National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
National
കൊച്ചി: സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത നടപടിയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനമുണ്ടായത്.
പിന്നാക്കവിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കു മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണ പട്ടിക പുതുക്കാന്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന 2010ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സെപ്റ്റംബര്‍ എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സംസ്ഥാന പിന്നാക്ക വികസന ഡയറക്ടര്‍ക്കും പിന്നാക്കവിഭാഗ കമ്മീഷന് സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്കി.
ആറു മാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സര്‍വേ നടത്തി സംവരണപ്പട്ടിക പുതുക്കല്നടപടികള് പൂര്‍ത്തിയാക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, 2021ലെ 105 -ാം ഭരണഘടനാ ഭേദഗതിക്കുമുമ്പായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്കുശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
2017ലെ കോടതി നിര്‍ദേശപ്രകാരം 2011ലെ സാമൂഹിക,സാമ്പത്തിക, ജാതി സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് 2023 മേയ് 23ന് കൈമാറിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ജിയിലെ ആവശ്യവുമയി ബന്ധപ്പെട്ട വിവരങ്ങളായതിനാല്‍ കേന്ദ്ര സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങള്‍ക്കൂടി പരിഗണിച്ചു വേണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി സെപ്റ്റര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.
International
മനാഗ്വ: നിക്കരാഗ്വയിൽ 40 ദിവസത്തിലേറെയായി കാണാതായ കത്തോലിക്കാബിഷപ് അബെലാർദോ മാത്തയുടെ (80) വീഡിയോദൃശ്യങ്ങൾ ഭരണകൂട അനുകൂല മാധ്യമങ്ങൾ പുറത്തുവിട്ടു. ജൂൺ അവസാനവാരം മുതൽ ബിഷപ്പിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം പുറത്തുവിട്ട ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബിഷപ് മാത്ത ആരോഗ്യവാനായി ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുന്നതു കാണാം. എന്നാൽ ബിഷപ്പിനെതടവിലാക്കിയശേഷം ഭരണകൂടം നടത്തുന്ന കൃത്രിമ പ്രചാരണമാണിതെന്ന് സഭാധികാരികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
മാസായയിലെ ടിസ്മയിലുള്ള വസതിയിലാണു താനുള്ളതെന്നും പ്രാർഥനയിലും പഠനത്തിലുമായി സന്യാസതുല്യമായ ജീവിതമാണു നയിക്കുന്നതെന്നും വീഡിയോയിൽ ബിഷപ് പറയുന്നുണ്ട്.ജൂണിൽ ഒരു ക്ലിനിക്കിൽനിന്ന് പുറത്തിറങ്ങിയ ബിഷപ്പിനെ പോലീസ് തടഞ്ഞുവച്ച് വീട്ടുതടങ്കലിലാക്കുകയായിരുന്നു.
മുന്‍പ് ബിഷപ് റൊളാന്ദോ ആൽവാരസിനെ തടവിലാക്കിയപ്പോഴും ഭരണകൂടം സമാനമായ രീതിയിൽ ‘ആരോഗ്യവാനാണെന്ന്’കാണിക്കുന്ന വീഡിയോകൾ പുറത്തുവിട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ രാജ്യത്തുനിന്ന് നാടു കടത്തുകയാണുണ്ടായത്.
ബിഷപ് മാത എപ്പോഴും സർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിക്കുകയും രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതാണ് ഭരണകൂടത്തെ ചൊടുപ്പിച്ചത്. ബിഷപ് മാതയെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദത്തെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ പാചകവാതക ഇറക്കുമതിയിലെ പ്രതിസന്ധികൾ വ്യക്തമാക്കിയതിനെ തുടർന്ന് ആഭ്യന്തര വിതരണത്തിന് ഒരു കരുതൽ ശേഖരം കെട്ടിപ്പടുക്കുന്നതിനായി സർക്കാർ ചരിത്രത്തിൽ ആദ്യമായി പൊതു-സ്വകാര്യ മേഖലയിലെ ഓരോ റിഫൈനറികൾക്കും അപ്സ്ട്രീം കന്പനികൾക്കും പരമാവധി പാചകവാതക ഉത്പാദന ലക്ഷ്യങ്ങൾ നിശ്ചയിച്ചു നൽകി.
ഓഗസ്റ്റ് 13-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം 21 റിഫൈനറികൾക്കും അപ്സ്ട്രീം കന്പനികൾക്കും പരമാവധി പാചകവാതക ഉത്പാദന തോത് നിർണയിച്ചു നൽകി. പ്രതിദിനം ആകെ 63,810 ടണ്‍ ഉത്പാദനശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പാചകവാതക ക്ഷാമമോ വിതരണത്തിൽ തടസങ്ങളോ ഉണ്ടാകുന്പോഴെല്ലാം ഈ ഉത്പാദന ലക്ഷ്യങ്ങൾ പ്രാബല്യത്തിൽ വരും.
റിലയൻസിന് ഉയർന്ന ലക്ഷ്യം
പ്ലാൻ ചെയ്ത ഉത്പാദനത്തിന്റെ പ്രധാന പങ്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പഴയ റിഫൈനറിയിൽ നിന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവർ പ്രതിദിനം 18,000 ടണ്‍ വരെ എൽപിജി ഉത്പാദിപ്പിക്കേണ്ടി വരും.
പൊതുമേഖലാ എണ്ണക്കന്പനികളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ 18 റിഫൈനറികളോട് പ്രതിദിനം ആകെ 31,470 ടണ്‍ വീതം ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എൽപിജി ഇറക്കുമതിയിൽ അമിതാശ്രയത്വം
2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യ 3.32 കോടി (33.2 മില്യണ്‍) ടണ്‍ എൽപിജി ഉപയോഗിച്ചു. (പ്രതിദിനം ഏകദേശം 91,000 ടണ്‍). ഇതിൽ 1.31 കോടി (13.1 മില്യണ്‍) ടണ്‍ പ്രതിവർഷം പ്രാദേശികമായി ഉത്പാദിപ്പിച്ചപ്പോൾ (പ്രതിദിനം ഏകദേശം 35,900 ടണ്‍), ബാക്കി വരുന്ന 2.13 കോടി (21.3 മില്യണ്‍) ടണ്‍ (പ്രതിദിനം ഏകദേശം 58,400 ടണ്‍) ഇറക്കുമതി ചെയ്യുകയായിരുന്നു.രാജ്യത്തിന്റെ ആവശ്യകതയുടെ 64 ശതമാനത്തിലധികവും ഇറക്കുമതിയെ ആശ്രയിരിക്കുകയായിരുന്നു.
സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന കടൽപ്പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുപോയതോടെയാണ് ഈ അമിതാശ്രയത്വം വലിയൊരു പ്രതിസന്ധിയായത്.
പുതിയ നിയമങ്ങൾ അനുസരിച്ച് എൽപിജി സംഭരിക്കാനും വിതരണം ചെയ്യാനും കൊണ്ടുപോകാനുമുള്ള തക്കതായ അടിസ്ഥാന സൗകര്യങ്ങൾ റിഫൈനറികളും അപ്സ്ട്രീം കന്പനികളും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ ഉത്പാദനം വർധിപ്പിക്കുന്നതിനായി സാങ്കേതികമായും സാന്പത്തികമായും സാധ്യമായ എല്ലാ നടപടികളും അവർ കൈക്കൊള്ളുകയും വേണം.
Kerala
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും.
സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
ഓഗസ്റ്റ് 17 മുതല്‍ ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.
Kerala
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സ്പോണ്സർ കന്പനി അന്നത്തെ സർക്കാരിനെയും വിരട്ടി. 2024 ഡിസംബർ 31ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി സംസ്ഥാന സർക്കാരിനു നൽകിയ കത്ത് ഇത് വെളിപ്പെടുത്തുന്നുവെന്നു കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024 ഡിസംബർ 24ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചകളെക്കുറിച്ചും ആർബിസിയുടെ സ്പോണ്‍സർഷിപ്പിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെങ്കിലും ചർച്ചകളുടെ കൃത്യമായ വ്യവസ്ഥകൾ എന്തൊക്കെയാണെന്നു സർക്കാരിന്റെ ഉത്തരവിൽ വ്യക്തമല്ലെന്നായിരുന്നു സ്പോണ്സറിംഗ് കന്പനിയുടെ നിലപാട്. ഇതിനു പിന്നാലെ തങ്ങൾക്ക് ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ ഭേദഗതി വേണമെന്നും സർക്കാരിനോട് സ്പോണ്സറിംഗ് കന്പനി ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ വാണിജ്യ സ്പോണ്സർ അവരും വിദേശ ഫു്ടബോൾ അസോസിയേഷനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയുടെ വ്യവസ്ഥകൾ സർക്കാർ ഉത്തരവിൽ കൃത്യമായി ഉൾപ്പെടുത്തണമെന്നു പറയുന്നത് അസാധാരണ സംഭവമാണെന്നും സർക്കാരിനെ ഉപയോഗിച്ച് അവരുടെ വാണിജ്യ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നതെന്നുമാണ് സ്പെഷൽ സെക്രട്ടറി വ്യക്തമാക്കുന്നത്.
