Leader Page
ഹൈറേഞ്ചിലെ ഭൂ വിഷയങ്ങൾ കോടതികളിൽ എത്തുന്പോൾ സർക്കാർ അഭിഭാഷകരുടെ നാവ് അടഞ്ഞുപോകും. 1964ലെ ചട്ടമനുസരിച്ച് നൽകിയിരിക്കുന്ന പട്ടയങ്ങളും സിഎച്ച്ആറിൽ (കാർഡമം ഹിൽ റിസർവ്, ഏലമല പ്രദേശം-ഏലമലക്കാടുകളല്ല) നൽകിയിരിക്കുന്ന പട്ടയങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കോടതികളിൽ എത്തിയപ്പോൾ സർക്കാർ അഭിഭാഷകർ സ്വീകരിച്ച "മൗനം' അറിവില്ലായ്മയായി കാണാനാകില്ല. 1964ലെ ചട്ടം അനുസരിച്ച് 1971 ഓഗസ്റ്റ് ഒന്നിനു മുന്പുള്ള കൈവശഭൂമിക്ക് പട്ടയം നൽകിയതിലെ സാങ്കേതികത്വമായിരുന്നു ഒരു തർക്കം.
ഈ തർക്കത്തെത്തുടർന്ന് 2024 ജനുവരി 10ന് പട്ടയം വിതരണം ഹൈക്കോടതി തടഞ്ഞു. ഇതിൽ 2026 ഫെബ്രുവരി 23നാണ് (25 മാസത്തിനു ശേഷം) സർക്കാർ സത്യവാങ്മൂലം നൽകിയത്. 1971ലെ ചട്ടഭേദഗതിയിലൂടെയാണ് ഇപ്രകാരം പട്ടയം നൽകിയതെന്നു 2026ൽ സർക്കാർ കോടതിയെ അറിയച്ചപ്പോൾ കോടതി സ്റ്റേ പിൻവലിച്ചു. ഈ വസ്തുത കോടതിയെ അറിയിക്കാൻ കേസെടുത്ത അന്നോ പിന്നീട് ഇത്രയും കാലമായിട്ടോ സർക്കാരിനായില്ല. 2026ലെ സർക്കാരിന്റെ സത്യവാങ്മൂലം അംഗീകരിച്ച കോടതി സ്റ്റേ വെക്കേറ്റു ചെയ്തു പട്ടയ നടപടികൾ വ്യവസ്ഥകളോടെ നടത്താൻ അനുവദിച്ചു.
1971നു മുന്പ് ഭൂമി കൈവശമുണ്ടായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പട്ടയ അപേക്ഷകൻ സമർപ്പിക്കണമെന്നും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ (തഹസിൽദാർ) പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകണമെന്നുമായിരുന്നു വ്യവസ്ഥ. ഇത് അപ്രായോഗികമാണെന്നു വ്യക്തമാണെങ്കിലും കോടതി പറഞ്ഞ വ്യവസ്ഥകൾ പലിക്കാതെ സർക്കാർ പട്ടയങ്ങൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇതു കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. അതോടെ മാർച്ച് നാലിന് പട്ടയവിതരണം കോടതി വീണ്ടും സ്റ്റേ ചെയ്തു. ഇപ്പോൾ പട്ടയ നടപടികൾ സ്റ്റേയിലാണ്.
