National
ഭുവനേശ്വർ: ഒഡീഷയിൽ കനത്ത ചൂടിനെത്തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് അധ്യാപകർ സൂര്യാതപമേറ്റ് മരിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സെൻസസ് (ജനസംഖ്യാ കണക്കെടുപ്പ്) ജോലികളുടെ ഭാഗമായി വീടുകൾ കയറി സർവ്വേ നടത്തുന്നതിനിടെയാണ് ഇരുവർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
മയൂർഭഞ്ച് ജില്ലയിലെ ബൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, സുന്ദർഗഡ് ജില്ലയിലെ ജരദ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായ അനുരാഗ് എക്ക. സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ രാജ്കപൂർ അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. ശനിയാഴ്ച ഡ്യൂട്ടിക്കിടെയാണ് അനുരാഗ് രോഗബാധിതനായത്.
തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും ജോലി തുടരാൻ അധികൃതർ സമ്മർദം ചെലുത്തിയതായി രാജ്കപൂറിന്റെ കുടുംബം ആരോപിച്ചു. മരണസമയത്ത് ഈ പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു താപനില. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സൂര്യാതപം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
National
ഭുവനേശ്വർ: ഒഡീഷയിൽ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഗംഗാപദ സ്വദേശി ദീപക് പ്രധാൻ (67) ആണ് പിടിയിലായത്.
പലചരക്ക് വ്യാപാരിയാണ് പിടിയിലായ ദീപക് പ്രധാൻ. ഏപ്രിൽ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഛത്തീസ്ഗഡ് സ്വദേശിനിയായ വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ അതീവ സുരക്ഷയുള്ള വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നും ഒരാൾ എങ്ങനെ അതിക്രമിച്ചു കയറിയെന്നത് ഉൾപ്പെടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
National
ബാലസോർ: കേരളത്തിൽ നിന്ന് ആസാമിലേക്കു പോവുകയായിരുന്ന ബസ് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട് അഞ്ചുപേർക്കു ഗൂരുതര പരിക്കേറ്റു.
ഇവരെ വിദഗ്ധചികിത്സയ്ക്കായി കട്ടക്കിലെയും ഭൂവനേശ്വറിലെയും ആശുപത്രികളിലേക്കു മാറ്റി.
47 അതിഥിത്തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. ബാലസോറിലെ ഷെർഗഡയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം.
Kerala
കൊച്ചി: കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)യ്ക്കാണ് സൂര്യാതപമേറ്റത്. ബൈരയുടെ ഇരു കൈകളിലും കഴുത്തിലും ആണ് സൂര്യാതപമേറ്റ് പൊളളിയത്.
ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീർത്തു പൊങ്ങിയ നിലയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.
National
ഭുവനേശ്വർ: വിവാഹ മോചനത്തിന് വിസമ്മതിച്ച യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ഒഡിഷയിലെ ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാൽ (23) ആണ് കൊല്ലപ്പെട്ടത്.
കേസിൽ ഭാര്യ ശുഭശ്രീ ബെഹ്റ(23), കാമുകൻ തപൻ ഖില്ലാർ(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമിച്ചുനൽകിയ സുരാജ്, അങ്കിത് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
നഗരത്തിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ശുഭശ്രീ ബെഹ്റ സുഹൃത്ത് പ്രിതിപ്രവ പ്രിയദർശിനിയുടെ സഹോദരൻ തപൻ ഖില്ലാറുമായി അടുപ്പത്തിലായിരുന്നു. ഇരുവർക്കും വിവാഹിതരാകാനായി സൗമ്യ രഞ്ജൽ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടു.
എന്നാൽ രഞ്ജൽ സമാൽ ഇതിന് തയാറാകാതെ വന്നതോടെയാണ് ഖില്ലാർ തോക്ക് നിർമിച്ചുനൽകുന്ന സുരാജിനെയും അങ്കിതിനെയും ബന്ധപ്പെട്ടത്. പ്രിതിപ്രവ ഇതിനായി 49,000 രൂപ സുരാജിനും അങ്കിതിനും അയച്ചുനൽകി.
തുടർന്ന് തോക്ക് ലഭിച്ചതോടെ ഖില്ലാർ സൗമ്യ രഞ്ജൻ സമാലിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
National
മുംബൈ: അസംസ്കൃത എണ്ണയുമായി ഇറാനിൽ നിന്ന് രണ്ട് ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്. ഒഡിഷയിലും ഗുജറാത്തിലുമാണ് ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി രണ്ട് ടാങ്കറുകളെത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ ഇന്ത്യയിലെത്തുന്നത്.
ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ജയ എന്ന ടാങ്കറും, ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമാണെത്തിയത്. 2019ൽ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ആദ്യമായാണ് ഇന്ത്യൻ കമ്പനികൾ ഇറാനിയൻ എണ്ണ വാങ്ങുന്നത്. ഇറാനെതിരായ ആക്രമണം ആരംഭിച്ചതിന് പിന്നാലെയുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയെ തുടർന്ന് അമേരിക്ക ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് അനുവദിച്ചിരുന്നു.
ഇതേ തുടർന്നാണ് ഇന്ത്യ ഇറാനിയൻ എണ്ണ വാങ്ങിയത്. ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തിയ ഫെലിസിറ്റി ടാങ്കർ റിലയൻസിന് വേണ്ടിയാണ് എണ്ണയെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
National
ഭുവനേശ്വർ: ഒഡീഷയിൽ വനിത ഐഎഎസ് ഓഫീസർക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ഭിന്നശേഷിക്കാരന് ഭൂമി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധന ദാസിനെതിരെയാണ് പരാതി.
