ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസുമായി ഇപ്പോൾ ലയന ചർച്ചയില്ലെന്ന് കോൺഗ്രസ് നേതൃത്വം. രണ്ട് പാർട്ടികളും ഒന്നിച്ച് നിൽക്കാനാണ് ധാരണ. മമതയ്ക്ക് സോണിയാ ഗാന്ധി പാർട്ടി ഉപാധ്യക്ഷ പദം വാഗ്ദാനം ചെയ്തെന്ന മാധ്യമ റിപ്പോർട്ടുകളും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തള്ളി.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി എന്നിവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോൺഗ്രസിൽ ചേരുമെന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തമായത്.
എന്നാൽ, ഈ കൂടിക്കാഴ്ച പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇരുപാർട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഭൂരിഭാഗം തൃണമൂൽ എംഎൽഎമാരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗമായി മാറിയിരിക്കുകയാണ്. ഇതിന് പുറമെ ഒരു വിഭാഗം ലോക്സഭാ എംപിമാരും മമതാ ക്യാമ്പിൽ നിന്ന് അകന്ന് എൻഡിഎയുമായി അടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് മമത സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
Tags : Trinamool congress Congress