തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്ഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937ൽ കോണ്ഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ എട്ടു വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് 1950 ജനുവരി 24നു ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കിയതുമാണ്.
ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്ന വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണമായി അവതരിപ്പിച്ചത്.
ബിജെപി അധികാരത്തിൽ വന്ന ബംഗാളിൽ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വർഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്കു പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Tags : Vande Mataram CPM government wrong decision