ന്യൂഡൽഹി: ലോക് കല്യാണ് മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപമുള്ള മൂന്നു ചേരികൾ സർക്കാർ പൊളിച്ചുനീക്കി. ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി.
ഈ പ്രദേശത്തെ ഏകദേശം 717 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന നിർദേശത്തോടെയാണു ചേരി പൊളിച്ചുമാറ്റാൻ ഹൈക്കോടതി നിർദേശം നൽകിയത്.
ഡൽഹി ലൂട്ട്യൻസിലെ റേസ് കോഴ്സ് മേഖലയിലെ ഭായ് റാം ക്യാന്പ്, ഡിഐഡി ക്യാന്പ്, മസ്ജിദ് ക്യാന്പ് എന്നീ ചേരികളാണ് ഒഴിപ്പിച്ചത്. ബാധിക്കപ്പെട്ട കുടുംബങ്ങൾക്കുള്ള പുനരധിവാസം ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഡൽഹി നഗരത്തിനുള്ളിൽ ഉപജീവനമാർഗം കണ്ടെത്തിയിട്ടുള്ളവരാണു പ്രദേശവാസികളിൽ ഭൂരിഭാഗവും. ഇവരിൽ കൂടുതലും ദിവസവേതന തൊഴിൽ ചെയ്യുന്നവരുമാണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി നഗരത്തിനുപുറത്ത് പുനരധിവാസം ഒരുക്കുന്നതിനെതിരേ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയെങ്കിലും ഫലമുണ്ടായില്ല.
പുനരധിവാസത്തിന് സർക്കാർ അനുവദിച്ച ഫ്ലാറ്റുകൾ വാസയോഗ്യമല്ലെന്ന പരാതിയും താമസക്കാർ ഉന്നയിക്കുന്നുണ്ട്. അതേസമയം ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം പരിഹരിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ സ്ഥിതിചെയ്യുന്നതിനാൽ രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന പ്രദേശങ്ങളിൽ ഒന്നാണു റേസ് കോഴ്സ് മേഖല.
ഒഴിപ്പിച്ച ചേരികൾ സ്ഥിതിചെയ്തിരുന്ന പ്രദേശം നിലവിൽ ലാൻഡ് ആൻഡ് ഡവലപ്മെന്റ് ഓഫീസിന്റെ ഉടമസ്ഥതയിലാണുള്ളത്. വിവിഐപി മേഖലയുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുകയാണ് ചേരികൾ ഒഴിപ്പിക്കുന്നതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്നലെ നടന്ന പൊളിച്ചുനീക്കലിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് വലിയതോതിലുള്ള പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.