കട്ടക്ക് ജില്ലയിലെ സിഡിഎ പ്രദേശത്ത് ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ കമൽ കുമാർ ഭാവ്സിംഗയിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഭൂമിക്കായി പരാതിക്കാരന്റെ ഭാര്യ ബീന ഭാവ്സിംഗ രണ്ട് വ്യത്യസ്ത തീയതികളിൽ ബാങ്ക് ഓഫ് ഇന്ത്യ വഴി ആരാധന ദാസിന് പണം അയച്ചിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരാധന ദാസിന്റെ അക്കൗണ്ടിൽ 95 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എന്നാൽ ആരാധന അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് വിവരം. ഇതേ തുടർന്ന് ആരാധനയ്ക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി തേടി പോലീസ് കമ്മീഷണറേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും കത്തെഴുതിയിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു നശിപ്പിച്ചു. സിംദേഗ ജില്ലയിലാണ് സംഭവം.
ഒഡീഷ സ്വദേശിയായ ശിവ സാഹു(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11 ന് സിംദേഗയ്ക്ക് സമീപമുള്ള ജൽദേഗ പോലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര വനത്തിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുമായി സാഹുവിന്റെ ഭാര്യയ്ക്ക് സൗഹൃദമുണ്ടായിരുന്നു. ശിവ സാഹു നാളുകളായി ഭാര്യയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ പ്രതി കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സിംദേഗ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബൈജു ഒറാവോൺ പറഞ്ഞു.
മാർച്ച് 10 ന്, മൂവരും സാഹുവിനെ തട്ടിക്കൊണ്ടുപോയി ജാർഖണ്ഡിലെ വനമേഖലയിൽ എത്തിച്ച് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, തെളിവ് നശിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി എസ്ഡിപിഒ പറഞ്ഞു.
സഞ്ജയ് കെർകെട്ട (38), ബുധു ലോഹ്ര (38), കിഷോർ കെർകെട്ട (35) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
National
ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള്‍ (ബിജെഡി), കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര്‍ ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെഡിയുടെ ദേബി രഞ്ജന്‍ ത്രിപാഠി, സൗവിക് ബിസ്വാള്‍, ചക്രമണി കന്‍ഹാര്‍, സുബാസിനി ജെന, നബ കിഷോര്‍ മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്‍ക്കുപുറമേ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരായ അരബിന്ദ മൊഹപത്ര, സനാതന്‍ മഹാകുദ് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എമാരായ സോഫിയ ഫിര്‍ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ക്കു കോഴപ്പണം കൈമാറാന്‍ ശ്രമിച്ച രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.
Kerala
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാൻ എന്നിവരാണ് മരിച്ചത്.
ഇരുവരും മൂന്ന് വർഷമായി കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അയൽവീട്ടിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.
മാവൂരിൽ നിന്നും അഗ്നിശമനസേന യൂണിറ്റെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
National
കട്ടക്: ഒഡീഷയിൽ ആശുപത്രിയിൽ തീപിടിച്ച് 10 രോഗികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജിന്റെ ട്രോമാ കെയർ ഐസിയുവിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2:30 നും മൂന്നിനുമിടയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്സിബി ആശുപത്രി.
സംഭവത്തിന് പിന്നാലെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് എന്നിവർ ആശുപത്രിയി സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന രോഗികളെയും അവർ സന്ദർശിച്ചു.
ആകെ 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ഗുരുതരമായ ഏഴ് രോഗികൾ മറ്റ് ഐസിയുവുകളിലേക്കും വാർഡുകളിലേക്കും മാറ്റുന്നതിനിടെ മരിച്ചു, മറ്റ് മൂന്ന് രോഗികൾ പിന്നീട് മരിച്ചു. പരിക്കേറ്റ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ”മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
National
ഭുവനേശ്വർ: ഒഡീഷയിൽ വീശിയ ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. 100ലധികം വീടുകൾ തകർന്നു. മയൂർഭഞ്ച് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കരൻജിയയിലെ കിയ ഗ്രാമമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്.
ശക്തമായ കാറ്റ് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിൽ നിരവധി വലിയ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഇതോടെ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു.
ചില ഭാഗങ്ങളിൽ ഗതാഗത തടസവുമുണ്ടായി. ശക്തമായി വീശിയടിച്ച കാറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളെയും ബാധിച്ചതായാണ് വിവരം. കാറ്റിന്റെ ശക്തിയിൽ ഒരു ഓട്ടോറിക്ഷ റോഡിൽനിന്ന് തെന്നിമാറി അടുത്തുള്ള കുളത്തിലേക്ക് വീണതായും റിപ്പോർട്ടുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തിവരികയാണ്.
Sports
പൂന: അണ്ടര്‍ 23 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഒഡീഷയ്ക്കെതിരേ കേരളത്തിന് രണ്ട് വിക്കറ്റ് ജയം. തകര്‍ച്ചയില്‍നിന്നു തിരിച്ചുവന്നാണ് കേരളം മിന്നുംജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 50 ഓവറില്‍ 256 റണ്‍സെടുത്തു. ആവേശകരമായ പോരാട്ടത്തില്‍, അഞ്ച് പന്ത് ബാക്കിവച്ച് എട്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം 260 റണ്‍സ് എടുത്ത് ജയമാഘോഷിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒഡീഷ ഓപ്പണര്‍ തന്വി രഞ്ജനയുടെ സെഞ്ചുറിയിലൂടെയാണ് മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്. 118 പന്തില്‍നിന്ന് തന്വി 101 റണ്‍സ് നേടി. 78 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചുവരവ്.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ദിയ ഗിരീഷും സി.എം.സി. നജ്ലയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് നേടി. ഒമ്പപത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കേരളത്തെ സമ്മര്‍ദത്തിലാക്കി. ഏഴാമതായി ക്രീസിലെത്തിയ നിത്യ ലൂര്‍ദിന്റെ ഇന്നിംഗ്സാണ് കളിയുടെ ഗതി മാറ്റിയത്.
