൽ, മൂന്നു വർഷം മുന്‍പു കോണ്‍ഗ്രസ് ഭരണത്തിലേറിയതു മുതൽ തുടങ്ങിയ തർക്കമാണു രമ്യമായി പരിഹരിച്ചത്. രാജിവയ്ക്കാൻ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെയും രാഹുലും നേടിയ വിജയത്തിന് അപൂർവമായൊരു ചാരുതയുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിലെ അവസാന വാക്ക്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾക്കും സോണിയ ഗാന്ധിയുടെ അഭിപ്രായത്തിനും വലിയ മുൻതൂക്കമുണ്ട്. പ്രിയങ്ക ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും സ്വാധീനവും വ്യക്തം.
◄ ഹൈക്കമാൻഡിന് ആർജവം
മുഖ്യമന്ത്രി തർക്കങ്ങൾക്കു രമ്യമായ പരിഹാരം കണ്ടെത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിയുമെന്നു ബിജെപിയും ചില കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, കേരളവും കർണാടകവും നൽകുന്ന സന്ദേശം വലുതാണ്. ജനകീയതയിലും നിയമസഭാ കക്ഷിയിലും പാർട്ടിയിലും മേൽക്കൈയുണ്ടാക്കിയതുകൊണ്ടു മാത്രം എത്ര പ്രബലനായാലും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാകില്ലെന്ന കാര്യം നിസാരമല്ല. പാർട്ടിയുടെ ഭാവിയും വിശാല താത്പര്യങ്ങളും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാനുള്ള ആർജവവും മികവും കോണ്‍ഗ്രസ് ഹൈക്കമാൻഡ് കാട്ടിയെന്നതാണു പ്രധാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളിൽ പോര് രൂക്ഷമാണ്. യുപിയിൽ നിലനിൽപ്പിനാണു കോണ്‍ഗ്രസ് ശ്രമം. പഞ്ചാബിൽ, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്വയും സംസ്ഥാന കോണ്‍ഗ്രസ് മേധാവി അമരീന്ദർ രാജ വാറിംഗും മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പോരു കടുപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാന സാഹചര്യമാണ്. പ്രതിപക്ഷ നേതാവ് പ്രീതം സിംഗും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാകാനുള്ള ത്രികോണ മത്സരം.
◄ മൂന്നു സംസ്ഥാനങ്ങൾ പാഠം
പ്രബലരായ നേതാക്കൾ മത്സരിക്കുന്പോൾ, രണ്ടാമനും മൂന്നാമനും ആകേണ്ടിവരുന്നവർ വിമത, ഗ്രൂപ്പ് കളികൾ നടത്തി പാർട്ടിയെ തകർക്കുകയോ ദുർബലമാക്കുകയോ ചെയ്തിരുന്ന പഴയ രീതിയിൽനിന്നുള്ള വലിയ മാറ്റമാണ് കേരളത്തിലും കർണാടകയിലും ഉണ്ടായത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിലെ നേതൃത്വ പോരുകളും വിഭാഗീയതയും പാർട്ടിക്കു വിനയായി.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അതിരു വിട്ടിരുന്നു. പൈലറ്റിനെ അനുകൂലിച്ച എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയതുവരെ വഷളായി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഇടപെടലിൽ പൈലറ്റ് വഴങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റു തുന്നംപാടി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ്ഡിയോയും തമ്മിലുള്ള പോരും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കു കാരണമായി.
മധ്യപ്രദേശിൽ സംസ്ഥാന കോണ്‍ഗ്രസ് മേധാവി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോരും പരിഹരിക്കാനായില്ല. 2018 ഡിസംബർ 13ന് കമൽനാഥ് മുഖ്യമന്ത്രിയായ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ “ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കൾ” എന്ന ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ഉദ്ധരിച്ചെങ്കിലും നേതൃപോരിൽ ഫലിച്ചില്ല. ജ്യോതിരാദിത്യ ബിജെപിയിലേക്കു കൂറുമാറി. 15 മാസത്തിനുള്ളിൽ കമൽനാഥ് സർക്കാർ നിലംപതിച്ചു. ജ്യോതിരാദിത്യ കേന്ദ്രമന്ത്രിസഭയിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
◄ പ്രതീക്ഷയാകണം നേതൃത്വം
നേതാക്കളുടെ ഗ്രൂപ്പ് പോരുകളും പരസ്യമായ വിഭാഗീയതയും തളർത്തിയിരുന്ന കോണ്‍ഗ്രസിനു കേരളവും കർണാടകവും ശുഭസൂചകമായ മാറ്റങ്ങളാണ്. കേരളത്തിൽ കടുത്ത ഗ്രൂപ്പ് പോരുകൾ അവസാനിച്ചെങ്കിലും വേണുഗോപാലും സതീശനും രമേശും തമ്മിലുള്ള വടംവലികൾ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കർണാടകയിൽ സിദ്ധരാമയ്യ വിഭാഗം എളുപ്പത്തിൽ അടിയറവു പറയാനിടയില്ല.
നേതൃതർക്കങ്ങളും ഉൾപാർട്ടി വിഭാഗീയതയും ഒഴിവാക്കിയാൽ കോണ്‍ഗ്രസിനു ഭാവിയുണ്ട്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് 16 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കും നല്ല മുന്നൊരുക്കം നടത്തുമോയെന്നതാണു ചോദ്യം. നേതാവിനെ അടിച്ചേൽപ്പിക്കുന്ന പഴയ ഹൈക്കമാൻഡ് സംസ്കാരം ഒഴിവാക്കി, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പഠിച്ച്, പാർട്ടിക്കും അതതു സംസ്ഥാനത്തിനും ഭാവിയിലേക്കു പ്രതീക്ഷയാകുന്ന നേതൃത്വത്തെ കണ്ടെത്താൻ കഴിയട്ടെ. കേരളവും കർണാടകയും സന്ദേശമാകും.
National
ന്യൂഡൽഹി: എസ്ഐആറിലെ സുപ്രീംകോടതി വിധി ഉത്തരം നൽകിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്.
പൗരത്വത്തെക്കുറിച്ചുള്ള അന്തിമമായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ പൗരത്വവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ വൈരുദ്ധ്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നില്ലേ എന്നു മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി ചോദിച്ചു.
ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമം നാലോ അഞ്ചോ മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മുന്‍പ് എന്തുകൊണ്ട് എസ്ഐആർ നടത്തിയില്ലെന്നു സുപ്രീംകോടതി ചോദിക്കേണ്ടതായിരുന്നുവെന്നും സിംഗ്വി കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്ഐആർ ഇത്രയും ഹ്രസ്വമായ സമയത്തിനുള്ളിൽ നടത്തുന്നത് നടപടിക്രമങ്ങളെ ചുരുക്കിക്കെട്ടുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാസ്പോർട്ട് ഒഴികെയുള്ള ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ പൗരത്വത്തിന് തെളിവല്ലെന്ന് സുപ്രീംകോടതി ശരിയായി വിധിച്ചിട്ടുണ്ടെന്നും എന്നാൽ, ഈ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പേരുകൾ ഒഴിവാക്കിയതെന്നും മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ചും സുപ്രീംകോടതിയുടെ അഭിപ്രായവും കണ്ടെത്തലുകളും ഉണ്ടാകേണ്ടതായിരുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ബംഗാളിൽ വോട്ടർമാരെ നീക്കം ചെയ്തതിനെതിരെയുണ്ടായ 6000 അപ്പീലുകളിൽ ഏകദേശം 4000 എണ്ണവും ശരിവച്ചുവെന്നും ഇത്തരം അപ്പീലുകളുടെ വിജയശതമാനം 70 മുതൽ 80 ശതമാനം വരെയാണെങ്കിൽ അത് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് വലിയൊരു ചോദ്യം ഉയർത്തുകയില്ലേയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
National
ന്യൂഡൽഹി: ചൂട് താങ്ങാൻ കഴിയുമെന്നും, എന്നാൽ ബിജെപി സ്പോണ്സർ ചെയ്ത വിലക്കയറ്റത്തിന്റെ തീയിലാണ് ജനം വേവുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ.
താപനില ഭയപ്പെടുത്തുന്ന രീതിയിൽ ഉയരുന്നതിനിടെ ജനങ്ങൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ പരിഹാസം.
നിങ്ങളുടെ സ്വന്തം സർക്കാർ കൊള്ളയടിക്കുന്നതിനെപ്പറ്റി നിങ്ങൾ ഒരിക്കലും ഒന്നും പറയില്ലേയെന്നും ഖാർഗെ മോദിയോട് ചോദിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. ന്യൂഡൽഹിയിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു കൂടിക്കാഴ്ച. വികസന കാര്യങ്ങളും വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനകാര്യമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല. രാത്രി 7.20ന്റെ വിമാനത്തിൽ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു.
National
ന്യൂഡൽഹി: കർണാടക സർക്കാരിൽ നേതൃമാറ്റം ഉടനെന്ന് സൂചന. എഐസിസി ആസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിൽ എത്തിയത്. സിദ്ധരാമയ്യ വ്യാഴാഴ്ച രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തിയത്. ഇരുവരുമായും ഹൈക്കമാൻഡ് പ്രത്യേകം കൂടിക്കാഴ്ചകളും നടത്തി.
നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകാനും നീക്കമുണ്ട്. എന്നാൽ സിദ്ധരാമയ്യക്ക് പകരം ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായാണ് സൂചന.
