ഭുവനേശ്വർ: ഒഡീഷയിൽ പണം പിൻവലിക്കാൻ വയോധികൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡീഷ ഗ്രാമീൺ ബാങ്ക്.
പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് വിശദീകരിച്ചു. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് സംഭവത്തിന് പിന്നിലെന്നും ബാങ്ക് പറഞ്ഞു.
കിയോഞ്ജറിലെ ഡയാനാലി ഗ്രാമവാസിയായ ജിതു മുണ്ട എന്നയാളാണ് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. എന്നാൽ ബ്രാഞ്ച് മാനേജർ വിശദീകരിച്ച നടപടിക്രമങ്ങൾ ജിതു മുണ്ടയ്ക്ക് മനസിലാവാത്തതാണ് സംഭവത്തിന് പിന്നിലെന്ന് ബാങ്ക് പറയുന്നു. നിയമപരമായ മൂന്ന് അവകാശികൾക്ക് 19,402 രൂപ കൈമാറിയെന്നും ബാങ്ക് വ്യക്തമാക്കുന്നു.
ജിതു മുണ്ടയുടെ സഹോദരി കക്ര മുണ്ടയ്ക്ക് മല്ലിപാസിയിലെ ഒഡീഷ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് ഇവർ മരിച്ചു. ഭർത്താവും ഏക മകനും നേരത്തെ മരിച്ചതിനാൽ ജിതു മാത്രമാണ് അവരുടെ ജീവിച്ചിരിക്കുന്ന ഏക ബന്ധു.
സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് ബാക്കി തുക പിൻവലിക്കാൻ ജിതു ബാങ്കിനെ സമീപിച്ചപ്പോൾ, അക്കൗണ്ട് ഉടമ ഹാജരാകണം അല്ലെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ബ്രാഞ്ച് മാനേജർ ആവശ്യപ്പെട്ടു.
എന്നാൽ, ആദിവാസിയായ ജിതുവിന്റെ കൈവശം മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ ഇല്ലായിരുന്നു. തുടർന്നാണ് ഇയാൾ ഗ്രാമത്തിലെ ശ്മശാനത്തിലെത്തി സഹോദരിയുടെ മൃതദേഹം പുറത്തെടുത്ത് അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് കൊടും ചൂടിൽ ഏകദേശം മൂന്ന് കിലോമീറ്റർ നടന്ന് ബാങ്കിലെത്തിയത്.