2024 ഡിസംബർ 24ന് നൽകിയ ഉത്തരവ് പ്രകാരം ആർബിസി എന്ന കന്പനിക്ക് സ്പോണ്സർ എന്ന നിലയിൽ മാച്ച് സംഘടിപ്പിക്കാനുള്ള അനുമതിയാണ് നൽകിയിരുന്നത്. എന്നാൽ 2025 ജനുവരി ഏഴിന് ഇറക്കിയ സർക്കാർ ഉത്തരവിൽ ആർബിസി എന്ന സ്വകാര്യ കന്പനിക്ക് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി കരാറിൽ ഏർപ്പെടാൻ അനുമതി നൽകിയതായി രേഖപ്പെടുത്തി.
2024 ഡിസംബർ 27ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച ഒൗദ്യോഗീക കത്തിലും അർജന്റീനയുടെ ലോകകപ്പ് കിരീട ജേതാക്കൾ ഉൾപ്പെട്ട ടീം കേരളത്തിൽ വരുന്നത് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്ഷണം എഎഫ്ഐ സ്വീകരിച്ചുവെന്നും ഇരുപക്ഷവും പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും 2025 സെപ്റ്റംബർ ആറിനും 13നും ഇടയിലുള്ള ദിവസങ്ങളിൽ അർജന്റൈൻ ടീം കേരളത്തിലെത്തുമെന്നുമായിരുന്നു കത്തിൽ വ്യക്തമാക്കിയത്. എന്നാൽ ആ സമയത്ത് എഎഫ്ഐയുടെ ഉറപ്പോ ലയണൽ മെസിയുടെ കരാർ സംബന്ധിച്ച കരാറോ ഫിഫയുടെ അനുമതി പത്രമോ കളിക്കാരെ വിട്ടു നൽകുന്നത് സംബന്ധിച്ച സ്ഥിരീകരണമോ ഉണ്ടായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്രയും വലിയ സാന്പത്തിക ഇടപാട് നടക്കേണ്ട സംഭവത്തിൽ ധനകാര്യവകുപ്പ് സ്പോണ്‍സറുടെ സാന്പത്തിക ശേഷിയെക്കുറിച്ചോ നികുതി ആഘാതങ്ങളെക്കുറിച്ചോ ആകെ ചെലവിനെക്കുറിച്ചോ സർക്കാർ സംവിധാനങ്ങൾ വിട്ടു നൽകുന്നതിലെ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഒരിടത്തും പരിശോധന നടത്താത്തത് ഗുരുതര കുറ്റമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പല പരാമർശങ്ങളും അതിരുവിടുകയാണ്.
തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ ഈ പ്രതിസന്ധി പരിഹരിക്കാനാകും.
ദുരന്തബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകണം. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചു. ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് അറിവുള്ള വകുപ്പുകൾ സമയോചിതമായി പ്രവർത്തിച്ചില്ലെന്നും പിണറായി പറഞ്ഞു.
District News
കടുത്തുരുത്തി: മുട്ടുചിറ-എഴുമാന്തുരുത്ത് റോഡ് നിര്‍മാണം 15ന് ശേഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രി മോന്‍സ് ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ റോഡ് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
മുട്ടുചിറ മുതല്‍ ഇഎസ്ബി വിരിച്ചു റോഡ് സഞ്ചാരയോഗ്യമാക്കുന്ന നടപടികള്‍ മുമ്പ് ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് മഴ ശക്തമായത്. 84 കോടി രൂപയുടെ പുതുക്കിയ പദ്ധതിയാണ് കെഎസ്ടിപി നടപ്പാക്കുന്നത്.
മുട്ടുചിറ-ആയാംകുടി-ഏഴുമാന്തുരുത്ത്-വടയാര്‍ ചന്തപ്പാലം-വെള്ളൂര്‍-മുളക്കുളം അമ്പലപ്പടി ജംഗ്ഷന് റോഡ് വികസന പദ്ധതിയുടെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ മുടങ്ങിക്കിടക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് ജലവിഭവ മന്ത്രിയുടെ ചേംബറില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. റോഡ് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വിവിധ തരത്തിലുള്ള യൂട്ടിലിറ്റീസ് പുനഃക്രമീകരിക്കും. ഇതുപ്രകാരം പിഡബ്ല്യുഡി, കെഎസ്ടിപി ഉദ്യോഗസ്ഥരും വാട്ടര്‍ അഥോറിറ്റി എന്‍ജിനിയര്‍മാരും ജോയിന്റ് ഇന്സ്പെക്ഷന് നടത്തും.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള ജോലികള്‍ പരിശോധിച്ചു, സമയബന്ധിതമായി പ്രവൃത്തി നടപ്പാക്കും. ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ളതും പുനഃക്രമീകരിക്കാനുള്ളതും പരിശോധിച്ച് ഉടന്‍ തീര്‍പ്പാക്കും. മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡില്‍ നിര്‍മിച്ചിരിക്കുന്ന ഓടകളുടെ അശാസ്ത്രീയത പരിശോധിച്ചു തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ടാറിംഗ് പ്രവൃര്‍ത്തികള്‍ ആരംഭിക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കും. ഉന്നത നിലവാരത്തിലുള്ള ബിഎം ആൻഡ് ബിസി ടാറിംഗ് ജോലികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ മന്ത്രി മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റോഡ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കാനായത്.
മുട്ടുചിറയില്നിന്നും ആയാംകുടി വഴി എഴുമാന്തുരുത്ത് ഭാഗത്തേക്ക് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം മുളക്കുളം അമ്പലപ്പടി ഭാഗത്ത് നിന്നും വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കുമുള്ള റോഡ് നിര്‍മാണവും സമയബന്ധിതമായി നടപ്പാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പരിശോധിച്ചു അംഗീകരിച്ച പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മുട്ടുചിറ-വടയാര്‍-മുളക്കുളം റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 84 കോടി രൂപയുടെ പുതുക്കിയ പദ്ധതിയാണ് അംഗീകരിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിലെ കെഎസ്ടിപി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മാണ പ്രവൃര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പെരുമ്പാവൂര്‍ ഇകെകെ കമ്പനിയാണ് പ്രവര്‍ത്തിയുടെ പുതുക്കിയ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്തുവന്നിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ക്ഷേമപെൻഷൻ ഇനി മുതൽ വീട്ടിലെത്തിക്കില്ലെന്ന സർക്കാർ ഉത്തരവു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ. സർക്കാർ തീരുമാനത്തിനെതിരെ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭം സിപിഎം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും ക്ഷേമപെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർധിപ്പിച്ചതും ഇടതുസർക്കാരുകളാണ്. ഇപ്പോൾ ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണു യുഡിഎഫ് സർക്കാർ ശ്രമം നടത്തുന്നത്. ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെ എല്ലാം പങ്കെടുപ്പിച്ചു സമരം നടത്താനാണ് ആലോചിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്ഷേമപെൻഷൻ സമ്പ്രദായം ദുർബലപ്പെടുത്താനും ക്രമേണ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ.
ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. 62 ലക്ഷംപേർ ക്ഷേമപെൻഷൻ വാങ്ങുന്നതിൽ 25 ലക്ഷത്തിലധികംപേർ മാത്രമാണ് ഡിബിടി സമ്പ്രാദയത്തിലൂടെ പെൻഷൻ വാങ്ങുന്നത്. ബാക്കിയുള്ളവരിൽ ബാങ്കുകളിൽപോയി പെൻഷൻ വാങ്ങാൻ കഴിയാത്ത ലക്ഷക്കണക്കിനുപേരുണ്ട്.
പാവപ്പെട്ടവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഇല്ലാതാക്കാനല്ല, പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് വാഗ്ദാനംനൽകി അധികാരത്തിൽ വന്നവർ ശ്രമിക്കേണ്ടത്. പെൻഷൻ വർധിപ്പിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നിടത്താണ് ഉള്ളതുപോലും ഇല്ലാതാക്കുന്നതിലേക്ക് നീങ്ങുന്നത്.
നേരത്തെ പോസ്റ്റ് ഓഫീസ് വഴി പെൻഷൻ വിതരണംചെയ്യാൻ ശ്രമിച്ചിരുന്നു. കൃത്യമായി ആളുകൾക്ക് കിട്ടാത്തതുകൊണ്ടാണ് സഹകരണ ബാങ്ക് വഴി കൊടുക്കാൻ തീരുമാനിച്ചത്. ആധാർ ലിങ്ക് ചെയ്യുന്നതിന് നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്. ഓരോ വർഷവും ഇത് പുതുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പറയുന്ന കാര്യങ്ങളെല്ലാം നേരത്തെ നടപ്പായതാണ്.
ബാങ്കുവഴിയായാലും ക്രമക്കേടിന് സാധ്യതയുണ്ട്. പോരായ്മകൾ പരിഹരിച്ച് നിലവിലുള്ള രീതി തുടരുകയാണ് വേണ്ടതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കി മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സർക്കാർ സത്യവാങ്മൂലത്തിൽ ഹർജിക്കാരുടെ മറുപടി തേടി സുപ്രീംകോടതി.
