ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ ഭേദഗതി 2026 അപകടകരവും ക്രൂരവുമെന്ന് വ്യാപക പരാതി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും ആസ്തികൾ വളഞ്ഞ വഴിയിലൂടെ സർക്കാർ ഏറ്റെടുക്കാനും വിനിയോഗിക്കാനും അനുവദിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ ദുഷ്ടലാക്കോടെയാണെന്നാണ് ആക്ഷേപം.
പൊതുസമൂഹത്തിന്റെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള എക്സിക്യൂട്ടീവിന്റെ അതിരുകടന്ന കടന്നാക്രമണത്തിനാണു വിവാദ ഭേദഗതി വഴിതെളിക്കുകയെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലൈസൻസ് നൽകുന്ന കേന്ദ്രസർക്കാർ തന്നെ ലൈസൻസ് പുതുക്കാതിരിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തശേഷം പുതിയ അഥോറിറ്റി വഴി ന്യൂനപക്ഷങ്ങളുടെയും മറ്റ് എൻജിഒകളുടെയും സ്ഥാപനങ്ങളും ആസ്തികളും ഏറ്റെടുത്തു നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നീക്കം സാമാന്യനീതിയുടെ നിഷേധമാകുമെന്ന് നിയമ വിദഗ്ധർ ദീപികയോട് വിശദീകരിച്ചു.
ലൈസൻസ് നഷ്ടപ്പെടുന്ന എൻജിഒകളുടെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് പുതിയ അഥോറിറ്റി സൃഷ്ടിക്കുന്നത് ഉൾപ്പെടെ ശക്തമായ നിയന്ത്രണ ചട്ടക്കൂടാണു നിർദിഷ്ട ബില്ലിലെ വ്യവസ്ഥ. ഒരു സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ പുതുക്കി ലഭിക്കാതിരിക്കുകയോ നിലവിലില്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും നിയുക്ത അഥോറിറ്റിക്കു ബില്ലിൽ അധികാരം നൽകുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കായി ആസ്തികൾ ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ വിനിയോഗിക്കാനോ ബില്ലിൽ അഥോറിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ അടക്കമുള്ള അത്തരം ആസ്തികൾ സ്ഥിരമായോ താത്കാലികമായോ ഏറ്റെടുത്തു സർക്കാരിൽ നിക്ഷിപ്തമാക്കാൻ ബിൽ നിർദേശിക്കുന്നു. ഫലത്തിൽ, എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുന്ന തീയതി മുതൽ ഫണ്ടുകളും ആസ്തികളും അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും.
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനാണു ഭേദഗതിയെന്നാണു ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത്. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ രാജ്യതാത്പര്യത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരേ നടപടിയെടുക്കാൻ പുതിയ ഭേദഗതി സർക്കാരിനെ പ്രാപ്തമാക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംഘടനകൾ എഫ്സിആർഎ ചട്ടക്കൂടിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ ഫണ്ടുകളിൽനിന്നു സൃഷ്ടിച്ച ആസ്തികൾ കൈമാറ്റം ചെയ്യുന്നതും വിനിയോഗിക്കുന്നതു തടയാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രേഷൻ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സ്ഥാപനം ശാശ്വതമായി ഏറ്റെടുക്കാനും കഴിയും.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എംപിമാരിൽ ഭൂരിപക്ഷവും ഇല്ലാതിരുന്നപ്പോഴാണ് ബുധനാഴ്ച വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
Tags : FCRA Amendment Protests widespread