കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധക്കെടുതി കേരളത്തില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സാരമായി ബാധിച്ചുകഴിഞ്ഞു. ഖത്തര്‍, ദുബായ്, അബുദാബി, ബഹറിന്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് യാത്രക്കുരുക്കിലായത്.
ഗള്‍ഫിലേക്ക് ജോലിക്ക് പോകേണ്ടവരും മടങ്ങിവരേണ്ടവരും മാത്രമല്ല ഗള്‍ഫ് വിമാത്താവളങ്ങള്‍ വഴി വിദേശത്തേക്കു പോകേണ്ടവരും മടങ്ങിവരേണ്ടവരുമാണ് പ്രതിസന്ധിയില്‍. പഠനവും ജോലിയും ആശങ്കയിലായവരുണ്ട്. വിവാഹം, മരണം ഉള്‍പ്പെടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിവരും പലരാണ്.
ഗള്‍ഫ് വിമാനത്താവളങ്ങളില്‍ വയോധികര്‍ ഉള്‍പ്പെടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ കുടുങ്ങി. ഇറാനില്‍ കഴിയുന്ന മൂവായിരം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും ആശങ്കയുളവാക്കുന്നു.
യുദ്ധം ടൂറിസം, ഗതാഗത മേഖലയില്‍ വലിയ അനിശ്ചിതത്വവും നഷ്ടവുമാണുണ്ടാക്കുന്നത്. ഗള്‍ഫിലേക്കും ഇതുവഴിയുമുള്ള വിമാന യാത്രാ ബുക്കിംഗ് റദ്ദാക്കുകയും നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ടാക്സികള്‍ക്കും ഹോട്ടലുകള്‍ക്കും നഷ്ടം വലുതാണ്. വിശുദ്ധ നാട്ടിലേക്കുള്പ്പെടെ തീര്‍ഥാടനയാത്രകളും പാക്കേജ് ടൂറുകളും നിലച്ചു. അവിടങ്ങളില്‍ കുടുങ്ങി ഹോട്ടലുകളില്‍ കഴിയുന്നവരില്‍ ഏറെ മലയാളികളുണ്ട്. വലിയ നോയമ്പുകാലത്താണ് വിശുദ്ധ നാട്ടിലേക്ക് പാക്കേജ് ടൂര്‍ ഏജന്‍സികള്‍ക്ക് ഏറ്റവുമധികം യാത്രകള്‍ ലഭിക്കുക.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് നേരിട്ട് ചരക്കുവിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഗള്‍ഫ് എയര്‍, കുവൈറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളിലെ കാര്‍ഗോ സംവിധാനത്തിലൂടെയാണ് ചരക്കുകള്‍ അയയ്ക്കുന്നത്. ഗള്‍ഫിലേക്ക് മാത്രം ദിവസേന കേരളത്തില്‍നിന്ന് 150 ടണ്‍ നിത്യോപയോഗ സാധനങ്ങളാണ് വിമാനങ്ങളില്‍ അയയ്ക്കുന്നത്. ഇതില്‍ 96 ശതമാനം പഴം പച്ചക്കറികളും മൂന്ന് ശതമാനം മത്സ്യവും ഒരു ശതമാനം ജനറല്‍ കാര്‍ഗോയുമാണ്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ പച്ചക്കറികളും മത്സ്യവുമായി വിമാനത്താവളങ്ങളില്‍ എത്തിയ ലോഡുകള്‍ തിരിച്ചയച്ചു.
മാലി, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ലോഡുകള്‍ കേരളത്തിലെ വിമാനത്താവങ്ങളില്‍ ഇറക്കേണ്ടിവന്നു. വിമാനങ്ങള്‍ വഴിയുള്ള അന്താരാഷ്ട്ര കൊറിയര്‍ കാര്‍ഗോ സംവിധാനവും നിലച്ചു. കര്‍ഷകരില്‍നിന്നും ഏജന്സികളിലുംനിന്ന് പച്ചക്കറിയും മീനും കയറ്റുമതി ചെയ്യാന്‍ കരാറെടുത്ത കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ട്. പച്ചക്കറിയും പൈനാപ്പിളും മറ്റും വിറ്റഴിക്കാന്‍ സാധിക്കാതെ കര്‍ഷകരും വലയുന്നു.
വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാലും വ്യോമപാതയില്‍ മാറ്റം വരുത്തേണ്ടിവരുന്ന സാഹചര്യത്തില്‍ യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരും. ഇറാന്റെ വ്യോമമേഖലയിലൂടെയാണ് സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍. പുതിയ സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ ഒഴിവാക്കിയായിരിക്കും ഇനി ആകാശയാത്ര.
സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക്, ചെങ്കടല്‍വഴി കപ്പലുകള്‍ക്ക് യാത്രാനിരോധനമുണ്ട്.ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതവും ചരക്കുനീക്കവും പൂര്‍ണമായി തടയാനാണ് ഇറാന്റെ നീക്കം.
രണ്ടു കപ്പലുകള്‍ക്കു നേരേ ആക്രമണമുണ്ടായ സാഹചര്യത്തില്‍ നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ വിവിധ രാജ്യങ്ങളുടെ തീരത്ത് നങ്കൂരമിട്ടു. ഹോര്‍മുസ് കടലിടുക്ക് സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കുനീക്ക പ്രതിസന്ധി ആഗോള വിപണികളെ സാരമായി ബാധിക്കും. എണ്ണവില കുത്തനെ കൂടും.
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇന്ത്യയിലേക്കുള്‍പ്പെടെ ഗള്‍ഫില്‍നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന മാര്‍ഗമാണിത്. ദിവസേന 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും ഇതുവഴിയാണ്.
Tags : Widespread Kerala skies seas Middle East war