സിഎച്ച്ആറിലെ പട്ടയവിലക്ക്
സിഎച്ച് ആറിൽ പട്ടയം നൽകുന്നത് സുപ്രീം കോടതിയാണ് വിലക്കിയിരിക്കുന്നത്. സിഎച്ച്ആറിൽ പട്ടയം നല്കാൻ 2009ൽ സുപ്രീംകോടതിതന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. സിഎച്ച്ആറിലെ പട്ടയവിതരണം 2024 ഒക്ടോബർ 24ന് സുപ്രീം കോടതി തടഞ്ഞപ്പോൾ പട്ടയം അനുവദിച്ചുള്ള 2009ലെ കോടതിവിധി സുപ്രീം കോടതിയെ ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകനായില്ല. അതും കൈയബദ്ധമാണെന്നു കരുതാൻ ഒരു കാരണവുമില്ല. 1993ലെ പ്രത്യേക ഭൂപതിവു നിയപ്രകാരം ഇടുക്കി ജില്ല ഉൾപ്പെടെ കേരളത്തിലെ അഞ്ചു ജില്ലകളിലെ 28,588 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കേരള സർക്കാർ തീരുമാനിച്ച് പട്ടയം നല്കിത്തുടങ്ങി. ഇതിൽ 20,300 ഹെക്ടർ സ്ഥലവും സിഎച്ച്ആറിലുള്ളതാണ്. സിഎച്ച്ആർ വനഭൂമിയാണെന്നും അവിടെ നൽകിയിരിക്കുന്ന പട്ടയങ്ങളും കുത്തകപാട്ടങ്ങളും റദ്ദുചെയ്തു ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതു പരിഗണിച്ച കോടതി 2024 ഒക്ടോബർ 24ന് സിഎച്ച്ആറിലെ പട്ടയ നടപടികൾ കോടതി തടയുകയായിരുന്നു. ഈ നിരോധനം ഇപ്പോഴും തുടരുകയാണ്.
സിഎച്ച്ആർ ഭൂമിയിൽ പട്ടയം നൽകാൻ 2009ൽ സുപ്രീംകോടതി അനുമതി നൽകിയ വിവരം സുപ്രീംകോടതിയെ അറിയിക്കാൻ സർക്കാർ മറന്നു?
മുൻ എംഎൽഎയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും നിയമപോരാട്ടം
1993ലെ പ്രത്യേക നിയമമനുസരിച്ച് പട്ടയം നൽകുന്നതിനെതിരേ പരിസ്ഥിതി സംഘടന കോടതിയിലെത്തിയതാണ്. ഇവരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി പട്ടയ വിതരണം അന്നു തടഞ്ഞു. ഇതിനെതിരെ മുൻ എംഎൽഎ തോമസ് ജോസഫിന്റെ നേതൃത്വത്തിൽ അഡ്വ. ജോണ്സണ് മനയാനി മുഖേന കോടതിയിൽ കേസ് നടത്തുകയും കർഷകർക്ക് അനുകൂലമായി വിധി നേടുകയും ചെയ്തു. പരിസ്ഥിതി സംരക്ഷകരുടെ കുപ്പായം ധരിച്ച സംഘടന സുപ്രീം കോടതിയിലെത്തിയതോടെ പട്ടയ നടപടികൾ വീണ്ടും തുലാസിലായി. ഈ കേസ് സുപ്രീം കോടതിയിൽ പെൻഡിംഗ് ആയപ്പോൾ 2007ൽ ഹൈറേഞ്ചിൽ രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ നാഗേശ്വരറാവു (പിന്നീട് സുപ്രീം കോടതി ജസ്റ്റീസായി) മുഖാന്തിരം കേസ് നടത്തി 2009ൽ സുപ്രീംകോടതിയിൽനിന്നു പട്ടയം നൽകാനുള്ള വിധി നേടി. അതിനാണ് 2024 ഒക്ടോബറിൽ വീണ്ടും കുരുക്കു വീണത്. 2009ലെ വിധി സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.
കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കാൻ വൈമുഖ്യം
1964ലെ ചട്ടം ഭേദഗതി ചെയ്താണ് 1-8-1971നു മുന്പുള്ള കൈവശഭൂമിക്ക് പട്ടയം നൽകിയത്. 1964ൽ ചട്ടം ഉണ്ടായപ്പോൾ തർക്കമില്ലാത്ത കൈയേറ്റ ഭൂമിക്കു (അണ് ഒബ്ജക്ഷനബിൾ എൻക്രോച്ച് ലാൻഡ്) പട്ടയം നൽകാനായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ചട്ടത്തിൽ 1967ൽ നടത്തിയ ഭേദഗതിയായിരുന്നിത്. ഇതിൽ എന്നുവരെയുള്ള എൻക്രോച്ച്മെന്റ് (കട്ട് ഒഫ് ഡേറ്റ്) എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു ബോധ്യപ്പെട്ടപ്പോഴാണ് 1971 ഓഗസ്റ്റ് ആറിനു ചട്ടത്തിൽ ഭേദഗതി വരുത്തി 1971 ഓഗസ്റ്റ് ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നൽകാൻ വ്യവസ്ഥ ഉണ്ടാക്കിയത്. ഈ വിവരം കോടതിയിൽ പറയാൻ അഭിഭാഷകൻ മറന്നു പോയത്രേ. ഇതിനെത്തുടർന്നാണ് 2024ൽ പട്ടയ നടപടികൾ ഹൈക്കോടതി വിലക്കിയത്. ഇത്രയും ഗഹനമായി ഇടുക്കിയിലെ ഭൂമി സംബന്ധിച്ച രേഖകളും നടപടിക്രമങ്ങളും എണ്ണിപ്പറഞ്ഞ് ഇടുക്കിക്കാരെ പൂട്ടാൻ ഈ പരിസ്ഥിതി സംഘടനയ്ക്കുള്ള ഊർജവും സ്രോതസും എവിടെനിന്നാണ്? ഇടുക്കിക്കു പുറത്തേക്കു ഈ പരിസ്ഥിതി സംഘടനകളുടെ പരിസ്ഥിതിസ്നേഹം പോയിട്ടുമില്ല.
(അവസാനിച്ചു)
Kerala
തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തു ഭൂമി കൈമാറ്റച്ചെലവ് മൂന്നിരട്ടി വരെ ഉയർന്നു. ഭൂമി കൈമാറ്റത്തിനായി സർക്കാരിലേക്കു നൽകേണ്ട തുക മാത്രം ഭൂമിയുടെ വിലയുടെ 10 ശതമാനമാണ്. മറ്റു ചെലവുകൾ വേറെയും.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുന്പോൾ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി സർക്കാരിലേക്ക് നൽകേണ്ടിയിരുന്നത് അഞ്ചു ശതമാനം തുക മാത്രമായിരുന്നു. ഇതാണ് പല ഘട്ടങ്ങളിലായി വർധിപ്പിച്ചത്.
ഭൂമിയുടെ ന്യായവില രണ്ടു തവണ ഉയർത്തി. കൂടാതെ ദേശീയ പാത, സംസ്ഥാന പാത, പൊതുമരാമത്ത് റോഡ്, പഞ്ചായത്ത് റോഡ്, ഇടവഴി എന്നിങ്ങനെയാക്കി പല സ്ലാബുകളാക്കി പുനഃക്രമീകരിച്ചു. ഇതോടെ ന്യായവിലയിൽ വീണ്ടും വർധനയുണ്ടായി. 2023ൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതു വഴി വീണ്ടും അഞ്ചു ശതമാനം അധിക തുക നൽകേണ്ട സാഹചര്യമായി.
ഭൂമി കൈമാറ്റത്തിലൂടെ 2016 കാലഘട്ടത്തിൽ 2500 കോടി രൂപയായിരുന്നു ഖജനാവിലേക്ക് എത്തിയിരുന്നതെങ്കിൽ 2021- 22 സാന്പത്തികവർഷം 4431 കോടിയായി ഉയർന്നു. ഇപ്പോഴത് 5300 കോടിയായി വർധിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഭൂമി കൈമാറ്റത്തിന്റെ അളവ് പൊതുവേ കുറഞ്ഞെങ്കിലും പലവിധത്തിലുള്ള വർധനകളിലൂടെ സർക്കാരിലേക്ക് എത്തേണ്ട തുകയിൽ വലിയ വർധന വരുത്താൻ സർക്കാരിനു കഴിഞ്ഞു.
അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമി കൈമാറ്റത്തിന് ചെലവേറെയാണ്. ഇവിടെ രജിസ്ട്രേഷൻ ഫീസിനത്തിൽ മാത്രം രണ്ടു ശതമാനം തുകയാണ് ഈടാക്കുന്നത്.
തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ രജിസ്ട്രേഷൻ ഫീസായി ഒരു ശതമാനം തുക മാത്രമാണ് ഈടാക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിയായി കർണാടക രണ്ടു മുതൽ അഞ്ചു ശതമാനം വരെ ഈടാക്കുന്പോൾ, കേരളം ഇത് എട്ട് ശതമാനമാണ് ഈടാക്കുന്നത്.
