ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
മൂന്നാം ബലാത്സംഗ കേസിലാണ് രാഹുലിനെ അറസ്റ്റിലായതും പിന്നീട് റിമാൻഡ് ചെയ്തതും. ജയിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ പറഞ്ഞു.
ശനിയാഴ്ച അർധ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
രാഹുൽ നൽകിയ ജാമ്യഹർജി തള്ളിയായിരുന്നു റിമാൻഡ്. തിങ്കളാഴ്ച വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.