തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബിജെപി വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സുഗതനെ വീട് വളഞ്ഞ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. സുഗതന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ബിജെപി പ്രവർത്തകരും സുഗതന്റെ ബന്ധുക്കളും ചേർന്ന് പ്രതിരോധം തീർത്തു. ഇതേ തുടർന്ന് വട്ടിയൂർക്കാവ് എസ്എച്ച്ഒ. വിപിൻ ആകാശത്തേക്ക് വെടിയുതിർത്തു.
വീടിന്റെ പിറക് വശത്ത് നിന്നാണ് കൗണ്‍സിലറെ പിടികൂടിയത്. വൻ പോലീസ് സന്നാഹത്തോടെയാണ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏറെ നേരം ബന്ധുക്കളും പാർട്ടിപ്രവർത്തകരും ചേർന്ന് പോലീസുമായി വാക്കേറ്റം നടന്നിരുന്നു.
സുഗതനെ രാത്രിയിൽ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിലാണ് സുഗതനെ പാർപ്പിച്ചിരിക്കുന്നത്. സുഗതന്റെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതിനാൽ പോലീസ് കാപ്പ വകുപ്പ് ചുമത്തിയിട്ടുണ്ട്.
പോലീസിനെ ആക്രമിച്ചെന്ന് കാട്ടി സുഗതനെതിരെ പുതിയ ഒരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം പോലീസ് പ്രകോപനമില്ലാതെ തന്നെയും മകനെയും മർദ്ദിച്ചുവെന്നും മാല പൊട്ടിച്ചുവെന്നും സുഗതന്റെ ഭാര്യ ആരോപിച്ചു.
വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം വീട്ടിനകത്ത് കടന്നതെന്നും തന്നെയും മകനെയും മർദ്ദിച്ചെന്ന് ഭാര്യ ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ, എസ്ഐ. അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റെന്നും ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും സിറ്റി പോലീസ് കമ്മീഷ്ണർ പറഞ്ഞു.
Tags : bjp councillor sugathan remanded murder attempt case