മനസ്വിക്കൊപ്പം (35) ആറാം വിക്കറ്റില്‍ 66 റണ്‍സിന്റെയും നിയ നസ്നീനൊപ്പം (23 നോട്ടൗട്ട്) പത്താം വിക്കറ്റില്‍ അഭേദ്യമായ 43 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ നിത്യ (73 നോട്ടൗട്ട്) പങ്കാളിയായി.
National
ഭുവനേശ്വർ: ഒഡീഷയിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെൽ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികൾ ആക്രമണം നടത്തിയത്.
പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതിൽ തല്ലിത്തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കൾ പുറത്തേക്കു കൊണ്ടുപോയി തീയിടുകയും ചെയ്തു.
സംഭവദിവസം രാത്രി ഏഴോടെ ഒരുസംഘം ഗ്രാമവാസികൾ സംഘടിച്ചെത്തി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.
ഭയപ്പെട്ട കുടുംബാംഗങ്ങൾ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭയത്താൽ വീടുകൾക്കു പുറത്തിറങ്ങാൻ തയാറായില്ല. ഇതോടെ പിന്തിരിഞ്ഞുപോയ അക്രമിസംഘം രാത്രി ഒന്‍പതോടെ സ്ഥലത്തെ പള്ളിയിൽ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.
പള്ളിയുടെ പ്രധാന വാതിൽ തല്ലിത്തകർത്ത് അകത്തു കടന്ന സംഘം അൾത്താരയിൽ അതിക്രമം നടത്തുകയും മൂന്നു തിരുസ്വരൂപങ്ങളും കുരിശും കുരിശിന്റെ വഴിയുടെ ചിത്രങ്ങളും തകർക്കുകയും ചെയ്തു. വിശുദ്ധ വസ്ത്രങ്ങളും ബൈബിളും മറ്റ് പൂജ്യവസ്തുക്കളും പുറത്തേക്ക് കൊണ്ടുപോയി തീയിടുകയും ചെയ്തു. പള്ളിക്കുള്ളിലെ കസേരകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവ തല്ലിത്തകർത്ത അക്രമിസംഘം പള്ളിപ്പരിസരത്തെ കുഴൽക്കിണർ അശുദ്ധമാക്കി.
റായഗഡ് ബിഷപ് ആപ്ലിനാർ സേനാപതിയുടെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഒരു ക്രൈസ്തവ വിശ്വാസി സംഭാവന ചെയ്തതാണെങ്കിലും പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് നേരത്തേ മുതൽ ഒരുസംഘം ഹിന്ദുത്വവാദികൾ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ ക്രൈസ്തവർ വാഹനങ്ങൾ ഉപയോഗിക്കുന്നതും മിഷൻ പ്രദേശത്തെ സിസ്റ്റേഴ്സ് അടുത്തിടെ തങ്ങളുടെ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷിച്ചതുമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
പോലീസിന്റെ നേതൃത്വത്തിൽ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ ചേർന്നു സമാധാനസമിതി രൂപീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമത്തിൽ പോലീസ് സാന്നിധ്യം തുടരും.
ക്രൈസ്തവർക്ക് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. താത്കാലിക ക്രമീകരണമെന്ന നിലയിൽ ഗ്രാമത്തിലെ തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ആദിവാസികളുടെ ഭൂമി അനധികൃത രേഖകൾ ചമച്ചു കൈയേറിയതായി ആരോപണം. ജില്ലയിലെ കുക്കുഡ, അലന്ദ, കെസ്രാമാൽ, ജാഗർപുർ, ഖതാംഗ് എന്നീ പ്രദേശങ്ങളിലെ 990 ഏക്കറോളം ഭൂമി സർക്കാർ ഒത്താശയോടെ വൻകിട സിമന്റ് കന്പനി ഖനനത്തിനായി കൈവശപ്പെടുത്തിയെന്നാണ് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (ഐഎസിയു) ആരോപിച്ചത്.
ഈ പ്രദേശത്തെ 12 ഗ്രാമങ്ങളിൽ താമസിക്കുന്ന 780ൽ 700 കുടുംബങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. സർക്കാർ ഒത്താശയോടെയുള്ള അനധികൃത കൈയേറ്റം ഈ കുടുംബങ്ങളുടെ ഉപജീവനത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും ബാധിക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഐഎസിയു ആരോപിച്ചു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി നഷ്ടപരിഹാരത്തേക്കാളും വിലപ്പെട്ടതാണെന്ന് വിഷയം നേരിട്ടു ബാധിക്കുന്നവരിൽ ഒരാളും അനധികൃത കൈയേറ്റത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയുമായ ബിപുൽ ടോപ്പോ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ആദിവാസിഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സകല നിയമങ്ങളും കാറ്റിൽപ്പറത്തിയാണു രാജ്യത്തെതന്നെ വൻകിട സിമന്റ് കന്പനിക്കുവേണ്ടി ഒഡീഷ സർക്കാർ ഇടപെടൽ നടത്തിയത്. ഭൂമിയേറ്റെടുക്കലിന് 2020 മുതൽ മേഖലയിലെ ഗ്രാമസഭകൾ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, വിഷയം ഹൈക്കോടതിയിലെത്തിയപ്പോൾ അനുമതി നൽകിയതായുള്ള തെറ്റായ രേഖകൾ നൽകിയതോടെ കന്പനിക്ക് അനുകൂലമായ ഉത്തരവുണ്ടായി. ഇതിനെതിരേ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ കേസ് നൽകിയതായും ടോപ്പോ വ്യക്തമാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കുടുംബങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
National
പാരദിപ്: ഒഡീഷയിൽ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം നാലു നില കെട്ടിടത്തിൽനിന്നു തള്ളിയിട്ടുകൊന്നു. ജഗത്സിംഗ്പുർ ജില്ലയിലാണു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വീട്ടിൽനിന്നിറങ്ങിയതായിരുന്നു യുവതി. ക്ഷേത്രത്തിലേക്കു പോകാമെന്ന് പറഞ്ഞ് യുവതിയെ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് ബസ് സ്റ്റാൻഡിൽ യുവതിയെ ഉപേക്ഷിച്ച് ആൺസുഹൃത്ത് കടന്നുകളഞ്ഞു.
