ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഉണ്ടായ ക്രൂരമായ കത്തിക്കുത്തിന് പിന്നാലെ നഗരത്തിൽ വ്യാപകമായ വംശീയ, അഭയാർഥി വിരുദ്ധ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അഭയാർഥിയായ സുഡാൻകാരൻ നാട്ടുകാരനായ ഒരാളെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഒരാൾക്കു ഗുരുതരമായി പരിക്കേറ്റ കത്തിക്കുത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് തീവ്രവലതുപക്ഷ സംഘടനകളുടെ ആഹ്വാനപ്രകാരം വൻ പ്രതിഷേധവുമായി അക്രമികൾ തെരുവിലിറങ്ങുകയായിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വംശീയ അധിക്ഷേപങ്ങളോടെ വീടുകളും വാഹനങ്ങളും പൊതുഗതാഗത ബസുകളും തീയിട്ടു നശിപ്പിച്ചു. വിദേശികളായ കച്ചവടക്കാരുടെ കടകൾക്ക് നേരെയും വ്യാപകമായ ആക്രമണമുണ്ടായി. ചിലയിടങ്ങളിൽ അക്രമികൾ വിദേശികളുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പോലീസ് സംരക്ഷണയിലാണ് പല കുടുംബങ്ങളെയും ഇവിടെനിന്നും മാറ്റിയത്.
അക്രമസംഭവങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലും ശക്തമായി അപലപിച്ചു. നിരപരാധികളായ മനുഷ്യരെ ഭയപ്പെടുത്തുന്ന ഇത്തരം വംശീയ അക്രമങ്ങൾ തികഞ്ഞ ഭീരുത്വമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഭരണകൂടം അറിയിച്ചു.
കത്തിക്കുത്ത് കേസിൽ 30 വയസുകാരനായ സുഡാൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. 2023ൽ യുകെയിൽ എത്തിയ ഇയാൾക്ക് 2028 വരെ നിയമപരമായി ഇവിടെ താമസിക്കാനുള്ള അനുമതിയുണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പ്രദേശത്തു കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags : Belfast Knife Attack Widespread Latest News