സിദ്ധരാമയ്യ പക്ഷത്തുള്ള വലിയൊരു വിഭാഗം എംഎൽഎമാർ ഡി.കെയെ അംഗീകരിക്കുന്നില്ല. ഇതോടെ ഇരുപക്ഷത്തിനും സ്വീകാര്യനായ ഒരു മൂന്നാമനെ കണ്ടെത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ പദവിയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് സിദ്ധരാമയ്യയുടെ ആവശ്യം.
ഇനി പദവി ഒഴിഞ്ഞാൽ പകരം മുതിർന്ന നേതാവ് ജി.പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ചർച്ചകളിൽ വിവിധ നേതാക്കളുടെയും എംഎൽഎമാരുടെയും അഭിപ്രായങ്ങൾ വിശദമായി കേട്ട ശേഷം രാഹുൽ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് നിയമനം.
രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. ചൊവ്വാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യ മന്ത്രി കെ. മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജോലി സംബന്ധിച്ച തീരുമാനമുണ്ടായത്.
2017ൽ ആയിരുന്നു പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു.
ഹർഷിന നൽകിയ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
Kerala
ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മർദിച്ച സംഭവത്തിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ മർദനമേറ്റവർ കക്ഷിചേരാൻ അപേക്ഷ നൽകും.
പ്രതിഷേധത്തിനിടെ ക്രൂരമർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ കക്ഷിചേരുക. ചൊവ്വാഴ്ചയാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ചത്. അതേസമയം ചൊവ്വാഴ്ച ഗൺമാൻമാർക്കെതിരായ അച്ചടക്ക നടപടിയുണ്ടായേക്കും.
National
ചെന്നൈ: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്. ഒരു രാത്രികൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെ സഖ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും പ്രവര്‍ത്തകരോട് ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയില്‍ ശനിയാഴ്ച നടന്ന ഡിഎംകെ യൂത്ത് വിംഗ് യോഗത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷത്തിലധികം കോണ്‍ഗ്രസ് ഡിഎംകെയുടെ ചുമലില്‍ കയറി നടന്നു. എന്നിട്ട് പിന്നില്‍ നിന്ന് കുത്തി. ആരും ഒരിക്കലും ഇത് മറക്കരുത്. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ, അടുപ്പിക്കുകയോ ചെയ്യരുത്. - ഉദയനിധി പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. ബിജെപിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനു കാരണം അമിത് ഷായും നരേന്ദ്ര മോദിയുമാണെന്നാണ് താന്‍ മുമ്പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യം. ബിജെപി വീണ്ടും ജയിക്കാനുള്ള പ്രധാന കാരണം കോണ്‍ഗ്രസാണ്. ഇപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി.
നിയമസഭയില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ രക്തവും വിയര്‍പ്പും ഒഴുക്കി. നിര്‍ജീവമായ അവസ്ഥയിലായിരുന്നിട്ടു പോലും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചത് ഡിഎംകെ നേതാക്കളുടെ നിര്‍ദേശങ്ങളും അണികളുടെ അക്ഷീണ പ്രയത്നവും കൊണ്ടാണ്.
എന്നിട്ട്, ജയിച്ചപ്പോള്‍ മര്യാദയുടെ പേരില്‍ പോലും ഒന്ന് അറിയിക്കാതെ, അവര്‍ അധികാരത്തിന്റെ
പിന്നാലെ പോയി. കോണ്‍ഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ രാഷ്ട്രീയ മര്യാദയോ ഇല്ല. ഡിഎംകെ ചെയ്തില്ലെങ്കിലും കോണ്‍ഗ്രസിനെ തമിഴ്നാട്ടിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ഇന്ന് ചുമതലയേൽക്കും. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് അവധി ദിനത്തിൽ തന്നെ ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തീരുമാനം.
രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രംഗത്തെത്തി. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം.
പ്രതിപക്ഷ ആരോപണത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും രത്തൻ ഖേൽക്കര്‍ കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയും എസ്ഐആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായി നിയമിച്ചതിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ വിമർശനം നിലനിൽക്കെയാണ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജനങ്ങളുടെ സന്പാദ്യം ഗഡുക്കളായി കൊള്ളയടിക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സമയങ്ങളിൽ അതിന്റെ സാന്പത്തികനേട്ടങ്ങൾ ജനങ്ങൾക്കു കൈമാറാതെ കേന്ദ്രസർക്കാർ പൂർണമായും തടഞ്ഞുവച്ചു. കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: നിലവിലുള്ള അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേർന്നതോടെ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിരവധി പേരുകൾ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും എംപി കൂടിയായ കൊടിക്കുന്നിൽ സുരേഷിനാണ് കൂടുതൽ സാധ്യത എന്നറിയുന്നു .
ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,എ ഐസിസി മറ്റ് നേതാക്കൾ എന്നിവരുമായി ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. കെ.സി. വേണുഗോപാലുമായുള്ള ധാരണ ആയി കഴിഞ്ഞാൽ അടുത്ത കെപിസിസി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും .
ബെന്നി ബഹനാൻ , ജോസഫ് വാഴക്കൻ ,കെ.സി. ജോസഫ് ,ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷിനെ കൂടാതെ പരിഗണിക്കുന്നത്. എന്നാൽ സീനിയോറിറ്റിയിലും സാമുദായിക സമവാക്യത്തിലും ഇപ്പോൾ കൊടിക്കുന്നിലാണ് മുഖ്യപരിഗണന.
ഭരണസംവിധാനത്തിൽ ഒന്നോ രണ്ടോ പ്രമുഖ വിഭാഗങ്ങൾക്ക് സ്വാധീനം കൂടുമ്പോൾ ഇതര വിഭാഗങ്ങളെ പരിഗണിക്കുക എന്ന കോൺഗ്രസ് നിലപാടാണ് കൊടിക്കുന്നിലിന് ഗുണകരമാകുന്നത്. സണ്ണി ജോസഫിനെ കൂടാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ ,പി സി വിഷ്ണുനാഥ് എന്നിവരും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജനീഷും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട് .
എട്ടു തവണ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടുക്കുന്നതിൽ സുരേഷ് എഐസിസി സെക്രട്ടറി, വർക്കിംഗ് കമ്മിറ്റിയിലെ ക്ഷണിതാവ്, കേന്ദ്ര മന്ത്രി ,ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ആഗ്രഹം പലതവണ പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുള്ള ആളാണ് സുരേഷ് . ഈ സ്ഥാനത്തെത്തു കയാണെങ്കിൽ കെപിസിസി പ്രസിഡന്റ് ആകുന്ന ആദ്യ ദളിത് വിഭാഗക്കാരനായിരിക്കും അദ്ദേഹം.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മൂടിവയ്ക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജ്യത്തോട് മറുപടി പറയണമെന്നു കോണ്‍ഗ്രസ്.
2018ൽ എൻടിഎ (ദേശീയ പരീക്ഷാ ഏജൻസി) രൂപീകരിച്ചതുമുതൽ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾ മറച്ചുവയ്ക്കാൻ മോദിസർക്കാർ പരീക്ഷാമാഫിയകളുമായി ഒത്തുകളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
പരീക്ഷാപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ഡയറക്ടർ ജനറൽ പാർലമെന്ററി സമിതിയെ അറിയിച്ചുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
പരീക്ഷയ്ക്ക് മുന്‍പുതന്നെ യഥാർഥ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങളടങ്ങിയ മാതൃകാ ചോദ്യങ്ങൾ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചിട്ടില്ലെന്ന് എൻടിഎ ഉദ്യോഗസ്ഥർ നുണ പറഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എൻടിഎ എന്നത് യുവാക്കൾക്കിടയിൽ ‘നാഷണൽ ട്രോമ ഏജൻസി’ ആയി മാറിയിരിക്കുകയാണെന്നും ജയ്റാം രമേശ് ആക്ഷേപിച്ചു.
2024ലെ നീറ്റ് പരീക്ഷയിൽ സംഭവിച്ച ക്രമക്കേട് മറച്ചുവയ്ക്കാൻ ബിജെപി സർക്കാർ ശ്രമിച്ചു. അന്ന് കുറ്റവാളികൾക്കെതിരേ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ക്രമക്കേട് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
2024ൽ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജസ്ഥാനിലെ സിക്കർ പോലുള്ള സ്ഥലങ്ങൾതന്നെയാണ് ഈ വർഷത്തെ അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നത്.
കൂടാതെ അന്ന് എൻടിഎതന്നെ റദ്ദാക്കിയ 2024ലെ യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നു പറഞ്ഞ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ഈ ഒത്തുകളിയുടെ ഭാഗമാണ്- ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: പുനഃസംഘടന ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് എംഎൽഎമാർ ഡൽഹിക്ക്.
മുപ്പത്തിയഞ്ചോളം കോൺഗ്രസ് എംഎൽഎമാർ അടുത്തയാഴ്ച ഡൽഹിക്ക് വിമാനം കയറുമെന്ന് ബേലൂർ ഗോപാൽ കൃഷ്ണ എംഎൽഎ പറഞ്ഞു.
