കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ആസാം സ്വദേശിയായ യുവാവിനെ തല്ലിക്കൊന്ന ആറു പ്രതികളും റിമാന്‍ഡില്‍. മറ്റൊരു തൊഴിലാളി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. നൂറുല്‍ ഹുസൈന് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ ആസാമില്‍ നിരവധി കേസുകളുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആസാം സ്വദേശികളായ അലാവുദ്ദീന്‍, സാക്കിര്‍ ഹുസൈന്, ഹബീബുദ്ദീന്‍, മുസമ്മില്‍ ഹഖ്, ഹസന് അലി, മിനാറുല്‍ എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം മുടിക്കല്‍ വഞ്ചിനാട് എഎം വിനീര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നൂറുല്‍ ഹുസൈനെ സംശയാസ്പദമായ രീതിയില്‍ കണ്ടു.
ഇവിടെ നിന്ന് ഇറങ്ങിയോടിയ ഇയാളെ പിടികൂടി മറ്റൊരു മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഉരുളന്‍ തടികള്‍ ഉപയോഗിച്ചു പുറത്തും മുഖത്തും മാരകമായി അടിച്ചു പരിക്കേൽപ്പിച്ചു. നെഞ്ചിനും വയറിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. പല്ലുകള്‍ തകര്‍ന്ന നിലയിലാണ്.
Tags : perumbavoor mob lynching murder accused persons remanded