National
കോട്ട (രാജസ്ഥാൻ): രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം. രാജസ്ഥാനടുത്തുള്ള കോട്ടയിൽ വച്ച് പുലർച്ചെ 5.15ഓടെയാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച തിരുവന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടത്തമുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമില്ല.
അപകടത്തെത്തുടർന്ന് തീപിടിച്ച ബോഗികളിൽനിന്ന് മറ്റ് കോച്ചുകൾ വേർപെടുത്തി. ബി വൺ എസി കോച്ചിലും പിന്നിലുള്ള ജനറേറ്റർ കോച്ചിലുമാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം - ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ വിജനമായ സ്ഥലത്ത് യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
International
ബാമക്കോ: ജിഹാദി ആക്രമണം നേരിടുന്ന മാലിയിൽനിന്ന് പൗരന്മാർ ഒഴിഞ്ഞുപോകണമെന്ന് വിവിധ രാജ്യങ്ങൾ നിർദേശിച്ചു. മാലിയിലുള്ളവർ സുരക്ഷിത താവളങ്ങളിൽ അഭയം തേടണമെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും ഇന്ത്യയും യുഎസും നിർദേശിച്ചു.
ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോടു മാലി വിടാൻ നിർദേശിച്ചു. ഭീകരാക്രമണ സാധ്യതയുള്ളതിനാൽ റോഡിലൂടെ യാത്ര പാടില്ലെന്നും നിർദേശത്തിൽ പറയുന്നു. മാലിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ സ്വന്തം നിലയ്ക്കു സുരക്ഷാ ക്രമീകരണങ്ങൾ നടത്തണം.
അൽക്വയ്ദ ബന്ധമുള്ള ജമാത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ (ജെഎൻഐഎം), തുവാറഗ് വിഘടനവാദികളുടെ അസ്വദ് ലിബറേഷൻ ഫ്രണ്ട് (എഫ്എൽഎ) എന്നീ ഗ്രൂപ്പുകളാണ് ശനിയാഴ്ച ആക്രമണം ആരംഭിച്ചത്.
മാലി ഭരിക്കുന്ന പട്ടാള ഭരണകൂടത്തിലെ പ്രതിരോധമന്ത്രി സാദിയോ കാമറ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മാലിയിൽ സുരക്ഷ പ്രദാനം ചെയ്യുന്ന റഷ്യൻ സേനയിലെ ആഫ്രിക്കാ കോർ സൈനികർ പല സ്ഥലങ്ങളിൽനിന്നും പിൻവാങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
തലസ്ഥാനമായ ബാമക്കോയുടെയും സമീപത്തുള്ള കാതി മേഖലയുടെയും നിയന്ത്രണം തിരിച്ചുപിടിച്ചെന്നാണ് മാലി സൈന്യം അവകാശപ്പെടുന്നത്.
Kerala
പുതുക്കാട്: കൊച്ചി-സേലം പാചകവാതക പൈപ്പ്ലൈനിൽ ചോർച്ച. പുതുക്കാട് പാലിയേക്കരയിൽ ബിപിസിഎൽ പെട്രോൾ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ പൈപ്പ്ലൈൻ മാറി എട്ടുമീറ്റർ അപ്പുറത്തുള്ള കെഎസ്പിപിഎൽ കമ്പനിയുടെ ഗ്യാസ് പൈപ്പ്ലൈനിൽ ഡ്രില്ല് ഉപയോഗിച്ചതാണ് ചോർച്ചയ്ക്കു കാരണം.
വലിയതോതില്‍ എല്‍പിജി ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈനിന്റെ രണ്ടുവശത്തുള്ള വാല്‍വ് അടച്ചു. പുതുക്കാട് അഗ്നിരക്ഷാസേന ചോര്‍ച്ചയിലേക്കു വെള്ളം പമ്പ് ചെയ്തു സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ചോര്‍ച്ചയുണ്ടായ പ്രദേശത്തു ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്നിരക്ഷാസേനയും വില്ലേജ് ഓഫീസ് അധികൃതരുമെത്തി മുന്‍കരുതൽ നിർദേശങ്ങൾ നൽകി. വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പൈപ്പ് ലൈനിന്റെ ചുമതലയുള്ള കെഎസ്പിപിഎല്‍, പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, ഐഒസിഎല്‍ അധികൃതർ സ്ഥലത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗ്യാസ് ചോർച്ച തുടരുന്നതിനിടെ മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിരോധിച്ചിരുന്നു.