ജാർഖണ്ഡുകാരനായ ഒരാൾ അവിടെയെത്തി സഹായം വാഗ്ദാനം ചെയ്തു. ഇയാൾ തന്റെ താമസസ്ഥലത്ത് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് യുവതിയെ കെട്ടിടത്തിൽനിന്നു താഴേക്കു തള്ളിയിട്ടു.
National
ന്യൂഡൽഹി: ഒഡീഷയിൽ ക്രിസ്ത്യൻ ബാലന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തതു വിവാദമായി.
നബരംഗ്പുർ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ കപേനയിലാണ് ഗ്രാമവാസിയായ കൃതിബാസ് സാന്തയുടെ മകൻ ആയുഷ് സാന്തയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തത്. തർക്കത്തെത്തുടർന്ന് കുടുംബം അവരുടെ സ്വന്തം ഭൂമിയിൽ കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.
അസുഖബാധിതനായിരുന്ന ആയുഷ് സാന്ത ശനിയാഴ്ച രാവിലെയാണു മരിച്ചത്. ക്രൈസ്തവർക്കു പ്രത്യേക ശ്മശാനമില്ലാത്തതിനാൽ ഗ്രാമത്തിലെ പൊതുശ്മശാനത്തിന്റെ ഒരു ഭാഗത്താണു പതിറ്റാണ്ടുകളായി മൃതദേഹം അടക്കം ചെയ്തിരുന്നത്. ഇതുപ്രകാരം കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തവെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമത്തിനു പുറത്തേക്ക് കൊണ്ടുപോകണമെന്നും ഒരുവിഭാഗം ഗ്രാമവാസികൾ ആവശ്യപ്പെടുകയായിരുന്നു.
തർക്കം നീണ്ടതോടെ 20 മണിക്കൂറാണ് കുടുംബം മകന്റെ മൃതദേഹവുമായി കാത്തിരുന്നത്. ഒടുവിൽ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെത്തുടർന്ന് ഗ്രാമത്തിന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്വന്തം ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.
ശവക്കല്ലറയിൽ മതചിഹ്നങ്ങളൊന്നും സ്ഥാപിക്കില്ലെന്നും ഗ്രാമത്തിൽ ക്രമസമാധാനം നിലനിർത്തുമെന്നുമുള്ള പ്രസ്താവനയിൽ ഒപ്പിട്ടതിനുശേഷം മാത്രമാണ് സ്വന്തം ഭൂമിയിൽ മകനെ സംസ്കരിക്കാൻ കൃതിബാസിന് അനുമതി ലഭിച്ചത്. മൃതദേഹം അവിടെ എത്തിച്ചപ്പോഴും പ്രതിഷേധവുമായി ഒരുസംഘമാളുകൾ എത്തിയിരുന്നതായി കൃതിബാസ് സാന്ത പറഞ്ഞു.
200 കുടുംബങ്ങളുള്ള ഗ്രാമത്തിൽ 40 ക്രൈസ്തവ കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരുസംഘമാളുകൾ രണ്ട് ക്രൈസ്തവരെ ബലംപ്രയോഗിച്ചു സ്ഥലത്തെ ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം ഗ്രാമത്തിലെ ഒരുവിഭാഗമാളുകൾ തങ്ങളോടു ശത്രുത കാട്ടിത്തുടങ്ങുകയും പ്രദേശത്തെ പള്ളി പൊളിച്ചുനീക്കണമെന്നും ക്രൈസ്തവർ ഗ്രാമം വിട്ടുപോകണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കൃതിബാസ് സാന്ത പറഞ്ഞു. ഗ്രാമവാസികൾ സമാധാനപ്രിയരാണെന്നും പുറത്തുനിന്നുള്ള ചിലരാണു പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള സംഘം എല്ലാ ദിവസവും ഗ്രാമത്തിലെത്തി യോഗങ്ങൾ വിളിച്ചുചേർക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗ്രാമത്തിലെ ക്രൈസ്തവരായ യുവാക്കൾ ഉന്നതവിദ്യാഭ്യാസം നേടുന്നതും നേതൃരംഗത്തും കായികമേഖലയിലുമെല്ലാം ശോഭിക്കുന്നതുമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതെന്ന് പാസ്റ്റർ ഗൗരവ് കൗർ പറഞ്ഞു.
National
കട്ടക്ക്: ഒഡീഷയിലെ കെന്ദ്രപര ജില്ലയിൽ വയോധികൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെന്ദ്രപര ജില്ലയിലെ ജഗുലെയ്പാഡ ഗ്രാമവാസികളെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബൈലോചൻ ബിസ്വാൾ എന്ന 76 കാരന് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബാക്കിയെല്ലാവരും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മടങ്ങി.
