District News
കൊച്ചി: ആഴക്കടലിലെ വിസ്മയ കാഴ്ചകള്‍ കാട്ടിത്തരുന്നതായിരുന്നു ഇന്നലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം.
മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കടല്‍ജീവികളുടെ ലൈവ് പ്രദര്‍ശനങ്ങളും ഇന്നേവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമൊക്കെയുണ്ടായിരുന്നെങ്കിലും ഏറെ വിസ്മയിപ്പിച്ചത് ഭീമന് തിമിംഗലത്തിന്റെ അസ്ഥികൂടമാണ്.
കടലിലെ ഭീമനായ ബ്രൈഡ്സ് ഇനത്തില്‍പ്പെട്ട തിമിംഗലത്തിന്റെ 14 മീറ്റര്‍ നീളമുള്ള അസ്ഥികൂടമാണ് മറൈന്‍ മെഗാഫോണ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ കോഴിക്കോട് വെള്ളായ് കടല്‍ത്തീരത്ത് അടിഞ്ഞതാണ് 455 ടണ്‍ ഭാരമുള്ള ഈ തിമിംഗലം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കടപ്പുറത്ത് തന്നെ തിമിംഗലത്തെ കുഴിച്ചിട്ടു. ഒരു വര്‍ഷത്തിന് ശേഷം, മതിയായ അനുമതികള്‍ വാങ്ങി സിഎംഎഫ്ആര്‍ഐ അസ്ഥികൂടം പുറത്തെടുത്തു.
അഴുകിയ മാംസവും മണ്ണും ചെളിയുമൊക്കെ വാട്ടര്‍ പ്രഷര്‍ പമ്പ് ഉപയോഗിച്ച് ആദ്യം നീക്കം ചെയ്തു. അസ്ഥികളൊക്കെ വേര്‍പെട്ട നിലയിലായിരുന്നു. ഇവ ലോറിയില്‍ കയറ്റി സിഎംഎഫ്ആര്‍ഐയില്‍ എത്തിച്ചു. തുടര്‍ന്ന് അസ്ഥികൂടം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി എല്ലുകളില്‍ അമോണിയയും ഹൈഡ്രജന്‍ ഫോസ്ഫറസും പൂശി. മാസങ്ങള്‍ എടുത്തുള്ളതായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. പിന്നീട് വൈല്‍ഡ് ലൈഫ് ശില്പി ജിജി സാമിന്റെ നേതൃത്വത്തില്‍ എല്ലുകള്‍ യഥാസ്ഥാനത്ത് ഘടിപ്പിച്ച് അസ്ഥികൂടത്തിന്റെ രൂപത്തിലെത്തിച്ചു.
സിഎംഎഫ്ആര്‍ഐയുടെ 79-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം ഒരുക്കിയത്. ഭീമന് കക്ക, തിമിംഗല സ്രാവ്, തിരണ്ടികള്‍, വിവിധയിനം ചെമ്മീന്‍, കൊഞ്ച്, കണവ, മുത്തുചിപ്പി, ചക്രവര്‍ത്തി മത്സ്യം തുടങ്ങി അപൂര്‍വമായ ഒട്ടേറെ കടല്‍ ജീവികളുടെ ശേഖരം സന്ദര്‍ശകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവമായി. നാഷണല്‍ മറൈന്‍ ബയോഡൈവേഴ്സിറ്റി മ്യൂസിയത്തിലെ സണ്‍ഫിഷ്, ഓര് ഫിഷ് എന്നിവ പ്രത്യേക ശ്രദ്ധ നേടി.
മാരിക്കള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍, പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സമുദ്ര പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം.
കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉച്ചയ്ക്ക് 12 ഓടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്തിയത്.
ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പോലീസ് സംശയിക്കുന്നത്.
Kerala
കോട്ടയം: പുതുപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.
പ്രദേശത്ത് നിന്നും മൂന്ന് മാസം മുൻപ് കാണാതായ വയോധികന്റെ അസ്ഥികൂടമാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ മുണ്ടും യൂറിൻ ബാഗും കണ്ടെത്തിയ സാഹചര്യത്തിലാണിത്.
റബർ തോട്ടത്തിൽ കാടുവെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് മാസം മുൻപാണ് പുതുപ്പള്ളി കീഴാറ്റുകുന്ന പ്രദേശവാസിയായ കടുപ്പിൽ ചെറിയാൻ എന്ന വയോധികനെ സ്ഥലത്ത് നിന്നും കാണാതായത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന വയോധികനെ കഴിഞ്ഞ സെപ്റ്റംബർ 18ന് പകൽ കാണാതാവുകയായിരുന്നു.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പോലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. മകൻ ഉൾപ്പടെയുള്ള വീട്ടുകാരിൽ നിന്നും മൊഴിയെടുത്ത ശേഷം അജ്ഞാത മൃതദേഹങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം ഏറെക്കുറെ അവസാനിച്ച നിലയിലായിരുന്നു. അതിനിടെയാണ് അസ്ഥികുടം കണ്ടെത്തിയത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഇയാൾ വീട്ടില്‍ നിന്ന് ഇത്ര അകലെയുള്ള തോട്ടത്തില്‍ എങ്ങനെ എത്തി എന്നതിലും ദുരുഹത വര്‍ധിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തിയട്ടുണ്ട്.
അസ്ഥകൂടത്തിന് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.
സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.
District News
തിരുവല്ല: ഓതറ പഴയകാവിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇവ ആശുപത്രിയിലേക്കു മാറ്റി.
സമീപവാസിയായ 59 കാരനെ അടുത്തിടെ കാണാതായിരുന്നു. ഇയാളുടെ ശരീരഭാഗങ്ങളാണോയെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രീയ പരിശോധനക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.