Kerala
കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധക്കെടുതി കേരളത്തില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സാരമായി ബാധിച്ചുകഴിഞ്ഞു. ഖത്തര്‍, ദുബായ്, അബുദാബി, ബഹറിന്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് യാത്രക്കുരുക്കിലായത്.
ഗള്‍ഫിലേക്ക് ജോലിക്ക് പോകേണ്ടവരും മടങ്ങിവരേണ്ടവരും മാത്രമല്ല ഗള്‍ഫ് വിമാത്താവളങ്ങള്‍ വഴി വിദേശത്തേക്കു പോകേണ്ടവരും മടങ്ങിവരേണ്ടവരുമാണ് പ്രതിസന്ധിയില്‍. പഠനവും ജോലിയും ആശങ്കയിലായവരുണ്ട്. വിവാഹം, മരണം ഉള്‍പ്പെടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിവരും പലരാണ്.
ഗള്‍ഫ് വിമാനത്താവളങ്ങളില്‍ വയോധികര്‍ ഉള്‍പ്പെടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ കുടുങ്ങി. ഇറാനില്‍ കഴിയുന്ന മൂവായിരം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും ആശങ്കയുളവാക്കുന്നു.
യുദ്ധം ടൂറിസം, ഗതാഗത മേഖലയില്‍ വലിയ അനിശ്ചിതത്വവും നഷ്ടവുമാണുണ്ടാക്കുന്നത്. ഗള്‍ഫിലേക്കും ഇതുവഴിയുമുള്ള വിമാന യാത്രാ ബുക്കിംഗ് റദ്ദാക്കുകയും നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ടാക്സികള്‍ക്കും ഹോട്ടലുകള്‍ക്കും നഷ്ടം വലുതാണ്. വിശുദ്ധ നാട്ടിലേക്കുള്പ്പെടെ തീര്‍ഥാടനയാത്രകളും പാക്കേജ് ടൂറുകളും നിലച്ചു. അവിടങ്ങളില്‍ കുടുങ്ങി ഹോട്ടലുകളില്‍ കഴിയുന്നവരില്‍ ഏറെ മലയാളികളുണ്ട്. വലിയ നോയമ്പുകാലത്താണ് വിശുദ്ധ നാട്ടിലേക്ക് പാക്കേജ് ടൂര്‍ ഏജന്‍സികള്‍ക്ക് ഏറ്റവുമധികം യാത്രകള്‍ ലഭിക്കുക.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് നേരിട്ട് ചരക്കുവിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഗള്‍ഫ് എയര്‍, കുവൈറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളിലെ കാര്‍ഗോ സംവിധാനത്തിലൂടെയാണ് ചരക്കുകള്‍ അയയ്ക്കുന്നത്. ഗള്‍ഫിലേക്ക് മാത്രം ദിവസേന കേരളത്തില്‍നിന്ന് 150 ടണ്‍ നിത്യോപയോഗ സാധനങ്ങളാണ് വിമാനങ്ങളില്‍ അയയ്ക്കുന്നത്. ഇതില്‍ 96 ശതമാനം പഴം പച്ചക്കറികളും മൂന്ന് ശതമാനം മത്സ്യവും ഒരു ശതമാനം ജനറല്‍ കാര്‍ഗോയുമാണ്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ പച്ചക്കറികളും മത്സ്യവുമായി വിമാനത്താവളങ്ങളില്‍ എത്തിയ ലോഡുകള്‍ തിരിച്ചയച്ചു.
മാലി, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ലോഡുകള്‍ കേരളത്തിലെ വിമാനത്താവങ്ങളില്‍ ഇറക്കേണ്ടിവന്നു. വിമാനങ്ങള്‍ വഴിയുള്ള അന്താരാഷ്ട്ര കൊറിയര്‍ കാര്‍ഗോ സംവിധാനവും നിലച്ചു. കര്‍ഷകരില്‍നിന്നും ഏജന്സികളിലുംനിന്ന് പച്ചക്കറിയും മീനും കയറ്റുമതി ചെയ്യാന്‍ കരാറെടുത്ത കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ട്. പച്ചക്കറിയും പൈനാപ്പിളും മറ്റും വിറ്റഴിക്കാന്‍ സാധിക്കാതെ കര്‍ഷകരും വലയുന്നു.
വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാലും വ്യോമപാതയില്‍ മാറ്റം വരുത്തേണ്ടിവരുന്ന സാഹചര്യത്തില്‍ യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരും. ഇറാന്റെ വ്യോമമേഖലയിലൂടെയാണ് സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍. പുതിയ സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ ഒഴിവാക്കിയായിരിക്കും ഇനി ആകാശയാത്ര.
സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക്, ചെങ്കടല്‍വഴി കപ്പലുകള്‍ക്ക് യാത്രാനിരോധനമുണ്ട്.ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതവും ചരക്കുനീക്കവും പൂര്‍ണമായി തടയാനാണ് ഇറാന്റെ നീക്കം.
രണ്ടു കപ്പലുകള്‍ക്കു നേരേ ആക്രമണമുണ്ടായ സാഹചര്യത്തില്‍ നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ വിവിധ രാജ്യങ്ങളുടെ തീരത്ത് നങ്കൂരമിട്ടു. ഹോര്‍മുസ് കടലിടുക്ക് സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കുനീക്ക പ്രതിസന്ധി ആഗോള വിപണികളെ സാരമായി ബാധിക്കും. എണ്ണവില കുത്തനെ കൂടും.
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇന്ത്യയിലേക്കുള്‍പ്പെടെ ഗള്‍ഫില്‍നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന മാര്‍ഗമാണിത്. ദിവസേന 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും ഇതുവഴിയാണ്.