National
ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ആദിവാസികളുടെ ഭൂമി അനധികൃത രേഖകൾ ചമച്ചു കൈയേറിയതായി ആരോപണം. ജില്ലയിലെ കുക്കുഡ, അലന്ദ, കെസ്രാമാൽ, ജാഗർപുർ, ഖതാംഗ് എന്നീ പ്രദേശങ്ങളിലെ 990 ഏക്കറോളം ഭൂമി സർക്കാർ ഒത്താശയോടെ വൻകിട സിമന്റ് കന്പനി ഖനനത്തിനായി കൈവശപ്പെടുത്തിയെന്നാണ് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (ഐഎസിയു) ആരോപിച്ചത്.
ഈ പ്രദേശത്തെ 12 ഗ്രാമങ്ങളിൽ താമസിക്കുന്ന 780ൽ 700 കുടുംബങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. സർക്കാർ ഒത്താശയോടെയുള്ള അനധികൃത കൈയേറ്റം ഈ കുടുംബങ്ങളുടെ ഉപജീവനത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും ബാധിക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഐഎസിയു ആരോപിച്ചു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി നഷ്ടപരിഹാരത്തേക്കാളും വിലപ്പെട്ടതാണെന്ന് വിഷയം നേരിട്ടു ബാധിക്കുന്നവരിൽ ഒരാളും അനധികൃത കൈയേറ്റത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയുമായ ബിപുൽ ടോപ്പോ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ആദിവാസിഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സകല നിയമങ്ങളും കാറ്റിൽപ്പറത്തിയാണു രാജ്യത്തെതന്നെ വൻകിട സിമന്റ് കന്പനിക്കുവേണ്ടി ഒഡീഷ സർക്കാർ ഇടപെടൽ നടത്തിയത്. ഭൂമിയേറ്റെടുക്കലിന് 2020 മുതൽ മേഖലയിലെ ഗ്രാമസഭകൾ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, വിഷയം ഹൈക്കോടതിയിലെത്തിയപ്പോൾ അനുമതി നൽകിയതായുള്ള തെറ്റായ രേഖകൾ നൽകിയതോടെ കന്പനിക്ക് അനുകൂലമായ ഉത്തരവുണ്ടായി. ഇതിനെതിരേ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ കേസ് നൽകിയതായും ടോപ്പോ വ്യക്തമാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കുടുംബങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.
2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.
യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.
വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.
ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!
Kerala
കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി. മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാര്ഗ നിര്ദേശങ്ങള് സര്ക്കാര് അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇനി ഒരു ഉത്തരവുണ്ടാകും വരെ പട്ടയവിതരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Kerala
തിരുവനന്തപുരം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടി നല്ല തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തലമുറ കെ.എം മാണിസാർ ആരായിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്.
മാണിസാർ ജീവിച്ചിരിക്കുമ്പോൾ നരകത്തീയിൽ വെന്തുമരിക്കണമെന്ന് പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ കെ.എം. മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്നെന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ട ഫെന്നി നൈനാന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോൾ, സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അത് അനുവദിക്കില്ല. അങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് കൊടുക്കും. ആവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.
ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമം.
എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്.
ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്നും സതീശൻ വ്യക്തമാക്കി.
Agriculture
കാർഷികരംഗത്ത് ഒരുകാലത്ത് സ്വയംപര്യാപ്തമായിരുന്ന മലയാളിയുടെ അടുക്കള ഇന്നു പൂർണമായും അന്യസംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യോപയോഗത്തിന്റെ അറുപതു ശതമാനത്തോളം ഇറക്കുമതിയാണ്.
അരി, പച്ചക്കറി, പഴം, ഗോതമ്പ്, ധാന്യങ്ങൾ എന്നിവ ലഭിക്കാൻ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ സംസ്ഥാനത്ത് എത്തണം. രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 1.2 ശതമാനം 38,860 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി.