പരീക്ഷാരീതി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നെങ്കിൽ അത് ഉടൻ നടപ്പാക്കണമെന്നും വിദ്യാർഥികൾ പഴയ രീതിയിൽ പരീക്ഷയ്ക്ക് തയാറെടുപ്പുകൾ ആരംഭിച്ചതായും ഹർജിക്കാരായ ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാർ നിയോഗിച്ച നന്ദൻ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയുടെ ശിപാർശകൾ കൂടി പരിഗണിച്ചശേഷമേ അന്തിമ തീരുമാനം എടുക്കു എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കൂടാതെ സമഗ്രമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതായും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പരീക്ഷാത്തട്ടിപ്പുകൾ തടയുന്നതിനായി പബ്ലിക് എക്സാമിനേഷൻസ് അമൻമെന്റ് ആക്ട് 2026 പ്രകാരം നിയമനിർമാണം ശക്തമാക്കിയതായും കേന്ദ്രം വ്യക്തമാക്കി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടന മാറ്റണമെന്ന ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരുടെ ബെഞ്ച് 19ന് കേസ് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: വിവിധ ബോര്‍ഡുകളുടെയടക്കം തലപ്പത്തു അഴിമതിക്കാരെ നിയമിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നു ഹൈക്കോടതി.
അഴിമതി പ്രവണതയുള്ളവരുടെ നിയമനം അഴിമതികളും ക്രമക്കേടുകളും ആവര്ത്തിക്കാനിടയാക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വാക്കാല്‍ ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷിക്കുന്ന കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതിയായ കെ.എ. രതീഷ് മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ മേധാവിയായി തുടരുന്നത് ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ മുന്നറിയിപ്പ്.
ഹര്‍ജി പരിഗണിക്കവേ, രതീഷ് ചുമതലകള്‍ രാജിവച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്കി. നാട്ടുകാരുടെ സമരവും പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനമെന്ന് പി.കെ. ഫിറോസ് എംഎല്‍എ പ്രതികരിച്ചു.
വെള്ളപ്പൊക്കത്തില്‍ പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെന്നും ഫിറോസ് പറഞ്ഞു.
ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് സംഘര്‍ഷത്തിലെത്തിയത്. പ്ലാന്റഇന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
District News
ചങ്ങനാശേരി: എസി കനാല്‍ കവിഞ്ഞൊഴുകി ഈവര്‍ഷവും പതിവുതെറ്റാതെ എസി റോഡില്‍ പ്രളയം. എഴുനൂറോളം കോടിയോളം രൂപമുടക്കി നിര്‍മിച്ച റോഡിലാണ് കിലോമീറ്ററുകളോളം വെള്ളക്കെട്ട് രൂപപ്പെട്ടത്. എസി കനാല്‍ കവിഞ്ഞ് എസി റോഡിലൂടെ വശത്തുള്ള റോഡുകള്‍ മൂടിയാണ് വെള്ളം ഒഴുകുന്നത്.
ഇത് ഗതാഗതം തടസപ്പെടുത്തുന്നതിനും സമീപവാസികളുടെ വീടുകള്‍ക്കും റോഡിന്റെ തകര്‍ച്ചക്കും ഒരുപോലെ കാരണമാകുമെന്നുറപ്പാണ്. എസി കനാല്‍ ആഴംകൂട്ടി എക്കലും പോളയും മാലിന്യങ്ങളും നീക്കംചെയ്ത് തുറക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.
കേരളം ഭരിച്ച വിവിധ സര്ക്കാരുകള്ക്കുമുമ്പില് കുട്ടനാട്, അപ്പര്‍കുട്ടനാട് നിവാസികളും വിവിധ സംഘടനകളും ഈ വിഷയം നിരന്തരമായി ഉന്നയിച്ചിട്ടും ചെവിക്കൊള്ളാതിരുന്നതാണ് കനാല്‍ കവിഞ്ഞൊഴുകാന്‍ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മലയോരമേഖലകളില്‍ മഴപെയ്ത് ആറുകളിലൂടെ കിഴക്കന്‍വെള്ളം എത്തിയാല്‍ മനയ്ക്കച്ചിറ, പൂവം, നക്രാല്‍, കോമങ്കേരിച്ചിറ, മുട്ടാര്‍, തലവടി, എടത്വ, രാമങ്കരി, ചമ്പക്കുളം തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെടുക പതിവാണ്.
മനയ്ക്കച്ചിറയില്‍ ആരംഭിച്ച് ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്ന് ചമ്പക്കുളം പഞ്ചായത്തിലെ ഒന്നാംകരയില്‍ എത്തുന്നതാണ് എസി കനാല്‍. ഈ കനാല്‍ നെടുമുടി, കൈനകരി പഞ്ചായത്തുകളിലൂടെ പള്ളാത്തുരുത്തി പൂക്കൈതയാര്‍ ഭാഗത്ത് തുറക്കണമെന്ന ആവശ്യമാണ് കാലങ്ങളായി ഉയരുന്നത്.
ഈ കനാല്‍ ആഴംകൂട്ടി തുറന്നാല്‍ എസി റോഡിലും കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറക്കാനാകുമെന്നാണ് കാലങ്ങളായി ഈ ആവശ്യം ഉന്നയിച്ച് സമരമുഖത്തുള്ള എസി കനാല്‍ സംരക്ഷണ സമിതി നിര്‍ദേശിക്കുന്നത്.
എസി കനാല്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവമന്ത്രിക്കും നിവേദനം നല്‍കുമെന്ന് കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം പറഞ്ഞു.
കുട്ടനാട് പാക്കേജിന്റെ ഉപജ്ഞാതാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന് തന്റെ ഗവേഷണങ്ങളുടെ ഭാഗമായി എസി കനാല്‍ തുറക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
എസി കനാല്‍ തുറക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടത്താന്‍ ഈ സര്‍ക്കാരും ജലവിഭവമന്ത്രിയും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Kerala
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചുവെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
52 വീടുകൾ പൂർണമായി തകർന്നു. 565 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തീയതി മുതൽ ഇന്ന് വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്.
കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് (103).
Kerala
പത്തനംതിട്ട: റാന്നിയിലെ മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാം. സര്‍ക്കാര്‍ സ്പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയിൽ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയോളം സബ്സിഡിയും നല്കി.
എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
ശനിയാഴ്ച നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ശനിയാഴ്ച ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ റീസര്‍വേ പദ്ധതി നിര്‍ത്തിവയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള താത്കാലിക പുനഃസംഘടന മാത്രമാണ് നടക്കുന്നതെന്നും വിശദീകരിച്ച് സര്‍ക്കാര്‍.
പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കരാര്‍ സര്‍വേയര്‍മാരുടെ സേവനം താത്കാലികമായി നിര്‍ത്തിവച്ചത്. പദ്ധതി പൂര്‍ത്തിയായ 228 വില്ലേജുകളില്‍ ബാക്കിയുണ്ടായിരുന്ന 45,691 പരാതികളില്‍ 24,427 എണ്ണം (53.46%) ഇതിനകം പരിഹരിച്ചു. ശേഷിക്കുന്നവ ഏതാനും ആഴ്ചകള്‍ക്കകം തീര്‍പ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്സ് മോഡേണൈസേഷന് പദ്ധതിയില്‍ നിന്ന് 5.74 കോടി രൂപയും സംസ്ഥാന പദ്ധതിയില്‍ 14 കോടി രൂപയും വകുപ്പിന് ലഭ്യമാക്കി. കരാര്‍ ജീവനക്കാരുടെ വേതന കുടിശികയും വാഹന വാടകയും ഉടന്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം.
അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കാനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ചാണിത്. നായ്ക്കളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
നേരത്തേ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ഒന്‍പതു ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്.
പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ യേ കൊല്ലാൻ സാധിക്കൂ. മരുന്നു കുത്തിവച്ച് അനുകന്പാപൂർവം കൊല്ലണമെന്നാണ് പ്രാഥമിക നയം. വന്ധീകരണപദ്ധതികൾ സമാന്തരമായി നടപ്പാക്കണം. ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായ്ക്കളെ കൊല്ലാവുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. 122 പേർ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. 2021ൽ 2,21,379 പേർക്കാണു കടിയേറ്റത്. 2025ൽ അത് 3,69,272 ആയി.
2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി. തിരുവനന്തപുരത്താണ് കൂടുതൽ പേർക്ക് കടിയേറ്റത് 58,108. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 43 പേർക്കു മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. പരമാവധി ഒന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരം.
Kerala
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ ഓണം വിപണിയിൽ സർക്കാർ ഇടപെടൽ ശക്തമാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. വിപണിയിലെ സജീവ ഇടപെടലിനായി 448 കോടി രൂപ അനുവദിച്ചു.
വിപണി ഇടപെടലീന് 273 കോടിയും നെല്ല് സംഭരണ ബോണസായി 154 കോടിയും അനുവദിച്ചു.
