ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ആദിവാസികളുടെ ഭൂമി അനധികൃത രേഖകൾ ചമച്ചു കൈയേറിയതായി ആരോപണം. ജില്ലയിലെ കുക്കുഡ, അലന്ദ, കെസ്രാമാൽ, ജാഗർപുർ, ഖതാംഗ് എന്നീ പ്രദേശങ്ങളിലെ 990 ഏക്കറോളം ഭൂമി സർക്കാർ ഒത്താശയോടെ വൻകിട സിമന്റ് കന്പനി ഖനനത്തിനായി കൈവശപ്പെടുത്തിയെന്നാണ് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (ഐഎസിയു) ആരോപിച്ചത്.
ഈ പ്രദേശത്തെ 12 ഗ്രാമങ്ങളിൽ താമസിക്കുന്ന 780ൽ 700 കുടുംബങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. സർക്കാർ ഒത്താശയോടെയുള്ള അനധികൃത കൈയേറ്റം ഈ കുടുംബങ്ങളുടെ ഉപജീവനത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും ബാധിക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഐഎസിയു ആരോപിച്ചു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി നഷ്ടപരിഹാരത്തേക്കാളും വിലപ്പെട്ടതാണെന്ന് വിഷയം നേരിട്ടു ബാധിക്കുന്നവരിൽ ഒരാളും അനധികൃത കൈയേറ്റത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയുമായ ബിപുൽ ടോപ്പോ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ആദിവാസിഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സകല നിയമങ്ങളും കാറ്റിൽപ്പറത്തിയാണു രാജ്യത്തെതന്നെ വൻകിട സിമന്റ് കന്പനിക്കുവേണ്ടി ഒഡീഷ സർക്കാർ ഇടപെടൽ നടത്തിയത്. ഭൂമിയേറ്റെടുക്കലിന് 2020 മുതൽ മേഖലയിലെ ഗ്രാമസഭകൾ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, വിഷയം ഹൈക്കോടതിയിലെത്തിയപ്പോൾ അനുമതി നൽകിയതായുള്ള തെറ്റായ രേഖകൾ നൽകിയതോടെ കന്പനിക്ക് അനുകൂലമായ ഉത്തരവുണ്ടായി. ഇതിനെതിരേ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ കേസ് നൽകിയതായും ടോപ്പോ വ്യക്തമാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കുടുംബങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Tags : Odisha Allegations encroachment land tribal Christians