ഇതിൽ 19.7 ലക്ഷം ഹെക്ടറാണ് കൃഷിക്കു യോഗ്യമായ ഭൂമി. ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ പ്രതിശീർഷ ഭൂലഭ്യത 0.18 ഹെക്ടർ ആണ്. കൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര കൃഷി ഭൂമി ലഭ്യമാക്കാനും കേരള നവോധാൻ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
തരിശായി കിടക്കുന്ന ഭൂമിയെ വാണിജ്യകൃഷിക്ക് ഉപയോഗപ്പെടുത്തി, കർഷകർ, കർഷക കൂട്ടായ്മകൾ, സംരംഭകർ, കയറ്റുമതിക്കാർ, സ്റ്റാർട്ട്അപ്പുകൾ എന്നിവയ്ക്കു നൽകുകയാണ് പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാതെ, പാട്ട വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള തരിശുഭൂമിയാണ് കൈമാറ്റം ചെയ്യുന്നത്. കേരള അഗ്രോബിസിനസ് കമ്പനിയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സ്വകാര്യ ഭൂവുടമകൾക്കും പങ്കാളിയാകാം.
എന്നിരുന്നാലും, കാർഷിക മേഖലയിൽ നൂതനസാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന ഈ കാലത്ത് വേണ്ടത്ര കൃഷി ഭൂമി ലഭ്യമില്ലാത്തതു മാത്രമാണോ കൃഷി കുറയുന്നതിന് പിന്നിൽ.
കൃഷി ഭൂമിയുടെ വൻതോതിലുള്ള ഉപയോഗമാറ്റവും തൊഴിൽ ക്ഷാമവും ഉത്പാദനച്ചെലവ് ഉയരുന്നതും വിലസ്ഥിരതയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവുമാണ് കൃഷി കുറയാൻ കാരണം.
കൃഷി ഭൂമിയും പാടശേഖരങ്ങളും വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ടൗണ്ഷിപ്പുകൾ, റിസോർട്ടുകൾ എന്നിവയായി മാറി. ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യം ഉയർന്നതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.
കാർഷിക വിളകളുടെ ഉത്പാദനച്ചെലവിലുള്ള വർധന, തൊഴിൽ ക്ഷാമം, കൃഷിയിലുള്ള യുവാക്കളുടെ താത്പര്യക്കുറവ്, രാസവളം, വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവ് വർധന, നാശനഷ്ടങ്ങൾ എന്നിവ മറ്റുകാരണങ്ങളാണ്.
1970 ൽ 8.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 2.4 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. പാർപ്പിടങ്ങൾക്കും അടിസ്ഥാന സൗകര്യവികസനങ്ങൾക്കുമായി കൃഷി ഭൂമി തരംമാറ്റിയതാണ് ഇതിനു കാരണം. റോഡ്-റെയിൽ വികസനം, നഗരവത്കരണം, കൃഷി നിയമങ്ങളുടെ ലംഘനം എന്നിവയും കൃഷി ഭൂമി കുറയാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നത്, കൃഷി ഒരു മോശം തൊഴിലാണ് എന്ന ചിന്ത ഒരു വിഭാഗം യുവാക്കളുടെ ഇടയിൽ ഉയരാൻ കാരണമായി. ചേറിലും മണ്ണിലും അധ്വാനിക്കുന്നതിന് പകരം വെള്ളക്കോളർ ജോലിക്കാണ് യുവാക്കൾ ആദ്യപരിഗണന നൽകിയത്.
ഗൾഫ് നാടുകളിൽ തൊഴിലവസരങ്ങൾ ഉണ്ടായതും കേരളത്തിലെ കാർഷിക മേഖലയ്ക്കു തിരിച്ചടിക്കു കാരണമായി. കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാക്കളിൽ ഭൂരിഭാഗവുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയത്. തൊഴിലാളി ക്ഷാമം മൂലം നിരവധി പാടശേഖരങ്ങൾ തരിശിട്ടു.
പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണവുമാണ് കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണം. കാർഷിക വിളകൾ വിളവെടുപ്പ് പ്രായമാകുന്പോഴാണ് വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്നത്.
വിളനാശത്തിനു സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്ന കേരളത്തിലെ കാർഷിക മേഖലയ്ക്കു കനത്തവെല്ലുവിളിയാണ് വനം-വന്യജീവി സംരക്ഷണ നിയമം നൽകിയത്.
കൃഷിഭൂമിയിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ഈ പ്രദേശത്തെ കർഷകർ പൂർണമായി കൃഷി ഉപേക്ഷിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചു.
രാസവളങ്ങളുടെ വിലവർധന, കൂലി വർധന, മേഖലയിൽ ദീർഘകാലത്തേക്കുള്ള സർക്കാർ നയങ്ങളുടെ അഭാവവും കൃഷി കുറയുന്നതിന് കാരണമായി.
SUNDAY DEEPIKA
പച്ചവിരിച്ച നെൽവയലുകൾ, കൃഷിയിടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ജമന്തിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മണമുള്ള സ്ത്രീകൾ, അധ്വാനിക്കുന്ന ജനത... ഇതൊക്കെയാണ് തമിഴ്നാട് എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ഓടിവരുന്നത്.
എന്നാൽ കാറ്റിൽ നിരന്തരം മുഖം മാറിക്കൊണ്ടിരിക്കുന്ന ചുവന്ന മണലാരണ്യം ഇവിടെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തേരികാടാണ് ആ അത്ഭുതപ്പെടുത്തുന്ന ഇടം. രാജ്യത്തെ മറ്റു മരുഭൂമികളിൽനിന്നു വ്യത്യസ്തമായി വലിപ്പമുള്ളതും ചുവന്നതുമായ മണൽത്തരികളാണ് ഇവിടെയുള്ളത്.
ദക്ഷിണേന്ത്യയിലെ ഏക മരുഭൂമിയെന്ന് തേരികാടിന് വിശേഷണമുണ്ടെങ്കിലും യഥാർഥത്തിൽ ഇത് മരുഭൂമിയല്ല. മണൽക്കാട് എന്നു വിളിക്കുന്നതാകും ശരി. 12,000 ഏക്കറിൽ (50 കിലോമീറ്റർ ചുറ്റളവിൽ) പരന്നുകിടക്കുന്ന തേരികാട് വ്യത്യസ്തവും ശാന്തവും നിഗൂഢവുമാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളാണ്.
ചുവപ്പിന്റെ ചരിത്രം
കടൽ അവശിഷ്ടങ്ങളും ശക്തമായ കാറ്റും കൊണ്ട് രൂപപ്പെട്ട തേരികാട് ദീർഘകാല വരൾച്ചയുടെ ഫലമായ പരന്പരാഗത മരുഭൂമികളിൽനിന്ന് വ്യത്യസ്തമാണ്. ചുവന്ന മണൽ നിറഞ്ഞ ഈ തീരപ്രദേശം ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതാണ്. ഉയർന്ന അളവിൽ അയണ് ഓക്സൈഡ് അടങ്ങിട്ടുള്ളതാണ് ചുവപ്പു നിറത്തിന് കാരണം.
ഈ മണൽക്കാട് ഉണ്ടായതിനു പിന്നിൽ സംഘ കാലഘട്ടം (ബിസി 300-എഡി 300) മുതലുള്ള സഹസ്രാബ്ദങ്ങൾ നീണ്ട നിഗൂഢ ചരിത്രമുണ്ട്. "റെഡ് ഡ്യൂണ് ഫോറസ്റ്റ്’ എന്നു വിളിക്കപ്പെടുന്ന ഇതിന്റെ ഉത്ഭവം സമുദ്ര നിക്ഷേപങ്ങളുടെയും അയോലിയൻ (കാറ്റിനാൽ ഉണ്ടാകുന്നത്) പ്രക്രിയകളുടെയും സങ്കീർണമായ ഇടപെടലിലാണെന്ന് ഗവേഷകർ പറയുന്നു.
ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഈ പ്രദേശം ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നാണ്. ഇവിടം ഗവേഷകർ പരിശോധിച്ചപ്പോൾ മണൽ മൂന്നു പാളികളിലാണെന്ന് കണ്ടെത്തി. ആദ്യ പാളിക്ക് 8,000 വർഷത്തിലേറെ പഴക്കമുണ്ട്. അതിനു മുകളിലെ രണ്ടാമത്തെ പാളിക്ക് 5,000 വർഷവും ഏറ്റവും മുകളിലേതിന് ആയിരം മുതൽ രണ്ടായിരം വർഷം വരെയും പഴക്കമുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ചുവന്ന മണൽക്കാടിനടിയിൽ ഒരു നഗരംതന്നെ ഉറങ്ങിക്കിടപ്പുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. അതിന് കരുത്തുപകരുന്ന തരത്തിൽ മധ്യശിലായുഗ, നവീനശിലായുഗ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെന്ന് ലഭിച്ച നന്നങ്ങാടികൾ, ഇരുന്പ് ആയുധങ്ങൾ, കളിമണ് ഉപകരണങ്ങൾ, മണ്പാത്രങ്ങൾ എന്നിവ മുന്പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നവെന്നതിന് വ്യക്തമായ തെളിവാണ്.
മരുഭൂമിയിലെ കൃഷി
ശക്തമായ കാറ്റിലും മഴയിലും മണൽ ഒലിച്ചുപോകുന്നത് തടയാനായി തമിഴ്നാട് സർക്കാർ ഇവിടെ വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുന്ന പദ്ധതി ആവിഷ്കരിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞതോടെ മരങ്ങളും ചെടികളും പടർന്നുപന്തലിച്ച് ചുവന്ന മരുഭൂമിയെ മണൽക്കാടാക്കി മാറ്റി. തേരികാടിൽ പ്രധാനമായും വരണ്ട കാലാവസ്ഥയിൽ വളരാൻ കഴിവുള്ള കണ്ടൽച്ചെടികളും കുറ്റിച്ചെടികളുമാണുള്ളത്. കാറ്റാടി, കരിന്പന, ആൽ തുടങ്ങിയ മരങ്ങളും കാണാം.
വരണ്ട കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും വളക്കൂറില്ലായ്മയും വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥയും മൂലം കൃഷിക്ക് അനുയോജ്യമല്ലാത്തതിനാൽ ഇവിടെ കൃഷി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും ചില പ്രത്യേക വിളകൾ ഈ മണ്ണിൽ വളരും. കശുമാവ്, മുരിങ്ങ പോലുള്ള വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ കർഷകർ ജൈവവളങ്ങളും പുറത്തുനിന്നു കൊണ്ടുവന്ന മണ്ണും മറ്റും ഉപയോഗിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തി തണ്ണിമത്തൻ, നിലക്കടല, പപ്പായ, നാരങ്ങ പോലുള്ള വിളകളും ഒരുക്കുന്നു.
മരുഭൂമി ചെറുകാടുകളായി മാറിയതോടെ ഇന്ന് ഇവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ചെറിയ സസ്തനികളും വസിക്കുന്നുണ്ട്. മയിലുകൾ, മാനുകൾ, കുറുക്കന്മാർ, അണലി വർഗത്തിൽപ്പെട്ട പാന്പുകൾ, വിവിധയിനം ദേശാടനപ്പക്ഷികൾ തുടങ്ങിയയെല്ലാം ഇവിടത്തെ കാഴ്ചകളാണ്.
കാഴ്ചയുടെ മരുപ്പച്ച
ചുവന്ന മണൽക്കുന്നുകൾക്കു പുറമേ ഇവിടെ അതിമനോഹരമായ മറ്റു കാഴ്ചകൾ കൂടിയുണ്ട്. ഇവിടത്തെ ബീച്ചുകളുടെ ഭംഗി എടുത്തുപറയണം. കൽക്കുളം ഗുഹാക്ഷേത്രം, ശ്രീ ധർമ്മശാസ്താ അയ്യനാർ ക്ഷേത്രം, ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം, തിരുമലൈ നായ്ക്കർ കൽമണ്ഡപം ഇവയെല്ലാം ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
മണൽക്കാടിലെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാഴ്ച മരുപ്പച്ചയാണ്. മേലപുതുക്കുടി അരുഞ്ചുനൈ കാത അയ്യനാർ ക്ഷേത്രത്തിന് സമീപമുള്ള നീരുറവയാണ് ഈ മരുപ്പച്ച. കൊടുംവേനലിലും ഈ നീരുറവ വറ്റിപ്പോകില്ല.
