കൊച്ചി: എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടക്കൊച്ചി, വടക്കന്‍പറവൂര്‍, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ പള്ളുരുത്തി വെങ്കിടേശ്വര സ്കൂളിലെ 152-ാം നമ്പര്‍ ബൂത്തില്‍ കെ.എ. ജാസ്മിന് എന്ന യുവതിയുടെ പേരില്‍ മറ്റാരോ വോട്ട് ചെയ്തത് ഏറെ നേരം തര്‍ക്കത്തിന് ഇടയാക്കി. ഉച്ചയോടെ വോട്ട് രേഖപ്പെടുത്താന്‍ കെ.എ. ജാസ്മിന് എത്തിയപ്പോഴാണ് തന്റെ പേരില്‍ കള്ളവോട്ട് നടന്ന വിവരം അറിഞ്ഞത്.
കള്ളവോട്ട് ചെയ്തയാൾ തിരിച്ചറിയല്‍ രേഖയായി വ്യാജ പാസ്പോര്‍ട്ടായിരുന്നു നല്‍കിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകളും പോളിംഗ് ഉദ്യോഗസ്ഥര്‍ ജാസ്മിനെ കാണിച്ചു. താന്വോട്ട് ചെയ്തിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും ജാസ്മിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ വോട്ടിന് അവസരം നല്കി.
ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിലും കള്ളവോട്ട് നടന്നു. ഇടക്കൊച്ചി കാളിയത്ത് വീട്ടില്‍ കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തു പോയത്. ഇവരെയും ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ഉദ്യോഗസ്ഥന് അനുവദിച്ചു. വടക്കന്‍ പറവൂരില്‍ കരിമ്പാടം ഡിഡി സഭാ സ്കൂളിൽ രാഹുല്‍ എന്ന ആളുടെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതായും പരാതി ഉണ്ടായി. രാഹുലിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുമായി എത്തിയാണ് കള്ളവോട്ട് ചെയ്തത്.
പെരുമ്പടപ്പ് എസ് എച്ച് ബോയ്സ് ഹോമില്‍ ബൂത്ത് 247 കള്ളവോട്ട് ചെയ്യാനുള്ള ശ്രമം ബൂത്ത് ഏജന്റ് തടഞ്ഞു. ഉദ്യോഗസ്ഥ പരിശോധന പൂര്‍ത്തിയായെങ്കിലും യഥാര്‍ഥ ആളല്ല എത്തിയിരിക്കുന്നത് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വോട്ട് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു.
കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ 194ാം ബൂത്തില്‍ കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്ക് സമീപം താമസക്കാരിയായ 65 വയസുകാരി വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവർക്ക് ബാലറ്റില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം നല്കി.
Tags : Fake votes widespread complaints Kerala Assembly Election Niyama Sabha Election