തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിച്ചതോടെ വൻനഷ്ടത്തിലായ സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. സ്ത്രീകൾക്കു സൗജന്യയാത്ര നൽകാൻ സ്വകാര്യ ബസുകളും തയാറാണ്.
കെഎസ്ആർടിസിക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും നഷ്ടപരിഹാരം നൽകിയാൽ മതി. ഇതുമല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യബസുകൾക്കു റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുകയും പകുതി വിലയ്ക്കു ഡീസൽ ലഭ്യമാക്കുകയും ചെയ്യണം. മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ഈ ആവശ്യങ്ങൾ അറിയിക്കും. ഉപാധികളിൽ ഒന്നെങ്കിലും അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്കു കടക്കുമെന്നും ഫെഡറേഷൻ അറിയിച്ചു.
സ്വകാര്യബസുകളിൽ സൗജന്യയാത്ര നടപ്പാക്കിയാൽ ദിവസവരുമാനം മുഴുവൻ ബസുടമകൾ സർക്കാരിനെ ഏൽപ്പിക്കാം. പകരം, കിലോമീറ്ററിന് 55 രൂപവീതം സർക്കാർ ബസുടമകൾക്കു നൽകണം. സുതാര്യതയ്ക്കായി സർക്കാരിന്റെ കണ്ടക്ടറും ടിക്കറ്റ് സംവിധാനവും സ്വകാര്യബസുകളിൽ ഏർപ്പെടുത്തിയാൽ മതിയാകും. ബസുകളുടെ മെയിന്റനൻസുകളും തൊഴിലാളികളുടെ ശന്പളവും മറ്റു ചെലവുകളും തങ്ങൾ വഹിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു തങ്ങൾ എതിരല്ല. എന്നാൽ, ഒരു വിഭാഗത്തെ ബാധിക്കുന്നതാകരുത്. സ്ത്രീകൾ പൂർണമായും കെഎസ്ആർടിസിയെ ആശ്രയിക്കുന്നതോടെ സ്വകാര്യബസുകളിൽ യാത്രക്കാരില്ലാതായി. ഡീസലടിക്കാനാവാതെയും ശന്പളം നൽകാനില്ലാതെയും സർവീസ് നിർത്തിവയ്ക്കേണ്ടിവരുമെന്നും ബസുടമകൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം.എസ്. പ്രേംകുമാർ, വൈസ് പ്രസിഡന്റ് സി. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Women travel free private buses provide compensation government