National
ഭുവനേശ്വവർ: ഒഡീഷയിലെ ധെങ്കനാലിൽ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ബിഭൂതി സാഹു എന്നയാളാണ് മകൻ ഖിരോദ് സാഹുവിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഭൂതിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബസ്വത്തിനെ ചൊല്ലി ബിഭൂതിയും ഖിരോദും കുറെ കാലമായി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖിരോദ് പോലീസിൽ പരാതിപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ മാതാവ് രശ്മിത സാഹു പറഞ്ഞു.
ബിഭൂതി, മകന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. തെളിവുകൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ഭുവനേശ്വർ: ഒഡീഷയിലെ ഗജപതിയിൽ ഏഴു വയസുകാരിയായ ടിബറ്റൻ പെൺകുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്.
പീഡനം സിസിടിവിയിൽ പതിഞ്ഞുവെന്നും പ്രതിയെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ഗജപതി പോലീസ് സൂപ്രണ്ട് ജതിൻ പാണ്ട പറഞ്ഞു.
National
ഭുവനേശ്വർ: ഒഡീഷയിലെ നബ്രംഗ്പുർ ജില്ലയെ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ചു. ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒന്‍പത് മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങിയതോടെയാണ് നബ്രംഗ്പുർ മാവോയിസ്റ്റ് മുക്തമായതെന്ന് അധികൃതർ പറഞ്ഞു.
ഏഴു വനിതകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളാണു കീഴടങ്ങിയത്. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ നബ്രംഗ്പുരിൽ അരങ്ങേറിയിരുന്നു. 2011ൽ ബിജെഡി എംഎൽഎ ജഗബന്ധു മാജിയും സുരക്ഷാ ഉദ്യോഗസ്ഥൻ പി.കി. പത്രോയും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Kerala
ന്യൂഡൽഹി: ഒഡീഷയില്‍ ക്രൈസ്തവ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കേക്ക് നല്കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുന്ന പ്രാകൃതത്വമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ഒഡീഷയില്‍ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ക്രിസ്മസ് കാലത്ത് പള്ളികള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക്, ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തടയാന്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2014-ന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണങ്ങള്‍ വര്‍ധിച്ചു. മതനിരപേക്ഷത തകര്‍ത്ത് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ക്ക് നേരെ നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഈ വിഷയം ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒഡീഷയിലെ ധെൻകനാലിൽ പാസ്റ്ററെ ആക്രമിച്ചസംഭവം ആശങ്കാജനകമാണെന്നു കാണിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ മാജിന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സംഗ്മ കത്തയച്ചു.
ഒഡീഷപോലെ സമാധാനം നിലനിൽക്കുന്ന പ്രദേശത്തുണ്ടായ ജനക്കൂട്ട ആക്രമണം രാജ്യത്തിനു മുഴുവൻ ആശങ്കയാണ്. സംഭവത്തിൽ നീതി നടപ്പാക്കുമെന്നാണു പ്രതീക്ഷയെന്നും മേഘാലയ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലിനാണ് പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചത്. ഇതിനു പുറമേ ചെരുപ്പുമാല അണിയിക്കുകയും ചാണകം തിന്നാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവത്തിൽ കസ്റ്റഡിയിലായ ഒന്‍പതു പേരെ വിശദമായി ചോദ്യംചെയ്യുന്നുവെന്നാണ് ഒഡീഷ പോലീസിന്റെ ഭാഷ്യം.
National
ഭുവനേശ്വര്‍: ഒഡീഷയിലെ ധെന്‍കനാലില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ക്ക് നേരെ അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയ പാസ്റ്ററെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തര്‍ക്കത്തിനിടയില്‍ അക്രമിസംഘം ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ബലമായി തല മുണ്ഡനം ചെയ്ത് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പാസ്റ്റര്‍ ഗ്രാമവാസികളെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു അക്രമികളുടെ വാദം. എന്നാല്‍ ഈ ആരോപണം പാസ്റ്ററും ബന്ധുക്കളും നിഷേധിച്ചിട്ടുണ്ട്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ വീഡിയോകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിലവില്‍ കസ്റ്റഡിയിലുള്ള നാല് പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
National
ന്യൂഡൽഹി: ഒഡീഷയിൽ പ്രാർഥനായോഗത്തിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സംഭവം നടന്നു പത്ത് ദിവസങ്ങൾക്കുശേഷം. അതിക്രൂര ആക്രമണത്തിനിരയായ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ ഭാര്യ വന്ദന നൽകിയ പരാതിയിലാണ് ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് പോലീസ് കേസെടുത്തിരിക്കുന്നത്.
മനഃപൂർവം പരിക്കേൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക, കലാപം സൃഷ്ടിക്കുക തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ജാമ്യം ലഭിക്കാവുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, മതപരിവർത്തന നിരോധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി തനിക്കെതിരേ പോലീസ് കേസെടുത്തതായി പാസ്റ്റർ ബിപിൻ ബിഹാരി ദീപികയോട് പറഞ്ഞു. മൂന്നു തലമുറകളായി ക്രിസ്തുമതം പിന്തുടരുന്നവരാണു തന്റെ കുടുംബമെന്നും കഴിഞ്ഞ 17 വർഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണെന്നും ബിപിൻ ബിഹാരി പറഞ്ഞു.
