റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ
മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ക്രൈസ്തവ സഭകളുടെയും മിഷനറി സംഘടനകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നിയമസഭയിൽ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടിഷ് കാലം മുതൽ മിഷനറിമാരുടെ കൈവശമുള്ള ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തും നിയമവിധേയമാണോയെന്നും പരിശോധിക്കും. നിയമവിരുദ്ധമായ കൈയേറ്റങ്ങളും വ്യാജ രേഖ ചമയ്ക്കലുകളും കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
റവന്യു ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ഓഡിറ്റിംഗ് നടത്തുക. നിയമപരമായ രേഖകളുള്ള സ്ഥാപനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, നിയമങ്ങൾ ലംഘിക്കുകയോ വസ്തുതകൾ മറച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ആ കേസുകൾ വിശദമായി പരിശോധിക്കുകയും ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളിൽ സംരക്ഷണം തേടി ക്രൈസ്തവ സംഘടനകളുടെ പ്രതിനിധിസംഘം മുംബൈ പോലീസ് കമ്മീഷണറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത്.
പ്രാർഥനായോഗങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനകൾ തടസമുണ്ടാക്കുന്നുവെന്ന് കാണിച്ച് ‘മുംബൈ ഫോർ പീസ്’ എന്ന കൂട്ടായ്മയുടെ കീഴിൽ 25 സംഘടനകളാണു പോലീസിന് നിവേദനം നൽകിയത്. കൂടാതെ, ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരേയും ക്രൈസ്തവ സംഘടനകളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭൂമിതർക്കം ബിജെപി എംഎൽഎ ദേവയാനി ഫരാന്ദെ നിയമസഭയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് ക്രൈസ്തവസഭയുടെ ഭൂമിയിന്മേൽ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനായി ക്രൈസ്തവസ്ഥാപനങ്ങൾക്കു നൽകിയ ഭൂമി യഥാർഥ ട്രസ്റ്റിമാരുടെ മരണശേഷം രേഖകളിൽ കൃത്രിമം കാണിച്ച് സ്വകാര്യ ബിൽഡർമാർക്ക് വാണിജ്യ ആവശ്യങ്ങൾക്കായി കൈമാറിയെന്നാണ് എംഎൽഎ ആരോപിച്ചത്.
നാസിക്കിലെ ഈ ഭൂമി ഇടപാട് ഏതാണ്ട് 5,000ത്തോളം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും 1932നു മുന്പുള്ള ഔദ്യോഗിക ഭൂമിരേഖകൾ ഓഫീസുകളിൽനിന്നു കാണാതായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാരിന്റെ നീക്കത്തിൽ സംശയമുണ്ടെന്നും ഇത് ക്രൈസ്തവസമൂഹത്തെ മാത്രം ലക്ഷ്യംവയ്ക്കുന്നുവെന്നും അസോസിയേഷൻ ഓഫ് കൺസേൺഡ് ക്രിസ്ത്യൻസ് സെക്രട്ടറി മെൽവിൻ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനു മുന്പും ശേഷവും മറ്റു പല മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Maharashtra government announces audit Christian Assembly land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash