ആലപ്പുഴ: ലോകകപ്പ് ആവേശത്തിൽ നഗരം. പന്തുരുളാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ ഫുട്ബോൾ പ്രേമികളെ ലക്ഷ്യമിട്ട് നഗരത്തിലെ വിപണിയും സജീവം. മുല്ലയ്ക്കൽത്തെരുവിലും എസി റോഡിലും കളർകോട് ജംഗ്ഷനിലുമെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്. ഇഷ്ട ടീമുകളുടെ നിറങ്ങളിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങുമ്പോൾ ജഴ്സി വിപണിയിലും വൻ തിരക്കാണിപ്പോൾ. തോരണങ്ങളും കൊടികളും മറ്റ് അലങ്കാരവസ്ത്തുക്കളും മൊത്തമായും ചില്ലറയായും വിൽക്കുന്ന കടകളിലെത്തി സാധനങ്ങൾ സ്വന്തമാക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
അർജന്റീനയുടെ ആകാശനീലയും ബ്രസീലിന്റെ മഞ്ഞയും പറങ്കിപ്പടയുടെ ചെഞ്ചുവപ്പുമെല്ലാം കടകളിൽ നിറഞ്ഞു. കുട്ടികളുടെ ജേഴ്സി 100 രൂപ മുതൽ ലഭ്യമാണ്. മുതിർന്നവരുടേത് 250 മുതലും. ജേഴ്സിയും ഷോർട്സും അടക്കമുള്ള കിറ്റിന് 350 രൂപമുതലാണ് വില. 100 രൂപ മുതൽ ലഭിച്ചിരുന്ന ജേഴ്സികൾക്ക് ലോകകപ്പ് അടുത്തതോടെ വിലയൽപ്പം വർധിച്ചിട്ടുണ്ട്.
സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും തുണിക്കടകളിലും വിലയിലും
ഗുണമേന്മയിലും വ്യത്യാസമുണ്ട്. സ്പോർട്സ് കടകളിൽ ടീമുകൾ ഉപയോഗിക്കുന്ന ഓഫീഷ്യൽ ജഴ്സികളോട് വളരെ സാമ്യംവരുന്ന ജഴ്സികൾക്ക് 1000 മുതൽ 10,000 രൂപവരെയുണ്ട്. മെസിക്കും റൊണാൾഡോക്കും തന്നെയാണ് ആവശ്യക്കാരേറെ. ചെറിയ കൊടികൾക്ക് 20 മുതലും ഇടത്തരം കൊടികൾക്ക് 60 മുതലും വലിയ കൊടികൾക്ക്100 മുതലുമാണ് വില.
കുരുത്തോല മാതൃകയിൽ ത്രികോണാകൃതിയിലുള്ള തോരണങ്ങളാണ് ഇത്തവണ
കൂടുതലായും വിറ്റുപോകുന്നത്. ഒരുമീറ്ററിന് 14 മുതൽ 20 വരെയാണ് വില. സാധാരണ തോരണത്തിന് 100 മീറ്ററിന് 350 രൂപയാണ്. അർജന്റീന, ബ്രസീൽ, ഫ്രാൻസ് എന്നിവയുടെ കൊടികൾക്കാണ് പ്രിയമേറേ. പോർച്ചുഗൽ, ജർമനി, സ്പെയ്ൻ എന്നീ രാജ്യങ്ങളുടെ കൊടികളും വിറ്റുപോകുന്നു. പ്രിയ താരങ്ങളുടെ മിനിയേച്ചർ കട്ടൗട്ടുകൾ, മുഖംമൂടി, കീ ചെയിനുകൾ, മൊബൈൽ ഫോൺ കവറുകൾ തുടങ്ങിയവയും ലഭ്യമാണ്.
വിവിധ അലങ്കാരവസ്തുക്കളും ഹെഡ് ബാന്റും വിപണിയിലുണ്ട്. ഇഷ്ടതാരങ്ങളുടെ ജേഴ്സികൾക്കുപുറമെ സ്വന്തം പേരും ഇഷ്ട നമ്പറും അച്ചടിച്ചുനൽകുന്ന കടകളും സജീവമാണ്. നഗരത്തിലെത്തുന്നവരുടെ വേഷവും ഈയിടെയായി കൂടുതലും ജഴ്സിതന്നെയാണ്. മുല്ലയ്ക്കൽത്തെരുവിലെ പച്ചക്കറികച്ചവടക്കാരൻ മുതൽ പൂക്കച്ചവടക്കാരൻ വരെ ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞാണ് നടപ്പ്.
Tags : World Cup Market Latest News