സംഭവത്തിൽ അന്നുതന്നെ നടപടി ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഭാര്യ വന്ദന ധെൻകനാൽ എസ്പിക്കു പരാതി നൽകിയതോടെയാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായത്. 12ന് എസ്പിക്കു പരാതി നൽകിയതിനു പിന്നാലെ 13ന് രാവിലെ 11.30 ഓടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ നാലിന് വീട്ടിൽ പ്രാർഥനായോഗത്തിൽ പങ്കെടുക്കുന്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകരെന്നു സ്വയം പരിചയപ്പെടുത്തിയ സംഘം തങ്ങളുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് ഭർത്താവിനെ ആക്രമിക്കുകയും ചെയ്തതെന്ന് എസ്പിക്കു നൽകിയ പരാതിയിൽ വന്ദന ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞിട്ടും പോലീസ് എത്താൻ വൈകി.
ബജ്രംഗ്ദൾ പ്രവർത്തകർ മുളവടികൊണ്ട് ഭർത്താവിനെ അടിക്കുകയും ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം ഓവുചാലിലെ വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും ക്ഷേത്രത്തിനു മുന്നിൽ കുന്പിടാൻ ആവശ്യപ്പെടുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പോലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ജഗനാഥനെയും ഗോമാതാവിനെയും അധിക്ഷേപിച്ച പാസ്റ്ററെ ജനക്കൂട്ടം ചാണകം തീറ്റിച്ച് ജയ് ശ്രീറാം, ജയ് ഗോമാതാ വിളിപ്പിച്ചതായി തീവ്രഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന ന്യൂസ് പോർട്ടലുകൾ വാർത്ത നൽകിയിട്ടുണ്ട്. പാർജാംഗ് ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും ഏഴു ക്രിസ്ത്യൻ കുടുംബങ്ങളേ ഇവിടെയുള്ളൂവെന്നും വാർത്തയിലുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കലയ്ക്ക് സമീപം സ്വകാര്യവിമാന കമ്പനിയുടെ ചെറുവിമാനം തകർന്നുവീണ് ആറുപേർക്ക് പരിക്കേറ്റു. ഒഡീഷ വാണിജ്യ, ഗതാഗത മന്ത്രി ബി.ബി. ജെന ആണ് ഇക്കാര്യം അറിയിച്ചത്.
റൂർക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആറ് യാത്രക്കാരുമായി പോയ ഒമ്പത് സീറ്റുള്ള എ-1 സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് നിസാര പരിക്കുകളുണ്ട്, അവർ സുരക്ഷിതരാണ്. റൂർക്കലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് ഇത് സംഭവിച്ചത്. -ജെന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാല് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
റൂർക്കേലയ്ക്കും ഭുവനേശ്വറിനും ഇടയിൽ പതിവായി സർവീസ് നടത്തുന്ന ഈ വിമാനം, ഒരു സ്വകാര്യ വ്യക്തിയുടേതാണ്.
National
ഭുവനേശ്വർ: ഒഡീഷയിൽ സാന്താ തൊപ്പി വിറ്റ വഴിയോര കച്ചവടക്കാർക്കുനേരെ ഭീഷണിയുമായി ഹിന്ദുത്വ പ്രവർത്തകർ.
സംസ്ഥാനം ഒരു ഹിന്ദു രാഷ്ട്രം ആണെന്നും ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ പറ്റില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇവർ തന്നെ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വഴിയോര കച്ചവടക്കാരോട്, എവിടെ നിന്നുള്ളവരാണെന്നും ഹിന്ദുക്കളാണോ എന്നും ഹിന്ദുത്വ പ്രവർത്തകർ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തങ്ങൾ ഹിന്ദുക്കളാണെന്നും രാജസ്ഥാനിൽ നിന്നാണ് വരുന്നതെന്നും രണ്ട് വഴിയോര കച്ചവടക്കാർ പറഞ്ഞു.
"ദാരിദ്ര്യം കാരണമാണ് സാന്താ തൊപ്പികൾ വിൽക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇതോടെ ഇവിടെ, ഭഗവാൻ ജഗന്നാഥന് മാത്രമേ ഭരിക്കാൻ കഴിയൂ. ഹിന്ദുക്കളായ നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ സാധിക്കുന്നു?. വേഗം സാധനങ്ങൾ എല്ലാമെടുത്ത് ഇവിടെ നിന്ന് പോകൂ. എന്തെങ്കിലും വിൽക്കുകയാണെങ്കിൽ ഭഗവാൻ ജഗന്നാഥന്റെ സാധനങ്ങൾ വിൽക്കുക'. -എന്നായിരുന്നു ഹിന്ദുത്വ പ്രവർത്തകരുടെ ആക്രോശം.
ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കുന്നില്ലെങ്കിൽ ഒഡീഷയിൽ സാധനങ്ങൾ വിൽക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും സംഘം അറിയിച്ചു.
National
ഭുവനേശ്വർ: ഒഡിഷയിൽ സർക്കാർ ജോലിക്കായുള്ള പരീക്ഷ എയർസ്ട്രിപ്പിൽ നടത്തിയ സംഭവത്തിന്റെ ചിത്രങ്ങൾ വൈറൽ. സംബൽപുർ ജില്ലയിലാണ് സംഭവം. ഹോം ഗാർഡ് തസ്തികകളിലേക്കുള്ള പരീക്ഷയാണ് ജമാദർപാലി എയർസ്ട്രിപ്പിൽ നടത്തിയത്.