ആശങ്കയായി തീപിടിത്തം
പാചകവാതക പൈപ്പ് ലൈന്‍ ചോര്‍ച്ച തുടരുന്നതിനിടെ പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപടര്‍ന്നത് ആശങ്ക പരത്തി. ഇന്നലെ ഉച്ചയ്ക്കാണ് പാതയോരത്തെ വര്ക്ഷോപ്പുകള്ക്കു സമീപം മാലിന്യത്തില്‍ തീ പടര്‍ന്നത്.
കാറ്റിന്റെ ശക്തിയില്‍ തീ പാടത്തേക്കു വ്യാപിച്ചെങ്കിലും പുതുക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്നു പറയുന്നു. തീപിടിത്തമുണ്ടായ പാടത്തിന് അരക്കിലോമീറ്റര്‍ മാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ചോര്‍ച്ച.
International
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരും ഉൾപ്പെടെ 117 ഇറാൻ പൗരന്മാരെ റഷ്യൻ വിമാനത്തിൽ ഒഴിപ്പിച്ചതായി റിപ്പോർട്ട്.
ഇറാന്റെ റവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് ശനിയാഴ്ച രാത്രിയിൽ ഒഴിപ്പിക്കൽ നടന്നത്.
കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഒരു ഇറേനിയൻ നയതന്ത്രജ്ഞന്റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങളും ഇതേ റഷ്യൻ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലബനൻ നിരോധനം ഏർപ്പെടുത്തിയിരു ന്നു.
National
ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത റോബോ നായ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എഐ ഉച്ചകോടിയില്‍നിന്ന് പുറത്താക്കി. അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതോടെ സര്‍വകലാശാല ഔദ്യോഗികമായി ക്ഷമാപണവും നടത്തി.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ ചൈനീസ് നിര്‍മിത റോബോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ മാധ്യമത്തിനു നല്കിയ വാര്‍ത്താശകലമാണ് അവകാശവാദങ്ങളുടെ അടിവേരിളക്കിയത്.
"ഓറിയോണ്‍’എന്ന പേരിലുള്ള റോബോട്ട് സര്‍വകലാശാലയുടെ മികവിന്റെ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണെന്നു പ്രൊഫസര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കി.
ചൈനയുടെ യൂണിട്രീ റോബോട്ടിക്സ് എന്ന കമ്പനി നിര്‍മിച്ച ജിഒ2 മോഡല്‍ എന്ന റോബോട്ടാണതെന്നും ഇന്ത്യയില്‍ ഏകദേശം രണ്ടു ലക്ഷം രൂപ കൊടുത്താല്‍ ഈ ഉപകരണം ലഭ്യമാണെന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.
യഥാര്‍ഥ നിര്‍മാതാക്കളുടെ ബ്രാന്‍ഡിംഗും റോബോട്ടില്‍ വ്യക്തമാണെന്ന് ഓണ്‍ലൈനില്‍ കണ്ടതോടെ ഉച്ചകോടിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കേന്ദ്രം സര്‍വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ സര്‍വകലാശാല ആദ്യം ഉരുണ്ടുകളിച്ചെങ്കിലും പിന്നീട് സ്ഥലം കാലിയാക്കി. ഒടുവിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
International
ദോഹ: ഖത്തറിലെ അൽ ഉദെയ്ദ് വ്യോമതാവളത്തിലെ ചില ഉദ്യോഗസ്ഥരോട് സ്ഥലം മാറാൻ അമേരിക്ക നിർദേശിച്ചതായി റിപ്പോർട്ട്.
ഇറാനിൽ അമേരിക്കൻ സൈനിക നടപടി ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണിത്. അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികതാവളത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ് അൽ ഉദെയ്ദ്. പതിനായിരം യുഎസ് സൈനികർ ഇവിടെയുണ്ട്.
അൽ ഉദെയ്ദിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുമാറ്റുകയല്ലെന്നും ചിലരെ പുനർവിന്യസിക്കുകയാണ് ചെയ്തതെന്നും നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞവർഷം ജൂണിലെ അമേരിക്കൻ ആക്രമണത്തിനു മറുപടിയായി അൽ ഉദെയ്ദിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തിരുന്നു.