District News
നിലന്പൂർ: ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഭീഷണിയായി ചാലിയാർ പുഴയിൽ അനധികൃത മണൽ വാരൽ. റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതരുടെ സജീവ സാന്നിധ്യമുള്ള മേഖലയിലാണ് മണൽ ഊറ്റൽ നിർബാധം തുടരുന്നത്.
മന്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് 25 മീറ്റർ മാത്രം താഴെയാണ് മണലെടുപ്പും കടത്തും വ്യാപകം.
രാത്രിയുടെ മറവിൽ മണൽവാരി ബൈക്കുകളിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘവുമുണ്ട്. വെള്ളം കുറവായതിനാൽ ഈ ഭാഗത്ത് നിന്ന് മണൽ വേഗത്തിൽ ശേഖരിക്കാനാകും. ഇതൊരു അവസരമാക്കിയെടുത്താണ് നിയമം ലംഘിച്ചുള്ള മണൽവാരൽ. അധികൃതരുടെ മൗനാനുവാദത്തോടെയാണിതെന്നാണ് ആരോപണം. മുന്‍പ് 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പരിസരത്ത് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
District News
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരണമടഞ്ഞതില്‍ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ സമരം സംഘര്‍ഷഭരിതമായി. കോര്പറേഷന് ഓഫീസിനു മുമ്പില്‍ പോലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും മലബാറിലെ വിവിധ ജില്ലകളിലേക്കുമുള്ള ചരക്കു നീക്കം തടസപ്പെട്ടു.
കോര്പറേഷന് കെട്ടിടത്തില്‍ ഉണ്ടായ അപകടത്തില്‍ നാലര പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോര്പറേഷന് ഭരണം നടത്തുന്ന ഇടതുപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. തകര്‍ന്നത് 1977 ല്‍ തുടങ്ങിയ കെട്ടിടത്തിന്റെ ഭാഗമാണെന്നും കെട്ടിടത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ടെന്നും കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ പറഞ്ഞു.
1980 മുതല്‍ ഈ കെട്ടിടത്തില്‍ പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. മരിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024 ല്‍ പുതിയ കെട്ടിടത്തിനു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാന്‍ നിര്‍ദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു. ഇതേ കെട്ടിടത്തില്‍ മാസങ്ങള്‍ക്കു മുമ്പ് പുതിയ സ്ഥാപനത്തിനു ലൈസന്‍സ് നല്‍കിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
അപകടത്തില്‍ പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത് ബിജെപിയാണ്. മേയര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചകഴിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പ്രകാശ് ബാബു, കൗണ്‍സിലറും മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഗേറ്റ് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് പുറത്താക്കി. ഒടുവില്‍ ബിജെപി കൗണ്‍സിലര്‍മാരെ മാത്രം മേയറുടെ ചേംബറില്‍ പോകാന്‍ പോലീസ് അനുവദിച്ചു.
കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയില്‍ എത്തിയെങ്കിലും മേയര്‍ ഇല്ലാത്തതിനാല്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മേയറുടെ മേശപ്പുറത്ത് കറുത്ത തുണി വിരിച്ചു. ഇതേസമയം കോര്‍പറേഷനു പുറത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു.
യൂത്ത്കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നിവ കോര്‍പറേഷനില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കോര്പറേഷന് സെക്രട്ടറിയെ ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍, സംസ്ഥാന ഭാരവാഹികളായ വൈശാല്‍ കല്ലാട്ട്, വി.ടി. നിഹാല്‍, ബവിത്ത് മലോല്‍, ജില്ലാ ഭാരവാഹികളായ എം. ഷിബു, പി.എം. ആഷിക്, എം.കെ. സയീഷ് എന്നിവര്‍ നേതൃത്വം നല്കി.
..
International
ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Business
കൊച്ചി: രാജ്യത്തെ അനധികൃത കൊതുക് നിവാരണ അഗര്‍ബത്തി വിപണി ഏകദേശം 1600 കോടി രൂപയിലധികമെന്ന് ഹോം ഇന്‍സെക്ട് കണ്ട്രോള് അസോസിയേഷന് (എച്ച്ഐസിഎ). ദക്ഷിണേന്ത്യയില്‍ മാത്രം 370 കോടി രൂപയുടെ അനധികൃത കൊതുക് നിവാരണ അഗര്ബത്തികളാണു നിര്‍മിക്കുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന റെയ്ഡില്‍ മെപെര്ഫ്ലൂത്രിന് എന്ന അംഗീകാരമില്ലാത്ത രാസവസ്തു കണ്ടെത്തിയതിനു പിന്നാലെ, കൊതുക് നിവാരണ അഗര്‍ബത്തികള്‍ വാങ്ങുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എച്ച്ഐസിഎ മുന്നറിയിപ്പ് നല്കി.
കേരളത്തിനുപുറമെ ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് അനധികൃത കൊതുക് നിവാരണ അഗര്‍ബത്തികള്‍ വ്യാപകമായിട്ടുള്ളത്. അനധികൃത അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതു നിര്‍ത്തണമെന്നും ഉത്പന്നത്തിന്റെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പാക്കുന്നതിന് പായ്ക്കറ്റില്‍ സിഐആര് (സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് രജിസ്ട്രേഷന്) നമ്പര്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃതമായ കൊതുക് നിവാരണ ഉത്പന്നങ്ങള്‍ മാത്രം തെരഞ്ഞെടുക്കണമെന്നും എച്ച്ഐസിഎ സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ പറഞ്ഞു.
അനധികൃത അഗര്‍ബത്തികളുടെ ഉപയോഗം ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകുമെന്നും എച്ച്ഐസിഐ മുന്നറിയിപ്പ് നല്കി.