187 ഒഴിവുകളിലേക്ക് അപേക്ഷിച്ച 8,000 പേരെയാണ് എയർസ്ട്രിപ്പിൽ നിലത്തിരുത്തി പരീക്ഷയെഴുതിച്ചത്. ഡിസംബർ 16ന് ആയിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
അഞ്ചാം ക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയ പരീക്ഷയ്ക്ക് ബിരുദാനന്തര ബിരുദധാരികൾ വരെ അപേക്ഷിച്ചിരുന്നു. ആളെണ്ണം കൂടുതലായതിനാൽ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്താൻ സാധിച്ചില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
National
ഭുവനേശ്വർ: ഒഡീഷയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് മൊഖിമിനെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു നടപടിയെന്ന് ഒപിസിസി അധ്യക്ഷൻ ഭക്തചരൺ ദാസ് അറിയിച്ചു.
സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച മൊഖിം സോണിയ ഗാന്ധിക്കു കത്തയച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായം സംബന്ധിച്ച് മൊഖിം ചോദ്യങ്ങളുയർത്തിയിരുന്നു.
മൊഖിമിനെ പുറത്താക്കിയ നടപടി എഐസിസി അംഗീകരിച്ചുവെന്ന് ഭക്തചരൺ ദാസ് പറഞ്ഞു. ബാരാബത്തി-കട്ടക്ക് മണ്ഡലത്തിൽനിന്നാണ് മൊഖിം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
National
ഭുവനേശ്വർ: ഒഡീഷയിൽ ക്ലാസ് മുറിയിൽ വച്ച് ഹെഡ്മാസ്റ്ററെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വിദ്യാർഥി അറസ്റ്റിൽ. കേന്ദ്രപാറ ജില്ലയിലെ കൊറുവ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം.
സംഭവത്തിൽ അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർഥിയായ 14കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് അംഗുലിലെ പ്രൊബേഷൻ ഹോസ്റ്റൽ-കം-ഒബ്സർവേഷൻ ഹോമിലേക്കും സ്പെഷ്യൽ ഹോമിലേക്കും അയച്ചതായി പോലീസ് പറഞ്ഞു.
വിദ്യാർഥിയെ പ്രധാനാധ്യാപകനും അധ്യാപകനും വഴക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി ബാഗിൽ നിന്നും തോക്ക് എടുത്തത്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയാണെന്നും തോക്ക് കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
National
ഭൂവനേശ്വർ: അനധികൃത ചുമ മരുന്നുകൾക്കെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 118 പേരെ അറസ്റ്റ്ചെയ്തതായി ഒഡിഷ പോലീസ്.
73181 ബോട്ടിൽ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. മൊത്തം 61 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സാംബൽപുർ, ബാർഗഡ്, ബലാംഗീർ,സുബർണാപുർ, സുന്ദർഗഡ്, കിയോഞ്ജർ ജില്ലകളിലായിരുന്നു പരിശോധന. അനധികൃത മരുന്നുകൾക്കെതിരേ കർക്കശ പരിശോധന തുടരുമെന്നും പോലീസ് വ്യക്തമാക്കി.
National
ഭുവനേശ്വർ: ഒഡീഷയിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. സുന്ദർഗഡ് ജില്ലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റു.
വെള്ളിയാഴ്ച രാത്രി ലഞ്ചിബർന പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് റൂർക്കേലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിലേക്ക് (ഐജിഎച്ച്) മാറ്റി.
സംഭവത്തിൽ കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ 25കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ ഒരാൾ ശല്യപ്പെടുത്തിയിരുന്നുവെന്നും സംഭവത്തിന് തൊട്ട് മുൻപ് മകൾക്ക് ഫോൺ വന്നിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പോലീസിനോടു പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
National
ഭുവനേശ്വർ: ഒഡിഷയിൽ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ 91 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ ശന്പളമാണ് തടഞ്ഞുവച്ചത്.
കട്ടക്ക് ജില്ലയിലാണ് സംഭവം. ജില്ലാ റൂറൽ പോലീസ് മേധാവി, സബ് കളക്ടർമാർ, ബിഡിഒമാർ, തഹസിൽദാർമാർ, ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ, കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ എന്നിവരുടേത് ഉൾപ്പെടെ ശന്പളമാണ് തടഞ്ഞുവച്ചത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജനസുനാനി പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത്.
ജില്ലാ കളക്ടറുടെ ഉത്തരവ് വരുന്നത് വരെ നവംബർ മാസത്തെ ശമ്പളം ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല. നിരവധി തവണ പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടും അവലോകന യോഗങ്ങളിലടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു.
National
ഭൂവനേശ്വർ: മലാക്ക കടലിടുക്കിലും തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഒഡീഷയുടെ തീരജില്ലകളിൽ മുന്നൊരുക്കങ്ങൾ. വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
Business
ഭൂവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ബാഹുദയിൽ പാരദ്വീപ് പോർട്ട് അഥോരിറ്റിയുമായി സഹകരിച്ച് 21,500 കോടിരൂപ ചെലവിൽ വന്പൻ തുറമുഖത്തിന്റെ നിർമാണത്തിന് സംസ്ഥാന സർക്കാർ തീരുമാനം.
മഹാനദി തീരത്തോട് ചേർന്ന് 24,700 കോടി രൂപ മുടക്കി കപ്പൽനിർമാണ, അറ്റകുറ്റപ്പണി കേന്ദ്രവും നിലവിൽവരുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
പുരിയിൽ ലോകനിലവാരത്തിലുള്ള ക്രുയിസ് ടെർമിനൽ സ്ഥാപിക്കും. ഒഡിഷയുടെ വ്യാപാര, ടൂറിസം, വ്യവസായ മേഖലയിൽ ഇതുവഴി വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: ജീവനക്കാരുടെ സമ്മതം ആവശ്യമില്ലെങ്കിലും ഓഫീസുകളിൽ ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം (ബിഎഎസ്) ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി.
ഒഡീഷയിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കാര്യാലയത്തിൽ ജീവനക്കാരുടെ സമ്മതമില്ലാതെ ബിഎഎസ് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തൽ, പി.വി. വരാലെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
ബിഎഎസ് ഏർപ്പെടുത്തിയ നടപടി റദ്ദാക്കിയ ഒഡീഷ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ബയോ മെട്രിക് അറ്റൻഡൻസ് സംവിധാനം ബന്ധപ്പെട്ട എല്ലാവർക്കും ഗുണകരമാണെന്നും, ജീവനക്കാരുമായി കൂടിയാലോചന നടത്തിയില്ലെന്ന ഒറ്റക്കാരണത്താൽ അത് നിയമവിരുദ്ധമാകില്ലെന്നും കോടതി വ്യക്തമാക്കി.
National
ഭുവനേശ്വർ: ഒഡീഷയിൽ മന്ത്രവാദിയെന്ന സംശയത്തെ തുടർന്ന് വയോധികനെ മർദിച്ചു കൊന്ന് മൃതദേഹം കത്തിച്ചു. ഭുവനേശ്വറിലെ ചന്ദക മേഖലയിലാണ് സംഭവം. ബൽറാം ദിയോഗം(72) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച ചന്ദക വന മേഖലയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവം പുറത്തായത്.
അസ്ഥികൂടത്തിനൊപ്പം ലഭിച്ച കഴുത്തിലെ ആഭരണത്തിന്റെ അടിസ്ഥാനത്തിൽ മരിച്ചയാളെ മകനാണ് തിരിച്ചറിഞ്ഞത്.
സെപ്റ്റംബർ 30 മുതൽ ബൽറാം ദിയോഗമിനെ കാണാതായിരുന്നു. പ്രതികൾ ബൽറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് അസ്ഥികൾ നദിയിൽ തള്ളുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് ഭുവനേശ്വർ-കട്ടക്ക് പോലീസ് കമ്മീഷണർ എസ്. ദേവ് ദത്ത സിംഗ് പറഞ്ഞു.
National
ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
നാളെ രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ഇത് കൂടുതൽ ശക്തിപ്രാപിച്ച് മോൻത ചുഴലിക്കാറ്റായി മാറിയേക്കും. ചൊവ്വാഴ്ച രാവിലെയോടെ വടക്കുപടിഞ്ഞാറോട്ട് നീങ്ങി തീവ്ര ചുഴലിക്കാറ്റായി മാറും.
ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാ തീരമായ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്ത് കൊടുങ്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി ഒഡീഷയിൽ ശക്തമായ മഴയുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ഐഎംഡി നിർദേശിച്ചു.
തമിഴ്നാട്, ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാരുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
മോൻത വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
National
കൊച്ചി: ഒഡീഷയിലെ ജലേശ്വറിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാര്‍ ആൻഡ്രൂസ് താഴത്ത്. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കുർബാനക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അവര്‍ പോയത്. മത പരിവർത്തനം ആണ് അക്രമികൾ ആരോപിച്ചത്. വെര്‍ബല്‍ അറ്റാക്ക് ആണ് നടന്നത്. സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴി വയ്ക്കുന്നുവെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.
ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം ബുധനാഴ്ചയായിരുന്നു സംഭവം. ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരൻ എന്നിവരുൾപ്പെടെയുള്ള സംഘം രണ്ടു പ്രാദേശിക ക്രൈസ്തവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചശേഷം മടങ്ങവെയായിരുന്നു ആക്രമണം.
രാത്രി ഒന്‍പതോടെ ഗ്രാമം വിട്ടുപോകുമ്പോൾ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ ഇടുങ്ങിയ വനപ്രദേശത്ത് എഴുപതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ സംഘം കാത്തിരിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ ദീപികയോടു പറഞ്ഞു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന മതബോധന അധ്യാപകനെ ആദ്യം കൈയറ്റം ചെയ്തശേഷം ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ വൈദികരുടെ വാഹനത്തിനുനേരേ തിരിഞ്ഞു. ബലംപ്രയോഗിച്ചു വാഹനം നിർത്തിയ സംഘം വൈദികരെ കൈയേറ്റം ചെയ്തു. ഡ്രൈവറെ മർദിച്ചു.
രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. ആളുകളെ നിർബന്ധിച്ചു മതം മാറ്റി അമേരിക്കക്കാരെപ്പോലെയാക്കുന്നുവെന്നും ബിജെഡിയുടെ കാലം കഴിഞ്ഞുവെന്നും ഇപ്പോൾ ബിജെപിയുടെ ഭരണമാണെന്നും നിങ്ങൾക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാൻ കഴിയില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് ഫാ. ലിജോ പറഞ്ഞു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ, വൈദികരുൾപ്പെടെയുള്ള സംഘം എത്തിയതു പ്രാർഥനയ്ക്കാണെന്നു പറഞ്ഞെങ്കിലും അക്രമിസംഘം പിന്തിരിഞ്ഞില്ല.
സംഭവം ആസൂത്രിതമാണെന്നു സംശയമുണ്ടെന്നും ഫാ. ലിജോ കൂട്ടിച്ചേർത്തു. 45 മിനിറ്റിനുശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ പിന്തിരിഞ്ഞില്ല. അന്വേഷണത്തിനായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞ് വൈദികരുൾപ്പെടുന്ന സംഘത്തെ പോലീസ് അക്രമിസംഘത്തിൽനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. അക്രമികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്.