ഓണം മെട്രോ ഫെയർ പ്രധാനപ്പെട്ട ഇടങ്ങളിൽ ആരംഭിക്കും. 126 നിയോജക മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും തുടങ്ങും.
Kerala
തിരുവനന്തപുരം: പദ്ധതികൾ വൈകുന്നതു മൂലം സർക്കാരിനുണ്ടാകുന്ന സാന്പത്തികനഷ്ടം ഒഴിവാക്കാൻ അഞ്ചിന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പരിഷ്കാരങ്ങളുടെ ഭാഗമായി അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പ്രധാന പരിഷ്കാരങ്ങളാണ് പ്രവൃത്തിപഥത്തിൽ എത്തിക്കുക.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പ്ലാൻ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജിഐഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക രജിസ്ട്രി തയാറാക്കും. ഈ സ്ഥാപനങ്ങളിലെ ശന്പള ആവശ്യങ്ങൾക്കായി മാത്രം നിലവിൽ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ട്.
ജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടൽ ലളിതമാക്കാൻ പ്രോസസ് റീ-എൻജിനിയറിംഗ് നടപ്പാക്കും. ഇതിന്റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യു, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമം പൂർണമായി ആധുനികവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിൽ ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ ഔദ്യോഗിക അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളെ നോൺ-ഒഫീഷ്യൽ അംഗങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡിസിസി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വത്സലൻ എന്നിവരെയാണ് നോൺ-ഒഫീഷ്യൽ അംഗങ്ങളായി നിയമിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരും കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും സമിതിയിലുണ്ടാകും. തവനൂർ സെൻട്രൽ ജയിലിൽ ഇ.പി. രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരെയാണ് സമിതിയംഗങ്ങളായി തീരുമാനിച്ചത്.
വിവിധ തുറന്ന ജയിലുകളിലും വനിതാ ജയിലുകളിലും പുതിയ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ് ലെനിൻ എന്നിവരെയും ചീമേനിയിൽ അഡ്വ. കെ.കെ രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി പ്രദീപ് കുമാർ എന്നിവരെയും വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ടി.വി ചന്ദ്രൻമോഹൻ, അബ്ദുൾസലാം, ഗോപപ്രതാപൻ എന്നിവരെയും നിയമിച്ചു.
കൂടാതെ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി സമിതികൾ വിപുലീകരിച്ചു.
Kerala
കൊച്ചി: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില്‍ നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്കിയ തുകയുടെ കണക്കുകളാണ് അറിയിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സമയം തേടിയതിനെത്തുടര്‍ന്ന് രണ്ടാഴ്ച സമയം അനുവദിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഏപ്രില്‍ 21ലെ വെടിക്കെട്ടുപുര ദുരന്തത്തില്‍ 16 പേരാണു മരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. തൃശൂര്‍ പൂരത്തിനു മുന്നോടിയായി തിരുവമ്പാടി ദേശത്തിനുവേണ്ടി ഒരുക്കിയ കരിമരുന്നുശേഖരമാണ് പൊട്ടിത്തെറിച്ചത്.ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Kerala
കൊച്ചി: കണ്ഠര് രാജീവരുടെ മകന് കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
തന്ത്രി നിയമന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടാന്‍ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതോടെ കണ്ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം 27ന് പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നീ കഠിനപരീക്ഷകളിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കു പ്രവേശന പരീക്ഷ പരിശീലനം നല്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു.
യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ജെഇഇ, നീറ്റ്, യുപിഎസ്സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ അഞ്ചിന് ആരംഭിക്കാനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായിരിക്കും മുൻഗണന നൽകുക.
വിദ്യാർഥികളെ പരിശീലിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്. വിഭാഗങ്ങളിൽ നിന്നുള്ള 25 അധ്യാപകർക്ക് ഐഐഎമ്മിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവേണൻസിൽ നിന്നോ ഉള്ള വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ മാസ്റ്റർ പരിശീലനം നൽകും. ഈ അധ്യാപകർക്കായി ഒരു ഫൗണ്ടേഷൻ കോഴ്സ് രൂപപ്പെടുത്തും. ഈ ആഴ്ച ഇതു സംബന്ധിച്ച് അന്തിമമാക്കും.
പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ താത്പര്യമുള്ള പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെയായിരിക്കും തെരഞ്ഞെടുക്കുക. വിദ്യാർഥികൾ ഈ ക്ലാസുകളിൽ പങ്കെടുക്കുന്പോൾ അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യമെങ്കിൽ അധിക പിന്തുണയും പരിശീലനം ലഭിച്ച അധ്യാപകർ നൽകും. യുപിഎസ്സി പരീക്ഷകളിലെ കോച്ചിംഗ് പ്രാരംഭഘട്ടത്തിൽ പൊതു അവബോധ സെഷനുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
അതേസമയം, കോച്ചിംഗിനായി യുപി, എൽപി വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് പരിശീലനം നൽകുന്നതിൽ വകുപ്പിനുള്ളിലെ വിദ്യാഭ്യാസ വിദഗ്ധർ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ പരിഗണിച്ച് പരിശീലനം നൽകിയാലേ കൂടുതൽ മെച്ചപ്പെടൂ എന്നും അവർ പറയുന്നു.
വിദ്യാർഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകുന്നതിനുപകരം സ്കൂൾ പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം ഉയർത്താൻ വകുപ്പിന് കഴിയണമെന്നും വിദ്യാർഥികൾക്കായി പുതിയ പ്രോഗ്രാമുകൾ രൂപകൽപന ചെയ്യുന്നതിനുപകരം നിലവിലുള്ള പ്രോഗ്രാമുകൾ കാര്യക്ഷമമാക്കുകയും ഫലപ്രദമായി നടപ്പിലാക്കുകയും വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ പരിശീലനം കൂടാതെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ചലച്ചിത്ര സാക്ഷരതാ പദ്ധതിയും ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫ്ളാഗ്ഷിപ്പ് ടൂർ ഇൻ ടാക്കീസ് എന്ന പദ്ധതിയുമായി സഹകരിച്ച് സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്.
ഓണം അവധികൾക്കുശേഷം വീണ്ടും തുറക്കുന്ന സെപ്റ്റംബറോടെ സംസ്ഥാനത്തുടനീളമുള്ള 100 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പരന്പരാഗത ചലച്ചിത്രമേളയിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനവും ചർച്ചകളും പരിപാടിയിൽ ഉൾപ്പെടുത്തും. ആദ്യം 100 സ്കൂളികളിൽ തുടങ്ങുന്ന പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കുന്നത്.
Kerala
കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ നിലവിലെ ഘടന നിയമപരമല്ലെന്നും അതിനാൽ ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് നിയമത്തിലെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം കൃത്യമായി നിർണയിക്കാതെയാണ് ബോർഡ് രൂപീകരിച്ചത്. ഇത് പരിഹരിക്കാനാണ് പുനഃസംഘടനയ്ക്ക് തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ സർക്കാരും ബന്ധപ്പെട്ട മറ്റ് കക്ഷികളും മൂന്നാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് ഇനി നാലാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 2025-ലെ നിയമഭേദഗതി അനുസരിച്ച് ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ നിയമപരമായ വീഴ്ചകളില്‍ പോലീസിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു.
കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി ഡോ. റാമിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പോലീസിനെതിരേ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും.
ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എന്നും കോടതി വിമര്‍ശിച്ചു.
കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. 15,000 രൂപ ലോണെടുത്തയാള്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. 15 കോടി വായ്പ എടുത്തവര്‍ ആത്മഹത്യ ചെയ്യുന്നില്ല. പോലീസിന്റെ കഥയില്‍ നിന്നു തന്നെ മനസിലായി അവര്‍ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പോലീസ് എന്ന് കോടതി ചോദിച്ചു.
ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പോലീസ് നല്‍കിയെന്നും കോടതി ചോദിച്ചു. രേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും.
Kerala
തിരുവനന്തപുരം: സംഘപരിവാർ അജണ്ടകൾക്കു നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പിഎം ശ്രീ, വഖഫ് ഭേദഗതി വിഷയങ്ങളിൽ നേരത്തേ ശക്തമായ എതിർപ്പ് ഉയർത്തിയ മുസ്ലിം ലീഗ്, ഇപ്പോൾ അതേ സംഘപരിവാർ നയങ്ങളുടെ വക്താക്കളായി മാറിയിരിക്കുകയാണ്. അധികാരത്തിലെത്തിയതിനുശേഷം നിലപാടുകളിൽനിന്നുള്ള ഈ മറുകണ്ടംചാടൽ മുസ്ലിം ജനസാമാന്യത്തോടുള്ള കൊടിയ വഞ്ചനയാണ്.
അമുസ്ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കി ഉൾപ്പെടുത്തിയില്ല എന്നു ചൂണ്ടുക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം നൽകിയ ഹർജികളിലാണ് യുഡിഎഫ് സർക്കാർ ഈ ഒത്തുകളി നടത്തിയത്.
