തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു വർഷം ജനനങ്ങളേക്കാൾ കൂടുതൽ മരണം രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ വിലയിരുത്തുമ്പോഴാണ് ഈ ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്. കുറഞ്ഞു വന്ന ജനനനിരക്കിന്‍റെ ഫലമായി ഈ രണ്ടു വിഭാഗങ്ങളുടെയും സ്വാഭാവിക വളർച്ച നിരക്ക് (Natural Growth Rate - NGR) നെഗറ്റീവ് രേഖപ്പെടുത്തി.
കഴിഞ്ഞ പത്തു വർഷത്തെ ഒൗദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ മരണ നിരക്കിനേക്കാൾ കുറഞ്ഞ ജനന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നു കാണാം. അതേസമയം, കേരളത്തിലെ മൊത്തത്തിലുള്ള സ്വഭാവിക വളർച്ച നിരക്ക് പോസിറ്റീവ് ആയി തുടരുന്നുണ്ട്. അതിനു കാരണം മുസ്‌ലിം വിഭാഗത്തിൽ മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ ഉണ്ടാകുന്നതുകൊണ്ടു മാത്രമാണ്.
ധനകാര്യ-സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍റെ (Economics and Statistics Department) 2014 മുതൽ 2023 വരെയുള്ള വാർഷിക 'വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്' റിപ്പോർട്ടുകളെ കണക്കിലെടുത്താണ് ഈ ജനന-മരണ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. 2023ലെ കണക്കാണ് ഏറ്റവും ഒടുവിലായി ലഭ്യമായിട്ടുള്ളത്. ഇതു പ്രകാരം കേരളത്തിന്‍റെ ആകെ സ്വാഭാവിക വളർച്ചാ നിരക്ക് (ഓരോ 100 പേരിലും ജനനവും മരണവും തമ്മിലുള്ള വ്യത്യാസം) 0.249% ആയിരുന്നു.
ഇതിൽ ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് -0.115ശതമാനവും ക്രിസ്ത്യാനികളുടേത് -0.084 ശതമാനവുമാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്നത് ഗൗരവതരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വിഭാഗത്തിന്‍റെ സ്വഭാവിക വളർച്ചാനിരക്ക് നെഗറ്റീവ് ആയാൽ അതിന്‍റെ അർഥം ആ സമൂഹത്തിന് ജനസംഖ്യ നിലനിർത്താൻ കഴിയുന്നില്ല എന്നാണ്.
ഹിന്ദു വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് വളർച്ചാ നിരക്ക് നെഗറ്റീവ് ആകുന്നത്. 2022ലാണ് ആദ്യമായി നെഗറ്റീവ് രേഖപ്പെടുത്തിയത്, -0.080% ശതമാനം. 2023 ആയപ്പോഴേക്കും -0.115% ആയി കൂടുതൽ കുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിൽ 2021 മുതൽതന്നെ നിരക്ക് നെഗറ്റീവ് ആണ് (-0.095 ശതമാനം. 2023ൽ ഇത് -0.084 ശതമാനം ആയിട്ടുണ്ട്.
ഈ വിഭാഗങ്ങളിലെ ജനസംഖ്യാ ഇടിവ് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഉയർന്ന തട്ടിലുള്ള (upper-class) ജനവിഭാഗങ്ങളിൽ ആരംഭിച്ചിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ കേരള യൂണിവേഴ്സിറ്റിയിലെ അസി. പ്രഫസർ ഡോ. അനിൽ ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
Tags : population negative Kerala Hindu Christian