പുനഃസംഘടനയിൽ 20 പേർക്ക് അവസരം നൽകണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. 15 ദിവസത്തിനുള്ളിൽ പുനഃസംഘടന നടത്തണമെന്നും പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതല്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്നും ഗോപാൽ കൃഷ്ണ മുന്നറിയിപ്പ് നൽകി. സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടനാ ആവശ്യം ശക്തമായത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മന്ത്രിസഭാ രൂപീകരണം പൂർത്തിയായതിന് പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. ഗ്രൂപ്പ് പോരുകളും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് പ്രമുഖ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും സജീവ പരിഗണനയിലുള്ളത്.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന മൂന്ന് പേർ. മുൻപ് പലതവണ തഴയപ്പെട്ട മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനാണ് നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതൽ മുൻഗണന കൽപ്പിക്കപ്പെടുന്നത്. പദവി ഉറപ്പാക്കുന്നതിനായി അദ്ദേഹം ഇതിനോടകം തന്നെ മുതിർന്ന നേതാക്കളെ കണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ചാലക്കുടി എംപിയായ ബെന്നി ബഹനാന് പിന്തുണയുമായി കോൺഗ്രസിലെ 'എ' വിഭാഗം ശക്തമായി രംഗത്തുണ്ട്. അതേസമയം, ജോസഫ് വാഴക്കനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗവും സമ്മർദം ചെലുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഏഴ് ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അധ്യക്ഷന്മാരില്ലാതെ കെപിസിസി ഓഫീസും ഡിസിസികളും അനാഥമാണെന്ന വിമർശനം പാർട്ടിക്ക് ഉള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
ഡൽഹിയിൽ നടക്കുന്ന ഹൈക്കമാൻഡ് ചർച്ചകളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അഭിപ്രായം അറിയിക്കും. വരും ദിവസങ്ങളിൽ തന്നെ കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
National
ന്യൂഡൽഹി: 24 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ തുടങ്ങിയവരുടെ കാലാവധിയാണ് ഉടൻ അവസാനിക്കുന്നത്.
ആന്ധ്രാപ്രദേശിൽ നാലും ഗുജറാത്തിൽ അഞ്ചും ജാർഖണ്ഡിൽ രണ്ടും മധ്യപ്രദേശിൽ മൂന്ന് സീറ്റുകളുമാണ് ഒഴിവുള്ളത്. മണിപ്പൂർ, മേഘാലയ, അരുണാചൽപ്രദേശ്, മിസോറം എന്നിവിടങ്ങളിൽ ഓരോന്നും കർണാടകയിൽ നാല് ഒഴിവുകളുമുണ്ട്.
ജൂൺ ഒന്ന് മുതൽ എട്ടുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ പതിനൊന്നിനാണ്. ജൂൺ 18 രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ അന്ന് വൈകുന്നേരം അഞ്ചിന് നടക്കും.
Kerala
ന്യൂഡൽഹി: ഓൺലൈനിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന കൂട്ടായ്മ വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസം മാത്രമല്ലെന്ന് ശശി തരൂർ എംപി. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചുമാണ് കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നത്.
ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാമിൽ ബിജെപിയെയും കോൺഗ്രസിനെയും പിന്നിലാക്കി 1.5 കോടിയിലധികം ഫോളോവേഴ്സുമായി സിജെപി സോഷ്യൽ മീഡിയായിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ഇതൊരു സ്വാഭാവികമായ തുടക്കമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ വിവിധ മാർഗങ്ങളുണ്ടാകുന്നത് ആരോഗ്യകരമായ കാര്യമാണെന്നും ശശി തരൂർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇന്ദിരാ ഭവനിലുണ്ടായ ആലിംഗന വിവാദത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ വെച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഇന്ദിരാഭവനിലെത്തിയ വനിതാ എംഎൽഎമാരെ ഉൾപ്പെടെ ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറുന്ന ദൃശ്യങ്ങളാണ് പ്രധാനമായും ചർച്ചയായത്.
എന്നാൽ തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റേത് പിതൃതുല്യമായ സ്നേഹപ്രകടനമായിരുന്നു എന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപിയും വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തനിക്ക് കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരുമായി സൗഹൃദം പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് തുറന്നുപറഞ്ഞു. "അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകർച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി."
ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിലെ വന്ദേമാതരം വിവാദത്തിൽ സിപിഎം വിമർശനം മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമ നിർവഹിക്കപ്പെട്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നിരുന്നു.
യഥാർഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നുവെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സിപിഎം ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല സിപിഎം എന്നും റിയാസ് പറഞ്ഞു.
National
ന്യൂഡൽഹി: നിലവിലെ സാന്പത്തികപ്രതിസന്ധിക്കു പ്രാഥമിക കാരണം ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണെന്ന കേന്ദ്രത്തിന്റെ വാദം തള്ളി കോണ്‍ഗ്രസ്.
കഴിഞ്ഞ 12 വർഷത്തിനിടെ പെട്രോൾ വില 38 ശതമാനവും ഡീസൽ വില 62 ശതമാനവും വർധിച്ചുവെന്നും ഇന്ത്യൻ സന്പദ്വ്യവസ്ഥ വർഷങ്ങളായി സമ്മർദത്തിലായിരുന്നുവെന്നും എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങളെ സാന്പത്തിക പ്രതിസന്ധിക്കു കാരണമായി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്.
എന്നാൽ ഇന്ധനവില ആഭ്യന്തരമായി ഇതിനോടകം വർധിച്ചതിനു കാരണം ഏതു യുദ്ധമോ അന്താരാഷ്ട്ര പ്രതിസന്ധിയോ ആയിരുന്നു- കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചു.
മുൻ യുപിഎ സർക്കാരിന്റെ കാലയളവിൽ ഒരു ബാരലിന് 100 യുഎസ് ഡോളറിൽ കൂടുതലായിരുന്നു അസംസ്കൃത എണ്ണയുടെ വിലയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 70 രൂപ കവിഞ്ഞിരുന്നില്ല. എന്നാൽ, നിലവിലെ സർക്കാരിനു കീഴിൽ അസംസ്കൃത എണ്ണയുടെ വില ഒരു ബാരലിന് 50 യുഎസ് ഡോളർ മാത്രമായിരുന്നപ്പോഴും ഇന്ധനവില ലിറ്ററിന് 100 രൂപയ്ക്ക് അടുത്തായിരുന്നു.
കഴിഞ്ഞ 12 വർഷത്തിനിടെ പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുള്ള നികുതികളിലൂടെയും എക്സൈസ് തീരുവകളിലൂടെയും കേന്ദ്രം ഏകദേശം 43 ലക്ഷം കോടി രൂപ സമാഹരിച്ചു. ഇന്ധനവിലയിലെ സമീപകാല വർധനവ് മണിക്കൂറുകൾക്കുള്ളിൽ 12,400 കോടി രൂപ നേടാൻ എണ്ണക്കന്പനികളെ സഹായിച്ചു.
ജനങ്ങളോട് ചെലവുചുരുക്കാൻ ആവശ്യപ്പെട്ടു പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നതിനെയും പവൻ ഖേര വിമർശിച്ചു. നിങ്ങൾ ജനങ്ങൾക്ക് ഒരുദാഹരണമാകണമെന്നും നിങ്ങൾ മാറാതെ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്ര നിമിഷം കുറിച്ചുകൊണ്ട് ദീർഘമായ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. തമിഴക വെട്രി കഴകം നേതാവും മുഖ്യമന്ത്രിയുമായ വിജയ്യുടെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ട് നേതാക്കൾക്കും ആശംസകൾ നേർന്നുകൊണ്ട് കെ.സി. വേണുഗോപാൽ എക്സിൽ കുറിപ്പ് പങ്കുവെച്ചു. "ഇത് ഞങ്ങളെ സംബന്ധിച്ച് ചരിത്രപരമായ ഒരു മുഹൂർത്തമാണ്. നീണ്ട 59 വർഷത്തെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്." തമിഴ്നാട്ടിൽ 1967-ൽ ഭരണം നഷ്ടമായതിന് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് ഒരു സംസ്ഥാന സർക്കാരിൽ പങ്കാളിയാകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മേയ് നാലിന് പ്രഖ്യാപിച്ച തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ, കന്നിപ്പോരാട്ടത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് നടൻ വിജയ്യുടെ ടിവികെ കാഴ്ചവെച്ചത്. എന്നാൽ ഭൂരിപക്ഷ സംഖ്യ തികയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ വിജയ്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് 5 എംഎൽഎമാരുള്ള കോൺഗ്രസ് ആയിരുന്നു.
Kerala
പാലക്കാട്: പാലക്കാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഇനിമുതൽ പൂർണമായും ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് നിയുക്ത എംഎൽഎ രമേശ് പിഷാരടി. ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാലക്കാട് നഗരത്തിൽ തന്നെ എംഎൽഎയുടെ പുതിയ ഓഫീസ് അടുത്ത ദിവസങ്ങളിൽ തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കും. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ടറിയിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. നേരത്തെ ഉപയോഗിച്ചിരുന്ന എംഎൽഎ ഓഫീസ് കെട്ടിടം വിട്ടൊഴിയാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലായിരിക്കും പുതിയ ഓഫീസ് പ്രവർത്തിക്കുക.
റോഡുകൾ, കുടിവെള്ള ക്ഷാമം തുടങ്ങിയ പാലക്കാട്ടുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലാരംഗത്തുനിന്ന് പൂർണമായും മാറിനിന്ന് മണ്ഡലത്തിലെ വോട്ടർമാർക്ക് വേണ്ടി മുഴുവൻ സമയവും നീക്കിവെക്കാനാണ് തന്റെ തീരുമാനമെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സിപിഎം. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം വ്യക്തമാക്കി.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മിന്റെ ഇതേ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
അതേസമയം ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമക്കുരുക്കുകൾക്കുള്ള സാധ്യതയും മുൻനിർത്തി അണ്ണാ ഡിഎംകെ എംഎൽഎമാരെ നാളത്തെ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിൽ അണ്ണാ ഡിഎംകെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിപുലീകരണത്തോടെ കോൺഗ്രസിൽ നിന്ന് രണ്ട് പ്രതിനിധികൾ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിനും ടിവികെ നേതാക്കൾക്കും പുറമെ ലീഗും വിസികെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്നും ഇതിനായി അവരുടെ ഭാഗത്തുനിന്ന് ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ആധവ് അർജുന കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോർഡ്. കോൺഗ്രസ് തിരുവനന്തപുരത്തിന്റെ പേരിൽ "കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ" എന്ന് എഴുതിയ ഫ്ളക്സ് ആണ് സ്ഥാപിച്ചത്.
തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ളക്സിൽ പറയുന്നു.
വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിമാരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിൽ തീരുമാനം ആയതിന് ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുക.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസും. മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാവിലെ 10ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
Kerala
കൊച്ചി: അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികൾക്കും പുറമെ പാർട്ടി നേതാക്കൾ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 37 പേരെയും കാബിനറ്റ് പദവിയിലുള്ളവർക്ക് 25 പേരെയുമാണ് പരമാവധി നിയമിക്കാനാകുക .രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 523 ആയിരുന്നു.
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പേഴ്സണൽ സ്റ്റാഫിനു ലഭിക്കും.6033 രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ കുറഞ്ഞ ശമ്പളം. വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ് ഈ ശമ്പളം. ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 2.47 ലക്ഷം രൂപയായിരുന്നു പ്രതിമാസം ശമ്പളം. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫിൽ 27 പേരാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. ടൂറിസം, രജിസ്ട്രേഷൻ മന്ത്രിമാർക്ക് ഉണ്ടായിരുന്നത് 19 വീതം സ്റ്റാഫ്. മറ്റെല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ന് മുകളിലായിരുന്നു.കഴിഞ്ഞ മാർച്ചിലെ ശമ്പള പട്ടികപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ആകെ ശമ്പളത്തുക 4.62 കോടി രൂപയാണ്.
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ 83400 രൂപയും.
National
ന്യൂഡൽഹി: ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങൾക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എന്തുകൊണ്ടാണ് പദവിയിൽ തുടരുന്നതെന്ന് കോണ്‍ഗ്രസ്.
പേമ ഖണ്ഡു പദവിയിൽ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഞാൻ അഴിമതിക്കാരനല്ല, അഴിമതി ചെയ്യാൻ അനുവദിക്കുകയുമില്ല എന്ന് ഒരിക്കൽ പറഞ്ഞ മനുഷ്യൻ എന്തുകൊണ്ടാണ് അരുണാചൽ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാത്തതെന്നും ഇപ്പോൾ നിശബ്ദനായിരിക്കുന്നതെന്നും ജയ്റാം രമേശ് എക്സിലെ പോസ്റ്റിൽ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കന്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്നാണ് ആരോപണമുള്ളത്.
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ ആറിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2015 ജനുവരി ഒന്നിനും 2025 ഡിസംബർ 31നും ഇടയിൽ നടന്ന പൊതുമരാമത്ത് വകുപ്പ് കരാറുകളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.
ഒരു സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് അന്ത്യന്തം ഗൗരവമുള്ള വിഷയമാണ്. അന്വേഷണം നടത്താൻ സിബിഐക്ക് ആവശ്യമായ ഫയലുകളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാൽ പേമ ഖണ്ഡുവിന് നിയന്ത്രണമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണെന്ന് ചാണ്ടി ഉമ്മൻ. തന്റെ ഇടം ജനമനസിലാണ്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹം ആണ് ജനങ്ങൾ തനിക്ക് നൽകുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മന്ത്രിയായാൽ ജനങ്ങളിൽ നിന്ന് അകലാൻ സാധ്യതയുണ്ട്. വികസന കാര്യങ്ങളിൽ ചില പരിമിതികൾ വന്നേക്കും. എങ്കിലും ജനങ്ങളോടൊപ്പം നിൽക്കുന്നതാണ് പ്രധാനം. പാർട്ടിക്ക് ചില വ്യവസ്ഥകളുണ്ട്. അത് അവർ പറയും. മന്ത്രി സ്ഥാനത്ത് പേര് ഉണ്ടായിരുന്നെങ്കിൽ നേരത്തെ സൂചിപ്പിച്ചേനെയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
മന്ത്രിയാകുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങൾ കൊടുത്തതാകും. ഒരുപാടുപേർ മന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചതായി തന്നോട് നേരിട്ടും പറഞ്ഞിട്ടുണ്ട്.
2011 മുതൽ തനിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമായിരുന്നു. പക്ഷേ മത്സരിച്ചിട്ടില്ല. പ്രസ്ഥാനം തീരുമാനിക്കുമ്പോൾ മാത്രമേ ഏത് സ്ഥാനവും ഏറ്റെടുക്കൂ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മണ്ഡലത്തിലും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ധാരാളം സമയം ഉണ്ട്. എ.കെ. ആന്റണി സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ഒപ്പം ഉള്ള കുടുംബാംഗമാണ്. കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതു കൊണ്ടാണ് കഴിഞ്ഞ ദിവസം പോയത്. മണ്ഡലത്തിൽ നിന്ന് ധാരാളം പേർ വന്നിരുന്നു. അവർക്കൊപ്പം സത്യപ്രതിജ്ഞയ്ക്ക് നടന്ന് പോയതിൽ പുതുമ ഒന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടേയോ ചിത്രങ്ങൾ വേണ്ടെന്ന നിർദേശം നല്കി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതോടെ ഇന്നലെ സത്യ പ്രതിജ്ഞ നടന്നപ്പോൾ കാണാനായത് വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള വാക്കുകളും തീയതിയും മാത്രം. മുഖ്യമന്ത്രിയുടെ പോലും ചിത്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയുടെ പിന്നിൽ സ്വന്തം മുഖവും മറ്റ് നേതാക്കളുടെ മുഖവും വേണ്ടെന്ന് മുഖ്യമന്ത്രി കർശന നിർദേശം നല്‍കിയിരുന്നു.
മഞ്ഞ നിറത്തിലുള്ള എൽഇഡി വാളിൽ വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തിനൊപ്പം തീയതിയും സർക്കാർ ചിഹ്നവും മാത്രമാണ് പ്രദർശിപ്പിച്ചത്.
മുൻ സർക്കാരുകളുടെ കാലത്തെ ചില വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നും സൂചനയുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെയും പാർലമെന്ററി സമിതികളുടെയും അന്തസിനെ താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ നടത്തിയെന്ന് കുറ്റപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നൽകി.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചു വിശദീകരിക്കാൻ 15ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധർമേന്ദ്ര പ്രധാൻ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിയെക്കുറിച്ച് നടത്തിയ പരാമർശം അപകീർത്തിപരമാണെന്നു ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകിയത്.
Editorial
ആശയറ്റവരെ ആശ്ലേഷിച്ച്, നീതിയും കരുണയും
കരുതലും ഉറപ്പാക്കി ഉജ്വലതുടക്കം!
ഭരണഘടന, അമ്മാളുവമ്മ, ആദം;
ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ
വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
ആശയറ്റ ജോലിക്കാർക്കു വേതനവർധനയും സ്ത്രീകൾക്കു സൗജന്യയാത്രയും വയോജനങ്ങൾക്കു കരുതലും “രക്ഷാപ്രവർത്തകഗുണ്ട’’കളുടെ മർദനമേറ്റവർക്കു നീതിയും നൽകി വിഡിഎസ് സർക്കാർ ഉജ്വല തുടക്കമിട്ടിരിക്കുന്നു.
നുണേശനെന്ന ആക്ഷേപ-നുണപ്രചാരണത്തിനു ക്രിയാത്മക മറുപടിയായി പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കിയിരിക്കുന്നു. ഇനിയുള്ളതും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, ഭരണഘടന, അമ്മാളുവമ്മ, ആദം; മൂന്നു ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
മുൻസർക്കാർ സ്വന്തം വിധിയുടെ പ്രധാന വരികളെഴുതിയത് ആശാ വർക്കർമാരോടുള്ള നിന്ദ്യമായ പ്രതികരണത്തിലൂടെയായിരുന്നു. നിസാരവേതന വർധന ചോദിച്ച നിർധനരുടെ ഭാഷപോലും മനസിലാക്കാനാവാത്തവിധം ഇടതുപക്ഷം ജനങ്ങളിൽനിന്നകന്നിരുന്നു. ഇന്നലെ അധികാരമേറ്റ യുഡിഎഫ് സർക്കാർ അവിടെനിന്നു തുടങ്ങി.
ആശമാർക്ക് 3000 രൂപയുടെ വർധന അദ്യഘട്ടമായി പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ പിന്നീടു പരിഗണിക്കും. അങ്കണവാടി ജീവനക്കാർ, പാചകതൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിലും തത്കാലം 1000 രൂപയുടെ വർധന. ഇന്ദിരാ ഗ്യാരന്റികളിലെ മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയായിരുന്നു. ജൂൺ 15 മുതൽ അതും നടപ്പിലാകും. രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു വകുപ്പും പ്രഖ്യാപിച്ചു. അതിന്റെ സ്വപ്നപദ്ധതികൾ പിന്നീടറിയിക്കും.
രാഷ്ട്രീയ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. “രക്ഷാപ്രവർത്തനം’’ എന്നു ധാർഷ്ട്യവ്യാഖ്യാനം നൽകിയ ആ സംഭവത്തിലും നീതി നടപ്പാകേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു.
