കൊച്ചി: കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നും ഓൺലൈനായി 67 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി ബൽക്കിസ് മൻസിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മൻസിൽ വീട്ടിൽ അർഷാദ് (38) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ പ്രചരിപ്പിച്ചാണ് ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിംഗിന്റെ പേരിൽ ഇവർ പണം തട്ടിയത്.
നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസംകൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട് ലിങ്കിൽ പ്രവേശിച്ചപ്പോൾ ‘ക്ലയിന്റ് 9 Pro’ എന്ന കമ്പനിയുടെ വെബ്സൈറ്റിൽ എത്തുകയും അവർ നൽകിയ മറ്റൊരു ലിങ്ക് വഴി ട്രേഡിംഗിനു വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്. കൂടാതെ തട്ടിപ്പു സംഘം പറഞ്ഞതനുസരിച്ചു കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഡിജിറ്റ് കോം ഐടി സൊല്യൂഷൻസ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും ഡോക്ടർ പണമയച്ചു കൊടുത്തിരുന്നു. ഈ കമ്പനിയുടെ ഉടമകളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
ഇത്തരത്തിൽ ഈ വർഷം ജനുവരി മാസം മുതൽ ഡോക്ടറുടെ പല അക്കൗണ്ടുകളിൽ നിന്നായി ഏകദേശം 67 ലക്ഷം രൂപയോളമാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭ വിഹിതമോ നൽകിയ പണമോ തിരികെ ലഭിച്ചില്ല. തുടർന്ന് മാർച്ച് മാസം പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾക്കെതിരെ കേരളത്തിനകത്തും കർണാടക, മിസോറാം എന്നിങ്ങനെ പല സംസ്ഥാനങ്ങളിലുമായി സമാനമായ ഓൺലൈൻ തട്ടിപ്പു കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് ഉത്തരേന്ത്യൻ സ്വദേശികൾ നിലവിൽ ഹരിയാന ജയിലിലും തീഹാർ ജയിലിലും റിമാൻഡിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Share market trading arrest cheating female doctor lakh