വി.ഡി. സതീശൻ
തിരുവനന്തപുരം :കേരളത്തിൽ ഇന്നേവരെ ഒരു സർക്കാരിനും നേരിടേണ്ടി വരാത്ത പ്രതിസന്ധികളിലൂടെയാണ് ഈ സർക്കാർ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വലിയ പ്രതിസന്ധികളുടെ ചിത്രം തുറന്നുകാട്ടിയത്
വൻ കടബാധ്യത
നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രം കേരളത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യത്തിന്‍റെ സ്കാനിംഗ് റിസൾട്ട് ആണ്. 5.07 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ ബാധ്യത. മൊത്തം സംസ്ഥാന ജിഡിപിയുടെ പ 39.5 ശതമാനം കടമാണ്. ദേശീയ ശരാശരി 25% മാത്രമേ ഉള്ളൂ. പലിശയ്ക്കു വേണ്ടി മാത്രം നമ്മുടെ മൊത്തം വരുമാനത്തിന്‍റെ 17.3 ശതമാനം ചെലവാക്കേണ്ടി വരും . കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ മൊത്തം പ്ലാനായ 35,000 കോടി രൂപയിൽ 20,500 കോടി രൂപയുടെ കണക്ക് കാണാനില്ല. 10,000 കോടി രൂപ മാത്രമേയുള്ളൂ .ഗവൺമെന്‍റ് ജീവനക്കാരുടെ ചെലവിനത്തിലായാലും സപ്ലൈകോ മെഡിക്കൽ കോർപ്പറേഷൻ പോലുള്ള ചെലവിനങ്ങളിൽ ആയാലും കൊടുക്കേണ്ട 48,733 കോടി രൂപ ഇനിയും കൊടുത്തിട്ടില്ല. 20,000 കോടി രൂപ പെട്ടെന്ന് അടച്ചു തീർക്കേണ്ടി വരും. സംസ്ഥാന ഖനാവിൽ ധാരാളം പൈസ ബാലൻസ് ഉണ്ടെന്നുള്ള മുൻധനമന്ത്രിയുടെ വാദം നൂറു ശതമാനം തെറ്റാണ്.
കിഫ്ബി എന്തു ഗുണം?
കിഫ്ബി എന്ന പ്രതിഭാസം എന്തു ഗുണമാണ് കേരളത്തിന് കിട്ടിയതെന്ന് അറിയില്ല കിഫ്ബി വൻതോതിൽ കടം വാങ്ങുന്നു . അതിനു ഗ്യാരണ്ടി ഗവൺമെന്‍റ് കൊടുക്കുന്നു. കിഫ്ബിയിൽ എന്തു ചെയ്യണം എന്നുള്ളത് ധനം വകുപ്പ് പഠനം നടത്തി തീരുമാനിക്കും. കിഫ്ബി ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗങ്ങൾ ഗവൺമെന്‍റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പാക്കിയ പദ്ധതികളിൽ വലിയ വിവേചനം ഉണ്ടായിട്ടുണ്ട്. കണ്ണൂരിന് മാത്രം 20. 4 ശതമാനം തുക വിനിയോഗിച്ചു. മറ്റ് ജില്ലകൾക്കു വളരെ കുറവാണ്.
52 കോടി നൽകും
പാലക്കാട് കർഷകർക്കു നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യും. പാലക്കാട് നെല്ലു സംഭരണത്തിൽ പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റി ദേശീയ ബാങ്കുകളെ ഏൽപ്പിക്കും.
കേരള ഹൈക്കോടതിയിലെ സ്പെഷൽ പ്ലീഡർ മാരെ ഉൾപ്പെടെയുള്ള എല്ലാ കോടതികളുടെയും പ്ലീഡർമാരെ മാറ്റിനിയമിച്ചിട്ടുണ്ട്. വിവിധ ബോർഡുകളുടെ ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും ഉടൻ നിയമിക്കും. നിലവിലുള്ളവരോടു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ധനസഹായം
തൃശൂർ വെടിക്കെട്ട് ദുരന്തത്തിലെ ആശ്രിതർക്ക് 13 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ഭാര്യയുടെ അപേക്ഷ പ്രകാരം അന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തിട്ടുണ്ട് .നവീൻ ബാബുവിന്‍റെ മകളായ കുമാരി എൻ. നായർക്ക് ആശ്രിത നിയമം നൽകും. ജൂലൈ 19 വരെ നടക്കുന്ന 52 ദിവസ ട്രോളിംഗിനു ഗവൺമെന്‍റ് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.