രാമങ്കരി: ബാങ്കുകളുമായുള്ള ധാരണപത്രം സർക്കാർ പുതുക്കാത്തതിനാൽ കുട്ടനാട്ടിലെ പുഞ്ചകൃഷിയിൽ സംഭരിച്ച നെൽ വില ലഭിക്കുന്നത് ഇനിയും വൈകും. എസ്ബിഐ, കനറബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ പിആർഎസ് വായ്പയുടെ ധാരണാപത്രം വീണ്ടും ഒപ്പുവച്ചാലെ വില വിതരണം പുനഃരാരംഭിക്കാനാവൂ.
ഏതാനും ദിവസം മുന്പ്100 കോടി രൂപ സപ്ലൈകോ ബാങ്കുകൾക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30 വരെ പി എംഒ വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കെല്ലാം വില വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കരാർ പുതുക്കാതെ അത് നടപ്പാകില്ലെന്നാണ് പുതിയ വിവരം.
പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണം കർഷകരുടെ അക്കൗണ്ടിലെത്താത്തതിനാൽ കുട്ടനാട്ടിൽ അടുത്തിടെ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭരിച്ച നെല്ലിന്റെ പിആർഎസ് രസീത് ഈടാക്കി സർക്കാർ ഗാരന്റിയിലാണ് ബാങ്കുകൾ വായ്പയായി കർഷകർക്ക് വില അക്കൗണ്ടിലേക്കിടുന്നത്.
നിലവിൽ 284 കോടിയോളം രൂപ കുട്ടനാട്ടിലെ കർഷകർക്ക് ലഭിക്കാനുണ്ട്. കരാർ പുതുക്കിയാലും ഏപ്രിൽ 30വരെയുള്ള പിആർഎസ് രസീതുകളുടെ പണമേ ബാങ്കുകൾവഴി ലഭിക്കൂ. ബാക്കിയുള്ളവർ വീണ്ടും കാത്തിരിക്കേണ്ടിവരും.
അതേസമയം ബാങ്കുകളുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണന്നും പണം വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നും സപ്ലൈകോ പാഡി മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു. പണം ഉടനെതന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾവച്ച് ഇത് വിശ്വാസത്തിലെടുക്കുക പ്രയാസമാണന്നും ഇനിയും നീണ്ടുപോകുമോ എന്നാണ് ആശങ്കയെന്നുമാണ് കർഷകർ പറയുന്നത്.
Tags : not renew MoU Government distribution paddy prices delayed