Kerala
പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവച്ച സിഎസ്ഡിഎസ് നേതാവ് റിമാൻഡിൽ. അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിലായത്.
കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് മാറ്റി.
അടൂരിൽ ഹർത്താലിനിടെ കുഞ്ഞുങ്ങളുമായി എത്തിയ യുവതികളെ തടഞ്ഞതിൽ കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ നിന്ന് എത്തിയ റിൻസിയേയും സോണിയയേയുമാണ് തടഞ്ഞത്. കണ്ടാലറിയാവുന്ന 50 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ കയറിയ ബസ് സമരക്കാർ തടഞ്ഞത്. എൻട്രൻസ് പരീക്ഷ എഴുതാൻ പോയ വിദ്യാർഥികളെയും ഹർത്താൽ അനുകൂലികൾ തടഞ്ഞിരുന്നു. അടൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.
Kerala
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ ഇളയ മകൻ സജിയെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസം റിമാൻഡ് ചെയ്തത്.
അതേസമയം, അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയത്. സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജി ഭക്ഷണം കഴിക്കുന്നതിനിടെ ടിവി ഓഫ് ചെയ്യുകയും ചോറടങ്ങിയ പ്ലേറ്റ് നിലത്തടിക്കുകയും ചെയ്തതോടെ സജി പ്രകോപിതനായി.
മർദ്ദനമേറ്റ് അവശനായ റെജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സജി കൊലപ്പെടുത്തിയത്. സഹോദരൻ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സജി അമ്മയ്ക്ക് നേരെ തിരിഞ്ഞത്.
റെജിയെ ആക്രമിക്കുന്നത് തടയാൻ എത്തിയ അമ്മ മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിച്ചു. സജിയുടെ ഇടിയേറ്റ് ബോധരഹിതയായി വീണ അമ്മയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും രണ്ട് ദിവസത്തോളം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
മൃതദേഹങ്ങൾ വീടിന് സമീപമുള്ള വിറകുപുരയിലെ ചെറിയ വിടവിൽ പച്ച നെറ്റും തുണിയും ഉപയോഗിച്ച് സജി മൂടിവെച്ചു. മൃഗങ്ങൾ മൃതദേഹം കടിച്ചുകൊണ്ടുപോകാതിരിക്കാൻ ഭാരമുള്ള വസ്തുക്കളും ഇതിന് മുകളിൽ കയറ്റിവെച്ചിരുന്നു.
മൂന്നാം ദിവസം അർദ്ധരാത്രിയോടെ മുൻപ് ചാണകക്കുഴി ഉണ്ടായിരുന്ന, ഇപ്പോൾ ഏലം നട്ട ഭാഗത്ത് കുഴിയെടുത്താണ് രണ്ട് മൃതദേഹങ്ങളും കുഴിച്ചുമൂടിയത്. മൃതദേഹങ്ങൾ പെട്ടെന്ന് അഴുകുന്നതിനായി കുമ്മായം ഉപയോഗിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഏകദേശം 25 ദിവസത്തോളം സജി യാതൊരു കൂസലുമില്ലാതെയാണ് നാട്ടിൽ കഴിഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ചെയ്ത പ്രതി, താൻ ഉടനെ വിവാഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞ് നാട്ടുകാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു.
തിങ്കളാഴ്ച വരെ കസ്റ്റഡിയുണ്ടെങ്കിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനാൽ രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നടിക്ക് വേഷം കൊടുക്കാത്തതിലുള്ള പകയാണ് കേസിനു പിന്നിലെന്ന് രഞ്ജിത്ത് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനോടൊപ്പം സംഭവ സമയം സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്.
ജനുവരി 30 ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ക്യാരവനില്‍വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
Kerala
കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ആസാം സ്വദേശിയായ യുവാവിനെ തല്ലിക്കൊന്ന ആറു പ്രതികളും റിമാന്‍ഡില്‍. മറ്റൊരു തൊഴിലാളി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. നൂറുല്‍ ഹുസൈന് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ ആസാമില്‍ നിരവധി കേസുകളുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആസാം സ്വദേശികളായ അലാവുദ്ദീന്‍, സാക്കിര്‍ ഹുസൈന്, ഹബീബുദ്ദീന്‍, മുസമ്മില്‍ ഹഖ്, ഹസന് അലി, മിനാറുല്‍ എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം മുടിക്കല്‍ വഞ്ചിനാട് എഎം വിനീര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നൂറുല്‍ ഹുസൈനെ സംശയാസ്പദമായ രീതിയില്‍ കണ്ടു.
ഇവിടെ നിന്ന് ഇറങ്ങിയോടിയ ഇയാളെ പിടികൂടി മറ്റൊരു മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഉരുളന്‍ തടികള്‍ ഉപയോഗിച്ചു പുറത്തും മുഖത്തും മാരകമായി അടിച്ചു പരിക്കേൽപ്പിച്ചു. നെഞ്ചിനും വയറിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. പല്ലുകള്‍ തകര്‍ന്ന നിലയിലാണ്.
Kerala
കൊച്ചി: ലൈംഗീക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രഞ്ജിത്തിനെ എത്തിച്ചത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
നേരത്തെ, ശാരീരികാസ്വസ്ഥ്യം നേരിട്ട രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ച രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതൽ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Kerala
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയപാതാ പുനർനിർമാണ വിഭാഗം സേഫ്റ്റി ഓഫീസറെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തന്നാട്ട് വീട്ടിൽ ടി.ജി. സുരേഷ് കുമാർ
(49) ആണ് അറസ്റ്റിലായത്. മാരാരിക്കുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാർച്ച് ഒൻപതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എൻഎച്ച് സേഫ്റ്റി ഓഫീസറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതിനാണ് സുരേഷ് കുമാറിനെതിരെ ആദ്യം കേസെടുത്തത്.
