കൊൽക്കത്ത: ലോക്സഭയിലെ അയോഗ്യത ഒഴിവാക്കാൻ നിർണായക നീക്കവുമായി തൃണമൂൽ കോൺഗ്രസ് വിമതർ. നാഷണലിസ്റ്റ് സിറ്റസൺ പാർട്ടിയിൽ ചേർന്ന വിമതർ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടി സ്പീക്കർ ഓംബിർളയ്ക്ക് കത്ത് നൽകി. വിമതരെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കരുതെന്ന് കാട്ടി മമത പക്ഷം സ്പീക്കർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് നീക്കം.
യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന വാദം ഉപേക്ഷിച്ചാണ് വിമതരുടെ നിർണായക നീക്കം. ത്രിപുരയിൽ രജിസ്റ്റർ ചെയ്ത ബംഗാളിലും അസമിലും ശാഖകളുള്ള പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ അഥവാ എൻസിപിഐ. ഈ പാർട്ടിയിൽ തങ്ങൾ ലയിക്കുകയാണെന്നും എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിനായുള്ള പോരാട്ടം തുടരുമെന്നും വിമത എംപിമാർ വ്യക്തമാക്കി.
ടിഎംസി അധ്യക്ഷയായ മമത ബാനർജിയുടെ അനുമതിയില്ലാതെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ വിമതർക്ക് സാധിക്കില്ല. മൂന്നിൽ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിനാൽ 20 എംപിമാരുടെ അയോഗ്യത ഒഴിവാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക ബ്ലോക്കായി ഇരിക്കാനും എൻഡിഎയ്ക്ക് പിന്തുണ നൽകാനും താല്പര്യം അറിയിച്ച് ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് വിമതർ കത്ത് നൽകി. കത്തിൽ 20 പേർ ഒപ്പിട്ടെന്ന് വിമതർ അറിയിച്ചു. യൂസഫ് പത്താനും സായോനി ഘോഷുമടക്കം 17 എംപിമാരാണ് കത്ത് നൽകാൻ ഓംബിർളയുടെ വീട്ടിലെത്തിയത്.
Tags : Trinamool Congress Speaker disqualification Lok Sabha