ചരിത്രമെഴുതാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾകൂടിയുണ്ട്. ഭരണഘടനയാണ് ഒന്നാമത്. അതിനെ നോക്കുകുത്തിയാക്കരുത്. നാടിന്റെ പുരോഗതിയെയും ഐക്യത്തെയും സാഹോദര്യത്തെയും വളരാൻ അനുവദിക്കാത്ത, വിഭാഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അന്തകവിത്തുകൾ വളരരുത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് പറഞ്ഞത്, ശ്രദ്ധേയമാണ്. “”ജനാധിപത്യം താമസിയാതെ ഉപയോഗശൂന്യമാകും. ആത്മഹത്യ ചെയ്യാത്ത ജനാധിപത്യമൊന്നും ചരിത്രത്തിലില്ല.’’’’ ഈ വാദത്തോടു വിയോജിക്കാൻ കാരണങ്ങളുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഫാസിസത്തെയും മതരാഷ്ട്രങ്ങളെയും ഏകാധിപതികളെയും നാമെങ്ങനെ നിർവചിക്കും? വധശിക്ഷ വിധിക്കപ്പെട്ട ജനാധിപത്യസംവിധാനങ്ങളുമായി നാമെങ്ങനെ അതിജീവിക്കും? ജനാധിപത്യവും മതേതരത്വവും ഭരണഘടനയിലുണ്ട്, ഭരിക്കുന്നവരിലില്ല എന്ന സ്ഥിതി ഉണ്ടാകാതിരിക്കട്ടെ.
അമ്മാളുവമ്മ ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വയോധികയാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത സീതാലക്ഷ്മി അമ്മാളിനെ അമ്മാളുവമ്മ എന്നു വിളിച്ചത് വി.ഡി. സതീശൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഉയർത്തിപ്പിടിച്ചുനിന്ന അമ്മാളുവമ്മയെ വേദിയിൽ കയറ്റി അദ്ദേഹം ആശ്ലേഷിച്ച കാഴ്ച രാജ്യത്തിന്റെ ഹൃദയം കവർന്നു.
പ്രളയകാലത്തു തന്നെ സഹായിച്ച നേതാവിനോടുള്ള മറക്കാനാവാത്ത ആത്മബന്ധമാണ് അവരെ അവിടെയെത്തിച്ചത്. വെറുപ്പല്ല, സ്നേഹമാണ് ജനങ്ങൾക്കാവശ്യം. അമ്മാളുവമ്മ വ്യക്തിയല്ല, പ്രതീകമാണ്. പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള കരുതലിന്റെ പേരായി അതു മാറട്ടെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതി അടുത്തയിടെ പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?’’. അദ്ദേഹത്തിന്റെ ഏതാനും പ്രഭാഷണങ്ങളാണ് അതിലുള്ളത്. മനുഷ്യൻ നേരിട്ട ആ ആദ്യചോദ്യം അവനെവിടെയാണെന്ന് ദൈവത്തിന് അറിയാനായിരുന്നില്ല. പാപം ചെയ്തിട്ട് ഒളിച്ചിരിക്കുന്നത് താനറിയുന്നു എന്നായിരുന്നു ബൈബിളിലെ വ്യംഗ്യം.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്കു മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, ഇന്നലെ അധികാരമേറ്റ മന്ത്രിമാരിൽ ആരെങ്കിലും സത്യപ്രതിജ്ഞാലംഘനം നടത്തിയാൽ, ജനക്ഷേമത്തിൽനിന്നു പിന്മാറിയാൽ, കഠിനാധ്വാനം ചെയ്യാതിരുന്നാൽ, അഴിമതിയുടെയോ മറ്റേതെങ്കിലും പ്രലോഭനങ്ങളുടെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ “മന്ത്രീ, നീ എവിടെ ആകുന്നു?’’ എന്ന ചോദ്യം ജനങ്ങളിൽനിന്നുണ്ടാകും എന്ന മുന്നറിയിപ്പൊന്നും ഗ്രന്ഥകാരൻ ഉദ്ദേശിച്ചു കാണില്ല. പക്ഷേ, അഴിമതിവിരുദ്ധ-ഉത്തരവാദഭരണത്തിന്റെ ആത്മപരിശോധനയ്ക്കായി ആ ചോദ്യം ഓരോ ജനപ്രതിനിധിയും ഉള്ളിൽ കുറിച്ചാൽ വിഡിഎസ് കപ്പലിന്റെ ദിശ തെറ്റില്ല.
സർക്കാരിന്റെ സാന്പത്തികസ്ഥിതിയാണ് ജനക്ഷേമത്തിന്റെ അടിസ്ഥാനം. ഖജനാവിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. എത്രയും വേഗം ധവളപത്രം പുറത്തിറക്കി ആശയക്കുഴപ്പം പരിഹരിക്കുകയും പ്രതിസന്ധിയുണ്ടെങ്കിൽ പരിഹാരക്രിയകൾക്കു കുറിക്കുകയും വേണം. വിനോദസഞ്ചാരമേഖലകളിലെ വികസന-വരുമാന സാധ്യതകൾ അപാരമാണ്.
തെരുവുനായകൾ, വന്യജീവികൾ, മയക്കുമരുന്നടിമകൾ, ഗുണ്ടാസംഘങ്ങൾ, മാലിന്യസംസ്കരണം, കർഷക പ്രതിസന്ധികൾ... ഇരുട്ടിന്റെ വാഴ്ചകൾ തകർന്നടിയണം. ഇവയൊക്കെ കണ്ടില്ലെന്നു നടിച്ചതിന്റെ പിഴയാണ് മുൻഗാമികൾ ഒടുക്കിയത്. ചോദ്യങ്ങളിലേറെയും പഴയതാണ്. ചിലതിന് ഉത്തരങ്ങളില്ലായിരുന്നു. മറ്റു ചിലതാകട്ടെ പുതിയ ഉത്തരങ്ങൾ കാത്തിരിക്കുന്നു.
ഇന്നലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മാതൃകാപരമായൊരു കാഴ്ചയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇതരസംസ്ഥാന മുഖ്യമന്ത്രിമാരും പതിനായിരക്കണക്കിനു ജനങ്ങളും സാക്ഷിയായി. ഭരണ-പ്രതിപക്ഷ-പാർട്ടി ഭേദമില്ലാതുള്ള ഈ പങ്കാളിത്തം ഭരണത്തിലുമുണ്ടായാൽ ഏതു പ്രതിസന്ധിയെയും സംസ്ഥാനത്തിന് അതിജീവിക്കാനാകും. നന്പർ വൺ ഒരു “നന്പരല്ല’’, നമ്മുടെ ലക്ഷ്യമാണ്.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യം നൽകി കോൺഗ്രസ്. വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചു.
കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സംസ്ഥാനത്തെ നിർണായകമായ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നൽകിയിരിക്കുന്നത്.
മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ വനിതാ പ്രതിനിധിയായ കെ.എ. തുളസി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. മന്ത്രിമാരായ ബിന്ദു കൃഷ്ണയ്ക്കും കെ.എ. തുളസിക്കും പുറമേ, പാർലമെന്ററി രംഗത്ത് വലിയ പരിചയസമ്പത്തുള്ള ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിയോഗിച്ചതുവഴി പുതിയ മന്ത്രിസഭയുടെ നിർണായക ചുമതലകളിൽ വനിതകൾക്ക് ശക്തമായ പങ്കാളിത്തമാണ് കോൺഗ്രസ് ഉറപ്പാക്കിയിരിക്കുന്നത്.
National
റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി ലക്ഷങ്ങൾ വിലമതിക്കുന്ന ബാത്ത്റൂം ഫിറ്റിങ്സുകളും 73 സ്റ്റീൽ ടാപ്പുകളും കവർന്ന് കള്ളന്മാർ. സർഗുജ ജില്ലയിലെ അംബികാപൂരിലുള്ള കോൺഗ്രസ് ജില്ലാ ആസ്ഥാനമായ 'രാജീവ് ഭവനി'ലാണ് വിചിത്രമായ ഈ മോഷണം നടന്നത്.
ഓഫീസിലെ വിലകൂടിയ ടാപ്പുകളെല്ലാം അഴിച്ചെടുത്ത ശേഷം, പോകുന്നതിന് മുൻപായി കള്ളന്മാർ തറയിലെ പൊടിയിൽ ഐ ലവ് യു അംബികാപൂർ എന്ന് വിരൽകൊണ്ട് എഴുതിവെച്ചിട്ടാണ് കടന്നുകളഞ്ഞത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയതും അതീവ സുരക്ഷയുള്ളതുമായ വിഐപി മേഖലയിലാണ് ഈ കവർച്ച നടന്നിരിക്കുന്നത് എന്നത് പോലീസിനെയും കോൺഗ്രസ് നേതൃത്വത്തെയും ഒരേപോലെ അമ്പരപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം.
പിറ്റേന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഓഫീസിലെ ഒട്ടുമിക്ക ബാത്ത്റൂമുകളിലെയും ബേസിനുകളും ഫ്ലഷ് ടാങ്കുകളും തകർത്ത നിലയിലായിരുന്നു.
യാതൊരുവിധ ഭയവുമില്ലാതെ, കൃത്യമായ ആസൂത്രണത്തോടെയും സമയമെടുത്തുമാണ് കള്ളന്മാർ ടാപ്പുകൾ ഓരോന്നായി അഴിച്ചെടുത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികൾ 18നു ചേരുന്ന ആദ്യ മന്ത്രിസഭായോഗം പരിഗണിക്കുമെങ്കിലും ഇവ പൂർണമായി നടപ്പാക്കാൻ ആറു മാസമെങ്കിലും എടുക്കും.
എസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ഗാരന്റികൾ ആദ്യ നാളുകളിൽ തന്നെ നടപ്പാക്കാൻ ശ്രമിക്കുമെങ്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ധന അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താൻ മാത്രമേ കഴിയൂ.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു വിശദമായി പഠിക്കേണ്ടതുണ്ട്. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും ധന അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുക.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു പൂർണമായി സൗജന്യ യാത്രാ സൗകര്യമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. ഇക്കാര്യത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് കെഎസ്ആർടിസിയിൽ നിന്നും ധനവകുപ്പിൽ നിന്നും തേടിയിട്ടുണ്ട്. പൂർണ സൗജന്യം നൽകിയാൽ സംസ്ഥാനത്തിന് പ്രതിമാസമുണ്ടാകുന്ന നഷ്ടം അടക്കം കണക്കാക്കും.
ആശാ പ്രവർത്തകരുടെ പ്രതിദിന വേതനം വർധിപ്പിക്കുന്ന പ്രഖ്യാപനം ആദ്യ മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണു വിവരം. പ്രതിദിന വേതനം 700 രൂപയാക്കി വർധിപ്പിച്ചാലുണ്ടാകുന്ന അധിക ഭാരം എത്രയുണ്ടാകുമെന്നു ധനവകുപ്പിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതോടൊപ്പം 500 രൂപയാക്കി ഉയർത്തിയാലുള്ള അധിക ഭാരം അടക്കമുള്ള റിപ്പോർട്ടും തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ 18നു ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു സൂചന.
ഉന്നതവിദ്യാഭ്യാസം നടത്തുന്ന കോളജ് വിദ്യാർഥിനികൾക്ക് പഠനച്ചെലവുകൾക്കായി മാസംതോറും 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന പ്രഖ്യാപനത്തിലും റിപ്പോർട്ട് തേടും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ സംരംഭകർക്ക് അഞ്ചുലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പകൾ നൽകുന്നതിലും തീരുമാനമുണ്ടാകും.
നിലവിലുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കുമെന്നും അതു കൃത്യസമയത്തു തന്നെ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീടാകും തീരുമാനമെടുക്കുക.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും മന്ത്രിയാകും. അദ്ദേഹത്തിന് ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.
24 മണിക്കൂറിനിടെ രണ്ടു തവണയാണ് സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യത്തിൽ തീരുമാനമായില്ല.
സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നിരുന്നു.
തുടർന്ന് കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം മന്ത്രിസഭയിലേക്ക് എത്തുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി കെ.സി.വേണുഗോപാൽ ഇന്ന് ചെന്നിത്തലയെ സന്ദർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഡൽഹിയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെയാണ് കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയിൽ നേരിട്ടെത്തി അനുനയ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. സതീശൻ കെ.സിയെ കാണാനായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
മന്ത്രിസഭയിലെ വകുപ്പ് വിഭജനം, രമേശ് ചെന്നിത്തല ഉന്നയിച്ച ആവശ്യങ്ങൾ, ഘടകകക്ഷികളുടെ അവകാശവാദങ്ങൾ എന്നിവയിൽ ഹൈക്കമാൻഡിന്റെ അന്തിമ അനുമതി വാങ്ങാനാണ് വി.ഡി. സതീശൻ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നത്.
Kerala
ആലപ്പുഴ: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അനനുയിപ്പിക്കാൻ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ പ്രവേശനത്തില്‍ തീരുമാനമെടുത്തില്ലെങ്കിലും ഒപ്പമുള്ള അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന് എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടതായാണ് വിവരം.
പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന വി.ഡി. സതീശനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് വി.ഡി. സതീശന് നിര്‍ദ്ദേശം നല്കി
യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിനുണ്ടാകുക. ഇതില്‍ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനകത്തുണ്ടായ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും പാർട്ടി നേതൃത്വവും എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടതിൽ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തിയെക്കുറിച്ചും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയതിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെ സിദ്ദിഖ് പ്രസവവേദനയുമായാണ് ഉപമിച്ചത്.
"ഒരു പ്രസവത്തെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമായിരിക്കാം. എന്നാൽ ഒരു അമ്മയ്ക്ക് കഠിനമായ മാനസികവും ശാരീരികവുമായ വേദനകളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ചർച്ചകളും ആസൂത്രണങ്ങളും നടക്കുന്നുണ്ട്. നല്ലൊരു കുഞ്ഞിന്റെ ജനനം ഉറപ്പാക്കാനുള്ള ശ്രമമാണിത്- ടി. സിദ്ദിഖ് വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29ന് നടത്തും. ജൂൺ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ചേരുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ആഭ്യന്തരവകുപ്പ് വേണമെന്ന് ഉറച്ച്നിൽക്കുന്ന ചെന്നിത്തല വഴങ്ങാനാണ് സാധ്യത. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
National
ന്യൂഡൽഹി: ഇന്ധനവിലവർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ്. പണപ്പെരുപ്പ മനുഷ്യൻ വീണ്ടും ജനങ്ങളെ ചാട്ട കൊണ്ടടിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോദി സർക്കാരിന്റെ തെറ്റിനു പൊതുജനങ്ങൾ വില നൽകേണ്ടിവരുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചപ്പോൾ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുണ്ടായ വിലവർധന ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിംഗ് സൂർജേവാലയും സർക്കാരിനെ കടന്നാക്രമിച്ചു.
2014 മേയ് 26 ന് പെട്രോളിന്റെ വില ലിറ്ററിന് 71.41 രൂപയായിരുന്നുവെന്നും ഇന്ന് പെട്രോളിന്റെ വില ലിറ്ററിന് 97.70 രൂപയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 63 ശതമാനം വർധിച്ചെന്നും ഇക്കാലയളവിനിടയിൽ 67 ശതമാനം വിലവർധനയുണ്ടായ ഓസ്ട്രേലിയയയ്ക്ക് തൊട്ടുതാഴെയാണിതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പത്ത് വർഷത്തിനിടയിൽ ചൈനയിൽ 54 ശതമാനവും അമേരിക്കയിൽ 36 ശതമാനവും ബംഗ്ലാദേശിൽ 35 ശതമാനവുമാണ് പെട്രോൾ വില വർധന.
മോദി സർക്കാർ കഴിഞ്ഞ 11 വർഷത്തിനിടെ പെട്രോളിനും ഡീസലിനും അനാവശ്യ തീരുവ ചുമത്തി ഏകദേശം 43 ലക്ഷം കോടി രൂപ ജനങ്ങളിൽനിന്ന് കവർന്നുവെന്ന് കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രണ്‍ദീപ് സിംഗ് സൂർജേവാല ആരോപിച്ചു.
2014 മുതൽ 2025 വരെ പെട്രോളിന് ലിറ്ററിന് ശരാശരി 19.70 രൂപയും ഡീസലിന് ലിറ്ററിന് 15.50 രൂപയും എക്സൈസ് തീരുവ ചുമത്തിയെന്നും എക്സൈസ് തീരുവ 21 തവണ മാറ്റുകയും 12 തവണ വർധിപ്പിച്ചെന്നും സൂർജേവാല പറഞ്ഞു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ച ഇന്നു നടക്കും. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും, ഇന്നുച്ചയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നടത്തുന്ന ചർച്ചകളിലാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനമാകുക.
ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികളോട് 18നു നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങാൻ വി.ഡി. സതീശൻ നിർദേശം നൽകി. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, സിഎംപിയിലെ സി.പി. ജോണ്‍, കെഡിപിയിലെ മാണി സി. കാപ്പൻ തുടങ്ങിയവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി.
ഇവരുടെ വകുപ്പുകൾ സംബന്ധിച്ച ഉഭയകകക്ഷി ചർച്ചകൾ ഇന്നു നടക്കും. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളു മായി ഇന്നലെ അനൗപചാരിക ഉഭയകക്ഷി ചർച്ച നടത്തി.
മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനമോ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയോ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ലീഗിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിനു തൊട്ടുമുൻപ് ഇവർ നിയുക്ത മുഖ്യമന്ത്രിയുമായി അനൗപചാരിക ചർച്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. പി.ജെ. ജോസഫുമായി നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. അന്തിമതീരുമാനം ഇന്നു നടക്കുന്ന ഉഭയകകക്ഷി ചർച്ചയിൽ സ്വീകരിക്കും. ആർഎസ്പിയിലെ ഷിബു ബേബിജോണ്‍ നിയുക്ത മുഖ്യമന്ത്രിയെ രാവിലെ കണ്ടിരുന്നു. വകുപ്പുമാറ്റം സംബന്ധിച്ച ആർഎസ്പിയുടെ ആവശ്യത്തിലും ഇന്നു തീരുമാനമാകുമെന്നാണ് നൽകിയിട്ടുള്ള ഉറപ്പ്.
കോണ്‍ഗ്രസിൽനിന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താൻ ഇന്നലെ നടന്ന കൂടിക്കാഴ്ചകളിൽ തീരുമാനമായിരുന്നു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എൻ.ശക്തൻ എന്നിവരും മന്ത്രിസഭയിലുണ്ടായേക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിക്കപ്പെടുന്നത്. വനിതാ പ്രാതിനിധ്യത്തിൽ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് പരിഗണിക്കപ്പെടുക. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കൂടാതെ 10 മന്ത്രിമാരാകും ഉണ്ടാകുക. സമുദായം, ജില്ല, പരിചയസന്പത്ത്, യുവത്വം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകും മറ്റുള്ള മന്ത്രിമാരെ കണ്ടെത്തുക.
ഇന്നലെ വൈകുന്നേരം ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ മുന്നണിയെ ജയിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച എല്ലാവരെയും വി.ഡി. സതീശൻ അഭിനന്ദിച്ചു. മുഖ്യമന്ത്രിയെ ഘടകകക്ഷി നേതാക്കളും അഭിനന്ദിച്ചു. 18നു രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം എല്ലാവരെയും അറിയിച്ചു.
തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. 21നു നിയമസഭ ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. 22നു സ്പീക്കർ തെരഞ്ഞെടുപ്പുമുണ്ടാകും. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സന്പൂർണ നിയമസഭാ സമ്മേളനം തുടങ്ങുന്ന കാര്യത്തിലും തീരുമാനമാകും.
മന്ത്രിമാരുടെ കാര്യത്തിൽ ഇന്നു പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് മുന്നണി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 21 അംഗ പൂർണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക ഇന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യം കടുത്ത ഇന്ധനവില വർധനവിനെ അഭിമുഖീകരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ്. നാല് വർഷത്തിന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച നടപടിയെ 'വസൂലി' (പിടിച്ചുപറി) എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്.
വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വരെയും സിഎൻജിക്ക് രണ്ട് രൂപയും വർധിപ്പിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സ്വർണം വാങ്ങുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങൾ ആഭരണ നിർമ്മാണ മേഖലയെ തകർക്കുമെന്നും കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം തടയുമെന്നും കോൺഗ്രസ് ആരോപിച്ചു.
National
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരാൻ അമേരിക്കയോട് അനുമതി തേടിയെന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ്. മോദി സർക്കാർ ഇന്ത്യയുടെ ആത്മാഭിമാനവും അന്തസും പണയം വെക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക നൽകിയ പ്രത്യേക അനുമതി മേയ് 16ന് അവസാനിക്കാനിരിക്കെ, ഇത് നീട്ടിക്കിട്ടാൻ ഇന്ത്യ വാഷിംഗ്ടണിനെ സമീപിച്ചെന്ന റിപ്പോർട്ടുകളാണ് വിവാദങ്ങൾക്ക് കാരണമായത്. ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വേണ്ടി സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം അമേരിക്കയ്ക്ക് മുന്നിൽ സർക്കാർ മുട്ടിലിഴയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
"അമേരിക്കയുടെ നിർദേശപ്രകാരം റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയ്ക്കുള്ള എണ്ണ വാങ്ങുന്നത് ആദ്യം നിർത്തി. ഇപ്പോൾ എണ്ണ വാങ്ങാൻ ട്രംപ് സർക്കാരിന്റെ അനുമതിക്കായി യാചിക്കുന്നു" - കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമാണെങ്കിലും, അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Kerala
തിരുവനന്തപുരം: സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കാൻ വൈകുന്നതിനെതിരെയുള്ള മഹിളാമോർച്ചയുടെ പ്രതിഷേധത്തെ പരിഹസിച്ച് നിയുക്ത എംഎല്‍എ വി.ടി ബല്‍റാം. ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്തുകൊണ്ടെന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ടെന്ന് ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.
സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപി നേതൃത്വത്തിന് ഇല്ലാതെപോകുന്നത് ദയനീയമാണ്. ബസിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലെയും 3.05 രൂപ വര്‍ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളില്‍ വച്ചാണ് സമരത്തിന്റെ പോസ്റ്റര്‍ എന്നതും കൗതുകകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍പ്പെടെ ഫോട്ടോ പോസ്റ്ററിലുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കേരളത്തില്‍ ഇന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി തങ്ങൾ നടപ്പിലാക്കുമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ വൈകുന്നതിലാണ് മഹിളാമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോഴിക്കോട്, കാസർഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.
Kerala
തൃശൂർ: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കെ. മുരളീധരൻ. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്നു തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് എക്കാലത്തും ഹൈക്കമാൻഡ് നിലപാടുകൾ അംഗീകരിച്ചിട്ടുള്ള അച്ചടക്കമുള്ള പ്രവർത്തകനാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്.
ജി. കാര്‍ത്തികേയന്റെ പത്നി സുലേഖ ടീച്ചറുമായും മകന് കെ.എസ്. ശബരീനാഥന്, മരുമകള്‍ ദിവ്യ എസ് അയ്യര്‍ എന്നിവരുമായും സതീശൻ സംസാരിച്ചു. വി.ഡി.സതീശന്റെ രാഷ്ട്രീയ ഗുരുവായിരുന്നു ജി. കാര്ത്തികേയന്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ദീര്‍ഘകാലമായുള്ള ബന്ധമാണ് വി.ഡി പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ പഴയകാര്യങ്ങള്‍ ഓര്‍ത്ത് സതീശന് വിതുമ്പി.
സതീശന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്നും തന്റെ മൂത്ത മകനെപോലെയാണ് താന്‍ സതീശനെ കാണുന്നതെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു.
അതേസമയം, ചലച്ചിത്ര നടന് ജഗദീഷ്, ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരും വി.ഡി. സതീശനെ കാണാന്‍ ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില്‍ അസന്തുഷ്ടനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചു.
ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില്‍ രണ്ടര വര്‍ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്‍കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. തന്റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എയായി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചേരണമെന്നുള്ള തന്റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായാല്‍ മാത്രമെ വകുപ്പില്‍ മാറ്റം വരികയുള്ളു. തന്റെ പ്രിയപ്പെട്ട നേതാവായ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകണമെന്നാണ് വി.ഡി.സതീശന്റെ ആഗ്രഹം. നല്ലൊരു ടീമായി മന്ത്രിസഭയെ നയിക്കാന്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് വി.ഡി.സതീശന് പങ്ക് വയ്ക്കുന്നത്.
അതേസമയം, രമേശ് ചെന്നിത്തലയെ അനുകുലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. 2021 ല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തന്നെ മാറ്റിയപ്പോള്‍ ഒരു പ്രതിഷേധവും പറയാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചുവെന്നാണ് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല വ്യക്തമാക്കിയത്.
അന്നും ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് താന്‍ നിലകൊള്ളുന്നത്. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് ഹൈക്കമാന്‍ഡ് നേതൃത്വം രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹരിപ്പാടുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാതെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് അനുയായികള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും രാജിവയ്ക്കാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ വീട്ടിലെത്തി കാണുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന് വ്യക്തമാക്കി.
വര്‍ഗീയതയോട് ഒരു കോംപ്രമൈസും ഉണ്ടാകില്ല. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ലീഗ് ഇല്ലാതായാല്‍ ആ സ്ഥാനത്ത് വര്‍ഗീയശക്തികള്‍ കടന്ന് വരുമെന്നും അത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വി.ഡി.സതീശന് വീട്ടിലെത്തി ഇന്ന് കാണും. പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പിണറായിയുടെ വീട്ടിലേക്ക് പോകുന്നത്.
ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്റലിജന്‍സ് മേധാവി പി. വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
International
തിരുവനന്തപുരം: ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല, വി.ഡി. സതീശനെ കാണാൻ നിൽക്കാതെ മടങ്ങി.
വി.ഡി. സതീശൻ ഇന്ന് ചെന്നിത്തലയെ കാണുമെന്ന് അറിയിച്ചിരുന്നു. പിണറായി വിജയനെ സന്ദർശിച്ച ശേഷം ചെന്നിത്തലയെ കാണാനായിരുന്നു സതീശന്റെ നീക്കം.
എന്നാൽ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടിൽ നിന്നും മടങ്ങി. ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
National
പനാജി: ഗോവയിലെ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പ് കടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി കർണാടകയിലെ ദാണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഗോവ-കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. എന്നാൽ ഹൈക്കോടതി വിധിയെത്തുടർന്ന് ഈ ഉപതെരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുക്കെയാണ് മരണം സംഭവിക്കുന്നത്.
മരണത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ അനുശോചിച്ചു. യുവ നേതാവിന്റെ മരണം പാർട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്ടമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
National
ന്യൂഡൽഹി: വിസ്മയമായ ജനനായകൻ വി.ഡി. സതീശൻ ഇനി കേരള നായകൻ. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. യുഡിഎഫിന്റെ 102 സീറ്റ് ജയം ഉൾപ്പെടെയുള്ള സതീശന്റെ ആത്മവിശ്വാസത്തിന്റെ തെളിവായി ഇനി “വനവാസമല്ല, പട്ടാഭിഷേകം’’ തന്നെ.
മുഖ്യമന്ത്രിപദവിയിലേക്കു സതീശനോടൊപ്പം പരിഗണിച്ചിരുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
സോണിയാ ഗാന്ധിയുമായി കൂടിയാലോചിച്ചായിരുന്നു തീരുമാനം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണിൽ സംസാരിച്ചശേഷമായിരുന്നു വേണുഗോപാലിനു പകരം അവസാനനിമിഷം സതീശനെ നായകനാക്കാൻ ഹൈക്കമാൻഡിൽ ധാരണയായത്.
ഡൽഹി അക്ബർ റോഡിലെ പഴയ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കു 12ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. കേന്ദ്ര നിരീക്ഷകരായി കേരളത്തിലെത്തിയ എഐസിസി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
“മേയ് ഏഴിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. കേരളം സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിഎൽപി) പുതിയ നേതാവിനെ നിയമിക്കാൻ കോണ്‍ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. വി.ഡി. സതീശനെ സിഎൽപിയുടെ നേതാവായി നിയമിക്കാൻ തീരുമാനിച്ചു’’ -ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി സതീശനു പൂർണ പിന്തുണയും ആശംസയും നേരുന്നുവെന്നും ഡൽഹിയിലെ തന്റെ വസതിയിലെത്തിയ പത്രലേഖരോടു വേണുഗോപാൽ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വന്പൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിക്കു പിന്നാലെ ദിവസങ്ങളോളം നീണ്ട തർക്കങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ശേഷം പതിനൊന്നാം ദിവസം ആ തീരുമാനമെത്തി. തെരഞ്ഞെടുപ്പു ഫലം വന്ന ദിനം മുതൽ മുഖ്യമന്ത്രി പ്രഖ്യാപനം വരെ നീണ്ട സംഭവങ്ങളുടെ നാൾവഴിയിലൂടെ:
മേയ് 4: നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്നു. 102 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്.