തുടർന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ അസഭ്യം പറയുകയും കൈവിലങ്ങു കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെ പോലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
മാരാരിക്കുളം സബ് ഇൻസ്പെക്ടർമാരായ എം.ആനന്ദ് , ടി. സുനിൽകുമാർ , സിവിൽ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ജയ്പുർ: പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായ യുവാവിനെ ജയ്പുർ കോടതി നാലുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.
രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ബുധനാഴ്ച അറസ്റ്റ്ചെയ്ത 28 കാരനെയാണ് കസ്റ്റഡിയിൽവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പാക് സംഘങ്ങളുമായി ഇയാൾ നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Kerala
കോഴിക്കോട്: ബസിലെ ലൈംഗീകാരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്.
ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേയ്ക്ക് മാറ്റും. ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദീപക്കിന്റെ മരണത്തിൽ കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗീകാതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേയ്ക്ക് വിട്ടിരിക്കുന്നത്.
തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഈ മാസം 19 വരെ റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡി ആവശ്യപ്പെട്ട് 19ന് ഇഡി കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമം കൈകാര്യം ചെയ്യുന്ന കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
ടാന്‍സാനിയയില്‍നിന്ന് കശുണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് 25.52 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണു കേസ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
"രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി.'-രാഹുൽ ഈശ്വർ പറഞ്ഞു.
"പോലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാ സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്’.- രാഹുൽ ഈശ്വർ പറഞ്ഞു.
പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണനകളില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാര്‍ ഉണ്ടായിരിക്കില്ല.
എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്. നിലവില്‍ നിലത്ത് പായ വിരിച്ച് കിടക്കാനുള്ള സൗകര്യങ്ങളാണ് സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില് അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം.
സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്പെഷ്യല്‍ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്‍കുക. തിങ്കളാഴ്ച രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേയ്ക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്.
കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും തിങ്കളാഴ്ചയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
Kerala
ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
മൂന്നാം ബലാത്സംഗ കേസിലാണ് രാഹുലിനെ അറസ്റ്റിലായതും പിന്നീട് റിമാൻഡ് ചെയ്തതും. ജയിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ പറഞ്ഞു.
ശനിയാഴ്ച അർധ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
രാഹുൽ നൽകിയ ജാമ്യഹർജി തള്ളിയായിരുന്നു റിമാൻഡ്. തിങ്കളാഴ്ച വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.
Kerala
ആലപ്പുഴ: മാവേലിക്കര സ്പെഷൽ ജയിലിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലുമായി എത്തിയ പോലീസ് വാഹനം തടഞ്ഞ പ്രതിഷേധക്കാർ, കാട്ടുകോഴി മാങ്ങാണ്ടി...നിന്നെ വഴി നടത്തിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിക്കുന്നത്.
അതേസമയം, മൂന്നാമത്തെ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പൺ കോടതിയിൽ പരിഗണിക്കും.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.
Kerala
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റും. കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പൺ കോടതിയിൽ പരിഗണിക്കും.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.
കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. എന്നാൽ കൂടുതൽ പോലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും പോലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്.
Kerala
കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനെയാണ് താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി വേനപ്പാറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഗർഭിണിയായ യുവതിയെ പ്രതി അതിക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നു.
പരാതിക്കാരിയെ ഇസ്തിരിപെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളല്‍ ഏൽപിക്കുകയും വായില്‍ തുണി തിരുകി മുറിയില്‍ അടയ്ക്കുകയും ചെയ്തു. ശരീരമാസകലം മർദിച്ച പാടുകളുമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ വീണ്ടും റിമാൻഡിൽ. ഈ മാസം 18 വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
ഡിസംബർ എട്ടിന് പത്മകുമാറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ. പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ രണ്ടിന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്.
പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ്ഐടിക്ക് തെളിവുകൾ ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
Kerala
തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ.
വരന്തരപ്പിള്ളി സ്വദേശി അർച്ചനയുടെ മൃതദേഹം ബുധനാഴ്ച വീടിന് സമീപത്തെ കനാലിലാണ് കണ്ടെത്തിയത്. അർച്ചനയുടെ അച്ഛന്റെ പരാതിയിലാണ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹശേഷം ഷാരോൺ അർച്ചനയെ മർദിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്.
വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് വീടിന് സമീപത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
Kerala
കാസര്‍ഗോഡ്: സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.
തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍ഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.
Kerala
തൃശൂർ: പോഴങ്കാവിൽ സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) ആണ് അറസ്റ്റിലായത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച്ച സ്കൂളിൽ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
വൈകുന്നേരം സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷെന്ന് പോലീസ് വ്യക്തമാക്കി.
അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: തിരൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈൻ (43) ആണ് അറസ്റ്റിലായത്. തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫെറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകള്‍ പ്രതിയുടെ പേരില്‍ ഇതിനു മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാൻഡിൽ. രണ്ട് കേസുകളിൽ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാവിലെ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരെ മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനയിൽ സുധീഷ് കുമാറിന് പങ്കെന്നു റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് ചെമ്പ് പാളി എന്ന വ്യാജ രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല.
വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി.
മഹസ്സറുകളിലും വെറും ചെമ്പ് തകിടുകൾ എന്ന രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണo കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. സുധീഷ് കുമാറിനായി എസ്ഐടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.
നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു.
ശബരിമല സ്വർണക്കവർച്ചക്കേസിൽ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളും ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. പ്രത്യേക അന്വേഷണസംഘമാണ് മുരാരി ബാബുവിലെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10 നു പെരുന്നയിലെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിലാണ്.