കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, മകനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശരണ്‍ എസ്. കര്‍ത്ത എന്നിവരെ ഇഡി ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ പത്തോടെയാണ് ഇരുവരും കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഹാജരായത്. സിഎംആര്‍എലിന്റെ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ശരണിന് ഇഡി നിര്‍ദേശം നല്‍കിയിരുന്നു. എംപവര്‍ ഇന്ത്യാ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണു ജയ എസ്. കര്‍ത്ത. എംപവര്‍ ഇന്ത്യാ ക്യാപിറ്റല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് രണ്ടു തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു.
ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചെന്നാണു കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇവരെ ചോദ്യം ചെയ്തത്.
മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇവരെ വിട്ടയച്ചു. ശശിധരന് കര്‍ത്തയുടെ മകളും കളമശേരിയിലെ നിപുണ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഡയറക്ടറുമായ ഷിബി എസ്. കര്‍ത്തയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയെ ഇഡി ഇന്നു ചോദ്യം ചെയ്യും.
ഇന്ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി വീണയ്ക്കു സമന്‍സ് നല്‍കിയിരുന്നു. കഴിഞ്ഞ 12ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീണ ഹാജരായിരുന്നില്ല.
സിഎംആര്‍എല്ലില്‍നിന്ന് എന്തിനു പണം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണു വീണയ്ക്ക് ഇഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞമാസം ഇഡി വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കു പിന്നാലെ വീണയുടെയും എക്സാലോജിക് കമ്പനിയുടെയും ഉള്‍പ്പെടെ 242 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു. എക്സാലോജിക് കമ്പനി സിഎംആര്‍എലിൽനിന്നു സേവനം നല്‍കാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍.
Tags : Masappadi case ED questions Sasidharan Kartha's wife Sasidharan Kartha's son