മേയ് 5: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നു പ്രചാരണം. ഇവരിൽ ഒരാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹൈക്കമാൻഡ് തീരുമാനിക്കും.
മേയ് 6: ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ തിരുവനന്തപുരത്തെത്തി കോണ്‍ഗ്രസ് എംഎൽഎമാരെയും ഘടകകക്ഷി നേതാക്കളെയും കണ്ടു. എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിന് ഒപ്പം ഘടകകക്ഷി നേതാക്കളുടെ പിന്തുണ വി.ഡി. സതീശനും.
മേയ് 7: മുഖ്യമന്ത്രിസ്ഥാനാർഥികളായ മൂന്നു പേരോടും ഡൽഹിയിൽ എത്താൻ നിർദേശം.
മേയ് 8: കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംസാരിക്കുന്നു. മൂവരും തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ ധരിപ്പിക്കുന്നു.
മേയ് 9: നിലപാടുകളിൽ ഉറച്ച് മൂന്നു പക്ഷവും കാത്തിരിക്കുന്നു. ഡൽഹിയിൽ തങ്ങിയ രമേശ് ചെന്നിത്തല വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക്.
മേയ് 10: ചർച്ചയ്ക്ക് അവധി, കോണ്‍ഗ്രസ് അധ്യക്ഷൻ ബംഗളൂരുവിൽ. രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെന്നൈയിലെത്തി. മുഖ്യമന്ത്രിസ്ഥാനത്ത് കനത്ത അനിശ്ചിതത്വം തുടരുന്നു.
മേയ് 11: കേരളത്തിലെ മുതിർ നേതാക്കളെ ചർച്ചയ്ക്കു വിളിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത ഹൈക്കമാൻഡ് നിലപാടിനെതിരേ ജനങ്ങളും കോണ്‍ഗ്രസ് പ്രവർത്തകരും ഘടകകക്ഷി നേതാക്കളും കടുത്ത അതൃപ്തിയിലേക്ക്.
മേയ് 12: കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുന്നു. ചിലരെ ഫോണിൽ വിളിച്ചും സംസാരിച്ചു. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും പേരുകൾ വീണ്ടും സജീവമായി.
മേയ് 13: മുഖ്യമന്ത്രിയെ നിശ്ചയിക്കാത്ത ഹൈക്കമാൻഡ് നിലപാടിനെതിരേ ഘടകകക്ഷി നേതാക്കൾ പരസ്യമായി രംഗത്തു വരുന്നു. പ്രഖ്യാപനം ഉച്ചയോടെ ഉണ്ടാകുമെന്ന പ്രചാരണം സജീവമായി. വൈകുന്നേരം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി ഏഴോടെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പൂർത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും പ്രഖ്യാപനം.
മേയ് 14: രാവിലെ മുതൽ ആകാംക്ഷയോടെ കാത്തിരിപ്പ്. ഉച്ചയ്ക്ക് 12ന് എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം. വി.ഡി. സതീശനെ നിയമസഭാകക്ഷി നേതാവായി നിയമിക്കുന്ന തീരുമാനം കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പ്രഖ്യാപിച്ചു. ദിവസങ്ങളുടെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനം.
Kerala
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇനി സതീശൻ യുഗമാണ്. താരപ്രഭയോടെ മുഖ്യമന്ത്രി കസേരയിലെത്തിയ സതീശന് ആ ശോഭ നിലനിർത്തണമെങ്കിൽ ഒരുപാടു വെല്ലുവിളികളെ മറികടക്കേണ്ടി വരും.
മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മൂന്നു പ്രധാന നേതാക്കളുടെ അതിശക്തമായ പോരാട്ടത്തിനൊടുവിലാണ് സതീശൻ വിജയിച്ചു കയറുന്നത്. സംഘടനയിലെ പദവി നോക്കിയാലും സീനിയോരിറ്റി നോക്കിയാലും മൂവരിൽ ജൂണിയർ സതീശൻ ആണ്. ജനപിന്തുണയുടെ ബലത്തിലാണു മുഖ്യമന്ത്രി പദവി സതീശനിലേക്ക് എത്തിയത്. മറ്റു രണ്ടു നേതാക്കളെ ഒപ്പം നിർത്തി കൊണ്ടുപോകുന്നതിലായിരിക്കും സതീശന്റെ മിടുക്കും ഭാവിയും.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. അദ്ദേഹത്തിന്റെ പ്രതിഷേധത്തിനു ന്യായമുണ്ട്. കാരണം ഇനിയൊരു അവസരം അദ്ദേഹത്തിനു കിട്ടണമെന്നില്ല.
കെ.സി. വേണുഗോപാൽ സതീശന് സർവപിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ കാര്യത്തിലേക്കു കടക്കുന്പോൾ അങ്ങനെയാകണമെന്നില്ല. മന്ത്രിസഭാ രൂപീകരണം മുതൽ വെല്ലുവിളികൾ ഉയർന്നുവരും. രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് മന്ത്രിസഭയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തീർച്ചയായും ഉണ്ടാകും.
അസംതൃപ്തരായ വലിയ നേതാക്കൾ മന്ത്രിസഭയ്ക്കു പുറത്തു നിൽക്കുന്നതു മന്ത്രിസഭയുടെ സുഗമമായ പ്രവർത്തനത്തിനു യോജിക്കുന്നതല്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ സതീശനു പൂർണസ്വാതന്ത്ര്യം ലഭിക്കാൻ സാധ്യതയില്ല. കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും നോമിനികളെ ഉൾക്കൊള്ളേണ്ടി വരും. പ്രധാന വകുപ്പുകളും കൈവശപ്പെടുത്താൻ ഇവർ ശ്രമിച്ചേക്കാം. ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുത്ത് സന്പൂർണ മന്ത്രിസഭ രൂപീകരിക്കുക എന്നതാകും ആദ്യ വെല്ലുവിളി.
തെരഞ്ഞെടുപ്പു ഫലത്തിനും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുമിടയിലെ ദിവസങ്ങൾക്കിടയിൽ കോണ്‍ഗ്രസ് നേതാക്കളെ, പ്രത്യേകിച്ച് കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും ആക്രമിക്കുന്നതിനും അപമാനിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടായി. ഇരുവരുടെയും പേരിൽ ഉയർത്തിയ ഫ്ളെക്സ് ബോർഡുകൾ മറുപക്ഷം നശിപ്പിക്കുകയും ചെയ്തു.
തെരുവിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന പോർവിളി സംഘടനയ്ക്കുള്ളിലെ അന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഇതിനു പിന്നിൽ സംഘടിതമായ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് കെസി പക്ഷത്തെ രണ്ട് എംഎൽഎമാർ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന തലത്തിലേക്കു സംഘടനയ്ക്കുള്ളിലെ അന്തരീക്ഷം മാറി. ഇതെല്ലാം പറഞ്ഞുതീർത്ത് എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വവും സതീശനാണ്.
സാങ്കേതികമായി പിന്തുണച്ചെങ്കിലും നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയില്ലാതെയാണ് സതീശൻ കക്ഷി നേതാവായത്. എന്നാൽ ഘടകകക്ഷികളുടെ പിന്തുണ അദ്ദേഹത്തിനുണ്ടു താനും. കേരളത്തിൽ ഇതിനു മുന്‍പ് കോണ്‍ഗ്രസിൽ ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കാനുള്ള ശ്രമങ്ങൾ കോണ്‍ഗ്രസിനുള്ളിൽ നിന്നു തന്നെ ഉണ്ടാകാം. അതിനെയെല്ലാം പ്രതിരോധിക്കേണ്ടതും സതീശൻ തന്നെയാണ്.
പത്തു വർഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസിന്റെ താഴെത്തട്ടിൽ മുതലുള്ള പ്രവർത്തകർക്കും നേതാക്കൾക്കുമെല്ലാം ഒരുപാട് ആവശ്യങ്ങളും താൽപര്യങ്ങളുമുണ്ടാകും. അതുപോലെ സർക്കാർ ജീവനക്കാർക്കും വിവിധ മത, സമുദായ വിഭാഗങ്ങൾക്കുമെല്ലാമുള്ള ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക എന്ന ഭാരിച്ച ബാധ്യതകൂടി പുതിയ സർക്കാരിനുണ്ട്.
ഇതിനു പുറമേയാണ് തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസും യുഡിഎഫും നൽകിയ വാഗ്ദാനങ്ങൾ. അതുപാലിക്കേണ്ടതുണ്ട്. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുകയും വേണം. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് ഭരണം നടത്തിക്കൊണ്ടു പോകുക എന്ന ഉത്തരവാദിത്വമാണ് ഭരണരംഗത്ത് മുൻപരിചയമില്ലാത്ത വി.ഡി. സതീശൻ ഏറ്റെടുക്കുന്നത്.
National
ബംഗളൂരു: കേരളത്തിലെ മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിൽ നടന്ന ചർച്ചകളിൽ ഗുരുതര ആരോപണങ്ങളുമായി എച്ച്.ഡി. കുമാരസ്വാമി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഹൈക്കമാൻഡിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡിലൂടെ കെ.സി. വേണുഗോപാൽ ഈ പ്രക്രിയയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് കുമാരസ്വാമിയുടെ ആരോപണം.
കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രമുഖർ. പല പ്രവർത്തകരും സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയത്.