കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി പുനരധിവാസ പദ്ധതി തയാറായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏഴു കുടുംബങ്ങൾക്കായാണ് പുനരധിവാസ പദ്ധതി തയാറാക്കിയത്. കരാറിൽ മൂന്നു കുടുംബങ്ങൾകൂടി ഒപ്പിടേണ്ടതുണ്ട്.
പ്രശ്നത്തിനു പരിഹാരമായതായും ഒത്തുതീർപ്പുവ്യവസ്ഥകൾ സജ്ജമാണെന്നുമുള്ള സർക്കാരിന്റെയും കക്ഷികളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റീസ് ടി.ആർ. രവി പുരോഗതി അറിയിക്കുന്നതിനായി ഹർജി 29ന് പരിഗണിക്കാനായി മാറ്റി. കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽനിന്നു പുതിയ ഉത്തരവുകളൊന്നും പാടില്ലെന്ന ഇടക്കാല നിർദേശവും അതുവരെ നീട്ടി.
ഉന്നതിയിലെ സ്വകാര്യഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി ഇന്നലെവരെയാണു സമയം അനുവദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കിയത്.
ഏഴു കുടുംബങ്ങൾക്കും അഞ്ചു സെന്റ് സ്ഥലം വീതവും വഴിയും നൽകാൻ സ്ഥലമുടമകൾ സമ്മതിച്ചു. ഇവിടെ 1,000 ചതുരശ്രയടിയുടെ വീടുകൾ സ്പോൺസർഷിപ്പിലൂടെ ഒരു വർഷത്തിനകം നിർമിച്ചുനൽകുമെന്ന് സർക്കാരും വ്യക്തമാക്കി.
ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമായേക്കുമെന്നു ചൂണ്ടിക്കാട്ടി എറണാകുളം റൂറൽ എസ്പി നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനുള്ള മുൻസിഫ് കോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ നൽകിയ ഉപഹർജിയും നിലവിലുണ്ട്.
Tags : Pariyathukavu eviction resettlement plan Government prepared