2026 ജൂലൈ 14ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുതിയ ഭേദഗതി നിയമത്തിലെ 14-ാം വകുപ്പ് അക്ഷരംപ്രതി അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തയാറാണെന്നു വ്യക്തമാക്കിയിരിക്കുന്നു. മുസ്ലിം ലീഗിന്റെ നോമിനിയായ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ പി.എം. സനീർ മുഖാന്തിരമാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.
ലീഗിന്റെ നിന്ദ്യമായ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. അഡ്വക്കറ്റ് ജനറലും ഇതേ നിലപാട് കോടതിയിൽ ആവർത്തിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഇക്കാര്യത്തില്‍ ഹര്‍ജിക്കാരോടും സംസ്ഥാന സര്‍ക്കാരിനോടുമുള്ള യോജിപ്പ് കോടതിയെ അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം, പരമാവധി 11 അംഗങ്ങളെ നാമനിർദേശം ചെയ്താണ് വഖഫ് ബോർഡ് രൂപീകരിക്കേണ്ടത്. ഒമ്പതു പേരെയാണ് 2026ൽ എൽഡിഎഫ് സർക്കാർ നിയമിച്ചത്. ബാക്കി രണ്ടു പേരെ പിന്നീട് നിയമിക്കുമെന്നു പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഭേദഗതി നിയമത്തോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തയാറായില്ല.
വഖഫ് ബോർഡ് യോഗം ചേരാൻ ആകെ 11 ൽ അഞ്ചു പേരുടെ ക്വാറം മതി. അതുകൊണ്ടുതന്നെ നിലവിൽ ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ യാതൊരു നിയമ തടസവുമുണ്ടായിരുന്നില്ല. എന്നിട്ടും കേന്ദ്രനിയമത്തിന്റെ പേരുപറഞ്ഞ് ഹൈക്കോടതിയിൽയുഡിഎഫ് സർക്കാരും അഡ്വക്കറ്റ് ജനറലും കടുപിടിത്തം പിടിക്കുന്നത് എന്തിനാണെന്നും പിണറായി വിജയൻ ചോദിച്ചു.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിനാണു പൂർണ അധികാരമെന്നും ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ.
ഇത്രയും പ്രമാദമായ കേസിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാൻ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്ഐടിയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടാൽ അതു കോടതിയലക്ഷ്യമാകും.
നിയമവശങ്ങൾ പരിശോധിച്ച് മന്ത്രിസഭ ചർച്ചചെയ്ത് ഇക്കാര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളക്കേസിൽ എസ്ഐടി ഇതുവരെ കുറ്റപത്രം പോലും നൽകിയിട്ടില്ല.
മെഡിക്കൽ സീറ്റിനു നാലുവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വർഷവും തുടർവർഷങ്ങളിലും ഈ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ.
നേരത്തേ അധികഫീസ് വാങ്ങിയതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മുന്‍പ് ഈടാക്കിയ ഫീസ് തിരിച്ചുകൊടുക്കണമെന്ന നിലപാടാണു സർക്കാരിനുള്ള തെന്നും മുരളീധരൻ പറഞ്ഞു.
Kerala
ചെറുതോണി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രം വിട്ടുനൽകുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ തീരുമാനമായില്ല. മൂന്നാർ ഡിഎഫ്ഒ യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇന്ന് വനം വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടക്കും.
അഞ്ച് വർഷം മുമ്പ് വീടിന് മണ്ണെടുത്തതിന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി വിഭാഗത്തിൽപെട്ട അജീഷിന്റെ ജെസിബി പിടിച്ചെടുത്തു. വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അജീഷ് കഴിഞ്ഞ ദിവസം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നാർ ഡിഎഫ്ഓ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഈ ചർച്ചയും വിജയം കണ്ടില്ല.
വണ്ടി പിടിച്ചെടുത്ത വനം വകുപ്പിന്റെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ് പറഞ്ഞു. സർക്കാരിലേക്ക് വാഹനം കണ്ടുകെട്ടുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാമെന്നും ഡിഎഫ്ഒ പറഞ്ഞു. ചർച്ചയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു ഉറപ്പുകളും ലഭിച്ചില്ലെന്ന് അജീഷ് പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിലാണ് ഇനി അജീഷിന്റെ പ്രതീക്ഷ.
National
കോൽക്കത്ത: കോൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മോസ്കിൽ പ്രാർഥന വിലക്കി പശ്ചിമബംഗാളിലെ ബിജെപി സർക്കാർ.
നിർണായക ഭൂമിശാസ്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ കവാടങ്ങൾ പുറത്തുനിന്നുള്ളവർക്കായി തുറന്നിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ദേശീയസുരക്ഷയും വിമാനത്താവളത്തിന്റെ സുരക്ഷയുമാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ബംഗ്ലാദേശും അടുത്തായതിനാൽ കോൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം നിർണായകമാണ്. പുറത്തുനിന്നുള്ളവർക്ക് അതിന്റെ കവാടങ്ങൾ തുറന്നിടാൻ കഴിയില്ല- സുവേന്ദു കൂട്ടിച്ചേർത്തു.
ശനിയാഴ്ച മുതലാണ് വിമാനത്താവള ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് എന്‍ട്രി പാസുകള്‍ നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചത്. പള്ളിയിലെ പ്രാർഥനയും തടഞ്ഞിട്ടുണ്ട്.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് 136 വര്‍ഷം പഴക്കമുള്ള ഗൗരിപൂര്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളി മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: അനധികൃതമായി സംസ്ഥാനത്ത് എത്തുന്ന മരുന്നുകൾക്ക് പൂട്ടിടാൻ സർക്കാർ. ചരക്ക് സേവന നികുതിയുടെ മറവിൽ സംസ്ഥാനത്തേക്ക് നികുതി അടയ്ക്കാതെ യാതൊരു പരിശോധനയും കൂടാതെ മരുന്നുകൾ എത്തുന്നുണ്ടെന്നു സംസ്ഥാന ഡ്രഗ്സ് കണ്ട്രോളർ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അന്തർസംസ്ഥാന മരുന്ന് വിതരണങ്ങൾക്കു താത്കാലിക നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്, പോലീസ്, എക്സൈസ്, തൂഫാൻ വാരിയേഴ്സ് തുടങ്ങിയവരുടെ സംയുക്തനീക്കമാണ് സർക്കാർ നടത്താൻ ഒരുങ്ങുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളും ഇതിലൂടെ ലഹരിക്കടത്തും സംശയിക്കുന്നു. പല മെഡിക്കൽ സ്റ്റോറുകളിൽ പല വിലയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. ചില മെഡിക്കൽ സ്റ്റോറുകളിൽ അൻപത് ശതമാനം വരെ കിഴിവും നൽകുന്നു. ഇത് അനധികൃതമായി സംസ്ഥാനത്ത് എത്തിയ മരുന്നുകൾ ആണെന്നാണ് ഡ്രഗ്സ് കണ്ട്രോളർ വകുപ്പിന്റെ കണ്ടെത്തൽ. എല്ലാ മരുന്നുകളും നിർമാതാക്കളിൽ നിന്ന് നേരിട്ട് അംഗീകൃത പ്രാദേശിക സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നത് നിർബന്ധമാക്കാനാണ് തീരുമാനം.
അതേസമയം, നിരോധനം ശാശ്വതമായിരിക്കില്ലെങ്കിലും മരുന്നുകളുടെ വരവും വിൽപനയും കർശന നിരീക്ഷണത്തിലാകുന്പോൾ വ്യാജ മരുന്നുകളുടെ വരവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ജിഎസ്ടിക്ക് പിന്നാലെ
ജിഎസ്ടി നടപ്പിലാക്കിയതിനു പിന്നാലെയാണ് കാലാവധി കഴിഞ്ഞതുവരെയുള്ള മരുന്നുകൾ അനധികൃതമായ സംസ്ഥാനത്തേക്ക് ഒഴുകി തുടങ്ങിയത്. ഇൻസുലിൻ പോലുള്ള മരുന്നുകൾ ശതമാനം കിഴിവിൽ ഫാർമസികളിൽ നൽകുന്നു. പാരസെറ്റമോൾ തുടങ്ങിയ മരുന്നുകളും വൻ വിലക്കുറവിലാണ് വിൽക്കുന്നത്. ഇത് കാലവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉത്പാദനത്തിലുണ്ടായ പിഴവ് മൂലം നശിപ്പിക്കാൻ മാറ്റിയ മരുന്നുകളും ആകാമെന്നാണ് ഡ്രഗസ് കണ്ട്രോൾ വിഭാഗം പറയുന്നത്. ആഗ്ര, മഥുര(യുപി), ഹൈദരാബാദ്, മധുര( തമിഴ്നാട്) എന്നിവിടങ്ങളിലെ ബൾക്ക് ഡീലർമാർ വഴിയാണ് കേരളത്തിലേക്ക് അനധികൃത മരുന്നെത്തുന്നതെന്നാണ് കണ്ടെത്തൽ.
ഓണ്‍ലൈനിൽ
രാജ്യത്ത് മരുന്നുത്പാദനവും വിപണനവും നിയന്ത്രിക്കുന്നതു കേന്ദ്രനിയമമായ ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് ആക്ട് 1940 ഉം അതിന്റെ കീഴിലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് 1945 പ്രകാരവുമാണ്. പ്രസ്തുതനിയമങ്ങൾ പ്രകാരം മരുന്നുകളുടെ ഓണ്‍ലൈൻ വില്പന രാജ്യത്ത് അനുവദിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് വ്യാപകമായി ഓണ്‍ലൈൻ വ്യാപരം നടക്കുന്നുണ്ടെന്നു നിയമസഭയിൽ ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊറിയർ വഴി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓണ്‍ലൈനായി വിൽപന നടത്തുന്ന സംഘവും കേരളത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം : സർക്കാരിനെതിരേയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ഇടതുമുന്നണി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തി.
ഇരുപാർട്ടികളുടെയും കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്നാണു നിയമസഭാ സമ്മേളന സമയത്തു പോലും ചേരാത്ത മുന്നണി യോഗം വിളിച്ചു ചേർക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായിരുക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിലപാടാണു ഇടതുമുന്നണി യോഗം വിളിക്കാൻ വൈകുന്നത്. ഇതിൽ കേരള കോണ്‍ഗ്രസ്-എം ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും കഴിഞ്ഞ ദിവസം ആവർത്തിച്ചു. സംസ്ഥാനത്തെ നേതാക്കളും പരസ്യമായിത്തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മാകട്ടെ സിപിഐക്ക് ഉപനേതാവ് സ്ഥാനം നൽകില്ലെന്ന പിടവാശിയിലുമാണ്. ഈ സാഹചര്യത്തിലാണ് വരുന്ന ചൊവാഴ്ച പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടക്കും. 13,14 തീയതികളിൽ സിപിഐ നേതൃയോഗം ചേരുന്നുണ്ട്.
ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണനും ബിനോയ് വിശ്വവും തമ്മിൽ മുന്നണി യോഗം ചേരുന്നതിനെ സംബന്ധിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഎം-സിപിഐ ചർച്ച നടത്താൻ തീരുമാനിച്ചത്.
തീരുമാനമാകാതെ പ്രതിപക്ഷ ഉപനേതാവ് പദവി
യുഡിഎഫ് സർക്കാരിനെതിരേ ഇടതുമുന്നണിയെന്ന നിലയിൽ ഇതുവരെയും സമരപരിപാടികളൊന്നും ആലോചിക്കാനോ സംഘടിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മുന്നണി യോഗം ചേരാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം.
അടുത്ത നിയമസഭ സമ്മേളനം ചേരുന്നതിനു മുന്‍പായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന ധാരണയാണു ഇപ്പോൾ സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഉപനേതാവ് സ്ഥാനം ലഭിക്കാതെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടു സിപിഐ സ്വീകരിച്ചാൽ സിപിഎം വെട്ടിലാകും.
Kerala
തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സർക്കാർ. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി കൺവീനറായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ജിയോളജിസ്റ്റായ ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡോ. പി. പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
അപകടത്തിന്റെ കാരണത്തിലും കരാർ കമ്പനി നിബന്ധനകൾ ലംഘിച്ചോ എന്നതിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിലും പരിശോധന നടക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകി. വിദഗ്ധസംഘം നൽകുന്ന റിപ്പോർട്ട് തുരങ്കപാതയുടെ ഭാവിയിൽ നിർണായകമാകും.
National
മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ക്രൈസ്തവ സഭകളുടെയും മിഷനറി സംഘടനകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നിയമസഭയിൽ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടിഷ് കാലം മുതൽ മിഷനറിമാരുടെ കൈവശമുള്ള ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തും നിയമവിധേയമാണോയെന്നും പരിശോധിക്കും. നിയമവിരുദ്ധമായ കൈയേറ്റങ്ങളും വ്യാജ രേഖ ചമയ്ക്കലുകളും കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
റവന്യു ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ഓഡിറ്റിംഗ് നടത്തുക. നിയമപരമായ രേഖകളുള്ള സ്ഥാപനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, നിയമങ്ങൾ ലംഘിക്കുകയോ വസ്തുതകൾ മറച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ആ കേസുകൾ വിശദമായി പരിശോധിക്കുകയും ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളിൽ സംരക്ഷണം തേടി ക്രൈസ്തവ സംഘടനകളുടെ പ്രതിനിധിസംഘം മുംബൈ പോലീസ് കമ്മീഷണറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത്.
പ്രാർഥനായോഗങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനകൾ തടസമുണ്ടാക്കുന്നുവെന്ന് കാണിച്ച് ‘മുംബൈ ഫോർ പീസ്’ എന്ന കൂട്ടായ്മയുടെ കീഴിൽ 25 സംഘടനകളാണു പോലീസിന് നിവേദനം നൽകിയത്. കൂടാതെ, ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരേയും ക്രൈസ്തവ സംഘടനകളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭൂമിതർക്കം ബിജെപി എംഎൽഎ ദേവയാനി ഫരാന്ദെ നിയമസഭയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് ക്രൈസ്തവസഭയുടെ ഭൂമിയിന്മേൽ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനായി ക്രൈസ്തവസ്ഥാപനങ്ങൾക്കു നൽകിയ ഭൂമി യഥാർഥ ട്രസ്റ്റിമാരുടെ മരണശേഷം രേഖകളിൽ കൃത്രിമം കാണിച്ച് സ്വകാര്യ ബിൽഡർമാർക്ക് വാണിജ്യ ആവശ്യങ്ങൾക്കായി കൈമാറിയെന്നാണ് എംഎൽഎ ആരോപിച്ചത്.
നാസിക്കിലെ ഈ ഭൂമി ഇടപാട് ഏതാണ്ട് 5,000ത്തോളം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും 1932നു മുന്‍പുള്ള ഔദ്യോഗിക ഭൂമിരേഖകൾ ഓഫീസുകളിൽനിന്നു കാണാതായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാരിന്റെ നീക്കത്തിൽ സംശയമുണ്ടെന്നും ഇത് ക്രൈസ്തവസമൂഹത്തെ മാത്രം ലക്ഷ്യംവയ്ക്കുന്നുവെന്നും അസോസിയേഷൻ ഓഫ് കൺസേൺഡ് ക്രിസ്ത്യൻസ് സെക്രട്ടറി മെൽവിൻ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും മറ്റു പല മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു. ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.
അടുത്ത ചർച്ച വരെ ജീവനക്കാർ വീട്ടിൽ ഇരിക്കട്ടെ എന്നാണ് കമ്പനി നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.രാജ്യാന്തര തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമായതെന്ന് കമ്പനിയുടെ ന്യായീകരണം.
മറ്റ് സംസ്ഥാനങ്ങളിലും പിരിച്ച് വിടൽ നടന്നെന്നും കമ്പനി ചർച്ചയിൽ വിശദീകരിച്ചു. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ആദ്യം മുതൽ തന്നെ ഇടപെടൽ നടത്തിയെന്ന് തൊഴിൽമന്ത്രി പറഞ്ഞു.
കൂട്ട പിരിച്ച് വിടൽ അറിഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി. സ്ഥാപനം കേരളത്തിൽ നിലനിർത്താൻ എന്ത് സഹായവും ചെയ്ത് നൽകാൻ സർക്കാർ തയാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
National
ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.
ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മുക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ അറിയിച്ചു.
സ്കൂൾ വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും രാജ്മോഹൻ സർക്കുലറിൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.
തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്നു തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് പുതിയ ലേബർ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.
എന്നാൽ, നീക്കം സർക്കാരിന്റെ സമവായ ശ്രമത്തിന്റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദേശം നൽകി. അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.
ജൂലൈ പത്തുവരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ച കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയത്.
Editorial
ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!
അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.
മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.
ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്ട് സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്റെ തത്സ്ഥിതി അറിയാൻ ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.
അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.
അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.
പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?
അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.
എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?
ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.
Kerala
കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താത്പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ. രാഗേഷ് മറുപടിയുമായി രംഗത്തെത്തിയത്.
അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു.
ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടപ്പാതകള്‍ തടസപ്പെടുത്തുന്നതു തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടോയെന്നു ഹൈക്കോടതി.
നടപ്പാതകളടക്കം ഗതാഗതസൗകര്യങ്ങള്‍ തടസപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നടപ്പാത തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ കോടതി വാക്കാല്‍ ആരാഞ്ഞത്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം നിലനിര്‍ത്തി വ്യവസായ സെക്രട്ടറി കെ. ബിജു പുറപ്പെടുവിച്ച പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിഷയം ഇന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിക്കും.
ഇക്കഴിഞ്ഞ രണ്ടിനു വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുമതി നല്കാന് തീരുമാനിച്ചെന്നും ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിഷയം ഇന്നു പരിഗണിക്കാന്‍ മാറ്റിയത്.
Kerala
കോഴിക്കോട്: പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ തെറ്റായ രീതിയില്‍ അധികമായി നല്കിയ പെന്ഷന് ആനുകൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ സര്‍ക്കാര്‍.
മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ പെന്ഷന് ആനുകൂല്യങ്ങള്‍ തെറ്റായി നല്‍കിയിട്ടുണ്ടോയെന്ന് ട്രഷറി ഓഡിറ്റ് വിഭാഗം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ പരിശോധിക്കണമെന്നു ധനവകുപ്പ് നിര്‍ദേശം നല്കി.
ഓരോ ട്രഷറിയിലെയും ആഭ്യന്തര ഓഡിറ്റ് പരിശോധനാ കാലയളവ് പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തണമെന്നും ട്രഷറി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. പെന്ഷന് പരിഷ്കരണ സമയത്ത് അടിസ്ഥാന പെന്ഷന് തെറ്റായി രേഖപ്പെടുത്തിയതുമൂലം ഉണ്ടായ അധികതുക കാലതാമസമില്ലാതെ തിരികെ ഈടാക്കാന്‍ ട്രഷറി ഡയറക്ടര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നു സര്‍ക്കാരിനുണ്ടായ നഷ്ടത്തിന് 18 ശതമാനം പലിശ ഈടാക്കാനും കര്‍ശന നിര്‍ദേശമുണ്ട്.
അധികമായി നല്കിയ തുക കണ്ടെത്തി അതു തിട്ടപ്പെടുത്തി പെന്‍ഷന്‍കാരെ അറിയിക്കണം. പെന്‍ഷന്‍കാര്‍ക്കു ലഭ്യമാകാന്‍ മറ്റു കുടിശിക ഉണ്ടെങ്കില്‍ അതു കുറവുചെയ്ത് ബാക്കി തുക ഒറ്റത്തവണയായി അടപ്പിക്കാന്‍ ട്രഷറി അധികൃതര്‍ നടപടി സ്വീകരിക്കണം.
ഒറ്റത്തവണയായി അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രായം, ആരോഗ്യ-സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിച്ച് പരമാവധി 36 പ്രതിമാസ തവണകളായി അടയ്ക്കാന്‍ ട്രഷറി ഓഫീസര്‍ക്ക് അനുമതി നല്‍കാം. ഈ തവണകള്‍ നിശ്ചയിച്ചതിനെതിരേയുള്ള അപ്പീലുകള്‍ ട്രഷറി ഡയറക്ടര്‍ പരിശോധിക്കും.
അപ്പീല്‍ പരിഗണിക്കുമ്പോള്‍ സാഹചര്യം വിലയിരുത്തി തവണകള്‍ പരമാവധി 60 മാസം വരെയായി പുതുക്കി നിശ്ചയിക്കാനും ട്രഷറി ഡയറക്ടര്‍ക്ക് അധികാരമുണ്ട്.
ട്രഷറി ഡയറക്ടര്‍ നിശ്ചയിക്കുന്ന തവണകളില്‍ ആക്ഷേപമുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം.
Kerala
കൊച്ചി: ഹൈക്കോടതിയില്‍ ഒരു ഗവ. പ്ലീഡര്കൂടി രാജിവച്ചു. സീനിയര്‍ ഗവ. പ്ലീഡറായി നിയമിക്കപ്പെട്ട എം.വി. ബിപിനാണു രാജിവച്ചത്. ഇദ്ദേഹത്തിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ലോയേഴ്സ് കോണ്‍ഗ്രസില്‍നിന്നടക്കം ആരോപണമുയര്‍ന്നിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനുവേണ്ടി കോടതിയില്‍ ഹാജരായ കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷല്‍ ഗവ. പ്ലീഡറായി നിയമിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നേരത്തേ രാജിവച്ചിരുന്നു.
സിപിഐ ലോക്കല്‍ നേതാവാണെന്ന ആരോപണത്തെത്തുടര്‍ന്ന് സീനിയര്‍ ഗവ. പ്ലീഡറായി നിയമിക്കപ്പെട്ട പി. ദീപ്തിയും നേരത്തേ രാജിവച്ചു. മൂവരുടെയും രാജി സ്വീകരിച്ച് ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കി കഴിഞ്ഞ ഒന്നിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് യുഡിഎഫ് സർക്കാരിന്റെ ഓണസമ്മാനം. രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഓഗസ്റ്റ് മാസത്തെ ശന്പളത്തിനൊപ്പം ഉയർന്ന തുക ലഭിക്കും. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശന്പളം നേരത്തെ നൽകേണ്ടിവരും.
ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷം ആദ്യം ലഭിക്കേണ്ട ജീവനക്കാരുടെ ഒരു ഗഡു ഡിഎ കുടിശികയാണ്. ഇതാണ് ഓഗസ്റ്റിൽ നൽകുക. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.
ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം നൽകണോ എന്ന കാര്യം സംസ്ഥാനത്തിന്റെ സാന്പത്തികനില പരിശോധിച്ച ശേഷം ധനവകുപ്പ് തീരുമാനമെടുക്കും. അതിനാൽ, മുൻകാല പ്രാബല്യമുണ്ടാകുമോ എന്ന കാര്യം പിന്നീടു മാത്രമേ വ്യക്തമാകൂ.
ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും സമയത്തു കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
Kerala
കൊച്ചി: മുന്നറിയിപ്പില്ലാതെയുള്ള കൂട്ടപ്പിരിച്ചു വിടല്‍ നടപടിയില്‍ സര്‍ക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്ത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് കമ്പനി.
വെള്ളിയാഴ്ച പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കമ്പനി മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക നിക്ഷേപിച്ചു. തിങ്കളാഴ്ച വരെ പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാന്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് അത് മറികടന്നുള്ള നീക്കം.
വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചു വിട്ട വിവരം ജീവനക്കാരെ അറിയിച്ചത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം.
തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിക്കുകയും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ പിരിച്ചു വിടല്‍ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
കോറോ ഹെല്‍ത്തിന്റെ കൊച്ചി ഓഫീസില്‍ 500 ജീവനക്കാരും കോഴിക്കോട് 300 ഓളം ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്രയും പേരെ പിരിച്ചുവിടുന്നതിന് പുതിയ ലേബര്‍ കോഡ് അനുസരിച്ച് അവകാശമുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം, സര്‍ക്കാര്‍ നിയമോപദേശം തേടും. വിദഗ്ധ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കും ഓഹരിക്കൈമാറ്റകാര്യത്തില് അന്തിമ തീരുമാനമെടുക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ് സി ക്ക് നല്കുന്ന വിഷയത്തില്‍ അദാനിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് അദാനി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നുവെന്ന വിമര്‍ശനമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി സൂപ്പര്‍ പവറായി പെരുമാറുന്നത് പോലെ കേരളത്തില്‍ അതിന് അനുവദിക്കില്ലെന്നും കടുത്ത നടപടി വേണമെന്നുമാണ് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയതലത്തില്‍ അദാനിക്കെതിരെയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും.
കേരളത്തില്‍ അദാനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ അത് ഹൈക്കമാന്‍ഡിന്റെ നിലപാടുകള്‍ക്ക് പ്രസക്തിയില്ലാതാക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് ഒരു വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
വിഴിഞ്ഞത്തെ അദാനിയുടെ ഓഹരികള്‍ എംഎസ് സി ഗ്രൂപ്പിന് കൈമാറുന്നത് അനുവദിച്ചാല്‍ ആഭ്യന്തര സുരക്ഷയെയും കേരളത്തിന്റെ താത്പ്പര്യത്തെയും ബാധിക്കുമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
അദാനി ഗ്രൂപ്പിന്റെ ഓഹരി ക്കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി.സതീശന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡിന് ഉള്‍പ്പെടെ ഓഹരിക്കൈമാറ്റത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. നിയമപരമായ തീരുമാനവും രാഷ്ട്രീയ തീരുമാനവും ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ അന്തിമ തീരുമാനം വൈകാനാണ് സാധ്യത്.
ഓഹരിക്കൈമാറ്റത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്കിയ അപേക്ഷ മുഖ്യമന്ത്രി വി.ഡി.സതീശന് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവര്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി സര്‍ക്കാര്‍ പരിഗണിക്കും. ധനകാര്യവകുപ്പ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോസ്ഥര്‍ സമിതിയിലുണ്ട്.
അതേസമയം, അദാനിയുടെ ഓഹരിക്കൈമാറ്റം അനുവദിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം. സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിയ്ക്കുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഓഹരിക്കൈമാറ്റം സംബന്ധിച്ച് അദാനി ഗ്രൂപ്പ് സെബിയെ നേരത്തെ അറിയിച്ചിരുന്നുവെന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് നടത്തുന്ന നടപടികള്‍ അംഗീകരിച്ചാല്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ ബലികഴിക്കപ്പെടുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും സ്വീകരിക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരാണു കേസിൽ വിചാരണ നേരിടേണ്ടിവരിക.
കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരേയെടുത്ത കോടതിയലക്ഷ്യ നടപടി പരിഗണിക്കവേയാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റീസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നേരത്തേ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇവരെ വിചാരണ ചെയ്യാൻ 2020ൽ സിബിഐ വ്യവസായ വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ നൽകിയില്ല. തുടർന്ന് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നീട് തീരുമാനം പുനഃപരിശോധിക്കാൻ രണ്ടുതവണ കോടതി നിർദേശിച്ചിട്ടും അനുമതി നൽകിയില്ല. തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയുണ്ടായത്.
വിചാരണയില്‍ സത്യം തെളിയുമെന്ന് ചന്ദ്രശേഖരന്
തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഐഎന്‍ടിയുസി പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് രംഗത്ത്. തട്ടിപ്പ് നടന്നതായി പറയുന്ന 10 വര്‍ഷത്തില്‍ താന്‍ ചെയര്‍മാനായത് മൂന്ന് വര്‍ഷം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പറേഷനിലെ തീരുമാനങ്ങള്‍ എല്ലാം ബോര്‍ഡ് കൂട്ടായി എടുത്തതാണ്. പരാതിക്കാരന് സ്വാര്‍ഥ താത്പര്യമുണ്ടായിരിക്കാം.
പുതിയ യൂണിയന് ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടികളുടെ അഴിമതി
2006 മുതൽ 2015 വരെയുള്ള കാലയളവിലെ തോട്ടണ്ടി ഇറക്കുമതിയിലടക്കം കോർപറേഷനിൽ കോടികളുടെ അഴിമതി നടന്നതായാണു കേസ്.
2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ. കാസിം, ജെ.എം.ജെ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ജയ്മോൻ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. കാസിം മരിച്ചതിനാൽ കേസിൽനിന്ന് ഒഴിവാക്കി.
Kerala
തിരുവനന്തപുരം: ഏറ്റവും അർഹരായവർക്ക് പട്ടയം നൽകുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
രണ്ടാം ഭൂപരിഷ്കരണ നിയമം ഈ സർക്കാർ ഏറ്റവും ശക്തമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഒന്നാം ഭൂപരിഷ്കരണത്തിന്റെ ഗുണഫലം ലഭിക്കാത്ത ആളുകൾക്ക് പുതിയ നിയമത്തിന്റെ ഗുണം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തും.
വ്യവസായ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും ഭൂമിയുടെ കാര്യത്തിൽ ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. കൈയേറ്റം ബോധ്യപ്പെട്ടാലും മുഖം തിരിഞ്ഞു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി സ്വീകരിക്കും.
ഇതോടൊപ്പം ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും. ന്യായവില ഏകീകരണവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കും. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ന്യായമായവ ഏറ്റവും വേഗം തീർപ്പാക്കും.
പത്ത് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കാൻ ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സംസ്ഥാന സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം.
കോഴിക്കോട് ഡോ. എൽ.ടി. സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ.ആർ. വിവേക് കുമാർ ആണ് കണ്ണൂർ ഡിഎംഒ. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു.
കാസർഗോഡ്: ഡോ. കെ.ടി. രേഖ, മലപ്പുറം: ഡോ.വി. വിനോദ്, ഇടുക്കി: ഡോ. ഐപ്പ് ജോസഫ് എന്നിവരെയാണ് നിയമിച്ചത്.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്.
മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ ലൈസൻസുകളും ഫെബ്രുവരിയിൽ മൂന്നു ബാറുകളുടെ ലൈസൻസുകളുമാണ് വിതരണം നടത്തിയതായാണ് രേഖകൾ.
സംസ്ഥാനത്താകെ ഇപ്പോൾ 903 ബാറുകളാണ് നിലവിലുള്ളത്. കൂടാതെ 222 ബിയർ- വൈൻ പാർലറുകളുമുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്പോൾ സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിക്കു മുകളിലുള്ള 29 ബാറുകൾ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലുണ്ടായ തർക്കങ്ങളാണ് പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ബാറുകളുടെ അടച്ചുപൂട്ടലിൽ കലാശിച്ചത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ നിലവിലുള്ളത്-211 എണ്ണം. തൃശൂരിൽ 116 ബാറുകളുണ്ട്. കാസർഗോഡ് ജില്ലയിലാണ് കുറവ് ബാറുകളുള്ളത്-11 എണ്ണം മാത്രം. 512 ത്രീസ്റ്റാറും 308 ഫോർ സ്റ്റാറും 57 ഫൈവ് സ്റ്റാറും 26 ഹെറിറ്റേജ് ഹോട്ടലുകളുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരാൻ ഇരിക്കുന്നതേയുള്ളൂ.
മദ്യശാലകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കുന്നത് അടക്കമുള്ള നിർദേശമുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.
Kerala
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിന്റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.
കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി. അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്?.
പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
Kerala
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചത്. യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സ്ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണ്.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തിരുന്നു.
ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന മേധാവിയും സർവകലാശാലാ വൈസ് ചാൻസലർമാരുമൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു. സർക്കാരിന്റെ ഭരണകാര്യത്തിൽ ഇടപെട്ട് ഗവർണറുടെ ഈ നടപടി വൻ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ആര്. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.
സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സതീശൻ സർക്കാരിന്റെ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുനസംഘടന. റവന്യു മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന.
Kerala
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു മാസം. ഒരു മാസം എന്നത് സർക്കാരിനെ വിലയിരുത്താനുള്ള പരിമിതമായ സമയമാണെങ്കിലും വൻ ജനപിന്തുണയോടെ 102 സീറ്റുമായി ഭരണത്തിലെത്തിയ സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ എന്തെല്ലാം; ഒപ്പം കോട്ടങ്ങളും..?
◄നേട്ടങ്ങൾ
►വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമം
ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന തോന്നൽ സൃഷ്ടിക്കാൻ സാധിച്ചു. അധികാരമേറ്റ ആദ്യ കാബിനറ്റിൽതന്നെ ആശമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അതോടൊപ്പം അങ്കണവാടി ജീവനക്കാർ, പ്രീപ്രൈമറി ടീച്ചർമാർ, പാചകത്തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധന. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നല്കിയ അഞ്ച് ഇന്ദിരാ ഗാരന്റികളിൽ ഒന്നായ സ്ത്രീകളുടെ സൗജന്യയാത്ര ഇതിനകം നടപ്പിലാക്കി. ഓർഡിനറി ബസുകളിൽ എല്ലാ വിഭാഗം സ്ത്രീകളുടെയും യാത്ര സൗജന്യമാക്കി.
►ഓപ്പറേഷൻ തൂഫാൻ
ലഹരി മാഫിയയ്ക്കെതിരേ ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ ഏറെ ഫലപ്രദമായി മുന്നോട്ടു പോകുന്നു. മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിന്റെ ഭാഗമായ ഇതിനോടകം നാനൂറോളം കേസുകൾ എടുത്തു.
►ഭൂമിതർക്കത്തിന് പരിഹാരം
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പിറ്റേദിവസം തന്നെ എറണാകുളം പാര്യത്തുകാവിലെ ഭൂപ്രശ്നം രൂക്ഷമായിരുന്നു. നിർബന്ധിത കുടിയൊഴിപ്പിക്കലിനായുള്ള പോലീസ് നടപടിയും ജനങ്ങളുടെ പ്രതിഷേധവുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഈ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. തർക്കഭൂമിയുടെ ഒരുഭാഗത്തുതന്നെ ഉന്നതിയിലെ താമസക്കാർക്ക് സർക്കാർ അഞ്ചുസെന്റ് വീടും ഭൂമിയും നല്കാൻ തീരുമാനമായി.
►രാഷ്ട്രീയ തീരുമാനങ്ങൾ
എൽഡിഎഫ് ഭരണകാലത്ത് അകാരണമായി പോലീസ് മർദനമേറ്റ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളെടുത്തു. ആലപ്പുഴയിൽ കെഎസ് യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച നടപടികൾ ഉൾപ്പെടെയുള്ള സമാനമായ കേസുകളിൽ അന്വേഷണവും നടപടിയും.
വടകരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തുണ്ടായ കാഫീർ സ്ക്രീൻഷോട്ട് വിവാദത്തിൽ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി.
►ധവളപത്രം
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ പൊതുകടവും ബാധ്യതകളും ധനസ്ഥിതിയും സംബന്ധിച്ച് സുതാര്യത സൃഷ്ടിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്. പിഎം ശ്രീ ഒപ്പുവയ്ക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്കെ ഫണ്ട് തടഞ്ഞുവച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള് ഫണ്ട് അനുവദിച്ചു. 99 കോടി ആ ഇനത്തില്‍ വന്നു.
പിഎം ശ്രീ ഫണ്ട് ആണെന്ന് ആരും പറഞ്ഞില്ല. സ്കൂളുകളുടെ തെരഞ്ഞെടുപ്പാണ് അടുത്തഘട്ടം. ആ കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതിയുടെ തീരുമാനത്തിനുശേഷം തീരുമാനമെടുക്കും. ഒപ്പിട്ടവര്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞതെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
Kerala
തിരുവനനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്.
സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. പിഎം ശ്രീ തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കരാർ മരവിപ്പിച്ച എല്‍ഡിഎഫ് സർക്കാർ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോർട്ട്.
മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.