ചൂടിന്റെ കാഠിന്യം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തേരികാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബർ മുതൽ ഡിസംബർ വരെ മഴക്കാലമാണ്. കനത്ത മഴ ലഭിക്കാറില്ല. രാവിലെ ഒന്പതു കഴിഞ്ഞാൽ ചൂടിന്റെ കാഠിന്യം കൂടിവരും.
സൂര്യാസ്തമയമാണ് ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ച. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ചുവന്ന മണലിൽ തട്ടി പ്രതിഫലിക്കുന്പോൾ മണൽക്കൂനകൾക്ക് കടുംചുവപ്പുനിറമാകും.
തെക്കുപടിഞ്ഞാറൻ മണ്സൂണ് കാലത്ത് ശക്തമായ കാറ്റു വീശുന്പോൾ സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലുള്ള ഈ മണൽക്കൂനകൾ 25 മീറ്റർ വരെ ഉയരും. മണിക്കൂറുകൾക്കുള്ളിൽ പുതിയ മണൽക്കൂനകൾ സൃഷ്ടിക്കപ്പെടും.
ഇങ്ങനെ മണൽക്കൂനകൾ മാറിമറിയുന്നതുകൊണ്ട് വഴി തെറ്റാതെ ഇതിനുള്ളിലൂടെ സഞ്ചരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വഴി തെറ്റാനിടയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമേ മണൽക്കാട്ടിൽ കയറാവൂ. സഞ്ചാരികൾക്കായി സാൻഡ്ബോർഡിംഗ്് പോലുള്ള ഒട്ടേറെ സാഹസിക വിനോദങ്ങളും ഈ മണൽക്കാട്ടിലുണ്ട്. ചുവന്ന മരുഭൂമിയുടെ ഉൾസൗന്ദര്യം തേടിപ്പോകാൻ താല്പര്യമുള്ളവർക്കായി ഡെസേർട്ട് ട്രെക്കുകളും ഒരുക്കിയിട്ടുണ്ട്.
തേരികാടിലെ ധാതുയുദ്ധം
വിലയേറിയ ധാതുക്കളുടെ നിക്ഷേപം കാരണം വൻകിട ഖനന കന്പനികളുടെ നോട്ടപ്പുള്ളിയാണ് തേരികാട്. പ്രദേശത്തെ ധാതു വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനായി തമിഴ്നാട് മിനറൽസ് ലിമിറ്റഡും കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി രംഗത്തുവന്നിട്ടുണ്ട്. സാത്താൻകുളം, കുതിരൈമൊഴി എന്നീ ഇടങ്ങളിൽ 3,000 കോടി രൂപയുടെ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഈ ധാതുക്കൾ ആണവോർജ്ജ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമാണെങ്കിലും സർക്കാർ നീക്കം പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഖനന പദ്ധതികൾ നിലവിൽവന്നാൽ തേരികാട്ടിൽ തീരദേശ ശോഷണം, ഭൂഗർഭ ജലലഭ്യത കുറയൽ, ജൈവവൈവിധ്യ നാശം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികളും കർഷകരും ആശങ്കപ്പെടുന്നു.
ഒരു വശത്ത് ചുവന്ന മണൽക്കൂനകളുടെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്പോൾ മറുവശത്ത് ഈ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പായി തീരദേശവാസികൾ കണക്കാക്കുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട് ഈ ചുവന്ന മണ്ണിൽ.
തേരി കാടിലേക്ക് ഈ വഴി...
തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും എളുപ്പത്തിൽ തേരികാടിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുച്ചെന്തൂർ ആണ്. തിരുച്ചെന്തൂരിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് തേരികാട്. തൂത്തുക്കുടി വിമാനത്താവളം 60 കിലോമീറ്റർ അകലത്തിലും. താമസിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും തേരികാടിൽ ലഭ്യമാണ്. ഹോംസ്റ്റേ സൗകര്യങ്ങളുമുണ്ട്. ഭക്ഷണശാലകൾ കുറവാണെങ്കിലും പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന ചെറിയ കടകൾ ഇവിടെയുണ്ട്.